മീ ടു ക്യാമ്പയിന്‍; ആരോപണത്തില്‍ കുടുങ്ങി കേന്ദ്രമന്ത്രി എം ജെ അക്ബറും

ന്യൂഡെല്‍ഹി: (www.kvartha.com 09.10.2018) സിനിമാ രംഗത്തെ ചൂഷണങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളുമായി തുടങ്ങിയ മീ ടു ക്യാമ്പയിന്‍ മാധ്യമ മേഖലയിലേക്കും കടക്കുന്നു. ടൈംസ് ഓഫ് ഇന്ത്യ, ഹിന്ദുസ്ഥാന്‍ ടൈംസ് തുടങ്ങിയ ദേശീയ ദിനപത്രങ്ങളിലെ രണ്ട് പ്രമുഖര്‍ വിവാദത്തെ തുടര്‍ന്ന് രാജിവെക്കുകയോ അവധിയില്‍ പ്രവേശിക്കുകയോ ചെയ്തു കഴിഞ്ഞു. അതിനു പിന്നാലെയാണ് പ്രമുഖ മാധ്യമപ്രവര്‍ത്തകനും വിദേശകാര്യ സഹമന്ത്രിയുമായ എം.ജെ അക്ബറിനെതിരെയും ആരോപണം ഉയര്‍ന്നിരിക്കുന്നത്.

അക്ബര്‍ പത്രപ്രവര്‍ത്തകനായിരുന്ന കാലത്ത് ജോലിക്ക് അഭിമുഖത്തിനെത്തുന്ന വനിതാ പത്രപ്രവര്‍ത്തകരോട് അപമര്യാദയായി പെരുമാറിയെന്നാണ് ആരോപണം. ഹോട്ടല്‍ മുറിയില്‍ മദ്യത്തിന്റെ അകമ്പടിയിലായിരുന്നു അഭിമുഖങ്ങളെന്നും വെളിപ്പെടുത്തലുണ്ട്. വനിതാപത്രപ്രവര്‍ത്തകരാണ് ആരോപണവുമായി രംഗത്തെത്തിയിട്ടുള്ളത് .

Minister and former editor MJ Akbar accused of harassment by women journalists, New Delhi, News, Politics, Allegation, Twitter, Media, National

പ്രിയ രമണി എന്ന മാധ്യമപ്രവര്‍ത്തകയാണ് ദി ടെലഗ്രാഫിന്റെ സ്ഥാപക എഡിറ്റര്‍ കൂടിയായ എം.കെ അക്ബറിനെതിരെ ട്വിറ്ററിലൂടെ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. ഒരു വര്‍ഷം മുമ്പ് വോഗ് മാഗസിനില്‍ പ്രസിദ്ധീകരിച്ച ഒരു കുറിപ്പ് പുനപ്രസിദ്ധീകരിച്ചുകൊണ്ടാണ് പ്രിയ രമണി വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. അന്ന് എഴുതിയ കുറിപ്പില്‍ എം.ജെ അക്ബറിന്റെ പേര് പരാമര്‍ശിച്ചിരുന്നില്ല. എന്നാല്‍ എം.ജെ അക്ബര്‍ കഥയുമായി എന്റെ വക തുടങ്ങട്ടെ എന്ന് പറഞ്ഞു കൊണ്ടാണ് ഇത്തവണ ആ കുറിപ്പിന്റെ ലിങ്ക് പോസ്റ്റ് ചെയ്തിരിക്കുന്നത്.

അദ്ദേഹം 'ഒന്നും' ചെയ്തില്ല. ഒരുപാട് സ്ത്രീകള്‍ക്ക് വളരെ മോശം കഥകള്‍ പറയാനുണ്ടാകും, അത് അവര്‍ തന്നെ വെളിപ്പെടുത്തട്ടെ എന്ന കുറിപ്പിനൊപ്പമാണ് ഒരു വര്‍ഷം മുമ്പ് വോഗില്‍ ലൈംഗിക അതിക്രമത്തെക്കുറിച്ച് പേര് പരാമര്‍ശിക്കാതെ എഴുതിയ കുറിപ്പിന്റെ ലിങ്കും പോസ്റ്റ് ചെയ്തിരിക്കുന്നത്.

വോഗില്‍ ഒരുവര്‍ഷം മുമ്പ് പ്രസിദ്ധീകരിച്ച കുറിപ്പില്‍ നിന്ന്

എനിക്ക് 23 ഉം നിങ്ങള്‍ക്ക് 43 വയസും പ്രായമാണ്. നിങ്ങള്‍ എന്റെ പ്രൊഫഷണല്‍ ഹീറോകളില്‍ ഒരാളായിരുന്നു. ഇന്ത്യന്‍ ജേര്‍ണലിസത്തെ അടിമുടി മാറ്റിയത് നിങ്ങളാണെന്ന് എല്ലാവരും പറഞ്ഞു. നിങ്ങളുടെ ടീമിന്റെ ഭാഗമാകാന്‍ ഞാന്‍ ആഗ്രഹിച്ചു. നിങ്ങള്‍ പതിവായി താമസിക്കാറുള്ള ദക്ഷിണ മുംബൈയിലെ ഹോട്ടലില്‍ ഇന്റര്‍വ്യൂവിനായി എത്താന്‍ പറഞ്ഞു.

അപ്പോള്‍ സമയം രാത്രി ഏഴ് മണി. ആ സമയം എനിക്ക് പ്രശ്‌നമായിരുന്നില്ല. നിങ്ങള്‍ തിരക്കുള്ള എഡിറ്ററാണെന്ന് എനിക്ക് അറിയാമായിരുന്നു. ലോബിയിലെത്തിയപ്പോള്‍ നിങ്ങളെ വീട്ടിലെ ഫോണിലേക്ക് വിളിച്ചു. അകത്തേക്ക് വരാന്‍ നിങ്ങള്‍ പറഞ്ഞു. വേണ്ട ഞാന്‍ ലോബിയില്‍ കാത്തിരിക്കാം ഞരമ്പുരോഗി എന്ന് പറയാനുള്ള ധൈര്യം അന്ന് എനിക്കുണ്ടായില്ല.

മുറിയിലെത്തിയപ്പോള്‍ നിങ്ങള്‍ എനിക്ക് മദ്യം ഓഫര്‍ ചെയ്തു. ഞാന്‍ വിസമ്മതിച്ചു, നിങ്ങള്‍ വോഡ്ക കഴിച്ചു. തുടര്‍ന്ന് ഒരു ചെറിയ മേശയില്‍ നമ്മള്‍ ഇരുന്നു. നിങ്ങള്‍ പഴയ ഹിന്ദി ഗാനങ്ങള്‍ പാടി. ചേര്‍ന്നിരിക്കാന്‍ ആവശ്യപ്പെട്ടു. ഒരുതരത്തില്‍ അവിടെ നിന്ന് ഞാന്‍ രക്ഷപെട്ടു. അതിന് ശേഷം ജേര്‍ണലിസ്റ്റായി നിങ്ങള്‍ എന്നെ തിരഞ്ഞെടുത്തു, കുറേമാസക്കാലം നിങ്ങളുടെ കീഴില്‍ ജോലി ചെയ്തു. നിങ്ങള്‍ക്കൊപ്പം ഒരു മുറിയില്‍ ഒറ്റയ്ക്ക് ഒരിക്കലും ഇരിക്കാതിരിക്കാന്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നു.

ലോകം മാറി നിങ്ങള്‍ക്ക് ഒരുമാറ്റവും ഉണ്ടായില്ല. അശ്ലീല സന്ദേശങ്ങള്‍ ഓരോ പുതിയ ബാച്ചിലെ കുട്ടികള്‍ക്കും നിങ്ങള്‍ അയച്ചുകൊണ്ടേയിരുന്നു, അശ്ലീല സംഭാഷണങ്ങളിലും, സന്ദേശങ്ങള്‍ അയക്കുന്നതിലും നിങ്ങള്‍ വിരുതനാണല്ലോ, നിങ്ങള്‍ക്കെതിരെ സംസാരിച്ചാല്‍ വലിയ വില കൊടുക്കേണ്ടിവരും, അത് യുവതികളായ പുതിയ കുട്ടികള്‍ക്ക് താങ്ങാനാകില്ല. സ്യൂട്ടിനുള്ളിലെ രാക്ഷസന് നേര്‍ക്ക് വിരല്‍ ചൂണ്ടാന്‍ തന്റേടമുള്ള സ്ത്രീകളുണ്ട് എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.. ഒരുനാള്‍ നിങ്ങളെ പിടികൂടും എന്ന് പറഞ്ഞാണ് കുറിപ്പ് നിര്‍ത്തുന്നത്.

നാനാ പടേക്കര്‍ക്കെതിരെ നടി തനുശ്രീ ദത്ത തുടക്കമിട്ട ബോളിവുഡിലെ രണ്ടാം ഘട്ട 'മീ ടൂ'വില്‍ നടിമാരായ പൂജ ഭട്ടും കങ്കന റനൗട്ടും ചേര്‍ന്നിരുന്നു. ബോളിവുഡിനെ ചുട്ടുപ്പൊള്ളിച്ചിരിക്കുന്ന മീ ടൂ ക്യാമ്പെയിന്‍ ഇതോടെ മാധ്യമമേഖലയിലും നീറിപ്പുകയുകയാണ്. ഹാസ്യതാരം ഉത്സവ് ചക്രവര്‍ത്തി, എഴുത്തുകാരന്‍ ചേതന്‍ ഭഗത്, നടന്‍ രജത് കപൂര്‍, സംവിധായകന്‍ വികാസ് ബാഹ്ല് എന്നിവര്‍ക്കും മീ ടൂവില്‍ കൈപൊള്ളിയിരുന്നു. ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതമാണ് ചേതന്‍ ഭഗതിനെതിരെ യുവതി രംഗത്തുവന്നത്. ഇതോടെ യുവതിയോടും ഭാര്യയോടും ക്ഷമാപണം നടത്തി ചേതന്‍ ഭഗത് തടിയൂരി.

ഇതിനിടെ, മീ ടൂവിനു പിന്തുണയുമായി രംഗത്തെത്തിയ കേന്ദ്രമന്ത്രി മേനക ഗാന്ധി എത്രവര്‍ഷം പിന്നിട്ട സംഭവമായാലും കേസെടുക്കാന്‍ വകുപ്പുണ്ടെന്നും വ്യക്തമാക്കി. കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 15നു നടി അലീസ മിലാനോ ഹോളിവുഡിലെ ഉന്നതനായ ഹാര്‍വി വെയ്ന്‍സ്‌റ്റെയ്‌നെതിരെ ലൈംഗികാരോപണം ഉന്നയിച്ചപ്പോള്‍ തുടങ്ങിയതാണ് മീ ടൂ ഹാഷ്ടാഗ്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Minister and former editor MJ Akbar accused of harassment by women journalists, New Delhi, News, Politics, Allegation, Twitter, Media, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?