നിന്റെ കരച്ചില്‍ കേട്ട് അമ്മ ചിരിച്ച ആദ്യദിനം

കൂക്കാനം റഹ് മാന്‍

(www.kvartha.com 11.12.2018) സ്വന്തം ജന്മദിനത്തെക്കുറിച്ചോര്‍ക്കുന്നത് സുഖമുള്ള കാര്യമാണ്. പക്ഷേ ഓരോ ജന്മദിനവും കടന്നു വരുമ്പോള്‍ നാം വിഭ്രാന്തിയിലാവുന്നു. ഒരു വര്‍ഷവും കുടി ജീവിതത്തില്‍ നിന്ന് നഷ്ടപ്പെട്ടു പോയല്ലോ എന്നു ചിന്തിക്കുമ്പോള്‍ അസ്വസ്ഥത തോന്നും. പ്രായം കൂടിക്കൂടി വരുന്നു എന്ന് പ്രയാസപ്പെടുകയും ചെയ്യും. തമ്മില്‍ഭേദം ഈ ദിനത്തെക്കുറിച്ച് ചിന്തിക്കാതിരിക്കലല്ലേ? കുഞ്ഞുനാളില്‍ ഓരോ വയസ്സു കുടുമ്പോഴും സന്തോഷത്തോടെ ജന്മദിനങ്ങള്‍ ആഘോഷമാക്കിയിട്ടുണ്ടവും രക്ഷിതാക്കള്‍. തന്റെ കുട്ടി വളര്‍ന്നു വലുതാവട്ടെ എന്ന് ആഗ്രഹിക്കുകയും സന്തോഷിക്കുകയും ചെയതു കാണും അവര്‍.

കൗമാരത്തിലും യൗവനത്തിലും ജന്മദിനവേളകള്‍ കൗതുകത്തിന്റെയും സ്‌നേഹകുട്ടായ്മയുടെയും വേദികളായിരിക്കും. അന്ന് തന്റെ പ്രായത്തെക്കുറിച്ച് വേവലാതിയില്ലാത്ത അവസ്ഥയിലാണ് നമ്മളുണ്ടാവുക. യൗവനം പിന്നിട്ട് വാര്‍ദ്ധക്യത്തിലെത്തുമ്പോള്‍ ജന്മദിനം കൊണ്ടാടാന്‍ മക്കളുണ്ടാവും. അവര്‍ തങ്ങളുടെ രക്ഷിതാക്കളെ പരമാവധി തൃപ്തിപ്പെടുത്താനുള്ള ആഗ്രഹത്തിലും ആവേശത്തിലുമായിരിക്കും. പക്ഷേ അതിന് വിധേയമാകുന്ന വ്യക്തിയുടെ മനസ്സ് സന്തോഷിക്കുകയല്ല, ജിവിതത്തില്‍ നിന്ന് ഒരു വര്‍ഷം കൂടി നഷ്ടപ്പെട്ടു പോയല്ലോ എന്നോര്‍ത്ത് വേവലാതിയിലായിരിക്കും.
Article, Kookanam-Rahman, Birth, Birthday, Story of Birthday

ജന്മദിനത്തെക്കുറിച്ച് എപിജെ അബ്ദുല്‍ കലാം പറഞ്ഞ ഒരുകാര്യം ഇങ്ങനെ: നിന്റെ കരച്ചില്‍ കേട്ട് നിന്റെ അമ്മ ചിരിച്ച ആദ്യദിവസം. അവിടെ തുടങ്ങുന്നു നമ്മുടെ ഓരോരുത്തരുടേയും ദു8ഖങ്ങളും ബന്ധുജനങ്ങളുടെയും മറ്റും സന്തോഷങ്ങളും. ജനിക്കുന്നത് മരിക്കാന്‍ വേണ്ടി തന്നെയാണ്. അതിനിടയില്‍ എന്തിനാണ് ജന്മദിനാഘോഷങ്ങള്‍? സാഹിത്യകാരന്മാര്‍ ജനനത്തെക്കുറിച്ചു എഴുതിയത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അതിങ്ങിനെയാണ്. ജനനമെന്ന മൂന്നക്ഷരത്തില്‍ തുടങ്ങി ജീവിതമെന്ന മൂന്നക്ഷരത്തിലുടെ കടന്നു പോയി മരണമെന്ന മൂന്നക്ഷരത്തെ പുല്‍കുന്നവരാണ് നാമെല്ലാം.

നാടന്‍ ഭാഷയില്‍ പെണ്‍കുട്ടികളുടെ ആദ്യ ആര്‍ത്തവത്തിന് 'വയസ്സറീക്കല്‍' എന്നാണ് പറയുന്നത്. അതും ക്യത്യമായ കാലപരിധിക്കുള്ളിലാണ് ഇത് സംഭവിക്കുന്നത് എന്ന് പറയാന്‍ പറ്റില്ല. ശാരീരിക പ്രകൃതിയും ആരോഗ്യപരമായ അവസ്ഥയുമാണ് ഇതിന് നിദാനം.

വയസ്സ് പലതിനും അവിഭാജ്യഘടകമായി കണക്കാക്കുന്നുണ്ട്. സ്‌കൂള്‍ പ്രവേശന പ്രായം ആറ് വയസ്സായി നിശ്ചയിച്ചിരിക്കുന്നു. ഇക്കാലത്ത് അതിന്റെ ആവശ്യമുണ്ടോ? കേവലം മൂന്നുവയസ്സുകാരന്‍ വാക്കുകള്‍ എഴുതാനും മനോഹരമായി സംസാരിക്കാനും പ്രാവീണ്യമുള്ളവനായി ഇന്ന് മാറുന്നുണ്ട്. ഏത് പ്രായത്തിലായാലും പഠിക്കാന്‍, കാര്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിവുള്ളവനായി തീരുന്നുണ്ടോ, ആ സമയം മുതല്‍ പഠിക്കാന്‍ തുടങ്ങാം.

വേറൊരു നിര്‍ഭാഗ്യകരമായ കാര്യം സര്‍വീസില്‍ നിന്ന് റിട്ടയര്‍ ചെയ്യാന്‍ നിശ്ചയിക്കുന്ന വയ പരിധിയാണ്. 56, 60, 65 എന്നൊക്കെ വിവിധ സ്ഥാപനങ്ങള്‍ റിട്ടയര്‍മെന്റിന് വയസ്സ് നിശ്ചയിച്ചിട്ടുണ്ട്. ഇവിടെയും തൊഴില്‍ചെയ്യാന്‍ പ്രാപ്തിയുള്ളകാലം വരെ വ്യക്തികളെ അതിന് അനുവദിക്കുകയും അവസരം കൊടുക്കുകയുമല്ലേ ചെയ്യേണ്ടത്? മാത്രമല്ല സേവനരംഗത്ത് ഒരു വ്യക്തി കൈവരിച്ച പ്രവര്‍ത്തനപരിചയം പ്രസ്തുത പ്രവര്‍ത്തനത്തിന് മാറ്റു കുട്ടുകയല്ലേ ചെയ്യുന്നത്? നല്ല ഊര്‍ജസ്വലതയും, ആരോഗ്യവും മുള്ള വ്യക്തികള്‍ക്ക് പെന്‍ഷന്‍ നല്‍കി സര്‍ക്കാര്‍ ഖജനാവ് കാലിയാക്കുന്നതിനെക്കാള്‍ അനുഗുണമല്ലേ, അദ്ദേഹത്തിന്റെ കര്‍മ്മശേഷി പ്രയോജനപ്പെടുത്തുവാന്‍ തന്റെ പ്രവര്‍ത്തന മേഖലയില്‍ തന്നെ തുടരാനുള്ള അവസരം നല്‍കല്‍.

ജനനത്തിയ്യതി അറിഞ്ഞ ഒരു വ്യക്തി ഓരോ ജന്മദിനങ്ങള്‍ കഴിയുന്തോറും തന്റെ കാലമടുത്തിരിക്കുന്നു എന്ന വ്യഥയിലായതിനാല്‍ സേവനം ചെയ്യുന്നതില്‍ വിമുഖതകാണിക്കും. പകരം ഒരാളുടെ ശാരീരിക സ്ഥിതി അനുവദിക്കുന്ന കാലം വരെ തുടരാം എന്ന വ്യവസ്ഥയിലായാല്‍ മാനസിക പ്രയാസമില്ലാതെ തന്റെ കര്‍മ്മ മണ്ഡലത്തില്‍ വ്യാപൃതനാവന്‍ വ്യക്തികള്‍ക്ക് സാധിക്കും.

വിവാഹിതരാവാനും സര്‍ക്കാര്‍ പ്രായപരിധിവെച്ചിട്ടുണ്ട്. ആ പരിധി ലംഘിച്ചാല്‍ കുറ്റക്കാരനായി മാറും. ശിക്ഷലഭിക്കും. ഈ പ്രഹേളികയിലും മാറ്റം വരുത്തേണ്ടതല്ലേ? എപ്പോഴാണോ ഒരു വ്യക്തി വിവാഹിതനാവാനുള്ള ശാരീരിക മാനസിക കഴിവ് കൈവരിക്കുന്നത്, ആ സമയത്ത് അവര്‍ക്ക് വിവാഹിതരായി ജീവിക്കാനുള്ള അര്‍ഹത ഉണ്ട് എന്ന് സമൂഹം അംഗികരിക്കണം. സ്ത്രീക്ക് പതിനെട്ടും പുരുഷന് ഇരിപത്തിയൊന്നും വയസ്സായാല്‍ എല്ലാപ്രാവീണ്യവും കൈവരിച്ചു എന്ന് പറയാനാവുമോ? ആധുനിക കാല മനുഷ്യര്‍ വൈജ്ഞാനിക മേഖലയില്‍ അതിവേഗം അറിവ് കൈവരിച്ചു  കൊണ്ടിരിക്കുകയാണ്. അതിനാല്‍ വിവാഹത്തിന് വയസ് ക്ലിപ്തത നിശ്ചയിക്കുന്നത് ഉചിതമല്ല.

എന്റെ കൂടെ പഠിച്ചവരില്‍ പലരും ചുറുചുറുക്കോടെ യുവത്വപ്രസരിപ്പോടെ ജീവിച്ചു വരുന്നുണ്ട്. അക്കുട്ടത്തില്‍ തന്നെ കണ്ടാല്‍ അവശത തോന്നിക്കുന്നവരും, കാലയവനികക്കുള്ളില്‍ മറഞ്ഞവരും നിരവധിയുണ്ട്. ഇത് രണ്ടും കാണിക്കുന്നത് വയസ്സിന്റെ അളവല്ല, മറിച്ച് ആരോഗ്യ-രോഗ കാരണങ്ങളൊക്കെയാണ്. ഇതെല്ലാം കാണുമ്പോള്‍ ഇത്ര വയസ്സായി എന്ന് സൂചിപ്പിച്ച് മനസ്സില്‍ വേവലാതിയോ, സന്തോഷമോ ഉളവാക്കേണ്ട കാര്യമില്ല.

നമ്മുടെ സ്ത്രീകളുടെ കാര്യം ശ്രദ്ധിച്ചാല്‍ വയസ്സു സുചിപ്പിക്കുന്നതിലുള്ള വിമുഖത തിരിച്ചറിയാന്‍ പറ്റും. മിക്ക നാടന്‍ സ്ത്രീകളും അവരുടെ വയസ്സ് കുറച്ചു പറയാന്‍ താല്‍പര്യം കാണിക്കും. തങ്ങള്‍ക്ക് പ്രായമേറി എന്ന് സുചിപ്പിക്കുന്നത് സ്ത്രീകള്‍ക്ക് സന്തോഷമില്ലാത്ത കാര്യമാണ്. ചെറുപ്പത്തില്‍ വിവാഹിതരാവുകയും, കുട്ടികളുണ്ടാവുകയും ചെയ്ത സ്ത്രീകളെ ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. പ്രായമുള്ള മക്കളൊന്നിച്ച് നടക്കുന്നതില്‍ പോലും അവര്‍ വിമുഖത കാണിക്കുന്നു. ഇത്രയും പ്രായമുള്ള കുട്ടിയുണ്ടോ എന്ന് ആരെങ്കിലും ചോദിച്ചാല്‍ തനിക്കും പ്രായം കുടിപ്പോയി എന്ന് ധരിച്ചെങ്കിലോ എന്ന ഭയമാണ് ഇതിനു പിന്നില്‍. അമ്മമ്മയായ സ്ത്രീകള്‍ തങ്ങളുടെ കെച്ചുമക്കള്‍ 'അമ്മമ്മ' എന്ന് വിളിക്കുന്നത് ഇഷ്ടപ്പെടാതെ.. 'അമ്മ'യെന്ന് വിളിച്ചാല്‍ മതി മക്കളെ എന്ന് പറയുന്ന സ്ത്രീകളെയും കണ്ടിട്ടുണ്ട്.

ആരോഗ്യകരമായ ജീവിതം നയിക്കണമെങ്കില്‍ ജന്മദിനത്തെക്കുറിച്ച് ഓര്‍ക്കാതെ മുന്നേറുന്നതായിരിക്കും ഉചിതം. ഒരോ വ്യക്തിക്കും അവന്റെ കഴിവുകള്‍ വ്യത്യസ്തമായിരിക്കും. ജീവിത യാത്രയില്‍ തങ്ങളുടെ കഴിവിനനുസരിച്ച് പഠനത്തിലും, വിവാഹ ജീവിതത്തിലും,സേവനത്തുറയിലും കാലെടുത്തു വെക്കുന്നതാണ് നല്ലത്. ജനനത്തിയ്യതികള്‍ ഓര്‍മ്മപ്പെടുത്തി-അതേ പ്രായത്തിലുള്ള. മറ്റു വ്യക്തികളെ ചൂണ്ടിക്കാട്ടി താരതമ്യം ചെയ്തു മനപ്രയാസമുണ്ടാക്കുന്നതും ഇല്ലാതാവണം. 'ഞാന്‍ എനിക്കാവുന്നകാലത്ത് (പ്രായത്തില്‍) ഓരോ ജീവിത ആവശ്യങ്ങള്‍ നിറവേറ്റും' എന്ന ആശയമാണ് പ്രായോഗികം. അല്ലാതെ നിശ്ചിത പ്രായത്തില്‍ ഓരോന്ന് ചെയ്തിരിക്കണം എന്ന വ്യവസ്ഥയല്ല.

ഈ നവംബര്‍ എട്ടിന് എന്റെ ജന്മദിനമായിരുന്നു. അറുപത്തിയേഴ് വയസ്സ് പൂര്‍ത്തിയായ ദിനം. ഇത് വളരെ കൃത്യമായി രേഖപ്പെടുത്തിയതാണോ അതോ അന്ന് ഒന്നാം ക്ലാസില്‍ ചേരാന്‍ അഞ്ച് വയസ്സ് പൂര്‍ത്തിയായി കാണിക്കാന്‍ അധ്യാപകര്‍ ചെയ്ത പണിയാണോ എന്നറിയില്ല. എന്തായാലും വയസ്സ് വിളിച്ചറിയിച്ച് ജീവിക്കുന്നതിനേക്കാള്‍ നല്ലത് അതൊന്നുമറിയാതെ മുന്നോട്ടു പോകലാണ്. മരണത്തിയ്യതി കുറിച്ചു വെച്ചേപറ്റു. വര്‍ത്തമാന കാലസാഹചര്യത്തില്‍ സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ക്ക് ആവശ്യമായത് കൊണ്ട് മാത്രം..

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Kookanam-Rahman, Birth, Birthday, Story of Birthday 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?