കൃഷി, തദ്ദേശ സ്വയംഭരണ വകുപ്പുകള്‍ പരസ്പര പൂരകങ്ങളാകണം: മന്ത്രി വി എസ് സുനില്‍ കുമാര്‍, അടുത്ത വര്‍ഷം 12.71 ലക്ഷം മെട്രിക് ടണ്‍ പച്ചക്കറി ഉത്പാദനം ലക്ഷ്യം

തിരുവനന്തപുരം: (www.kasargodvartha.com 27.11.2018) ഹരിത കേരളം മിഷന്‍ മുന്നോട്ടുവയ്ക്കുന്ന ലക്ഷ്യങ്ങള്‍ പൂര്‍ണതയിലെത്തുന്നതിന് കൃഷി വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും പരസ്പര പൂരകങ്ങളായി പ്രവര്‍ത്തിക്കണമെന്നു കൃഷി മന്ത്രി വി.എസ്. സുനില്‍ കുമാര്‍. കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനായി മില്ലറ്റ് കൃഷി പ്രോത്സാഹിപ്പിക്കാന്‍ കൃഷി വകുപ്പിന് പഞ്ചായത്തുകള്‍ പൂര്‍ണ സഹകരണം നല്‍കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു. നാലാഞ്ചിറ ഗിരിദീപം കണ്‍വന്‍ഷന്‍ സെന്ററില്‍ നവകേരളം കര്‍മപദ്ധതി ശില്‍പ്പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശുദ്ധജലം, ശുദ്ധവായു, ഭക്ഷണം എന്നിവയുടെ ലഭ്യത ഉറപ്പുവരുത്താന്‍ പ്രകൃതി മൂലധനത്തെ സംരക്ഷിക്കുകയെന്നതാണു ഹരിത കേരളം മിഷന്‍ പ്രവര്‍ത്തന ലക്ഷ്യമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. വിവിധ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനത്തിലൂടെയേ ഇതു സാധ്യമാകൂ. തദ്ദേശ സ്ഥാപനങ്ങളാണ്് ഇതിനു മുന്‍കൈയെടുക്കേണ്ടത്. മുകള്‍ത്തട്ടു മുതല്‍ താഴേത്തട്ടുവരെ പ്രവൃത്തിപഥത്തില്‍ യോജിപ്പുണ്ടാകണം. കൃഷിവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കൃഷി വകുപ്പ് മാത്രം മുന്നോട്ടു കൊണ്ടുപോയാല്‍ യാന്ത്രികമാകും.

2021-22 വര്‍ഷം സംസ്ഥാനത്ത് മൂന്നു ലക്ഷം ടണ്‍ നെല്‍ക്കൃഷിയാണു സര്‍ക്കാരിന്റെ ലക്ഷ്യം. പച്ചക്കറി ഉത്പാദനത്തില്‍ കേരളത്തെ സ്വയംപര്യാപ്തതയിലെത്തിക്കുക എന്നതും പ്രഖ്യാപിത ലക്ഷ്യമാണ്. അടുത്ത വര്‍ഷം 12.5 ലക്ഷം പച്ചക്കറി ഉത്പാദനമാണു കൃഷി വകുപ്പ് ലക്ഷ്യമിടുന്നത്. ഇതിനു പുറമേ റാഗി, കൂവരക് തുടങ്ങിയ ചെറു ധാന്യങ്ങളുടെ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുള്ള മില്ലറ്റ് കള്‍ട്ടിവേഷന്‍ പദ്ധതിക്കും കൃഷി വകുപ്പ് തുടക്കമിട്ടിട്ടുണ്ട്. പാലക്കാട് ജില്ലയില്‍ ഇതു വിജയകരമായി നടപ്പാക്കുകയാണ്. ഇതു സംസ്ഥാനത്തെ മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കൃഷി വകുപ്പും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം.

നെല്‍ക്കൃഷി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഇരുപ്പൂ കൃഷിക്ക് പ്രാധാന്യം നല്‍കുന്ന നടപടികളിലേക്കു കൃഷിവകുപ്പ് കടക്കുകയാണ്. ഒരു തവണ കൃഷിചെയ്യുന്നിടത്ത് രണ്ടു തവണ കൃഷി ചെയ്താല്‍ ഉത്പാദനം ഇരട്ടിയാക്കാം. കുട്ടനാട്ടില്‍ 7000 ഹെക്ടര്‍ സ്ഥലത്ത് ഇരുപ്പൂ കൃഷി സാധ്യമായിട്ടുണ്ട്. കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചെടുത്ത ഹ്രസ്വകാല നെല്‍വിത്തുകളും ഉത്പാദനവും കൃഷിയും വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.



അടുത്ത വര്‍ഷം 12.71 ലക്ഷം മെട്രിക് ടണ്‍ പച്ചക്കറി ഉത്പാദനം ലക്ഷ്യം

സംസ്ഥാനത്ത് അടുത്ത വര്‍ഷം ലക്ഷ്യമിടുന്നത് 12.71 ലക്ഷം മെട്രിക് ടണ്‍ നാടന്‍ പച്ചക്കറി ഉത്പാദനം. നെല്‍കൃഷി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി 2.24 ലക്ഷം ഹെക്ടര്‍ തരിശു നിലത്ത് വിത്തിടും. സംസ്ഥാന സര്‍ക്കാരിന്റെ ഹരിത കേരളം മിഷന്റെ ഭാഗമായാണ് നെല്‍ക്കൃഷിയും പച്ചക്കറി ഉത്പാദനവും വര്‍ധിപ്പിക്കുന്നതിനുള്ള വിപുലമായ കര്‍മ പദ്ധതി തയാറാക്കുന്നത്. നാലാഞ്ചിറ ഗിരിദീപം കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന നവകേരളം കര്‍മപദ്ധതി സെമിനാറില്‍ കാര്‍ഷിക രംഗത്ത് കുതിച്ചുചാട്ടമുണ്ടാക്കുന്ന നിര്‍ദേശങ്ങള്‍ കൃഷി വകുപ്പ് ഡയറക്ടര്‍ ഡോ. പി.കെ. ജയശ്രീ അവതരിപ്പിച്ചു.

പച്ചക്കറി ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി വിത്തുകള്‍ അടങ്ങിയ കിറ്റുകള്‍, പച്ചക്കറി തൈകള്‍, ഗ്രോ ബാഗ് എന്നിവ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി നല്‍കും. വിദ്യാര്‍ഥികള്‍ക്കിടയില്‍ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി സ്‌കൂളുകളിലെ പച്ചക്കറി കൃഷിക്കു കൂടുതല്‍ പ്രോത്സാഹനം നല്‍കും. കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് ജൈവ കംപോസ്റ്റ് നിര്‍മാണത്തില്‍ പരിശീലനം നല്‍കും. മട്ടുപ്പാവ് കൃഷി പരിപോഷിപ്പിക്കും. പച്ചക്കറി വിപണനത്തിനായി സംസ്ഥാനത്ത് 149 ഇക്കോ ഷോപ്പുകളും 17 പായ്ക്കിങ് ആന്‍ഡ് ലേബലിങ് യൂണിറ്റ് തുടങ്ങിയവ ആരംഭിക്കും. പച്ചക്കറി രംഗത്ത് ഗുണനിലവാരമുള്ളതും വിഷവിമുക്തമായതുമായ ഉത്പന്നങ്ങള്‍ ഗുണഭോക്താക്കള്‍ക്കു നല്‍കുകയാണു ലക്ഷ്യം.

തരിശു നിലങ്ങളില്‍ നെല്‍ക്കൃഷി വ്യാപിപ്പിക്കുന്നതിനൊപ്പം സാധ്യമായ സ്ഥലങ്ങളിലെല്ലാം കരനെല്‍ക്കൃഷി തുടങ്ങും. കാര്‍ഷിക കര്‍മസേനയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കും. കര്‍ഷകര്‍ക്ക് വിള ഇന്‍ഷ്വറന്‍സ് നല്‍കുമെന്നും ഹരിത കേരളം കര്‍മ പദ്ധതിയുടെ ഭാവി പരിപാടി സംബന്ധിച്ച അവതരണത്തില്‍ ഡോ. പി.കെ. ജയശ്രീ പറഞ്ഞു. ഹരിതകേരളം മിഷന്‍ എക്സിക്യൂട്ടീവ് വൈസ് ചെര്‍പേഴ്സണ്‍ ഡോ. ടി.എന്‍. സീമ, തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ. ജോസ് , ജലവിഭവ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍ തുടങ്ങിയവര്‍ സെഷനില്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, news, Top-Headlines, Agriculture, Minister V S Sunil Kumar about Agriculture
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?