ശബരിമല വിഷയത്തിലും കെ ടി ജലീല്‍ വിഷയത്തിലും സര്‍ക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

തിരുവനന്തപുരം: (www.kvartha.com 07.11.2018) ശബരിമലയുടെ പവിത്രതയും സമാധാനവും ശാന്തിയും കാത്തു സൂക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.

ചിത്തിര ആട്ടവിശേഷത്തിനായി ശബരിമല നട തുറന്നപ്പോഴും നേരത്തെ ഉണ്ടായതിന്റെ തുടര്‍ച്ചായ തികച്ചും ദൗര്‍ഭാഗ്യകരവും ദു:ഖകരവുമായ സംഭവ വികാസങ്ങളാണ് ആവര്‍ത്തിച്ചത്.

Chennithala against LDF govt, Thiruvananthapuram, News, Trending, Religion, Sabarimala Temple, Allegation, Politics, Kerala

ആര്‍.എസ്.എസും ബി.ജെ.പിയും സംഘപരിവാറിലെ മറ്റു ശക്തികളും ശബരിമലയെയും സന്നിധാനത്തെയും കയ്യടക്കുകയും അവിടെ അഴിഞ്ഞാട്ടം നടത്തുകയും ചെയ്തു. പരിപാവനമായ പതിനെട്ടാം പടിയെപ്പോലും അപമാനിച്ചു. ഇരുമുടിക്കെട്ടില്ലാതെ ആര്‍.എസ്.എസ് നേതാവും സംഘവും പതിനെട്ടാം പടിയില്‍ കയറി നിന്ന് പ്രസംഗം നടത്തി.

ആര്‍.എസ്.എസുകാര്‍ക്കും സംഘപരിവാരുകാര്‍ക്കുംപ്രസംഗിക്കാനുള്ള വേദിയാണോ പതിനെട്ടാം പടി? ലക്ഷക്കണക്കിന് അയ്യപ്പഭക്തരുടെ വികാരത്തെയാണ് ആര്‍.എസ്.എസ് ചവിട്ടി മെതിച്ചത്. പോലീസിന് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. മാത്രമല്ല ആര്‍.എസ്.എസിനും ബി.ജെ.പിക്കും പോലീസ് ഒത്താശ ചെയ്യുകയും ചെയ്തു.

ശബരിമലയില്‍ വിശ്വാസികളുടെ വിശ്വാസം കാത്തു രക്ഷിക്കുകയല്ല, രാഷ്ട്രീയ മുതലെടുപ്പാണ് തങ്ങളുടെ ലക്ഷ്യമെന്ന് ബി.ജെ.പി അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള തുറന്ന് പറഞ്ഞത് കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നതാണ്. ശ്രീധരന്‍ പിള്ളയുടെ പ്രസംഗം എല്ലാവരും കേള്‍ക്കുകയും ചെയ്തു. എന്നിട്ടും ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും അജണ്ട നടപ്പാക്കുന്നത് തടയാന്‍ സര്‍ക്കാര്‍ തയ്യാറായില്ല.

ആര്‍.എസ്.എസിനും ബി.ജെ.പിക്കും എന്തും ചെയ്യാന്‍ കഴിയുന്ന അവസ്ഥയായിരുന്നു സന്നിധാനത്ത്. സന്നിധാനത്ത് ക്രിമിനലുകള്‍ കടന്നു കയറുന്നത് തടയുമെന്നും ആരെയും കൂട്ടം കൂടാനും തമ്പടിക്കാനുംഅനുവദിക്കുകയില്ലെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നതാണ്. പക്ഷേ നൂറുകണക്കിന് സംഘപരിവാറുകാര്‍ അവിടെ തമ്പടിച്ചു. അത് തടയുന്നതിലും സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടു.

ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും നേതാക്കള്‍ സന്നിധാനത്ത് തമ്പടിച്ചാണ് കാര്യങ്ങള്‍ നിയന്ത്രിച്ചത്. അന്‍പത് വയസ് കഴിഞ്ഞ ഭക്തകളെപ്പോലും തടയുകയും മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.ആരാധനാ സ്വാതന്ത്ര്യം തടയുകയാണ് ആര്‍.എസ്.എസ് ചെയ്തത്. പോലീസിന് അത് തടയാന്‍ കഴിഞ്ഞില്ല.

ഇരുമുടിക്കെട്ട് ഇല്ലെന്ന് പറഞ്ഞ് ഭക്തന്മാരെ മര്‍ദിച്ചു. മാധ്യമ പ്രവര്‍ത്തകരെയും ആക്രമിച്ചു. അവരെ വളഞ്ഞ് വച്ച് ആക്രമിക്കുകയും മര്‍ദിക്കുകയും ചെയ്തു. പോലീസ് നോക്കി നില്‍ക്കുക മാത്രമേ ചെയ്തുള്ളൂ.

ഇതൊന്നും പോലീസിന് തടയാന്‍ കഴിഞ്ഞില്ല. അവര്‍ എല്ലാം കണ്ടു നിന്നു. മാത്രമല്ല പോലീസിന്റെ മെഗാഫോണിലൂടെ സംസാരിക്കാന്‍ ആര്‍.എസ്.എസ് നേതാവിനെ അനുവദിക്കുകയും ചെയ്തു. ലജ്ജാകരമാണ് ഇതെല്ലാം.

ശബരിമലയുടെ ചരിത്രത്തില്‍ ഒരിക്കലും ഇങ്ങനെ സംഭവിച്ചിട്ടില്ല. ബി.ജെ.പിയെയും ആര്‍.എസ്.എസിനെയും വളര്‍ത്തുന്നതിന് വേണ്ടി സര്‍ക്കാര്‍ ശബരിമലയെ അവര്‍ക്ക് വിട്ടു കൊടുക്കുകയായിരുന്നു.ശബരിമല തന്ത്രികള്‍ പത്രക്കാരോട് സംസാരിക്കുന്നത് സര്‍ക്കാര്‍ വിലക്കിയിരുന്നു. അവിടെ 144 നിലനില്‍ക്കുന്നു അതിനാല്‍ പത്രക്കാര്‍ കൂട്ടം കൂടി നിന്ന് തന്ത്രിയോട് സംസാരിക്കാന്‍ പാടില്ലെന്നാണ് സര്‍ക്കാര്‍ പറഞ്ഞത്.

പക്ഷേ കഴിഞ്ഞദിവസം കണ്ടത് എന്താണ്. സംഘപരിവാര്‍ കൂട്ടംകൂടി ക്ഷേത്രത്തിന്റെ നിയന്ത്രണം തന്നെ ഏറ്റെടുക്കുകയായിരുന്നു. അവര്‍ നാമജപം നടത്തി. കൊലവിളി നടത്തി. ഇതിനെല്ലാം മുഖ്യമന്ത്രി ഉത്തരം പറയണം. പ്രശ്‌നം വഷളാക്കുന്നതിന് സര്‍ക്കാര്‍ ആര്‍.എസ്.എസിനും ബി.ജെ.പിക്കും അവസരം ഒരുക്കി നല്‍കുകയായിരുന്നു.

ദേവസ്വം ബോര്‍ഡ് എന്നൊന്ന് പോലും അവിടെ ഉണ്ടായിരുന്നില്ല. എന്താണ് ഇങ്ങനെയൊരു ബോര്‍ഡ്? ബോര്‍ഡ് പ്രസിഡന്റിനെ കഴിഞ്ഞദിവസം പുറത്തേ കാണാനില്ലായിരുന്നു. ഇത്രയും ഗുരുതരമായ സ്ഥിതിവിശേഷം ഉണ്ടാകുമ്പോള്‍ പുറത്തിറങ്ങാത്ത പ്രസിഡന്റിന് വേറെ എന്താണ് പണി. ബോര്‍ഡ് അംഗം കെ.പി.ശങ്കരദാസും ആചാരം ലംഘിച്ചതായി ആരോപണമുണ്ട്. അതിന്മേലും അന്വേഷണം വേണം.
ഇനിയെങ്കിലും ശബരിമലയില്‍ സമാധാനം വീണ്ടെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. മുതലെടുപ്പിന് വരുന്ന ശക്തികളെ തുരത്തി ഓടിക്കണം. ശബരിമല ശുദ്ധമാക്കണം. അവിടെ സമാധാനവും ശാന്തിയും വീണ്ടെടുക്കണം. അതിന് സര്‍ക്കാരിന് കഴിയുന്നില്ലെങ്കില്‍ ഇറങ്ങി പോകണം.

കെ.ടി.ജലീല്‍

ചട്ടങ്ങള്‍ ലംഘിച്ച് ബന്ധുവിനെ നിയമിച്ച് സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മന്ത്രി കെ.ടി.ജലീലിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണം. ഇത് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. വ്യക്തമായ സ്വജന പക്ഷപാതമാണ് മന്ത്രി നടത്തിയിരിക്കുന്നത്. 1988ലെ അഴിമതി നിരോധന നിയമം 13(1) പ്രകാരം കുറ്റക്കാരനാണ് കെ.ടി.ജലീല്‍.

മന്ത്രി കെ.ടി.ജലീന്റെ ഫേസ് ബുക്ക് പോസ്റ്റ് തന്നെ കുറ്റസമ്മതമാണ്. തന്റെ ബന്ധുവിനെ നിര്‍ബന്ധിച്ച് വിളിച്ചു കൊണ്ടു വന്ന് ജോലി കൊടുത്തു എന്നാണ് മന്ത്രി ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നത്.

നിര്‍ബന്ധിച്ച് വിളിച്ചു കൊണ്ടു വന്ന് കൊടുക്കാവുന്നതല്ല സര്‍ക്കാരിലേയും കോര്‍പ്പറേഷനിലേയും ജോലികള്‍. അതിന് നിയമവും ചട്ടവുമൊക്കെയുണ്ട്.

നിശ്ചിത യോഗ്യതയുള്ളവരെ കിട്ടാനില്ലാത്തതിനാലാണ് മന്ത്രിയുടെ ബന്ധുവിനെ അങ്ങോട്ട് ചെന്ന് നിര്‍ബന്ധിച്ചു കൊണ്ടുവന്നത് എന്നാണ് പറയുന്നത്. ഇത് ശുദ്ധ അസംബന്ധമാണ്. ഒരു ഇന്റര്‍വ്യൂവില്‍ യോഗ്യരായവര്‍ എത്തിയില്ലെങ്കില്‍ അത് റദ്ദാക്കി വീണ്ടും അപേക്ഷ ക്ഷണിക്കുകയാണ് വേണ്ടത്. അല്ലാതെ മന്ത്രി ഇറങ്ങി നടന്ന് ആരെയെങ്കിലും നിര്‍ബന്ധിച്ച് വളിച്ചു കൊണ്ടു വരികയല്ല വേണ്ടത്.

സ്ഥിരനിയമനത്തിനും ഡെപ്യൂട്ടേഷനും രണ്ടു തരം നടപടി ക്രമങ്ങളാണ്. നിയമനത്തിനുള്ള അപേക്ഷകരുടെ ലിസ്റ്റില്‍ നിന്ന് ഡെപ്യൂട്ടേഷന്‍ നിയമനം നടത്തുന്നതെങ്ങനെ? ഡെപ്യൂട്ടേഷന് പ്രത്യേക അപേക്ഷ ക്ഷണിക്കണം. അത് ചെയ്തിട്ടുണ്ടോ?

മന്തിയുടെ ബന്ധു ഡെപ്യൂട്ടേഷന്‍ കിട്ടുന്നതിന് ചട്ട പ്രകാരമുള്ള അപേക്ഷ നല്‍കിയിരുന്നോ? അതില്‍ എന്‍.ഒ.സി വച്ചിരുന്നോ? അത് ധനകാര്യ വകുപ്പ് അറിഞ്ഞിരുന്നോ?

സൗത്ത് ഇന്ത്യന്‍ ബാങ്കിലെ ഉദ്യോഗസ്ഥന് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കോര്‍പ്പറേഷനില്‍ ഡെപ്യൂട്ടേഷന്‍ നല്‍കാന്‍ കഴിയുമോ എന്ന കാര്യവും സംശയകരമാണ്. സൗത്ത് ഇന്‍ഡ്യന്‍ ബാങ്ക് സര്‍ക്കാര്‍ സ്ഥാപനമോ അര്‍ധ സര്‍ക്കാര്‍ സ്ഥാപനമോ സ്വയംഭരണ സ്ഥാപനമോ അല്ല.

ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനില്‍ ജനറല്‍ മാനേജരായി നിയമിക്കുന്നതിനുള്ള വിദ്യാഭ്യാസ യോഗ്യതയില്‍ മാറ്റം വരുത്തിയത് എന്തിനാണെന്ന് മന്ത്രിക്ക് വിശദീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. കോര്‍പ്പറേഷനിലെ ജനറല്‍ മാനേജര്‍ തസ്തികയ്ക്ക് ബിരുദത്തിനൊപ്പം എം.ബി.എ (മാര്‍ക്കറ്റിംഗ് ഫിനാന്‍സ്), സി.എ, സി.എസ്, ഐ.സി.ഡബഌയു.എ ഇവയില്‍ ഏതെങ്കിലും ഒന്ന് വേണമെന്നാണ് 2013 ലെ സര്‍ക്കാര്‍ ഉത്തരവ്. എന്നാല്‍ 2016 ഓഗസ്റ്റില്‍ യോഗ്യതയില്‍ മാറ്റം വരുത്തി. ബി.ടെക്കിനൊപ്പം ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ പിജി ഡിപഌമാ എന്ന യോഗ്യതയും കൂട്ടിച്ചേര്‍ത്തു.

ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയില്‍ കുറവ് വരുത്തുകയാണ് ചെയ്തിരിക്കുന്നത്. ഇങ്ങനെയാണോ നല്ല ക്വാളിറ്റിയുള്ള ആളുകളെ കണ്ടെത്തുന്നത്. ഇത് തന്നെ ക്രമക്കേടിന് തെളിവാണ്.

കോര്‍പ്പറേഷന്റെ ജനറല്‍ മാനേജര്‍ തസ്തികയിലേക്കാണ് നിയമനം നടത്തിയത്. അതിന് മുന്‍പ് വിജിലന്‍സ് ക്ലീയറന്‍സ് വാങ്ങിയിരുന്നോ?

പൊതുമേഖലാ സ്ഥാപനങ്ങളിലെ സി.ഇ.ഒ, എം.ഡി., ജനറല്‍ മാനേജര്‍ നിയമനങ്ങളില്‍ വിജിലന്‍സ് കഌയറന്‍സ് വേണമെന്ന് 2016 ഒക്ടോബര്‍ മൂന്നിലെ മന്ത്രിസഭാ തീരുമാനമുണ്ട്. അത് കെ.ടി.ജലീലിന് ബാധകമല്ലേ?

ഒട്ടേറെ സംശയങ്ങളും ദുരൂഹതകളും ഈ നിയമനത്തിലുണ്ട്. യോഗ്യതയില്‍ മാറ്റും വരുത്തിയത് തന്നെ മന്ത്രിയെ പ്രതിക്കൂട്ടില്‍ കയറ്റുന്നു.

സീസറിന്റെ ഭാര്യ സംശയത്തിന് അതീതയായിരിക്കണം എന്ന തത്വം ജലീലിന്റെ കാര്യത്തിലും ബാധകമാണ്.

നെയ്യാറ്റിന്‍കര സംഭവം.

1. വണ്ടിക്ക് മുന്നിലേക്ക് യുവാവിനെ തള്ളിയിട്ട് കൊന്ന നെയ്യാറ്റിന്‍കര ഡി വൈ എസ് പി ഹരികുമാറിനെഉടന്‍ അറസ്റ്റ് ചെയ്യണം. ഇയാളെ പോലീസും സര്‍ക്കാരും ചേര്‍ന്ന് സംരക്ഷിക്കാന്‍ ശ്രമിക്കുകയാണ്. പോലീസിന്റെ കണ്‍മുമ്പില്‍തന്നെപ്രതിയുണ്ടായിട്ടും ഇയാളെ അറസ്റ്റ് ചെയ്യാതെ സി പി എമ്മും ഉന്നത പോലീസ് ഉദ്യോസ്ഥരുംചേര്‍ന്ന് സംരക്ഷിക്കുകയാണ്.

സനല്‍ എന്ന ചെറുപ്പക്കാരനെനിര്‍ദാക്ഷണ്യം വണ്ടിക്ക് മുന്നിലേക്ക് തള്ളിയിട്ട് കൊന്നഡി വൈ എസ് പി ഒളിവിലാണെന്നാണ്പോലീസ് പറയുന്നത്.

2. പിണറായിയുടെ നേതൃത്വത്തില്‍ സി പി എം സര്‍ക്കാര്‍ അധികാരത്തില്‍ വന്ന അന്നുമുതല്‍ പോലീസിന്റെ അഴിഞ്ഞാട്ടം തുടങ്ങിയതാണ്. കഴിഞ്ഞ രണ്ടര വര്‍ഷത്തിനുളളില്‍പതിനൊന്നോളം പേര്‍ പോലീസ് കസ്റ്റഡിയില്‍ മാത്രംകൊല്ലപ്പെട്ടിട്ടുണ്ട്. പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ചവര്‍വീട്ടില്‍ചെന്ന് ആത്മഹത്യ ചെയ്ത സംഭവങ്ങളുണ്ടായി. 

പോലീസ് ചോദ്യം ചെയ്യാന്‍ വിളിക്കുമെന്ന്ഭയന്നുംആളുകള്‍ ആത്മഹത്യ ചെയ്യുന്നു.വരാപ്പുഴയിലെശ്രീജിത്തിനെ പോലീസ് ലോക്കപ്പില്‍ചവിട്ടി കൊന്നപ്പോള്‍, കോട്ടയത്തെ കെവിനെകൊല്ലാന്‍ പോലീസ് കൊലപാതകികള്‍ക്ക് കയ്യാളായി നിന്നു. പിണറായി ഭരണകാലത്ത് പോലീസ് എന്നത്ഒരു വധയന്ത്രമായി മാറി കഴിഞ്ഞിരിക്കുകയാണ്.

3. സനല്‍ എന്ന യുവാവിനെ വണ്ടിക്ക് മുമ്പിലേക്ക് തള്ളിയിട്ട് കൊന്നഡി വൈ എസ് പിഹരികുമാര്‍ ക്രിമനല്‍ കേസില്‍ പെട്ട സി പി എം നേതാവിനെരക്ഷിക്കാന്‍എഫ് ഐ ആര്‍ കീറിക്കളയുകയും, എഫ് ഐ ആര്‍ ഇട്ട എസ് ഐ യെ ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവമുണ്ടായിട്ടുണ്ട്.

4. ഡി വൈ എസ് പി റോഡിലേക്ക് തള്ളിയിട്ടപ്പോള്‍ എതിരെ വന്ന വണ്ടിയിടിച്ചാണ് സനല്‍ മരിച്ചത്. എന്നാല്‍വണ്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റസനലിനെആശുപത്രിയിലേക്ക് കൊണ്ടുപോകാതെ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി എന്ന ആരോപണവും ഇപ്പോള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. അങ്ങിനെയെങ്കില്‍ പരിക്കേറ്റ സനലിനെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിന് പകരം പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടു പോയ മറ്റുപോലീസ് ഉദ്യേഗസ്ഥര്‍ക്കെതിരെയുംകേസെടുക്കണം.

5 പല തവണ ഗുരുതരമായ കൃത്യവിലോപത്തില്‍ സസ്‌പെന്‍ഷനിലായ ഇയാളെ സി പി എം നേതൃത്വം പ്രത്യേക താല്‍പര്യം എടുത്താണ് നെയ്യാറ്റിന്‍കരയില്‍ കൊണ്ടുവന്നത്.കേരളത്തിലങ്ങോളമിങ്ങോളം ക്രിമിനല്‍ പശ്ചാത്തലമുള്ള പോലീസ് ഉദ്യേഗസ്ഥരെയാണ്സി പി എം സര്‍ക്കാര്‍ നിയമിച്ചിരിക്കുന്നത്. പ്രത്യേകിച്ചും ഡി വൈ എസ് പി, സി ഐ തലത്തില്‍. ഏരിയാ സെക്രട്ടറിമാര്‍ ജില്ലാ കമ്മറ്റിക്ക് കൊടുക്കുന്ന ലിസ്റ്റ് അനുസരിച്ചാണ് പിണറായി മുഖ്യമന്ത്രിയായ കാലം മുതല്‍ ഡി വൈ എസ് പിമാരെയും സി ഐമാരെയും നിയമിക്കുന്നത്.

6. ഡി വൈ എസ് പി ഹരികുമാറിനെ ആ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് മൂന്ന് തവണ ഇന്റലിജന്‍സ് റിപ്പോര്‍ട്ട്നല്‍കിയിരുന്നുവെന്നും അത് മൂന്നും ഡി ജി പിയുടെ കയ്യിലുണ്ടെന്നും മാധ്യമ റിപ്പോര്‍ട്ടുകളുണ്ട്. എന്നിട്ടും ഇയാളെ ആ കസേരയില്‍ തുടരാന്‍ അനുവദിച്ചത് ആരാണ്.ജില്ലയിലെ ഉന്നത സി പി എം നേതാക്കളും ഈ ഡി വൈ എസ് പിയുമായുള്ള ഉള്ള ബന്ധം എന്താണ്.

7 അതുകൊണ്ട് തന്നെഈേപാലീസ് ഉദ്യോഗസ്ഥര്‍ക്ക്സി പി എം നേതാക്കളോടും പിന്നെകൈക്കൂലി നല്‍കുന്നവരോടും മാത്രമെ പ്രതിബദ്ധതയുള്ളു.

8. ഇയാളെ ഇതുവരെ അറസ്റ്റു ചെയ്തിട്ടില്ല എന്നത് തന്നെപ്രതിയെ രക്ഷപെടുത്താനുള്ള പോലീസിന്റെ ശ്രമമാണ് സൂചിപ്പിക്കുന്നത്.എന്തിനാണ്രാത്രി ഡി വൈ എസ് പി സ്വകാര്യ സന്ദര്‍ശനത്തിനെത്തിയത് എന്നതിനെക്കുറിച്ചും അന്വേഷണം വേണം.

9. മരിച്ച സനല്‍കുമാറിന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലിയും,കുടംബത്തിന് സാമ്പത്തിക സാഹായവും സര്‍ക്കാര്‍ നല്‍കണം

10. പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം നിരപരാധികളായ നിരവധി പേരുടെ ജീവനുകള്‍ പോലീസിന്റെ അതിക്രമത്താല്‍ പൊലിഞ്ഞിട്ടുണ്ട്.ഇതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് സര്‍ക്കാരിന് ഒളിച്ചോടാന്‍ കഴിയില്ല.ഇല്ലാത്ത മോഷണക്കേസ്തലയില്‍ വച്ച്ഗള്‍ഫ് മലയാളിയായതാജുദ്ദീനെയും, ആദിവാസി യുവാവായചന്ദ്രനെയും പോലീസ് അറസ്റ്റ് ചെയ്തുലോക്കപ്പിലിട്ട് പീഡിപ്പിച്ച സംഭവം ഉണ്ടായി.

11. തന്റ മകളുടെ വിവാഹത്തിന്റെരണ്ടാംദിവസമാണ് താജുദ്ദീനെ മാല മോഷണക്കേസിലെ പ്രതിയെന്നാരോപിച്ച് അറസ്റ്റ് ചെയ്തുജയിലില്‍ ഇട്ടത്.മറ്റൊരു കേസിലെ പ്രതിയെ തേടി വന്ന പോലീസാണ്ചന്ദ്രനെആളുമാറിപിടിച്ചത്.കേരളത്തിലെ പോലീസ് സംവിധാനം കയറുപൊട്ടിയ അവസ്ഥയിലാണ്. ആരാണ് പ്രതി ആരെ പിടിക്കണം എന്നൊന്നും പോലീസിന് നിശ്ചയമില്ല.

നിരപരാധിയായ ആരും ഏത് സമയവും പോലീസിന്റെ അതിക്രമം നേരിടേണ്ടി വരുമെന്ന അവസ്ഥയാണ് ഇപ്പോള്‍ കേരളത്തില്‍ സംജാതമായിരിക്കുന്നത്. കുത്തഴിഞ്ഞ പോലീസ് സംവിധാനം സൃഷ്ടിച്ച് നിരപരാധികളെ വേട്ടയാടുന്നതില്‍ ഒന്നാം പ്രതി ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Chennithala against LDF govt, Thiruvananthapuram, News, Trending, Religion, Sabarimala Temple, Allegation, Politics, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?