ആറര വര്‍ഷം മുമ്പ് യുവാവിനെ കാണാതായസംഭവം കൊലയെന്ന് തെളിഞ്ഞു കൊലപാതകത്തിന് പിന്നില്‍ ഭാര്യയും കാമുകനും പ്രായപൂര്‍ത്തിയാവാത്ത മകനും; പ്രതികള്‍ അറസ്റ്റില്‍

കാസര്‍കോട്:(www.kasargodvartha.com 27/10/2018) ആറര വര്‍ഷം മുമ്പ് ഗൃഹനാഥനെ കാണാതായ സംഭവത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ കൊലപാതകമാണെന്ന് തെളിഞ്ഞു. കൊലപാതകത്തിന് പിന്നില്‍ ഭാര്യയും കാമുകനും പ്രായപൂര്‍ത്തിയാവാത്ത മകനും കൂട്ടുനിന്നു. സംഭവത്തില്‍ മൂന്നു പേരേയും അറസ്റ്റ് ചെയ്തതായി ജില്ലാ പോലീസ് മേധാവി ഡോ. എ ശ്രീനിവാസന്‍ പോലീസ് കാര്യാലയത്തില്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

മൊഗ്രാല്‍ പുത്തൂര്‍ ബെള്ളീര്‍ സ്വദേശിയും ബേവിഞ്ച സ്റ്റാര്‍ നഗറിലെ താമസക്കാരനുമായിരുന്ന മുഹമ്മദ് കുഞ്ഞി (32)യാണ് കൊല്ലപ്പെട്ടത്. 2012 മാര്‍ച്ച് അഞ്ചിനും 30നുമിടയിലാണ് കൊലപാതകം നടന്നതെന്നും ഇക്കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടാക്കേണ്ടതുണ്ടെന്നും എസ്.പി.അറിയിച്ചു. ഒന്നാം പ്രതിയും മുഹമ്മദ് കുഞ്ഞിയുടെ ഭാര്യയുമായ ബേവിഞ്ച സ്റ്റാര്‍ നഗര്‍ സ്വദേശിയും ഇപ്പോള്‍ ചെട്ടുംകുഴിയിലെ സ്വകാര്യ സ്‌ക്കുളിന് സമീപം താമസക്കാരിയുമായസക്കീന(35), കാമുകനും സ്വത്ത് ബ്രോക്കറും മുളിയാര്‍ ബോവിക്കാനം ആലിനടുക്കം സ്വദേശിയും ഇപ്പോള്‍ കളനാട് അരമങ്ങാനം ഹദ്ദാദ് നഗറില്‍ താമസക്കാരനുമായ എന്‍.എ.ഉമ്മര്‍ (41), സക്കീനയുടെ പ്രായപൂര്‍ത്തിയാവാത്ത 16 വയസ് കാരനായ മകന്‍, എന്നിവരെയുമാണ് ശനിയാഴ്ച്ച വൈകീട്ട് മൂന്ന് മണിയോടെ അറസ്റ്റ് ചെയ്തത്.


കൊല്ലപ്പെട്ട മുഹമ്മദ് കുഞ്ഞിക്ക് ലക്ഷക്കണക്കിന് സ്വത്ത് വകയുണ്ടായിരുന്നു. ഇത് തട്ടിയെടുക്കുകയെന്നതും ഇയാളെ ഒഴിവാക്കുക എന്നതുമാണ് കൊലപാതകത്തിന് വഴിതെളിച്ചത്. സക്കീനയ്ക്ക് ഉമ്മറുമായി അവിഹിത ബന്ധമോ സാമ്പത്തിക ബന്ധമോ ഉണ്ടായിരുന്നതായും അത് കൊണ്ടു തന്നെ മുഹമ്മദ് കുഞ്ഞിയെ ഇല്ലാതാക്കാന്‍ ഇരുവരും കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. ഉറങ്ങി കിടക്കുകയായിരുന്ന മുഹമ്മദ് കുഞ്ഞിയുടെ കഴുത്തില്‍ ഷാള്‍ കൊണ്ട് കുരുക്ക് ഉണ്ടാക്കി ജനല്‍ കമ്പിലേക്ക് വലിച്ച് തൂക്കി ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പ്രതികളുടെ കുറ്റസമ്മത മൊഴി, പിറ്റേ ദിവസം രാത്രിയോടെ സക്കീനയും ഉമ്മറും മകനും ചേര്‍ന്ന് മൃതദേഹം തൊട്ടടുത്തുള്ള പുഴയില്‍ കൊണ്ട് തള്ളുകയായിരുന്നു. മൃതദേഹം കണ്ടെടുക്കാന്‍ കഴിയുമോ എന്ന കാര്യത്തേക്കുറിച്ച് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്ന് എസ്.പി. പറഞ്ഞു.

2012 ഓഗസ്റ്റ് എട്ടിന് കൊല്ലപ്പെട്ട മുഹമ്മദ് കുഞ്ഞിയുടെ ബന്ധു മുഹമ്മദ് ഷാഫിയാണ് കാസര്‍കോട് ടൗണ്‍ പോലീസില്‍ മുഹമ്മദ് കുഞ്ഞിയെ കാണാനില്ലെന്ന് പരാതി നല്‍കിയത്. പോലീസ് കേസെടുത്തു അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടയില്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി മുഹമ്മദ് ഷാഫി ഫയല്‍ ചെയ്തു. ഇതിനേ തുടര്‍ന്ന് 2012 ഡിസംബര്‍ 12ന് അന്വേഷണത്തിന് സ്‌പെഷ്യല്‍ ടീമിനെ നിയമിക്കാന്‍ ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. തുടര്‍ന്ന് എസ് ഐ റാങ്കിലുള്ള ഉദ്യോഗസ്ഥനടങ്ങിയ ടീം അന്വേഷണം നടത്തി. ഒരു വര്‍ഷത്തിന് ശേഷം 2014 ഏപ്രിലിലാണ് കേസ് കാസര്‍കോട് ഡി സി ആര്‍ ബിയ്ക്ക് കൈമാറുന്നത്. 2018 ഫെബ്രുവരിയില്‍ ഡി സി ആര്‍ ബി ഡി വൈ എസ് പി കെ ജയ്‌സണ്‍ എബ്രഹാം ചുമതലയേറ്റതോടെയാണ് ഈ കേസിന് വീണ്ടും ജീവന്‍ വെച്ചത്.


ഒരു മാസത്തിനിടയിലാണ് കേസില്‍ ഭാര്യയ്ക്കും കാമുകനും തിരോധാനത്തില്‍ പങ്കുണ്ടെന്ന സൂചന ലഭിച്ചത്. നേരത്തേ സക്കീന നല്‍കിയ മൊഴിയിലെ വൈരുദ്ധ്യങ്ങള്‍ പോലീസിന് കൂടുതല്‍ സംശയം ഉണ്ടാക്കിയിരുന്നു. തുടര്‍ന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലും അന്വേഷണത്തിലുമാണ് ഇവര്‍ കൊലപ്പെടുത്തിയതെന്ന് വെളിപ്പെടുത്തുന്നത്. മുഹമ്മദ് കുഞ്ഞിയുടെ മൂന്ന് സ്ഥലങ്ങള്‍ പ്രതികള്‍ വില്‍പന നടത്തി പണം തട്ടിയെടുത്തതായും പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. അന്വേഷണത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താന്‍ പ്രയാസമുണ്ടെന്നും ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിച്ച് വരികയാണെന്നും എസ് പി അറിയിച്ചു.


അറസ്റ്റിലായ ഉമ്മര്‍ മോഷണ കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ നിന്നിറങ്ങിയ ആളാണ്. കൂടാതെ ഒരു പെണ്‍വാണിഭ കേസിലും പ്രതിയാണ്. ഇയാള്‍ക്ക് നിലവില്‍ മൂന്ന് ഭാര്യമാരുണ്ടെന്ന് പോലീസ് പറഞ്ഞു. അടുക്കത്ത്ബയലിലെ ഒരു ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചു കൊണ്ടിരിക്കുമ്പോഴാണ് മുഹമ്മദ് കുഞ്ഞിയെ കാണാതായതെന്നാണ് ബന്ധു പരാതി നല്‍കിയത്. പരാതി നല്‍കുന്നതിന് ആറ് മാസം മുമ്പ് തന്നെ ഇയാള്‍ കൊല്ലപ്പെട്ടിരുന്നുവെന്നാണ് അന്വേഷണ സംഘം പറഞ്ഞത്. കൊല നടത്തിയ പിറ്റേന്ന് തന്നെ സക്കീന ബേവിഞ്ച സ്റ്റാര്‍ നഗറില്‍ നിന്ന് മറ്റൊരു സ്ഥലത്തേക്ക് മാറിയിരുന്നു. കൃത്യമായ വിലാസം പോലീസിന് ലഭിക്കാതിരിക്കാന്‍ താമസിക്കുന്ന വീടുകള്‍ മാറി കൊണ്ടിരുന്നു. അറസ്റ്റ് ചെയ്ത പോലീസ് സംഘത്തില്‍ എസ്.പി.ഡി. വൈ.എസ് പിക്ക് പുറമേ എസ് ഐ.മാരായ പി.വി.ശിവദാസന്‍, ഷേക്ക് അബ്ദുല്‍ റസാക്ക്, പി.വി.ശശികുമാര്‍, വനിത സിവില്‍ പോലീസ് ഓഫീസര്‍ പി.പി.പ്രസീത, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പ്രശാന്ത് എന്നിവരും ഉണ്ടായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kasaragod, Kerala, Murder-case, Accused, Arrest, Police, High-Court, Investigation, brutal murder revealed while investigation missing case,accused arrested
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?