PWD Contractor's death: Allegation against Chimmini Haneefa

നിരവധി കേസുകളില്‍ പ്രതിയായ ചിമ്മിനി ഹനീഫയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതിയും കുടുംബവും മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍, പി ഡബ്ല്യു ഡി കരാറുകാരനായിരുന്ന ഭര്‍ത്താവ് ജീവനൊടുക്കിയതിന് പിന്നിലും ഹനീഫിന്റെ പീഡനമെന്നും പരാതി

കാസര്‍കോട്: (www.kasargodvartha.com 24.11.2018) വാരാപ്പുഴ പീഡനക്കേസിലടക്കം നിരവധി കേസുകളില്‍ പ്രതിയായ ചിമ്മിനി ഹനീഫയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതിയും കുടുംബവും മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നിലെത്തി. ബേക്കല്‍ പള്ളിക്കര പള്ളിപ്പുഴയിലെ പരേതനായ മുജീബ് റഹ് മാന്റെ ഭാര്യ കുണ്ടംകുഴിയിലെ ബി എം കൗലത്ത് ബീവി (29) യാണ് പരാതിയുമായി രംഗത്തെത്തിയത്. പി ഡബ്ല്യു ഡി കരാറുകാരനായിരുന്ന തന്റെ ഭര്‍ത്താവ് മുജീബ് റഹ് മാന്‍ ഹനീഫിന്റെ ചതിയില്‍ പെട്ട് 2018 ജനുവരി 13ന് കോഴിക്കോട് വെച്ച് ജീവനൊടുക്കുകയായിരുന്നുവെന്നും കൗലത്ത് ആരോപിച്ചു. രണ്ട് പെണ്‍മക്കളും ഒരു ആണ്‍കുട്ടിയുമാണ് ഇവര്‍ക്കുള്ളത്. നാട്ടില്‍ അറിയപ്പെടുന്ന ബിസിനസുകാരനായിരുന്നു തന്റെ ഭര്‍ത്താവെന്നും ഇതോടൊപ്പം റിയല്‍ എസ്റ്റേറ്റ് ഇടപാടും നടത്തിവന്നിരുന്നുവെന്നും യുവതി പറഞ്ഞു. കുടുംബസ്വത്തായ 14 ഏക്കര്‍ സ്ഥലം മുജീബിന്റെ പേരിലുണ്ടായിരുന്നു. ഇതിനിടയിലാണ് ചിമ്മിനി ഹനീഫയുമായി ഭര്‍ത്താവ് പരിചയപ്പെട്ടത്. ഹനീഫിന്റെ സ്വാധീനത്തില്‍പെട്ട മുജീബ് 10 ഏക്കര്‍ സ്ഥലം വില്‍ക്കുകയും 41 ലക്ഷം രൂപ ലഭിക്കുകയും ചെയ്തിരുന്നു. ഈ തുക ഒരുമിച്ച് റിയല്‍ എസ്‌റ്റേറ്റ് തുടങ്ങാമെന്ന് പറഞ്ഞ് ഹനീഫയ്ക്ക് കൈമാറുകയും മുജീബിന്റെ അനുജന്റെ 20 സെന്റ് സ്ഥലം വില്‍പ്പന നടത്തി അതിന്റെ പണം കൈമാറുകയും ചെയ്തിരുന്നു.

57 ലക്ഷം രൂപയാണ് ഹനീഫയ്ക്ക് കൈമാറിയത്. ഇതിന് ശേഷം തന്റെ പിതാവ് നല്‍കിയ 80 പവന്‍ സ്വര്‍ണവും മാതാവിന്റെയും മാതൃസഹോദരിയുടെയും മറ്റു കുടുംബാഗംങ്ങളുടെയും അടക്കം 200 പവന്‍ സ്വര്‍ണവും ഹനീഫയ്ക്ക് കൈമാറിയിരുന്നു. ഈ തുക ഉപയോഗിച്ച് വിവിധയിടങ്ങളില്‍ സ്ഥലം വാങ്ങുകയും വില്‍ക്കുകയും ചെയ്തിരുന്നു. 97 ലക്ഷത്തില്‍പരം രൂപയാണ് മൊത്തം ചിമ്മിനി ഹനീഫയ്ക്ക് നല്‍കിയത്. ആലത്തിങ്കടവ് റെയ്ഞ്ചറോട് വാങ്ങിയ തോട്ടം ഭൂമിയുമായി ബന്ധപ്പെട്ട് ഹനീഫയും മുജീബും തമ്മില്‍ തെറ്റുകയും ഇതിനിടയില്‍ ഹനീഫ ഈ സ്ഥലം വില്‍പ്പന നടത്തുകയും രാജപുരം പാണത്തൂരിനടുത്തെ സ്വാമി എന്നയാളില്‍ നിന്നും മറ്റൊരു സ്ഥലം വാങ്ങുകയും ഈ സ്ഥലം ഹനീഫിന്റെ ഭാര്യയുടെയും ഭാര്യ സഹോദരിയുടെയും പേരില്‍ എഴുതിവെക്കുകയും ചെയ്തു. ഇത് ചോദിക്കാന്‍ ചെന്ന മുജീബിനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും ഗുണ്ടകളെ വിട്ട് തല്ലിച്ചതയ്ക്കുകയും ചെയ്തു.



ഇതുമായി ബന്ധപ്പെട്ട് 2012ല്‍ ഹനീഫയ്‌ക്കെതിരെ ബേഡകം പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതറിഞ്ഞ ഹനീഫ മുജീബിനെ സമീപിച്ച് പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെടുകയും ഇല്ലെങ്കില്‍ ഭാര്യയെയും കുട്ടികളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ മുജീബ് മാനസികമായും ശാരീരികമായും തളര്‍ന്നതായും കൗലത്ത് പറയുന്നു. പല ആശുപത്രികളിലും ചികിത്സിച്ചു. താന്‍ മരിച്ചാല്‍ ഭാര്യയുടെ ദയനീയാവസ്ഥ കണ്ടെങ്കിലും ഹനീഫ പണം തരുമെന്ന് മുജീബ് പറഞ്ഞിരുന്നതായി ഭാര്യ പറഞ്ഞു. മാതാവിനോടും ഇക്കാര്യം മുജീബ് സൂചിപ്പിച്ചിരുന്നു. 2017 ഡിസംബര്‍ ആദ്യം മുജീബ് ഹനീഫയെ പോയി കണ്ടിരുന്നു. ഹനീഫയുമായി സംസാരിച്ച ശേഷം തന്റെ ഭര്‍ത്താവ് കൂടുതല്‍ തളരുകയായിരുന്നു. 2017 ഡിസംബര്‍ 25ന് മുജീബ് വീടുവിട്ട് ഇറങ്ങിപ്പോയി. ദിവസങ്ങളോളം തിരിച്ചുവരാത്തതിനെ തുടര്‍ന്ന് ബേഡകം പോലീസില്‍ പരാതിപ്പെട്ടു. എന്നിട്ടും കണ്ടെത്താനായില്ല. പിന്നീട് 2018 ജനുവരി 13ന് ഭര്‍ത്താവിന്റെ മരണവാര്‍ത്തയാണ് കേട്ടത്.

തന്റെ ഭര്‍ത്താവ് കോഴിക്കോട്ട് കെട്ടിത്തൂങ്ങി ജീവനൊടുക്കിയതിന് പിന്നിലും ഹനീഫയുടെ പീഡനമായിരുന്നുവെന്നും കൗലത്ത് പരാതിപ്പെട്ടു. ഭര്‍ത്താവിന്റെ മരണശേഷം നാല് മാസവും പത്ത് ദിവസവും മറയിരിക്കല്‍ (ഇദ്ദ) ചടങ്ങിലായത് കൊണ്ട് തനിക്ക് മറ്റുള്ളവരുമായി സംസാരിക്കാന്‍ കഴിഞ്ഞില്ല. പിന്നീട് നോമ്പുകാലമായി. ഇതിന് ശേഷം ഹനീഫയെ നേരില്‍ കണ്ട് സംസാരിക്കുകയും ഭര്‍ത്താവിന് കിട്ടാനുള്ള പണത്തിന്റെ കാര്യം സംസാരിക്കുകയും ചെയ്തു. പിറ്റേദിവസം ഹനീഫയും ഭാര്യയും മറ്റു രണ്ടുപേരും കൂടി തന്റെ കുണ്ടംകുഴിയിലെ വീട്ടില്‍ അതിക്രമിച്ചുകയറി തന്നെയും കുട്ടികളെയും കഴുത്തില്‍ കത്തിവെച്ചും തോക്കുചൂണ്ടിയും വധിക്കുമെന്നും ഭീഷണിപ്പെടുത്തി.

ഹനീഫ അനധികൃത സ്വത്ത് സമ്പാദിച്ചതായി കണ്ടെത്തുകയും അനധികൃതമായി കെട്ടിപ്പൊക്കിയ ഹനീഫയുടെ തൃക്കണ്ണാടുള്ള വീട് പൊളിക്കാന്‍ ഹൈക്കോടതി ഉത്തരവിടുകയും ചെയ്തിരുന്നു. എന്നാല്‍ ഇതുവരെയായും കോടതി വിധി നടപ്പിലാക്കാന്‍ പഞ്ചായത്ത് സെക്രട്ടറിയോ മറ്റു വകുപ്പ് ഉദ്യോഗസ്ഥരോ തയ്യാറായിട്ടില്ല. സര്‍ക്കാര്‍ തലത്തിലുള്ള പ്രധാന ഉദ്യോഗസ്ഥരെല്ലാം തന്നെ ഹനീഫുമായി ബന്ധമുള്ളവരാണെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു. ഇയാള്‍ക്കെതിരെ കേസ് കൊടുക്കാന്‍ പോകുന്നവര്‍ പ്രതികളാകുന്ന അവസ്ഥയാണുള്ളത്. താന്‍ നിയമപരമായി മുന്നോട്ടുപോകുന്നത് കൊണ്ടാണ് തന്നെ വധിക്കാന്‍ ശ്രമിക്കുന്നത്. കേസിന്റെ വഴിയെ പോയതിന് തന്റെ സഹോദരന്‍ ബാദുഷയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയിരുന്നു. തന്റെ ഭര്‍ത്താവിന്റെ മരണത്തെ കുറിച്ചും ഇയാളുടെ തട്ടിപ്പിനെ കുറിച്ചും തങ്ങള്‍ക്കെതിരെയുള്ള അക്രമങ്ങളെ കുറിച്ചും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പോലീസ് ചീഫിനും വനിതാ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും ജനപ്രതിനിധികള്‍ക്കും പരാതി നല്‍കിയിട്ടുണ്ടെന്ന് കൗലത്ത് പറഞ്ഞു. കോടതിയിലും കേസ് ഫയല്‍ ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. ഹനീഫയ്‌ക്കെതിരെ നടപടി സ്വീകരിക്കാത്ത പക്ഷം കലക്ട്രേറ്റിന് മുന്നില്‍ താനും കുട്ടികളും അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം ഇരിക്കുമെന്നും കൗലത്ത് പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സഹോദരന്‍ ബാദുഷയും കുട്ടികളും പങ്കെടുത്തു.

Keywords: Kerala, kasaragod, news, Molestation, Crime, suicide, Top-Headlines, Chimmini Haneefa, Complaint, Mujeebb Rahman, Kaulath, PWD Contractor's death: Allegation against Chimmini Haneefa 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?