വികസന പ്രവര്‍ത്തനങ്ങളിലെ കാലതാമസം: ആത്മവിമര്‍ശനം നടത്തണമെന്ന് മന്ത്രി, മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്

കാസര്‍കോട്:(www.kasargodvartha.com 03/11/2018) സമൂഹത്തിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ അനുഭാവപൂര്‍വമായ നിലപാട് സ്വീകരിക്കുമ്പോള്‍ അത് നടപ്പിലാവുന്നതില്‍ കാലതാമസം നേരിടുന്നതിനെ കുറിച്ച് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ആത്മ വിമര്‍ശനം നടത്തണമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. ജില്ലാ ആശുപത്രിയെ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയായി വികസിപ്പിക്കുന്നതിന് വേണ്ടി ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച ശില്‍പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാറിവരുന്ന ജീവിത സാഹചര്യത്തില്‍ ജീവിത ശൈലീ രോഗങ്ങളും വ്യാപകമാവുകയാണ്. ഹൃദയ സംബന്ധ രോഗങ്ങള്‍ക്ക് പൊതുജനം സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുകയാണ്. ജില്ലാ ആശുപത്രിയില്‍ അനുവദിച്ചിട്ടുള്ള കാത്ത് ലാബിന് സ്ഥലമില്ലെന്ന് ഉന്നതോദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനാല്‍ ജില്ലയ്ക്ക് നഷ്ടപ്പെടുന്ന സ്ഥിതിവിശേഷമുണ്ടായിരുന്നു. എന്നാല്‍ ആരോഗ്യവകുപ്പുമായി വ്യക്തിപരമായി തന്നെ ഇടപെട്ടു കൊണ്ടിരിക്കുന്നതിനാല്‍ നമുക്ക് സമീപ ഭാവിയില്‍ തന്നെ ജില്ലാ ആശുപത്രിയില്‍ കാത്ത് ലാബ് പ്രതീക്ഷിക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി. 

 News, Kasaragod, Kerala, E.Chandrashekharan, Inauguration,Minister and Panchayat president on Development

ഡോക്ടര്‍മാരുടെ അഭാവം ആരോഗ്യമേഖലയെ പ്രതികൂലമായി ബാധിക്കുന്നതായി മന്ത്രി പറഞ്ഞു. ജില്ലയില്‍, ഡോക്ടര്‍മാര്‍ 'എകസ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ്' നേടാന്‍ മാത്രം വരുന്ന പ്രവണതകണ്ടു. ജില്ലയില്‍ വരുന്ന ഒഴിവുകള്‍ നികത്തുന്നത് മറ്റു ജില്ലകളിലെ പ്രമോഷനുകള്‍ വഴിയാണ്. ഇതര ജില്ലകളില്‍ നിന്നും വരുന്നവര്‍ക്ക് എത്രകാലം ഇവിടെ പൊരുത്തപ്പെട്ട് ജോലി ചെയ്യാനാകും എന്നതും ശ്രദ്ധേയമാണെന്ന് അദ്ദേഹം ചൂണ്ടി.

ജില്ലാആശുപത്രിയുടെ വികസനത്തിന് പൊതുജനവും കൈകോര്‍ക്കേണ്ടതുണ്ട്. പൊതു വിദ്യാലയങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള സര്‍ക്കാര്‍ യജ്ഞത്തിന് പൊതുസമൂഹത്തില്‍ നിന്ന് വളരെ വലിയ പിന്തുണയാണ് ലഭിച്ചത്. ആ അനുഭവം മനസ്സില്‍ കണ്ട് ആരോഗ്യ മേഖലയിലും പൊതുസമൂഹം മുന്നിട്ടിറങ്ങേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ആശുപത്രിയെ സൂപ്പര്‍ സ്പെഷ്യല്‍ ആശുപത്രിയാക്കാനുള്ള ജില്ലാ പഞ്ചായത്തിന്റെ ശ്രമങ്ങള്‍ക്ക് സര്‍ക്കാരിന്റെ എല്ലാ പിന്തുണയും മന്ത്രി വാഗ്ദാനം ചെയ്തു.

മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
ജില്ലാ ആശുപത്രിയെ സൂപ്പര്‍ സ്പെഷ്യാലിറ്റിയായി ഉയര്‍ത്തുന്നതിനുള്ള ശില്‍പശാലയില്‍ ഉയര്‍ന്നു വന്ന നിര്‍ദേശങ്ങള്‍ ക്രോഡീകരിച്ച് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എജിസി ബഷീര്‍ പറഞ്ഞു. ജില്ലയിലെ ആരോഗ്യമേഖലയില്‍ സ്തുത്യര്‍ഹമായ ഇടപെടലുകള്‍ നടത്തിക്കൊണ്ടിരിക്കുന്ന ജില്ലാ ആശുപത്രിയെ മികവിന്റെ കേന്ദ്രമാക്കാനാണ് ജില്ലാ പഞ്ചായത്ത് ഉദ്ദേശിക്കുന്നത്. വിദഗ്ദ്ധ മെഡിക്കല്‍ സേവനങ്ങള്‍ക്കായി പരിയാരം മെഡിക്കല്‍ കോളജിനെയും മംഗളൂരുവിലെ സ്വകാര്യ ആശുപത്രികളേയും ആശ്രയിക്കുന്നതിലൂടെ ജില്ലയിലെ ജനങ്ങള്‍ക്ക് വളരെയധികം പ്രയാസമാണ് ഉണ്ടാവുന്നത്. ജില്ലാ ആശുപത്രി സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയായി മാറുന്നതോടെ ഇത്തരം പ്രശ്നങ്ങള്‍ക്ക് ഒരു പരിധി വരെ ആശ്വാസം ലഭിക്കും. ഇതിന്റെ ലക്ഷ്യപ്രാപ്തിക്കായി ജനപ്രതിനിധികളും സന്നദ്ധ സംഘടനകളും ഉദ്യോഗസ്ഥരും പൊതുജനവും ഒന്നിച്ച മുന്നേറേണ്ടതുണ്ട്. ആശുപത്രി വികസനത്തിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിനായി അടുത്തു തന്നെ എംപി, എംഎല്‍എമാര്‍, ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തി വിപുലമായ യോഗം ചേരുമെന്നും അദ്ദേഹം അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kasaragod, Kerala, E.Chandrashekharan, Inauguration,Minister and Panchayat president on Development



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?