കാസര്‍കോട് ജില്ലയില്‍ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരം മുതല്‍ കാലിക്കടവ് വരെ വനിതാ മതില്‍ 44 കിലോമീറ്റര്‍, ആരോഗ്യവകുപ്പ് മന്ത്രി കെ കെ ഷൈലജ ആദ്യ കണ്ണിയാകും, ലക്ഷം വനിതകള്‍ അണിനിരക്കും

കാസര്‍കോട്: (www.kasargodvartha.com 31.12.2018) കേരളം കൈവരിച്ച സാമൂഹ്യപരിഷ്‌കരണ നേട്ടങ്ങള്‍ നിലനിര്‍ത്തുന്നതിനും നവോത്ഥാന മൂല്യ സംരക്ഷണത്തിനും സ്ത്രീ-പുരുഷ സമത്വം ഉറപ്പുവരുത്തുന്നതിനുമായി സംസ്ഥാന സര്‍ക്കാര്‍ ചൊവ്വാഴ്ച വൈകീട്ട് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ വനിതാ മതില്‍  സംഘടിപ്പിക്കുന്നു. ജില്ലയിലെ പ്രധാന ശ്രദ്ധാകേന്ദ്രങ്ങളിലൊന്നായ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ സര്‍ക്കിളില്‍ നിന്ന് ആരംഭിക്കുന്ന മതിലില്‍ വനിത ശിശുക്ഷേമവകുപ്പ് മന്ത്രി കെ കെ ശൈലജ ആദ്യം അണിനിരക്കും. ജില്ലയിലെ സാമൂഹ്യ-വിദ്യാഭ്യാസ- സാംസ്‌ക്കാരിക-രാഷ്ട്രീയ-നവോത്ഥാന മേഖലകളിലെ പ്രമുഖ വനിതകള്‍ തുടര്‍ന്ന് അണിനിരക്കും.

പുതിയ ബസ് സ്റ്റാന്‍ഡ് സര്‍ക്കിളില്‍ നിന്ന് ആരംഭിച്ച് പ്രസ്‌ക്ലബ് ജംങ്ഷന്‍ വഴി കെഎസ്ടിപി റോഡിലേക്കു പ്രവേശിച്ച് കാലിക്കടവ് വരെയാണു ജില്ലയില്‍ മതിലൊരുക്കുന്നത്. 44 കിലോമീറ്റര്‍ ദൂരത്തില്‍ ഒരു ലക്ഷംപേരാണ് ജില്ലയില്‍ അണിനിരക്കുകയെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു പറഞ്ഞു. വനിതാ മതിലില്‍ പങ്കെടുക്കേണ്ടവര്‍ നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളില്‍ ഉച്ചകഴിഞ്ഞ് 3.30നകം എത്തിച്ചേരണം. 3.50ന് ട്രയലും നാലിന് പ്രതിജ്ഞയോടെ വനിതാ മതിലും ഒരുക്കും.

വനിത മതിലില്‍ ജില്ലയില്‍ അണിനിരക്കേണ്ട വിധം താഴെ പറയുന്നപോലെയാകും.
കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ സര്‍ക്കിള്‍ മുതല്‍ പഴയ പ്രസ് ക്ലബ് ജംഗ്ഷനിലൂടെ കെ എസ് ടി പി റോഡ് വഴി  നാലര കിലോമീറ്റര്‍ ദൂരത്തില്‍ കാസര്‍കോട് മുന്‍സിപ്പാലിറ്റിയില്‍ നിന്നും, മധൂര്‍, ചെങ്കള, മൊഗ്രാല്‍-പുത്തൂര്‍ ഗ്രാമ പഞ്ചായത്തുകളില്‍ നിന്നുമുള്ള വനിതകള്‍ പങ്കെടുക്കണം. അതിനുശേഷം ഏകദേശം ഒരു കിലോമീറ്റര്‍ ദൂരം മഞ്ചേശ്വരം, വൊര്‍ക്കാടി, മീഞ്ച, പൈവളിഗ, മംഗല്‍പ്പാടി ഗ്രാമ പഞ്ചായത്തുകളില്‍ നിന്നുള്ളവര്‍ പങ്കെടുക്കണം.
തുടര്‍ന്നു ചളിയന്‍ങ്കോട് പാലം വരെ അരകിലോമീറ്റര്‍ ദൂരത്തില്‍ കുമ്പള, പുത്തിഗെ, എന്‍മകജെ, ബദിയടുക്ക ഗ്രാമ പഞ്ചായത്തുകളില്‍ നിന്നുള്ളവരാണ് അണിനിരക്കേണ്ടത്.
മേല്‍പ്പറമ്പ് ടൗണിനു സമീപത്തെ ഇടവുങ്കാല്‍ ക്ഷേത്രം വരെയുള്ള രണ്ടു കിലോമീറ്റര്‍ കാറഡുക്ക, കുമ്പഡാജെ, ബെള്ളൂര്‍, ദേലംമ്പാടി, മുളിയാര്‍ ഗ്രാമ പഞ്ചായത്തുകളില്‍ നിന്നുള്ളവര്‍ അണിനിരക്കണം.
തുടര്‍ന്ന് കോട്ടിക്കുളം വരെയുള്ള നാലേകാല്‍ കിലോമീറ്റര്‍ ദൂരം ചെമ്മനാട്, ഉദുമ ഗ്രാമ പഞ്ചായത്തുകളില്‍ നിന്നുള്ളവര്‍ പങ്കെടുക്കണം.
കോട്ടിക്കുളം മുതല്‍ ബേക്കല്‍ ജംങ്ഷന്‍ വരെ കുറ്റിക്കോല്‍, ബേഡകം ഗ്രാമ പഞ്ചായത്തുകളില്‍ നിന്നുള്ളവരും പൂച്ചക്കാട് പള്ളിവരെയുള്ള മൂന്നേകാല്‍ കിലോമീറ്റര്‍ ദൂരം പള്ളിക്കര ഗ്രാമ പഞ്ചായത്തില്‍ നിന്നുള്ള വനിതകള്‍ പങ്കെടുക്കണം.
പൂച്ചക്കാട് പള്ളി മുതല്‍ ചാമുണ്ഡിക്കുന്ന് വരെ പനത്തടി, കോടോം-ബേളൂര്‍, കള്ളാര്‍ ഗ്രാമ പഞ്ചായത്തുകളില്‍ നിന്നുള്ള വനിതകള്‍ അണിനിരക്കണം.  തുടര്‍ന്ന് പുതിയകോട്ട താലൂക്ക് ഓഫീസ് മുന്നിലെ ആല്‍ത്തറ വരെ ഏഴര കിലോമീറ്റര്‍ ദൂരം കാഞ്ഞങ്ങാട് നഗരസഭയിലെയും, അജാനൂര്‍, പുല്ലൂര്‍, പെരിയ ഗ്രാമ പഞ്ചായത്തുകളിലേയും വനിതകള്‍ പങ്കെടുക്കണം.
തുടര്‍ന്ന്  അലാമിപ്പള്ളി പുതിയ ബസ്റ്റാന്‍ഡിന് ശേഷമുള്ള പെട്രോള്‍ പമ്പ് വരെയുള്ള ഒന്നരകിലോമീറ്റര്‍ ദൂരം ബളാല്‍, ഈസ്റ്റ്-എളേരി, വെസ്റ്റ് - എളേരി ഗ്രാമ പഞ്ചായത്തുകളില്‍ നിന്നുള്ളവര്‍ അണിനിരക്കണം.
പടന്നക്കാട് ടോള്‍ ബൂത്ത് വരെയുള്ള മൂന്നുകിലോമീറ്റര്‍ മടിക്കൈ, കിനാനൂര്‍-കരിന്തളം ഗ്രാമ പഞ്ചായത്തുകളില്‍ നിന്നുള്ളവരും പടന്നക്കാട് ടോള്‍ ബൂത്ത് മുതല്‍ നീലേശ്വരം മാര്‍ക്കറ്റ് ജംങ്ഷന്‍ വരെയുള്ള മൂന്ന് കിലോമീറ്റര്‍ ദൂരം കയ്യൂര്‍-ചീമേനി, പടന്ന ഗ്രാമ പഞ്ചായത്തുകളില്‍ നിന്നുള്ളവരുമാകണം വനിതാ മതിലിനായി പങ്കെടുക്കേണ്ടത്.
നീലേശ്വരം മാര്‍ക്കറ്റ് ജംങ്ഷന്‍ മുതല്‍ പള്ളിക്കര റെയില്‍വേ ഗേറ്റ് വരെ രണ്ടരകിലോമീറ്റര്‍ ദൂരം നീലേശ്വരം നഗരസഭ അതിര്‍ത്തിയിലുള്ളവരും പള്ളിക്കര റെയില്‍വേ ഗേറ്റ് മുതല്‍ ചെക്ക് പോസ്റ്റ് വരെയുള്ള ഏകദേശം രണ്ടര കിലോമീറ്റര്‍ ദൂരം തൃക്കരിപ്പൂര്‍, വലിയപറമ്പ ഗ്രാമ പഞ്ചായത്തുകളില്‍ നിന്നുള്ളവരും പങ്കെടുക്കണം.
ചെക്ക് പോസ്റ്റ് മുതല്‍ ഞാണങ്കൈ വരെയുള്ള രണ്ട്കിലോമീറ്റര്‍ ദൂരം ചെറുവത്തൂര്‍ ഗ്രാമ പഞ്ചായത്തില്‍ നിന്നുള്ളവരും ഞാണങ്കൈ മുതല്‍ കാലിക്കടവ് ജില്ലാ അതിര്‍ത്തി വരെയുള്ള ഏകദേശം മൂന്നരകിലോമീറ്റര്‍ ദൂരം പിലിക്കോട് ഗ്രാമ പഞ്ചായത്തില്‍ നിന്നുള്ളവരും അണിനിരക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

വനിതാ മതില്‍ - പ്രതിജ്ഞ

പുതുവര്‍ഷ ദിനത്തില്‍ നാം ഒത്തുചേരുകയാണ്. നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനുളള മതിലായി, സ്ത്രീ-പുരുഷ തുല്യത എന്ന ഭരണഘടനാ കാഴ്ചപ്പാടിനെ പിന്തുണയ്ക്കുവാനായി, കേരളത്തെ ഭ്രാന്താലയമാക്കാനുളള ശ്രമങ്ങളെ ചെറുക്കുമെന്ന മുദ്രാവാക്യവുമായി, നാം ഇവിടെ അണിചേരുകയാണ്.
ഭ്രാന്താലയമെന്ന് നമ്മുടെ നാട് വിളിക്കപ്പെട്ടിരുന്നു. അത് ഇന്ന് ദൈവത്തിന്റെ സ്വന്തം നാടെന്ന വിശേഷണം നേടിയിരിക്കുകയാണ്. ത്യാഗപൂര്‍ണ്ണമായ സമരങ്ങളാണ് അതിന് കാരണമായതെന്ന് നാം തിരിച്ചറിയുന്നു.
മേല്‍മുണ്ട് കലാപവും കല്ലുമാല സമരവും അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് കുതിക്കുന്നതിനുളള ഇടപെടലുകളും അഭിമാനപൂര്‍വ്വം നമ്മള്‍ ഓര്‍ക്കുന്നു. അടിമത്വത്തിനെതിരെ വ്യത്യസ്ത വഴികളിലൂടെ പൊരുതി നീങ്ങിയ പോരാളികളേ, നിങ്ങളെ ഞങ്ങള്‍ അനുസ്മരിക്കുന്നു. ചരിത്രത്തില്‍ രേഖപ്പെടുത്താതെ പോയ ത്യാഗങ്ങളെയും സഹനങ്ങളെയും നമ്മള്‍ ഉയര്‍ത്തിപ്പിടിക്കുക തന്നെ ചെയ്യും.

 മുന്നോട്ടുള്ള വളര്‍ച്ചയ്ക്കെതിരെ അന്നും ഉറഞ്ഞുതുള്ളിയ യാഥാസ്ഥിതികത്വത്തിന്റെ പുതിയ മുഖങ്ങളെ നമ്മള്‍ തിരിച്ചറിയുന്നു. അവരുടെ പ്രചരണങ്ങളില്‍ കുരുങ്ങിയവര്‍ അന്നും ഏറെ ഉണ്ടായിരുന്നു. അതിനെ വകഞ്ഞുമാറ്റിയാണ് നാം ഇവിടെ എത്തിയത്.
പരസ്പര അംഗീകാരത്തിന്റെയും പങ്കാളിത്തത്തിന്റെയും ലോകത്താണ് സ്ത്രീയുടെയും പുരുഷന്റെയും ജീവിതം സര്‍ഗ്ഗാത്മകമാകുന്നത്. സ്ത്രീ സമത്വം എന്നത് സാമൂഹ്യ വിമോചനത്തിന്റെ ഭാഗമാണ്. അതിനാലാണ് നാടിനെ സ്നേഹിക്കുന്നവര്‍ ഈ ആശയത്തെ പിന്തുണച്ചതെന്നും നമ്മള്‍ മനസ്സിലാക്കുന്നു. ഈ സംരംഭത്തിന് പിന്തുണ നല്‍കിയ കേരള സര്‍ക്കാരിന്റെ നിലപാടിനെ നമ്മള്‍ ആദരവോടെ കാണുന്നു.
നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമെന്നും സ്ത്രീ സമത്വത്തിനായി നിലകൊള്ളുമെന്നും കേരളത്തെ ഭ്രാന്താലയമാക്കാനുളള പരിശ്രമങ്ങളെ പ്രതിരോധിക്കുമെന്നും മതനിരപേക്ഷത സംരക്ഷിക്കാന്‍ പോരാടുമെന്നും പ്രതിജ്ഞ ചെയ്യുന്നു. പ്രതിജ്ഞ, പ്രതിജ്ഞ, പ്രതിജ്ഞ....

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Women wall minister KK Shailaja to participate, Kasaragod, News, Women Wall.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?