ഋഷിരാജ് സിംഗിനെക്കൊണ്ട് എക്‌സൈസ് മന്ത്രി അസത്യം പറയിക്കുന്നു: രമേശ് ചെന്നിത്തല

യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ക്ക് മറുപടി ഇപ്പോഴുമില്ല

തിരുവനന്തപുരം: (www.kvartha.com 02.10.2018) മൂന്ന് ബ്രൂവറികളും ഒരു ഡിസ്റ്റലറിയും രഹസ്യമായി അനുവദിച്ച വിവാദ ഇടപാടില്‍ നേരിട്ട് മറുപടി പറയാന്‍ കഴിയാത്ത എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗിനെ പോലെ നല്ല ട്രാക് റെക്കാര്‍ഡുളള ഒരു ഉദ്യേഗസ്ഥനെക്കൊണ്ട് അസത്യം പറയിക്കുന്നത് ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

വസ്തുതകള്‍ വളച്ചൊടിച്ച് അഴിമതിക്ക് കുട പിടിക്കുകയാണ് കഴിഞ്ഞ ദിവസത്തെ പ്രസ്താവനയിലൂടെ ഋഷിരാജ് സിംഗ് ചെയ്യുന്നത്. ഋഷിരാജ് സിംഗ് തന്നെയാണോ ഇത് പറയുന്നത് എന്നത് അഭ്തുതകരമാണ്. ബ്രൂവറികള്‍ക്കും ഡിസ്റ്റലറികള്‍ക്കും അനുമതി കൊടുത്തതില്‍ ക്രമക്കേടില്ലെന്ന ഋഷിരാജ് സിംഗിന്റെ വാദത്തിനുള്ള മറുപടി അദ്ദേഹം തന്നെ 13-11-2017 ല്‍ നികുതി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നല്‍കിയ കത്താണ്.

New twist on Brewery allegations, Thiruvananthapuram, News, Politics, Trending, Controversy, Ramesh Chennithala, Criticism, Minister, Letter, Kerala

സംസ്ഥാനത്ത് ഡിസ്റ്റലറികള്‍ അനുവദിക്കേണ്ടതില്ലെന്ന 1999ലെ ഉത്തരവ് പരിഷ്‌കരിച്ച് തിരുമാനം എടുക്കാമെന്നാണ് ഋഷിരാജ് സിംഗ് ആ കത്തില്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്. അങ്ങനെ 99 ലെ ഉത്തരവ് പരിഷ്‌കരിച്ച് പുതുക്കിയ ഉത്തരവ് ഇറക്കിയിട്ടാണോ ശ്രീചക്രാ ഡിസ്റ്റലറീസിന് അനുമതി നല്‍കിയത്?

മൂന്ന് ബ്രൂവറികള്‍ക്കും ഒരു ഡിസ്റ്റലറിക്കും ലൈസന്‍സ് നല്‍കിയിട്ടില്ലെന്നും ഇപ്പോള്‍ നല്‍കിയിരിക്കുന്നത് പ്രാഥമിക അനുമതിയാണെന്നും എക്‌സൈസ് കമ്മീഷണര്‍ പറയുന്നു. പക്ഷെ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവുകളില്‍ പ്രാഥമിക അനുമതി എന്നല്ല കാണുന്നത്. 1975 കേരള ഫോറിന്‍ ലിക്വര്‍ ( കോമ്പൗണ്ടിംഗ്, ബെന്റിംഗ് ആന്റ് ബോട്ടലിംഗ്) റൂള്‍സിലോ, 1967 ലെ ബ്രൂവറി റൂള്‍സിലോ പ്രാഥമിക അനുമതി നല്‍കാന്‍ വ്യവസ്ഥയുണ്ടോ? പകരം ലൈസന്‍സ് നല്‍കാന്‍ അനുമതി നല്‍കി ഉത്തരവാകുന്നുവെന്നാണ് സര്‍ക്കാര്‍ പുറപ്പെടുവിച്ച നാല് ഉത്തരവുകളിലും കാണുന്നത്.

ഇത്തരത്തില്‍ ഉള്ള അനുമതി ലഭിച്ചു കഴിഞ്ഞാല്‍ പ്രോജക്ടുകളുടെ പണി പൂര്‍ത്തീകരിക്കുകയും നിബന്ധനകള്‍ പാലിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ ലൈസന്‍സ് നല്‍കാന്‍ എക്‌സൈസ് കമ്മീഷണര്‍ ബാധ്യസ്ഥനാണ് എന്നതാണ് വസ്തുത. അത് നല്‍കിയില്ലെങ്കില്‍ കോടതിയില്‍ പോയി ലൈസന്‍സ് വാങ്ങാന്‍ കഴിയും. 99 ല്‍ ഇനി ലൈസന്‍സ് നല്‍കേണ്ടതില്ലെന്ന് ഉത്തരവിറക്കിയ നായനാര്‍ സര്‍ക്കാര്‍ തന്നെ നേരത്തെ അനുമതി നല്‍കിയ നാല് ഡിസ്റ്റലറികള്‍ക്ക് തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ലൈസന്‍സ് നല്‍കിയത് ഇതിനാലാണ്.

നായനാര്‍ സര്‍ക്കാര്‍ അനുമതി നല്‍കിയ മലബാര്‍ ബ്രൂവറിക്ക് ലൈസന്‍സ് നല്‍കാന്‍ ആന്റണി സര്‍ക്കാരിന്റെ കാലത്ത് എക്‌സൈസ് കമ്മീഷണര്‍ നിര്‍ബന്ധിതനായതും ഇതേ കാരണത്താലാണ്. ലൈസന്‍സ് അല്ല അനുമതി നല്‍കുകയാണ് പരമ പ്രധാനമെന്ന് ഇതില്‍ നിന്ന് വ്യക്തം. ഇത് മറ്റാരെക്കാളും നന്നായി അറിയാവുന്ന ആളാണ് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ്. എന്നിട്ടും അദ്ദേഹം അത് മറച്ച് പിടിക്കുന്നത് ശരിയല്ല.

ബ്രൂവറിക്കായി ലഭിച്ച മൂന്ന് അപേക്ഷകളില്‍ പ്രാഥമിക പരിശോധന നടത്തിയ ശേഷമാണ് അനുമതിക്കായി സര്‍ക്കാരിന് കൈമാറിയതെന്ന് ഋഷിരാജ് സിംഗ് പറയുന്നു. എന്ത് തരം പ്രാഥമിക പരിശോധനയാണ് നടത്തിയത്? 1967 ലെ ബ്രൂവറി റൂള്‍സ് അനുസരിച്ച് അപേക്ഷ നല്‍കുമ്പോള്‍ എന്തൊക്കെയാണ് അതില്‍ ഉള്‍പ്പെടുത്തേണ്ടതെന്ന് വ്യക്തമായി പറയുന്നുണ്ട്. പ്രോജക്റ്റ് സ്ഥാപിക്കുന്ന സ്ഥലത്തിന്റെ പൂര്‍ണ്ണമായ വിവരങ്ങള്‍, കെട്ടിടത്തിന്റെ രൂപരേഖ, ഉപകരണങ്ങളുടെ വിവരങ്ങള്‍ തുടങ്ങി എല്ലാം അപേക്ഷയില്‍ ഉള്‍പ്പെടുത്തണം.

പക്ഷെ ഇപ്പോഴത്തെ മൂന്ന് അപേക്ഷകളിലും ഇതെല്ലാം ഉണ്ടായിരുന്നോ? എറണാകുളത്തെ പവര്‍ ഇന്‍ഫ്രാടെക്കിന്റെ ബ്രൂവറിക്ക് സ്വന്തമായി ഭൂമി ഉണ്ടായിരുന്നോ? സ്ഥലത്തിന്റെ പ്ലാനും സ്‌കെച്ചും അപേക്ഷയോടൊപ്പം സമര്‍പ്പിച്ചിട്ടുണ്ടായിരുന്നോ? കരം തീര്‍ത്ത രസീത് വച്ചിട്ടുണ്ടായിരുന്നോ? മറ്റ് രണ്ട് ഉത്തരവുകളിലും പ്രോജക്ട് സ്ഥാപിക്കുന്ന ഭൂമിയുടെ സര്‍വ്വേ നമ്പര്‍ ഉള്‍പ്പെടുത്തിയപ്പോള്‍ എന്ത് കൊണ്ടാണ് പവര്‍ ഇന്‍ഫ്രാടെകിന്റെ കാര്യത്തില്‍ അത് ചെയ്യാതിരുന്നതെന്ന് വ്യക്തമാക്കണം.

തൃശൂരിലെ ശ്രീചക്രാ ഡിസ്റ്റലറിയുടെ കാര്യത്തിലാകട്ടെ പ്രത്യേക പരിശോധന ഒന്നും നടത്തിയിട്ടില്ലന്ന് എക്‌സൈസ് കമ്മീഷണര്‍ തന്നെ സമ്മതിക്കുന്നു. 98 മുതല്‍ തുടര്‍ച്ചയായി നിരസിക്കപ്പെട്ടു വരുന്ന അപേക്ഷയായതിനാല്‍ പരിശോധന നടത്തിയില്ലെന്ന വിചിത്രമായ വാദവും അദ്ദേഹം മുന്നോട്ട് വയ്ക്കുന്നു. തുടര്‍ച്ചയായി നിരസിക്കപ്പെടുന്ന അപേക്ഷയില്‍ പരിശോധന നടത്തണ്ടേ?

ഈ പ്രശ്‌നത്തിന്റെ കാതലായ കാര്യത്തിന് ഇപ്പോഴും മറുപടി കിട്ടുന്നില്ല. 99 മുതല്‍ നിലനിന്ന ഒരു നയത്തില്‍ മാറ്റം വരുത്തി ഡിസ്റ്റലറികളും ബ്രൂവറികളും അനുവദിച്ചപ്പോള്‍ അതെന്തിന് രഹസ്യമായി ചെയ്തു എന്നതാണ് ചോദ്യം. ദീര്‍ഘകാലമായി നിലനില്‍ക്കുന്ന നയം മാറ്റി വീണ്ടും ലൈസന്‍സ് നല്‍കാന്‍ തുടങ്ങുന്ന കാര്യം വിവരലിലെണ്ണാവുന്ന വ്യവസായികള്‍ മാത്രം എങ്ങനെ അറിഞ്ഞു? ഇവയിലാണ് വിശദീകരണം വേണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: New twist on Brewery allegations, Thiruvananthapuram, News, Politics, Trending, Controversy, Ramesh Chennithala, Criticism, Minister, Letter, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?