എതിരാളികളോടു മാത്രമല്ല ജീവിത പ്രാരാബ്ധങ്ങളോടും പൊരുതുകയാണ് അച്ചു

രാജേഷ് മാങ്ങാട്

കാസര്‍കോട്: (www.kasargodvartha.com 24.10.2018) എതിരാളികളുടെ 'പഞ്ചും നീസ്‌ട്രൈക്കും ഫൂട് സ്വീപ്പും' മനഃധൈര്യത്തോടെ നേരിടുമ്പോഴും ജീവിതം തീര്‍ക്കുന്ന പ്രാരാബ്ധങ്ങളോട് പൊരുതുകയാണ് അച്ചു എന്ന അഷ്‌റഫ്. സാമൂഹ്യവും സാമ്പത്തികവുമായ പ്രതിസന്ധികള്‍ക്കിടയിലും കരാട്ടെ എന്ന കായിക വിനോദത്തെ ജീവശ്വാസം പോലെ സ്‌നേഹിക്കുകയും അതിനായി നിരന്തരം പൊരുതുകയും ചെയ്യുന്ന ഈ യുവതാരത്തിന് കായിക ലോകത്ത് അര്‍ഹമായ പരിഗണന ലഭിച്ചിട്ടില്ല.

കടുത്ത ജീവിത സാഹചര്യങ്ങളോട് പോരടിച്ചാണ് അഷ്‌റഫ് കരാട്ടെ ചാമ്പ്യന്‍ഷുകളില്‍ തന്റെ കൈയൊപ്പ് ചാര്‍ത്തിയത്. നിരവധി തവണ ദേശീയ അന്തര്‍ദേശീയ ചാമ്പ്യന്‍ഷിപ്പുകളില്‍ പങ്കെടുക്കാനുള്ള അവസരം ലഭിച്ചുവെങ്കിലും അവിടെയെല്ലാം സാമ്പത്തികമെന്ന 'പഞ്ച്' അഷ്‌റഫിന് മുന്നില്‍ വില്ലനായി. എന്നിട്ടും തോല്‍ക്കാതെ കഠിനാധ്വാനം തുടര്‍ന്നു. 2017ല്‍ നെതര്‍ലാന്‍ഡ്‌സില്‍ നടന്ന ലോക അന്താരാഷ്ട്ര ഓപ്പണ്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡലോടു കൂടി രണ്ടാംസ്ഥാനം നേടി. ജര്‍മനി, ബെല്‍ജിയം, ഫ്രാന്‍സ്, നോര്‍വെ എന്നിവിടങ്ങളിലെ താരങ്ങളെ പരാജയപ്പെടുത്തിയായിരുന്നു ഈ നേട്ടം. 2016ലും 2018ലും ബെല്‍ജിയം, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ നടന്ന രാജ്യാന്തര കരാട്ടെ സെമിനാറുകളിലും പങ്കെടുത്തു. 2008ല്‍ കണ്ണൂരില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡല്‍ നേടി. പിന്നീട് 2009, 2010, 2011, 2016, 2017 വര്‍ഷങ്ങളിലെ ദേശീയ ചാമ്പ്യന്‍ഷിപ്പുകളില്‍ സ്വര്‍ണമെഡല്‍ നേടി.

കാസര്‍കോട് പുത്തിഗെ പഞ്ചായത്തില്‍ എ കെ ജി നഗറിലെ അബ്ദുല്ല-റംല ദമ്പതികളുടെ മകനാണ് അഷ്‌റഫ്. 11-ാം വയസിലാണ് പരിശീലനം തുടങ്ങിയത്. 18-ാം വയസില്‍ ബ്ലാക്ക്‌ബെല്‍റ്റ് നേടി. ലോക ഷോട്ടോക്കാന്‍ കരാട്ടെ ഫെഡറേഷന്റെ സെക്കന്‍ഡ് ഡിഗ്രി ബ്ലാക്ക്‌ബെല്‍റ്റും കരാട്ടെ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ സെക്കന്‍ഡ് ബ്ലാക്ക്‌ബെല്‍റ്റും നേടി. സാമ്പത്തിക പരാധീനത കാരണം പ്ലസ്ടു തലത്തിനുശേഷം പഠനം നിര്‍ത്തി. കുടുംബം മുന്നോട്ടുകൊണ്ടുപോകാന്‍ ഡ്രൈവറായും ഡ്രൈവിംഗ് പരിശീലകനായും ജോലി നോക്കി. ഇതിനിടയിലായിരുന്നു ആനന്ദിന്റെയും ഹഫീസിന്റെയും കീഴില്‍ കരാട്ടെ പഠനം. കരാട്ടെ പഠനത്തിനായി കുമ്പളയില്‍ പ്രൊഫഷണല്‍ അക്കാദമി തുടങ്ങിയെങ്കിലും സാമ്പത്തികപ്രയാസം കാരണം പൂട്ടി. ഇപ്പോള്‍ കാസര്‍കോട് ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ കരാട്ടെ പരിശീലിപ്പിച്ചാണ് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്.

ഇത്തവണ വീണ്ടും രാജ്യാന്തര ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കാന്‍ അര്‍ഹത നേടിയെങ്കിലും സാമ്പത്തിക പ്രതിസന്ധി അതിനും വിലങ്ങിടുന്നു. സര്‍ക്കാര്‍ സഹായമോ സ്‌പോണ്‍സര്‍ഷിപ്പോ ലഭിച്ചാല്‍ കേരളത്തിന്റെ യശസ് വീണ്ടും ഉയര്‍ത്താന്‍ സാധിക്കും. വിദ്യാഭ്യാസ യോഗ്യതക്കനുസരിച്ചും കരാട്ടെ ചാമ്പ്യന്‍ഷിപ്പുകളിലെ പ്രകടനം കണക്കിലെടുത്തും സര്‍ക്കാര്‍ ജോലി ലഭിക്കുമെന്ന പ്രതീക്ഷ അഷ്‌റഫിന് ഇപ്പോഴുമുണ്ട്. പ്രതിസന്ധികള്‍ക്കിടയിലും മറ്റൊരു റെക്കാര്‍ഡ് സൃഷ്ടിക്കാനൊരുങ്ങുകയാണ് ഈ യുവതാരം. ഓടുന്ന കാറിനു മുകളില്‍ തല കുത്തനെ നിന്ന് (ഹെഡ് സ്റ്റാന്‍ഡ്) ഗിന്നസ് ചരിത്രമെഴുതാനുള്ള ശ്രമത്തില്‍. ഒപ്പം തല കുത്തനെ നിന്ന് കൈകളുപയോഗിച്ച് രണ്ടു മിനിറ്റ് കൊണ്ട് 100 മീറ്റര്‍ നടത്തം, ഒരു സെക്കന്‍ഡില്‍ 10 പഞ്ച്, 10 സെക്കന്‍ഡറില്‍ 100 പഞ്ച് എന്നിങ്ങനെ. ഇതിനായുള്ള നിരന്തര പരിശീലത്തിലാണ് അഷറഫ് ഇപ്പോള്‍.




(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Story, Karate, Story about Karate Ashraf from Kasaragod Puthige
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?