പപ്പുവും അപ്പുവും കളി അവസാനിപ്പിച്ച് ചിന്തിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു; 2019ലെ തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ കളി മാറ്റി ചവിട്ടാന്‍ കച്ചകെട്ടി ബി ജെ പി

ന്യൂഡെല്‍ഹി: (www.kvartha.com 12.12.2018) ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയാണെന്ന് അവകാശപ്പെട്ട് നടന്ന അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു ഫലം അറിവായപ്പോള്‍ ഏറ്റ കനത്ത തിരിച്ചടി മനസിലാക്കിയായിരിക്കും ഇനി ബി ജെ പിയുടെ മുന്നോട്ടുള്ള പോക്ക്. 2019ലെ ലോക് സഭാ തെരഞ്ഞെടുപ്പാണ് വരാന്‍ പോകുന്നത്. അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞടുപ്പില്‍ മൂന്നു സംസ്ഥാനങ്ങളിലാണ് കോണ്‍ഗ്രസ് പുഷ്പം പോലെ ജയിച്ചത്.

കോണ്‍ഗ്രസ് യുഗം ഇന്ത്യയില്‍ അവസാനിച്ചു എന്നു കരുതിയിടത്താണ് പതിന്‍മടങ്ങ് ശക്തിയോടെ പാര്‍ട്ടി തിരിച്ചുവരവ് നടത്തിയിരിക്കുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നടക്കുന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും വിജയം ആവര്‍ത്തിച്ച ചരിത്രം മാത്രമായിരുന്നു ബി ജെ പിക്ക് . ആ അവസ്ഥയ്ക്കാണ് കഴിഞ്ഞദിവസം ശക്തമായ തിരിച്ചടി ഉണ്ടായിരിക്കുന്നത്.

5 states Assembly elections final result 2018: What it means for 2019 and how Twitter netizens reacted, New Delhi, News, Politics, Trending, Lok Sabha, Election, BJP, Congress, Rahul Gandhi, Narendra Modi, National.

അതുകൊണ്ടുതന്നെ വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഏതുവിധേനയും ജയിക്കാന്‍ കരുക്കള്‍ നീക്കാനുള്ള തയ്യാറെടുപ്പുകള്‍ ബി ജെ പി തുടങ്ങിക്കഴിഞ്ഞിട്ടുണ്ടാകാം. രാഹുല്‍ ഗാന്ധി ഇനി 'പപ്പുവല്ല', നരേന്ദ്ര മോഡി 'അപ്പുവും'. 2014ലെ അശ്വമേധത്തിനു ശേഷമുള്ള തേരോട്ടത്തില്‍ പ്രതിപക്ഷത്തെയും കോണ്‍ഗ്രസിനെയും കണ്ടില്ലെന്നു നടിക്കുന്ന പതിവ് ബിജെപി പാടെ ഉപേക്ഷിക്കേണ്ടി വരും. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പപ്പു എന്ന് പരിഹസിക്കുന്നത് അവസാനിപ്പിച്ച്, ജനങ്ങളെ ബാധിക്കുന്ന രാഷ്ട്രീയം പറയാന്‍ മോഡിയും ബിജെപിയും തയാറായേക്കും.

അര്‍ജന്റീനയില്‍ വന്നിറങ്ങിയ മോഡിയെ അധിക്ഷേപിച്ച് ഒരു ടിവി ചാനലാണ് 'അപ്പു' എന്ന കാര്‍ട്ടൂണ്‍ കഥാപാത്രത്തോട് ഉപമിച്ചത്. പപ്പുവിനു പകരമായി അപ്പു എന്നു മോഡിയെ സമൂഹമാധ്യമങ്ങളില്‍ ഒരുവിഭാഗം കളിയാക്കാനും തുടങ്ങിയിരുന്നു. വ്യക്തിപരമായ ഇത്തരം കളിയാക്കലുകളെ മാറ്റിനിര്‍ത്താന്‍ ബിജെപിക്കും കോണ്‍ഗ്രസിനും ലഭിച്ച മുന്നറിയിപ്പും അവസരവുമാണ് അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം.

ഹിന്ദി ഹൃദയഭൂമിയിലെ മൂന്നു സംസ്ഥാനങ്ങളില്‍ പതറിയതോടെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഏകപക്ഷീയമാകില്ല എന്നുറപ്പായി. മൂന്നിടത്തും മുന്നേറിയ കോണ്‍ഗ്രസിനു വിശാല പ്രതിപക്ഷസഖ്യത്തിന്റെ നേതൃപദവിയില്‍ അവകാശമുന്നയിക്കാം. കൂടുതല്‍ കക്ഷികള്‍ സഖ്യത്തിലെത്താനുള്ള സാധ്യതയും തെരഞ്ഞെടുപ്പുഫലം തുറന്നിടുന്നു.

കോണ്‍ഗ്രസ് മുന്നേറ്റമുണ്ടായ മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളില്‍ ആകെ 65 ലോക്‌സഭാ സീറ്റുകള്‍. ഇതില്‍ 63 എണ്ണമാണ് 2014 ല്‍ ബിജെപി നേടിയത്. 2014ലെ പൊതുതെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത് ഈ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് വിജയമായിരുന്നു. ഇവിടങ്ങളില്‍ നിയമസഭ നേടിയാല്‍ ലോക്‌സഭയും നേടുന്നതാണു കഴിഞ്ഞ തവണ കണ്ടത്.

നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ട് അതേപടി നിലനിന്നാല്‍ മധ്യപ്രദേശില്‍ ബിജെപിക്കു കഴിഞ്ഞ തവണ ലഭിച്ച 27 ലോക്‌സഭാ സീറ്റില്‍ പകുതിയോളം നഷ്ടപ്പെടും. കോണ്‍ഗ്രസ് രണ്ടില്‍നിന്ന് രണ്ടക്കത്തിലേക്ക് ഉയരും. രാജസ്ഥാനില്‍ കഴിഞ്ഞ തവണ 25 സീറ്റും തൂത്തുവാരിയ ബിജെപിക്ക് ഇത്തവണ കാര്യങ്ങള്‍ ശുഭകരമല്ല.

ഛത്തീസ്ഗഡിലെ 11 സീറ്റില്‍ കഴിഞ്ഞ തവണ പത്തും നേടിയ ബിജെപി ഇപ്പോഴത്തെ നിലയില്‍ ഒരു സീറ്റിലേക്കു ചുരുങ്ങിയേക്കും. ലഭ്യമായ ഫലസൂചനകള്‍ അനുസരിച്ച് മൂന്നു സംസ്ഥാനങ്ങളില്‍ മാത്രം ബിജെപിക്ക് 36 ലോക്‌സഭാ സീറ്റുകള്‍ നഷ്ടപ്പെടാനാണു സാധ്യത. തെലങ്കാനയിലും മിസോറമിലുമുള്ള 18 സീറ്റുകളില്‍ ഒന്നില്‍പ്പോലും പ്രതീക്ഷിക്കാനും വകയില്ല.

രാഷ്ട്രീയമായും വലിയ വെല്ലുവിളിയാണു തെരഞ്ഞെടുപ്പുഫലം ബിജെപിക്കും മോഡിക്കും സമ്മാനിച്ചത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അതികായനായിരുന്ന മോഡിക്ക് പെട്ടെന്നുള്ള ഈ ഇളക്കം അത്ര പെട്ടെന്നൊന്നും പൊരുത്തപ്പെടാന്‍ കഴിഞ്ഞില്ലെന്നുവരാം. ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള സമീപ സംസ്ഥാനങ്ങളില്‍ ഇതിന്റെ പ്രതിഫലനമുണ്ടാകും. കരുത്താര്‍ജിക്കുന്ന പ്രതിപക്ഷ ഐക്യവും ഭീഷണിയാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അപ്രമാദിത്വത്തിനു മങ്ങലേറ്റതിന്റെയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രതിച്ഛായ വര്‍ധിച്ചതിന്റെയും സൂചന കൂടിയാണ് തെരഞ്ഞെടുപ്പു ഫലം. മോഡി- രാഹുല്‍ പോരാട്ടത്തിന് കൂടുതല്‍ ഗൗരവം കൈവരും. കുട്ടിക്കളി നടത്തുന്നയാളെന്നു രാഹുലിനെ പരിഹസിക്കുന്ന മോഡി, രാഹുലിന് അര്‍ഹിക്കുന്ന ബഹുമാനം കൊടുക്കേണ്ടി വരും.

ബിജെപി സംസ്ഥാനങ്ങളില്‍ പോലും മോഡിതരംഗം അത്രയൊന്നും ആഞ്ഞടിച്ചില്ലെന്നതു ബിജെപിക്ക് ആശങ്കയുണ്ടാക്കുന്നു. ഗുജറാത്ത്, കര്‍ണാടക തെരഞ്ഞെടുപ്പുകളിലൂടെയും സമീപകാല ഇടപെടലുകളിലൂടെയും സജീവമായ രാഹുല്‍ ഊര്‍ജ്വസ്വലനാകുന്നതു കോണ്‍ഗ്രസ് ക്യാംപില്‍ ആത്മവിശ്വാസം സൃഷ്ടിക്കും. പാര്‍ട്ടിയിലും പ്രതിപക്ഷ കൂട്ടായ്മയിലും രാഹുലിന്റെ വാക്കുകള്‍ക്കു കൂടുതലിടം ലഭിക്കും.

കേന്ദ്ര സര്‍ക്കാരിനെതിരെ ഒറ്റക്കെട്ട് എന്ന മുദ്രാവാക്യവുമായി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന പ്രതിപക്ഷ യോഗത്തില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ മറന്ന് 21 കക്ഷികളാണു പങ്കെടുത്തത്. കോണ്‍ഗ്രസ് വിരോധം മാറ്റിവച്ച് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ് രിവാള്‍, അനിശ്ചിതത്വം അവസാനിപ്പിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി എന്നിവര്‍ വന്നതും ശ്രദ്ധേയം. പ്രതിപക്ഷ നിരയ്ക്ക് ആരു നേതൃത്വം നല്‍കുമെന്ന അനിശ്ചിതത്വം നിലനില്‍ക്കെ, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കു കീഴില്‍ മുന്നോട്ടു പോകുമെന്ന ആന്ധ്ര മുഖ്യമന്ത്രി എന്‍.ചന്ദ്രബാബു നായിഡുവിന്റെ പരാമര്‍ശവും പ്രാധാന്യമുള്ളതാണ്.

നായിഡുവിന്റെ മുന്‍കൈയില്‍ മിക്ക പ്രാദേശികശക്തികളും ഇതിനകം ബിജെപി വിരുദ്ധചേരിയില്‍ എത്തിക്കഴിഞ്ഞു. ബിഎസ്പിയും ബിജു ജനതാദളുമാണ് പുറത്തുനില്‍ക്കുന്ന പ്രധാനികള്‍. ഇവരുള്‍പ്പെടെ ചെറുപാര്‍ട്ടികളെയും മറ്റ് ബിജെപി ഇതരകക്ഷികളെയും ഒപ്പമെത്തിക്കാനുള്ള ശ്രമങ്ങള്‍ക്കു തെരഞ്ഞെടുപ്പുഫലം കരുത്തുപകരും. ശിവസേന ഉള്‍പ്പെടെയുള്ള എന്‍ഡിഎ ഘടകകക്ഷികള്‍ ഈ ജനവിധി ചൂണ്ടിക്കാട്ടി ബിജെപിയോട് കനത്ത വിലപേശല്‍ നടത്താനും സാധ്യതയുണ്ട്.

ആഴത്തില്‍ മുറിവേറ്റെങ്കിലും തകര്‍ന്നടിഞ്ഞില്ല എന്നതാണു ബിജെപിയുടെ പിടിവള്ളി. വാജ്‌പേയ്-അദ്വാനി കാലത്തേക്കാള്‍ മോഡി-ഷാ കൂട്ടുകെട്ടിന് ആര്‍എസ്എസുമായുള്ള ഉറച്ച ബന്ധവും പാര്‍ട്ടിയിലെ കെട്ടുറപ്പും 2019ല്‍ സഹായിക്കും. എന്നാല്‍ 2014 ലേതുപോലെ പ്രചാരണവിഭവങ്ങളും സാമ്പത്തിക പിന്തുണയും ഏകപക്ഷീയമാവില്ലെന്നുമാത്രം.

പാര്‍ലമെന്റ് ശീതകാല സമ്മേളനം തുടങ്ങിയ ദിവസമായിരുന്നു തെരഞ്ഞെടുപ്പുഫലം വന്നത്. ഇതോടെ പാര്‍ലമെന്റിലെ പ്രതിപക്ഷ ഐക്യം കൂടുതല്‍ ശക്തിപ്പെടും. ഏറെ നിര്‍ണായകമായ ബില്ലുകളാണ് പരിഗണനയ്ക്കു വരുന്നത്. മുത്തലാഖ് നിയമവിരുദ്ധമാക്കുന്ന ബില്ലാണ് ഇതില്‍ പ്രധാനം. രാമക്ഷേത്ര നിര്‍മാണം സംബന്ധിച്ച സ്വകാര്യബില്‍ അവതരിപ്പിക്കുമെന്നും വാര്‍ത്തകളുണ്ട്.

ബിജെപി എംപിയും ആര്‍എസ്എസ് സൈദ്ധാന്തികനുമായ രാകേഷ് സിന്‍ഹയാണ് ബില്‍ കൊണ്ടുവരിക. 2019ലെ തെരഞ്ഞെടുപ്പില്‍ രാമക്ഷേത്ര നിര്‍മാണം വലിയ വിഷയമായി ഉയര്‍ത്തിക്കൊണ്ടു വരിക എന്ന ലക്ഷ്യമാണ് ഇതിനുപിന്നില്‍. അതേസമയം, സ്ത്രീസംവരണ ബില്‍ അവതരിപ്പിക്കുന്ന വിഷയം ഉയര്‍ത്തിക്കൊണ്ടുവരാനാണു കോണ്‍ഗ്രസിന്റെ പദ്ധതി.

രാജ്യത്തെ കോണ്‍ഗ്രസ്, കോണ്‍ഗ്രസ് സഖ്യ സര്‍ക്കാരുകള്‍ ഇക്കാര്യത്തില്‍ പ്രമേയം പാസാക്കണം എന്നാവശ്യപ്പെട്ടു രാഹുല്‍ ഗാന്ധി കത്തെഴുതിയിരുന്നു. റഫാല്‍ യുദ്ധവിമാന ഇടപാട്, കര്‍ഷക പ്രക്ഷോഭങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തി സര്‍ക്കാരിനെ പൂട്ടുകയെന്ന തന്ത്രമാകും പാര്‍ലമെന്റില്‍ പ്രതിപക്ഷം സ്വീകരിക്കുക.

സിബിഐയെ കേന്ദ്രം രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന ആരോപണവും ശക്തമാക്കും. ആന്ധ്രയിലും കര്‍ണാടകത്തിലും സിബിഐയുടെയും ആദായനികുതി വകുപ്പിന്റെയും റെയ്ഡുകള്‍ രാഷ്ട്രീയമായി പ്രയോഗിക്കപ്പെടുന്നുണ്ടെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടും.

ബിഹാറില്‍ എന്‍ഡിഎ സഖ്യകക്ഷിയായ ആര്‍എസ്എസ്പി (രാഷ്ട്രീയ ലോക സമത പാര്‍ട്ടി) തലവനും കേന്ദ്രമന്ത്രിയുമായ ഉപേന്ദ്ര കുശ്വാഹ രാജിവച്ച് മുന്നണി വിട്ടത്, ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ രാജിവച്ചത്, വിളകള്‍ക്കു താങ്ങുവില ലഭിക്കാത്ത കര്‍ഷകരുടെ പ്രതിഷേധം തുടങ്ങി ഒരുപിടി വിഷയങ്ങള്‍ പതിന്മടങ്ങ് കരുത്തില്‍ സര്‍ക്കാരിനെതിരെ നിരത്തപ്പെടും. മറുപടി പറയാതെ ഒഴിഞ്ഞുമാറാനാവില്ലെന്നതു മോഡിക്കു പരീക്ഷണമാകും.

അതേസമയം, പൊതുതെരഞ്ഞെടുപ്പില്‍ ശ്രദ്ധിക്കേണ്ട വിഷയങ്ങള്‍, ഒഴിവാക്കേണ്ട കാര്യങ്ങള്‍, പുതുതായി കൊണ്ടുവരേണ്ട പദ്ധതികള്‍ തുടങ്ങി മോഡിക്കും അമിത് ഷായ്ക്കും തന്ത്രമൊരുക്കാനുള്ള അവസരം കൂടിയാകും ഡിസംബര്‍ 11ലെ ഫലങ്ങള്‍. ആത്മപരിശോധനയ്ക്കും ആയുധശേഖരണത്തിനും കോണ്‍ഗ്രസിനും അവസരമാണ്. എന്തായാലും കണ്ണില്‍ പൊടിയിട്ടുമാത്രം ഒരു കൂട്ടര്‍ക്കും വിജയിക്കാനാകില്ലെന്നും ജനങ്ങളുടെ രാഷ്ട്രീയം പറയുന്നവരാണു നാടു ഭരിക്കേണ്ടതെന്നുമുള്ള മുന്നറിയിപ്പും ചൂണ്ടുപലകയും കൂടിയാണ് ഈ തെരഞ്ഞെടുപ്പു ഫലം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: 5 states Assembly elections final result 2018: What it means for 2019 and how Twitter netizens reacted, New Delhi, News, Politics, Trending, Lok Sabha, Election, BJP, Congress, Rahul Gandhi, Narendra Modi, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?