ദുബൈയില്‍ മലയാളിയുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിച്ചിരുന്ന കാര്‍ഗോ കമ്പനി പൂട്ടിയ നിലയില്‍; കാസര്‍കോട് സ്വദേശിയുടെയടക്കം നിരവധി പേരുടെ സാധനങ്ങളും പണവും വീട്ടിലെത്തിയില്ല, പ്രവാസികള്‍ കണ്ണീരില്‍

ദുബൈ: (www.kasargodvartha.com 13.10.2018) ദുബൈയില്‍ മലയാളിയുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിച്ചിരുന്ന കാര്‍ഗോ കമ്പനി അടച്ചുപൂട്ടി ഉടമ മുങ്ങി. ഇതോടെ കാസര്‍കോട് സ്വദേശിയുടെയടക്കം നിരവധി പേരുടെ സാധനങ്ങളും പണവും നഷ്ടമായി. പലരും പരാതിയുമായി പോലീസിനെ സമീപിച്ചു. ദെയ്‌റ നായിഫില്‍ വെസ്റ്റ് ഹോട്ടലിന് പിന്‍വശത്ത് വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചിരുന്ന കാര്‍ഗോ കമ്പനിയാണ് ഒരു സുപ്രഭാതത്തില്‍ അടച്ചുപൂട്ടിയത്.

കാസര്‍കോട് എരിയാല്‍ സ്വദേശി ഹനീഫ്, ചെന്നൈ സ്വദേശി മുത്തുവേലു, കോഴിക്കോട് വടകര സ്വദേശി റഫീഖ് തുടങ്ങി നിരവധി പേരുടെ സാധനങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. നിരവധി പേരാണ് കാര്‍ഗോ കമ്പനി അടച്ചുപൂട്ടിയ വിവരമറിഞ്ഞ് സ്ഥലത്ത് തടിച്ചുകൂടിയത്. ഹനീഫിന് വീട്ടിലേക്കയച്ച വീട്ടുപകരണങ്ങളടക്കമുള്ള സാധനങ്ങളും ഇതയക്കാനായി നല്‍കിയ 25,000 ദിര്‍ഹവും നഷ്ടപ്പെട്ടു. മുഹൈസിനയില്‍ കെട്ടിട നിര്‍മാണ കമ്പനിയില്‍ ജോലി ചെയ്യുന്ന മുത്തുവേലു തന്റെ ഏറെ നാളത്തെ പ്രയത്‌നത്തിനൊടുവില്‍ സമ്പാദിച്ച പണം ചെലവഴിച്ച് വാങ്ങിയ വീട്ടുസാധനങ്ങളാണ് നഷ്ടമായത്. മുത്തുവേലു കാര്‍ഗോ കമ്പനിക്കു മുന്നില്‍ പൊട്ടിക്കരഞ്ഞു.

നായിഫില്‍ കഫ്റ്റീരിയ ജോലിക്കാരനായ റഫീഖിന് തന്റെ ആദ്യത്തെ കണ്‍മണിക്കായി അയച്ചു കൊടുത്ത കുഞ്ഞുടുപ്പുകളടക്കമുള്ള സാധനങ്ങളാണ് നഷ്ടപ്പെട്ടത്. ഇത്തരത്തില്‍ നൂറുകണക്കിന് പേരുടെ വിലപിടിപ്പുള്ള സാധനങ്ങളും പണവുമാണ് കാര്‍ഗോ ഉടമ മുങ്ങിയതോടെ നഷ്ടമായത്. 15 ദിവസം മുമ്പാണ് കാര്‍ഗോ ഡോര്‍ ടു ഡോര്‍ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം മുന്നറിയിപ്പില്ലാതെ അടച്ചുപൂട്ടിയത്. ഇന്ത്യയിലെ വിവിധ സംസ്ഥാപനങ്ങളിലേയ്ക്ക് ഡോര്‍ ടു ഡോര്‍ കാര്‍ഗോ കപ്പല്‍ മാര്‍ഗവും വിമാന മാര്‍ഗവുമായിരുന്നു അയച്ചിരുന്നത്. മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാര്‍ ഇവരുടെ പതിവ് ഉപയോക്താക്കളുമായിരുന്നു. കിലോയ്ക്ക് 11 ദിര്‍ഹം നിരക്കിലാണ് വിമാന മാര്‍ഗമുള്ള കാര്‍ഗോ നിരക്ക്. കപ്പല്‍മാര്‍ഗം എട്ട് ദിര്‍ഹവും. ഇത്തരത്തില്‍ ഉപയോക്താക്കളില്‍ നിന്നു വാങ്ങിയ ലക്ഷക്കണക്കിന് ദിര്‍ഹവുമായാണ് ഉടമ മുങ്ങിയത്.

ഏറെ ദിവസങ്ങളായി തങ്ങളുടെ സാധനങ്ങള്‍ വീട്ടിലെത്തിയിട്ടില്ലെന്ന് അറിഞ്ഞപ്പോള്‍ പലരും കാര്‍ഗോ സ്ഥാപനത്തിലെത്തി അന്വേഷിക്കുകയായിരുന്നു. എന്നാല്‍ കടയുടെ വാതില്‍ അടഞ്ഞുകിടക്കുന്നതായാണ് കണ്ടത്. തൊഴിലാളികളും സാധാരണ ജോലിക്കാരും കഴിഞ്ഞ രണ്ടു വെള്ളിയാഴ്ചകളിലും സ്ഥലത്തെത്തുന്നുണ്ട്. ചിലര്‍ മിക്ക ദിവസങ്ങളിലും വൈകിട്ട് ഇവിടെയെത്തി കട തുറക്കുന്നതും കാത്തിരിക്കുന്നു. ഇത്തരത്തില്‍ മണിക്കൂറോളം തലയില്‍ കൈ വെച്ച് കടയ്ക്ക് മുന്നില്‍ കുത്തിയിരിക്കുന്നത് പതിവു കാഴ്ചയായി. ബില്ലിലുള്ള ഫോണ്‍ നമ്പരില്‍ വിളിച്ചുനോക്കിയെങ്കിലും ഫോണ്‍ നിലവിലില്ലെന്ന മറുപടിയാണ് ലഭിക്കുന്നത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Dubai, Gulf, Cargo Company owner escaped; expatriates in trouble
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?