സംഘ്പരിവാര്‍ വര്‍ഗീയ കലാപത്തിന് ശ്രമം നടത്തുന്നുവെന്ന് സി പി എം; നിലയ്ക്ക് നിര്‍ത്താന്‍ തയ്യാറായില്ലെങ്കില്‍ തീകൊള്ളി കൊണ്ടുള്ള തലചൊറിയലാവുമെന്ന് വിമര്‍ശനം

കുമ്പള: (www.kasargodvartha.com 23.10.2018)  കുമ്പളയിലും പരിസര പ്രദേശങ്ങളിലും സംഘ്പരിവാര്‍ ബോധപൂര്‍വ്വം വര്‍ഗീയ കലാപത്തിന് ശ്രമം നടത്തുന്നതായി സി പി എം കുമ്പള ഏരിയ കമ്മിറ്റി ആരോപിച്ചു. ശബരിമല വിഷയത്തില്‍ കേരളത്തിലെ വിശ്വാസികളുടെ പേരു പറഞ്ഞ് സംഘ്പരിവാര്‍ നടത്തിയ ഹര്‍ത്താലിന്റെ മറവില്‍ യാതൊരുവിധ പ്രകോപനവും ഇല്ലാതെ കുമ്പള പള്ളികെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഉറൂസ് കമ്മിറ്റി ഓഫീസ് ആക്രമിക്കുകയും ബോധപൂര്‍വ്വം ആയുധങ്ങളുമായി വന്ന് നാടിനെ കത്തിച്ചാമ്പലാക്കാന്‍ കഴിയുന്ന വര്‍ഗീയ കലാപം സൃഷ്ടിക്കാന്‍ ശ്രമം നടത്തുകയുമാണ് ചെയ്തത്.

ആര്‍.എസ്.എസ്- ബിജെപി നേതാക്കളുടെ നേതൃത്വത്തില്‍ പ്രകടനമായി വന്നാണ് ആക്രമണം നടത്തിയത്. ഈ പ്രകടനത്തിന് നേതൃത്വം നല്‍കിയ മുഴുവന്‍ ആളുകളുടെ പേരിലും 153 എ പ്രകാരം കേസ് എടുത്ത് ജയിലിലടയ്ക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. വര്‍ഗീയ കലാപശ്രമം തടയാന്‍ ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി അജിത് കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ മാതൃകാപരമായ ഇടപെടലിന്റെ ഭാഗമായാണ് പ്രതികളെ പിടികൂടുന്നതിനും തുടര്‍ പ്രശ്‌നങ്ങള്‍ ഇല്ലാതെ നാടിന്റെ സമാധാനം കാത്തുസൂക്ഷിക്കുന്നതിനും സാധിച്ചതെന്ന് ഏരിയ കമ്മിറ്റി സെക്രട്ടറി സി എ സുബൈര്‍ പറഞ്ഞു.
Kumbala, CPM, Kasaragod, News, CPM against Sanghparivar

ഡി.വൈ.എഫ്.ഐ നടത്തിയ ഇടപെടല്‍ ബി.ജെ.പിയെയും ആര്‍.എസ്.എസിനെയും വല്ലാത്ത രീതിയില്‍ ജനങ്ങളുടെ മുന്നില്‍ പരിഹാസ്യരാക്കിയിരുന്നു. ഇതിന്റെ പ്രതികാരമായാണ് സുഹൃത്തിനെ കാണാന്‍ സീതാംഗോളിയില്‍ പോയ ചുമട്ട് തൊഴിലാളിയും ഡി.വൈ.എഫ്.ഐ- സി.പി.എം പ്രവര്‍ത്തകനുമായ നിത്യാനന്തനെ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചത്. ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ തടഞ്ഞത് കൊണ്ടാണ് പ്രതികള്‍ നന്തുവിനെ കൊലപ്പെടുത്താതെ പിന്‍വാങ്ങിയത്. തടയാന്‍ ശ്രമിച്ച പോലീസുകാരെയും അക്രമിക്കാന്‍ ശ്രമിച്ചിരുന്നു. അതിന് ഷേശം ബോധരഹിതനായ നിത്യാനന്ദയെ കുമ്പള സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതറിഞ്ഞ സംഘ്പരിവാര്‍ വീണ്ടും ആശുപത്രിയില്‍ ആക്രമിക്കാന്‍ ശ്രമം നടത്തി. പോലീസിന്റെയും ഡി.വൈ എഫ് ഐ, സി പി എം പ്രവര്‍ത്തകര്‍ സംയമനം പാലിച്ചത് കൊണ്ടാണ് അവിടെ പ്രശ്‌നങ്ങള്‍ ഒഴിവായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആശുപത്രിയില്‍ എത്തിയ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ അവിടെയുണ്ടായിരുന്ന ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറിയും ലോക്കല്‍ കമ്മിറ്റി അംഗവുമായ അജിത്തിനെയും പ്രവര്‍ത്തകരെയും ആക്രമിച്ചു. തുടര്‍ന്ന് രാത്രി 12 മണിക്ക് ശേഷം സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ വ്യാപകമായി സ്വകാര്യവാഹനങ്ങളും കുമ്പള സഹകരണ ആശുപത്രിയുടെ മുന്നിലുണ്ടായിരുന്ന പോലീസ് വാഹനത്തെ അക്രമിക്കുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെ പരിക്കേല്‍പ്പിക്കുകയും ചെയ്തു. വലിയ കലാപത്തിനാണ് സംഘ്പരിവാര്‍ കോപ്പുകൂട്ടുന്നതെന്ന സൂചനകളാണ് ഇത് നല്‍കുന്നതെന്നും സുബൈര്‍ ആരോപിച്ചു.

സംഘ്പരിവാറിന്റെ അക്രമ പ്രവര്‍ത്തനത്തെ നിലയ്ക്ക് നിര്‍ത്താന്‍ തയ്യാറാവണം. അല്ലെങ്കില്‍ അത് തീകൊള്ളി കൊണ്ടുള്ള തലചൊറിയലാവുമെന്ന് സി.പി.എം മുന്നറിപ്പ് നല്‍കി. അനധികൃതമായ മദ്യവില്‍പ്പനയ്ക്ക് നായിക്കാപ്പ്, കുതിരപ്പാടി, കുമ്പള, മായിപ്പാടി എന്നിവിടങ്ങളില്‍ ബി.ജെ.പി- ആര്‍.എസ്.എസ് നേതാക്കള്‍ നേതൃത്വം നല്‍കുന്നതായും സി പി എം ഏരിയ കമ്മിറ്റി ആരോപിച്ചു. കുമ്പളയിലെ അനധികൃതമായ മദ്യവില്‍പ്പന ബി.ജെ.പി നേതാവിന്റെ വീട്ടിലാണ് നടന്നിരുന്നത്. ഇതെല്ലാം മറച്ച് വെക്കാനും ജനങ്ങളുടെ മുന്നില്‍ പരിഹാസ്യരായ സംഘപരിവാര്‍ അവരുടെ മുഖം സംരക്ഷിക്കാന്‍ തെറ്റിദ്ധാരണ പരത്തുന്നരീതിയില്‍ കള്ളപ്രചരണം നടത്തുകയാണെന്നും സുബൈര്‍ കുറ്റപ്പെടുത്തി.

സീതാംഗോളി കുതിരപ്പാടി കിന്‍ഫ്രാ വ്യവസായ പാര്‍ക്കില്‍ അനധികൃതമായി അംഗീകാരമില്ലാതെ തൊഴിലാളികളെ വെച്ചിരിക്കുകയാണെന്നും 16 തൊഴിലാളികള്‍ക്ക് മാത്രം അംഗീകാരമുള്ള വ്യവസായ പാര്‍ക്കില്‍ 50 ല്‍പരം ബി എം എസ് പ്രവര്‍ത്തകരെ നിയമിച്ചതായും സുബൈര്‍ ആരോപിച്ചു. കുമ്പളയില്‍ നിലനില്‍ക്കുന്ന സമാധാനം സംരക്ഷിക്കാന്‍ മുഴുവന്‍ ജനങ്ങളും മുന്നിട്ടിറങ്ങണമെന്നും ഇത്തരം ശക്തികളെ ഒറ്റപ്പെടുത്തണമെന്നും സി.പി.എം കുമ്പള ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kumbala, CPM, Kasaragod, News, CPM against Sanghparivar


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?