ഗൂഢാലോചനയും കൊലപാതകവും തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ല; സൊഹ്‌റാബുദ്ദീന്‍ വധക്കേസില്‍ 22 പ്രതികളെയും കോടതി വെറുതെ വിട്ടു

മുംബൈ: (www.kvartha.com 21.12.2018) സൊഹ്‌റാബുദീന്‍ ഷെയ്ഖ് തുളസിറാം പ്രജാപതി വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ 22 കുറ്റാരോപിതരെയും മുംബൈയിലെ പ്രത്യേക സിബിഐ കോടതി വിട്ടയച്ചു. ഗൂഢാലോചനയും കൊലപാതകവും തെളിയിക്കാന്‍ പ്രോസിക്യൂഷനു സാധിച്ചില്ലെന്നും സാഹചര്യത്തെളിവുകള്‍ ശക്തമല്ലെന്നും നിരീക്ഷിച്ചാണ് കോടതിയുടെ വിധി. പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി എസ്.ജെ. ശര്‍മയാണ് വിധി പറഞ്ഞത്. സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്ന ആവശ്യവും കോടതി തളളി.

കേസില്‍ ആകെയുണ്ടായിരുന്ന 202 സാക്ഷികളില്‍ 92 പേരും കൂറുമാറിയതായും കോടതി നിരീക്ഷിച്ചു. 13 വര്‍ഷം നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് കേസിലെ പ്രതികളെ വെറുതെ വിട്ടത്. ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷായും ഉന്നത പോലീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 38 കുറ്റാരോപിതരുണ്ടായിരുന്ന കേസില്‍ ഷായടക്കം 16 പേരെ 2014ല്‍ വിട്ടയച്ചിരുന്നു. 2005ല്‍ ഗുജറാത്തില്‍ വ്യാജ ഏറ്റുമുട്ടല്‍ നടക്കുമ്പോള്‍ അവിടെ ആഭ്യന്തര മന്ത്രിയായിരുന്നു ഷാ.

No Proof Of Fake Encounter In Sohrabuddin Case, Says Court: 10 Points, Mumbai, News, Murder case, Court, Trending, Crime, Criminal Case, National

വിചാരണ പൂര്‍ത്തിയായെങ്കിലും മുഖ്യസാക്ഷി അസംഖാനും മറ്റൊരു സാക്ഷി മഹേന്ദ്ര സാലയും തങ്ങളുടെ മൊഴി പുനഃപരിശോധിക്കാന്‍ അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ടു കോടതിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജിയും കോടതി തള്ളി.

ഗുജറാത്ത് - രാജസ്ഥാന്‍ പോലീസ് സംഘങ്ങള്‍ നടത്തിയ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട കേസില്‍ 21 പോലീസ് ഉദ്യോഗസ്ഥരും ഗുജറാത്തിലെ ഒരു ഫാം ഹൗസ് ഉടമയുമാണു പ്രതികളായിരുന്നത്. ഭീകരസംഘടനയായ ലഷ്‌കറെ തയിബ, പാക്ക് ചാരസംഘടന ഐഎസ്‌ഐ എന്നിവയുമായി സൊഹ്‌റാബുദിനു ബന്ധമുണ്ടെന്നും ഗുജറാത്തിലെ ഉന്നത രാഷ്ട്രീയ നേതാവിനെ വധിക്കാന്‍ പദ്ധതിയിട്ടിരുന്നതായും ആരോപിച്ച് വ്യാജ ഏറ്റുമുട്ടലില്‍ സൊഹ്‌റാബുദിനെയും ഭാര്യ കൗസര്‍ബിയെയും കൊലപ്പെടുത്തിയെന്നാണു കേസ്.

ഷെയ്ഖിന്റെ കൂട്ടാളിയായിരുന്ന തുളിസിറാം പ്രജാപതിയെയും പിന്നീടു കൊലപ്പെടുത്തി. അന്നത്തെ രാജസ്ഥാന്‍ ആഭ്യന്തര മന്ത്രി ഗുലാബ്ചന്ദ്് കഠാരിയ, ഗുജറാത്ത് പോലീസ് മുന്‍ മേധാവി പി.സി.പാണ്ഡെ, മുന്‍ ഡിഐജി ഡി.ജി.വന്‍സാരെ എന്നിവരെയും അമിത് ഷായ്‌ക്കൊപ്പം വിട്ടയച്ചിരുന്നു.

മഹാരാഷ്ട്രയിലെ സാംഗ്ലിയിലേക്ക് ബസില്‍ പോകുമ്പോഴാണ് 2005ല്‍ സായുധരായ പോലീസ് സംഘം സൊഹ്‌റാബുദ്ദീനെ പിടിച്ചുകൊണ്ടുപോയത്. പോലീസുമായുള്ള ഏറ്റുമുട്ടലില്‍ സൊഹ്‌റാബുദ്ദീന്‍ കൊല്ലപ്പെട്ടതായി പിന്നീട് വാര്‍ത്തവന്നു. സംഭവത്തിന് ദൃക്‌സാക്ഷികളായ കൗസര്‍ബിയും പ്രജാപതിയും പിന്നീട് കൊല്ലപ്പെട്ടു. ഗുജറാത്ത് സി.ഐ.ഡി. അന്വേഷിച്ചിരുന്ന കേസ് 2012ലാണ് സി.ബി.ഐ. ഏറ്റെടുത്തത്. ഗുജറാത്തില്‍ സ്വതന്ത്രമായ വിചാരണ നടക്കില്ലെന്ന് സി.ബി.ഐ. ചൂണ്ടിക്കാണിച്ചതിനെത്തുടര്‍ന്ന് സുപ്രീംകോടതി കേസിന്റെ വിചാരണ മുംബൈയിലേക്ക് മാറ്റുകയായിരുന്നു.

സൊഹ്‌റാബുദ്ദീന്റെ സുഹൃത്തായിരുന്ന അസംഖാന്‍ ഈ കേസില്‍ സാക്ഷിമൊഴി നല്‍കിയിരുന്നു. മര്‍ദിച്ചവശനാക്കിയാണ് രാജസ്ഥാന്‍ പോലീസ് ഭര്‍ത്താവിനെ കോടതിയില്‍ ഹാജരാക്കിയതെന്നും അതുകൊണ്ടുതന്നെ യഥാര്‍ഥ മൊഴി നല്‍കാനായിട്ടില്ലെന്നും അസംഖാന്റെ ഭാര്യ പറയുന്നു. വിധി സ്‌റ്റേ ചെയ്യണമെന്നും സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്നും ആവശ്യപ്പെട്ട് കേസിലെ പ്രധാന സാക്ഷികളില്‍ ഒരാളായ അസംഖാന്റെ ഭാര്യ റിസ്വാന ഖാന്‍ ബോംബെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. പല സാക്ഷികളുടെയും മൊഴി പൂര്‍ണമായി രേഖപ്പെടുത്തിയിട്ടില്ലെന്നും അതുകൊണ്ട് വിചാരണ അപൂര്‍ണമാണെന്നും ചൂണ്ടിക്കാണിച്ചാണ് റിസ്വാന ഖാന്‍ ഹൈക്കോടതിയെ സമീപിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: No Proof Of Fake Encounter In Sohrabuddin Case, Says Court: 10 Points, Mumbai, News, Murder case, Court, Trending, Crime, Criminal Case, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?