ഓസ്‌ട്രേലിയന്‍ മണ്ണില്‍ ചരിത്രം കുറിച്ച് ഇന്ത്യ; ഓസീസിനെതിരായ മത്സരത്തില്‍ കോഹ്ലിക്കും സംഘത്തിനും 31റണ്‍സിന്റെ വിജയം

അഡ്ലെയ്ഡ്: (www.kvartha.com 10.12.2018) ഓസ്‌ട്രേലിയന്‍ മണ്ണില്‍ ചരിത്രം കുറിച്ച് ഇന്ത്യ. അഡ്‌ലെയ്ഡ് ക്രിക്കറ്റ് ടെസ്റ്റില്‍ ഓസീസിനെതിരെ കോഹ്ലിയും സംഘവും 31 റണ്‍സിനാണ് വിജയം കൊയ്തത്. 323 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റിംഗിന് ഇറങ്ങിയ ഓസീസിനെ 291 റണ്‍സിന് പുറത്താക്കിയാണ് ഇന്ത്യ വിജയം കൊയ്തത്.

അവസാന മൂന്നു വിക്കറ്റില്‍ 104 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഓസീസ് വാലറ്റമാണ് ഇന്ത്യന്‍ വിജയം വൈകിച്ചത്. ഇതോടെ നാലു ടെസ്റ്റുകള്‍ ഉള്‍പ്പെടുന്ന പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി. ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഇന്ത്യയുടെ ആറാമത്തെ മാത്രം ടെസ്റ്റ് വിജയമാണിത്. ഒന്നാം ഇന്നിങ്‌സില്‍ സെഞ്ച്വറിയും രണ്ടാം ഇന്നിങ്‌സില്‍ അര്‍ധസെഞ്ച്വറിയും നേടി ഇന്ത്യന്‍ ബാറ്റിങ്ങിന്റെ നെടുന്തൂണായി മാറിയ ചേതേശ്വര്‍ പൂജാരയാണ് കളിയിലെ കേമന്‍. രണ്ടാം ടെസ്റ്റ് വെള്ളിയാഴ്ച പെര്‍ത്തില്‍ ആരംഭിക്കും.

1st Test Day 5: India beat Australia by 31 runs in Adelaide thriller, Australia, News, Winner, Cricket, Virat Kohli, Sports, Trending, World.

ഇന്ത്യ 250 & 307, ഓസ്‌ട്രേലിയ 235 & 291 ആണ് സ്‌കോര്‍.

മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, അശ്വിന്‍ എന്നിവര്‍ മൂന്നും ഇശാന്ത് ശര്‍മ ഒരു വിക്കറ്റും വീഴ്ത്തി. 60 റണ്‍സ് നേടിയ ഷോണ്‍ മാര്‍ഷാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. ബോള്‍ ചെയ്തതില്‍ വിക്കറ്റ് ലഭിക്കാതെ പോയത് മുരളി വിജയിനു മാത്രം. മത്സരത്തിലാകെ 11 ക്യാച്ച് സ്വന്തമാക്കിയ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് ക്യാച്ചുകളുടെ എണ്ണത്തില്‍ നിലവിലെ ലോക റെക്കാഡിന് ഒപ്പമെത്തി. ക്യാപ്റ്റന്‍ ടിം പെയ്ന്‍ 41 റണ്‍സെടുത്തു. 2008ന് ശേഷം ആദ്യമായാണ് ഓസ്‌ട്രേലിയയ്‌ക്കെതിരെ ആദ്യ ടെസ്റ്റില്‍ ഇന്ത്യ വിജയം നേടുന്നത്.

നാലു വിക്കറ്റ് നഷ്ടത്തില്‍ 104 റണ്‍സ് എന്ന നിലയില്‍ അഞ്ചാം ദിനം ബാറ്റിങ് ആരംഭിച്ച ഓസീസിന് 187 റണ്‍സ് കൂട്ടിച്ചേര്‍ക്കുമ്പോഴേയ്ക്കും ശേഷിച്ച ആറു വിക്കറ്റുകള്‍ നഷ്ടമായി. രണ്ടാം ഇന്നിങ്‌സില്‍ ഓസീസിന്റെ ഏക അര്‍ധസെഞ്ച്വറി കണ്ടെത്തിയ ഷോണ്‍ മാര്‍ഷാണ് അവരുടെ ടോപ് സ്‌കോറര്‍. 166 പന്തുകള്‍ നേരിട്ട മാര്‍ഷ് അഞ്ചു ബൗണ്ടറി സഹിതം 60 റണ്‍സെടത്തു. 73 പന്തില്‍ നാലു ബൗണ്ടറി സഹിതം 41 റണ്‍സെടുത്ത ക്യാപ്റ്റന്‍ ടിം പെയ്‌നും ഇന്ത്യയുടെ വിജയം വൈകിച്ചു. വാലറ്റത്ത് 47 പന്തില്‍ മൂന്നു ബൗണ്ടറി സഹിതം 38 റണ്‍സുമായി പുറത്താകാതെ നിന്ന നഥാന്‍ ലിയോണിന്റെ പോരാട്ടവീര്യത്തിനും നല്‍കണം, കയ്യടി.

ആരോണ്‍ ഫിഞ്ച് (35 പന്തില്‍ 11), മാര്‍ക്കസ് ഹാരിസ് (49 പന്തില്‍ 26), ഉസ്മാന്‍ ഖവാജ (42 പന്തില്‍ എട്ട്), പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബ് (40 പന്തില്‍ 14), ട്രാവിഡ് ഹെഡ് (62 പന്തില്‍ 14), മിച്ചല്‍ സ്റ്റാര്‍ക്ക് (44 പന്തില്‍ 28), പാറ്റ് കമ്മിന്‍സ് (121 പന്തില്‍ 28), ജോഷ് ഹെയ്‌സല്‍വുഡ് (43 പന്തില്‍ 13) എന്നിങ്ങനെയാണ് പുറത്തായ മറ്റ് ഓസീസ് താരങ്ങളുടെ സംഭാവന.

187 റണ്‍സിനിടെ ഏഴു വിക്കറ്റ് നഷ്ടമാക്കി അനിവാര്യമായ തോല്‍വിയിലേക്കു നീങ്ങിയ ഓസീസിനായി വാലറ്റം നടത്തിയ ചെറുത്തുനില്‍പ്പും അഡ്‌ലെയ്ഡിലെ കാണികളുടെ മനം കവര്‍ന്നു. ഇന്ത്യയായിരുന്നു ഈ അവസ്ഥയിലെങ്കില്‍ എന്നുകൂടി ചേര്‍ത്തുവായിച്ചാലേ ഓസീസ് നടത്തിയ ചെറുത്തുനില്‍പ്പിന്റെ ആഴവും സൗന്ദര്യവും മനസ്സിലാകൂ.

പേസും സ്പിന്നും ഇടകലര്‍ത്തി ഇന്ത്യ നടത്തിയ ബോളിങ് ആക്രമണത്തെ എട്ടാം വിക്കറ്റില്‍ മിച്ചല്‍ സ്റ്റാര്‍ക്ക്- പാറ്റ് കമ്മിന്‍സ് സഖ്യം മാത്രം ചെറുത്തുനിന്നത് 16.3 ഓവറുകളാണ്. ബോളര്‍മാരെ കയ്യയച്ച് സഹായിക്കുന്ന പിച്ചില്‍ ഇരുവരും കൂട്ടിച്ചേര്‍ത്തത് 41 റണ്‍സ്. സ്റ്റാര്‍ക്കിനെ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന്റെ കൈകളിലെത്തിച്ച് മുഹമ്മദ് ഷമിയാണ് കൂട്ടുകെട്ടു പൊളിച്ചത്.

ഒന്‍പതാം വിക്കറ്റില്‍ നഥാന്‍ ലിയോണിനെ കൂട്ടുപിടിച്ചും പാറ്റ് കമ്മിന്‍സ് ചെറുത്തുനില്‍പ്പു തുടര്‍ന്നു. ഇതിനിടെ ബുമ്രയുടെ പന്തില്‍ ലിയോണ്‍ നല്‍കിയ ക്യാച്ച് പന്ത് കൈവിട്ടു. കൃത്യം എട്ട് ഓവര്‍ ക്രീസില്‍നിന്ന ഈ സഖ്യം കൂട്ടിച്ചേര്‍ത്തത് 31 റണ്‍സ്. 121 പന്തില്‍ മൂന്നു ബൗണ്ടറി സഹിതം 28 റണ്‍സെടുത്ത കമ്മിന്‍സിനെ പുറത്താക്കി ബുമ്രയാണ് കൂട്ടുകെട്ടു പൊളിച്ചത്. സ്ലിപ്പില്‍ കോഹ്ലി ക്യാച്ചെടുത്തു. അതിവേഗം വിജയത്തിലെത്താമെന്നു നിനച്ച ഇന്ത്യയെ വിറപ്പിച്ച് 10-ാം വിക്കറ്റില്‍ നഥാന്‍ ലിയോണ്‍-ജോഷ് ഹെയ്‌സല്‍വുഡ് കൂട്ടുകെട്ട് വീണ്ടും മുന്നോട്ട്.

ഒരുവേള ഓസീസിനു മുന്നില്‍ വിജയപ്രതീക്ഷ വരെ ഉയര്‍ത്തിയ ഈ സഖ്യം 32 റണ്‍സാണ് സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ത്തത്. ഒടുവില്‍ ഹെയ്‌സല്‍വുഡിനെ പുറത്താക്കി അശ്വിന്‍ ഇന്ത്യ കാത്തിരുന്ന നിമിഷം സമ്മാനിച്ചു. മത്സരം കൈവിട്ടെങ്കിലും അവസാന മൂന്നു വിക്കറ്റില്‍ 104 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ഓസീസ് വാലറ്റം കാഴ്ചവച്ച പോരാട്ടത്തിനും നല്‍കണം കയ്യടി.

ബോളര്‍മാര്‍ കളം വാണ അഡ്‌ലെയ്ഡ് ടെസ്റ്റിലെ 'ക്ലൈമാക്‌സില്‍' പ്രതീക്ഷ വച്ചിറങ്ങിയ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടമായിരുന്നു അഞ്ചാം ദിനം കണ്ടത്. 219 റണ്‍സ് അകലെയുള്ള വിജയത്തിലേക്ക് അഞ്ചാം ദിനം ബാറ്റെടുത്ത ഓസീസിന് 11 റണ്‍സ് കൂട്ടിച്ചേര്‍ക്കുമ്പോഴേയ്ക്കും ആദ്യ വിക്കറ്റ് നഷ്ടമായി. ആദ്യ ഇന്നിങ്‌സില്‍ അര്‍ധസെഞ്ച്വറി നേടിയ ട്രാവിസ് ഹെഡ് തലേന്നത്തെ സ്‌കോറിനോട് മൂന്നു റണ്‍സ് കൂടി ചേര്‍ത്ത് ഇഷാന്ത് ശര്‍മയുടെ പന്തില്‍ രഹാനെയ്ക്കു പിടികൊടുത്തു.

ആറാം വിക്കറ്റില്‍ മാര്‍ഷിനൊപ്പം ക്യാപ്റ്റന്‍ ടീം പെയ്ന്‍ എത്തിയതോടെ വീണ്ടും ഓസീസിന്റെ ചെറുത്തുനില്‍പ്പ്. 15.3 ഓവര്‍ ക്രീസില്‍ നിന്ന സഖ്യം 41 റണ്‍സും കൂട്ടിച്ചേര്‍ത്തു. മാര്‍ഷിനെ പന്തിന്റെ കൈകളിലെത്തിച്ച് ബുമ്രയാണ് കൂട്ടുകെട്ടു പൊളിച്ചത്. 166 പന്തില്‍ അഞ്ചു ബൗണ്ടറി സഹിതം 60 റണ്‍സുമായി മാര്‍ഷ് കൂടാരം കയറി. 31 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുമ്പോഴേയ്ക്കും പെയ്‌നെയും ബുമ്ര തന്നെ മടക്കി. ഇക്കുറിയും ക്യാച്ചെടുത്തത് പന്ത്. പിന്നീടായിരുന്നു വാലറ്റത്തിന്റെ ചെറുത്തുനില്‍പ്പ്.

നേരത്തെ, നാലാം ദിവസം മൂന്നു വിക്കറ്റിന് 151 റണ്‍സ് എന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയെ പൂജാരയും രഹാനെയും കരുതലോടെയാണു മുന്നോട്ടു നയിച്ചത്. പക്ഷേ ലയണ്‍ നേരത്തേ ബോളിങിനെത്തിയതു മത്സരത്തിലെ വഴിത്തിരിവായി. ലയണിന്റെ പന്തില്‍ വിക്കറ്റിനുമുന്നില്‍ കുടുങ്ങിയ രഹാനെ ഡിആര്‍എസിലൂടെ ആയുസ്സു നീട്ടിയെടുത്തെങ്കിലും അര്‍ധ സെഞ്ച്വറി തികച്ച പൂജാരയെ (71) വീഴ്ത്തിയ ലയണ്‍ ഓസീസിനു നിര്‍ണായക ബ്രേക്ക് നല്‍കി.

പിന്നീടുള്ള 6 വിക്കറ്റും ഇന്ത്യ നഷ്ടമാക്കിയത് വെറും 73 റണ്‍സിനിടെ. മൂന്നു വിക്കറ്റിന് 234 എന്ന നിലയില്‍നിന്ന് ഇന്ത്യ 307 റണ്‍സിനു പുറത്തായി. രഹാനെ (70), രോഹിത് (1), പന്ത് (28), ഷമി (0) എന്നിവരെ മടക്കിയ ലയണ്‍ ഇന്ത്യയുടെ അന്തകനായി. 400 റണ്‍സിനടുത്ത് ലീഡ് പ്രതീക്ഷിച്ച ഇന്ത്യയുടെ അവസാന അഞ്ചു വിക്കറ്റ് നിലം പൊത്തിയത് 25 റണ്‍സിനിടെ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: 1st Test Day 5: India beat Australia by 31 runs in Adelaide thriller, Australia, News, Winner, Cricket, Virat Kohli, Sports, Trending, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?