കാസര്‍കോട് നഗരസഭയ്‌ക്കെതിരെ ശക്തമായ പ്രക്ഷോഭ പരിപാടിയുമായി സിപിഎം രംഗത്തിറങ്ങുന്നു; 2 മേഖല ജാഥകള്‍ നടത്തും, 54 വിജിലന്‍സ് കേസ് നഗരസഭയ്‌ക്കെതിരെയുള്ളതായി വാര്‍ത്താ സമ്മേളനത്തില്‍ നേതാക്കളുടെ വെളിപ്പെടുത്തല്‍

കാസര്‍കോട്: (www.kasargodvartha.com 26.10.2018) നഗരസഭയില്‍ നടക്കുന്ന അഴിമതിക്കും ക്രമക്കേടുകള്‍ക്കും സ്വജനപക്ഷപാതത്തിനുമെതിരെ സിപിഎം മുനിസിപ്പല്‍ കമ്മിറ്റി നേതൃത്വത്തിലുള്ള കാല്‍നട പ്രചാരണ ജാഥകള്‍ ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജില്ലാകമ്മിറ്റി അംഗങ്ങളായ ടി കെ രാജന്റെയും കെ എ മുഹമ്മദ് ഹനീഫയുടെയും നേതൃത്വത്തിലുള്ള ജാഥകള്‍ നഗരസഭയിലെ മുഴുവന്‍ വാര്‍ഡിലും പര്യടനം നടത്തും. 54 വിജിലന്‍സ് കേസുകളാണ് നഗരസഭയ്‌ക്കെതിരെയുള്ളതെന്ന് സി പി എം നേതാക്കള്‍ വെളിപ്പെടുത്തി.

ഞായറാഴ്ച രാവിലെ ഒമ്പതിന് കിഴക്കന്‍ മേഖല ജാഥ നായന്മാര്‍മൂലയില്‍ ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണനും പടിഞ്ഞാറന്‍ മേഖല ജാഥ അടുക്കത്ത്ബയല്‍ കോട്ടവളപ്പില്‍ സംസ്ഥാനകമ്മിറ്റി അംഗം സി എച്ച് കുഞ്ഞമ്പുവും ഉദ്ഘാടനം ചെയ്യും. ഇരു ജാഥയും തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് തളങ്കരയില്‍ സമാപിക്കും. വികസന പ്രവര്‍ത്തനങ്ങളോട് മുഖംതിരിഞ്ഞുനില്‍ക്കുന്ന മുസ്ലിംലീഗ് നേതൃത്വത്തിലുള്ള യുഡിഎഫ് ഭരണസമിതിയെയും ഇവര്‍ നടത്തുന്ന ക്രമക്കേടുകള്‍ക്ക് കൂട്ടുപിടിക്കുന്ന ബിജെപിയേയും ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടുന്നതിനാണ് ജാഥകള്‍ സംഘടിപ്പിക്കുന്നതെന്ന് സി പി എം നേതാക്കള്‍ പറഞ്ഞു.
CPM Protest against Municipal Administration, Kasaragod, CPM, Press meet, news, Press Conference.

വികസനകാര്യത്തില്‍ ജില്ലയിലെ മറ്റ് രണ്ട് നഗരസഭകളും ബഹുദൂരം മുന്നിലാണ്. ലീഗ് ഭരിക്കുന്ന കാസര്‍കോട് നഗരസഭയാകട്ടെ സംസ്ഥാനത്തുതന്നെ ഏറ്റവും പിന്നിലുമാണെന്നും നേതാക്കള്‍ ആരോപിച്ചു. അഴിമതി കൊടികുത്തി വാഴുമ്പോള്‍ പ്രധാന പ്രതിപക്ഷമായ ബിജെപി എല്ലാകാലത്തും അഴിമതിയുടെ പങ്കുകച്ചവടക്കാരാണ്. അഴിമതിപ്പണം വീതം വയ്ക്കുന്നതില്‍ ഏറ്റക്കുറച്ചിലുണ്ടാകുമ്പോള്‍ മാത്രമാണ് ബിജെപി പ്രതിഷേധവുമായെത്തുന്നതെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.

അഴിമതിക്ക് കൂട്ടുനില്‍ക്കാത്ത ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയും പണവും പാരിതോഷികവും നല്‍കി വരുതിയിലാക്കിയുമാണ് വര്‍ഷങ്ങളായി ചെയ്തുവരുന്നത്. സംസ്ഥാന സര്‍ക്കാര്‍ ഓരോ വര്‍ഷവും ആയിരക്കണക്കിന് ലക്ഷം രൂപ വികസന പ്രവൃത്തികള്‍ക്കായി അനുവദിക്കാറുണ്ട്. ഈ തുക യഥാര്‍ത്ഥ ഗുണഭോക്താക്കളിലെത്തുന്നതിന് പകരം ഭരണസമിതിയുടെ സ്വന്തക്കാര്‍ക്ക് മാത്രമായി ഒതുങ്ങുകയാണ്. സര്‍ക്കാര്‍ നല്‍കുന്ന ഫണ്ടുകള്‍ മാനദണ്ഡങ്ങള്‍ തെറ്റിച്ച് തങ്ങള്‍ക്ക് ഗുണകരമാകുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രം ഉപയോഗിക്കുന്നതായും സിപിഎം നേതാക്കള്‍ ആരോപിച്ചു.

മാലിന്യങ്ങള്‍ കുന്നുകൂടി പകര്‍ച്ചവ്യാധികള്‍ പടരുന്നതൊന്നും ഭരണസമിതിക്ക് പ്രശ്നമല്ല. നിത്യേന ആയിരത്തോളം രോഗികളെത്തുന്ന കാസര്‍കോട് ജനറല്‍ ആശുപത്രിയെ സംരക്ഷിക്കേണ്ട നഗരഭരണക്കാര്‍ ഉത്തരവാദിത്തം നിര്‍വഹിക്കാതെ ജനങ്ങളെ സ്വകാര്യ ആശുപത്രികളിലേക്ക് തള്ളിവിടുകയാണ്. ലക്ഷക്കണക്കിന് രൂപയാണ് ആരോഗ്യമേഖലയിലെ വികസനത്തിനായി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. ഈ തുക ഫലപ്രദമായി ഉപയോഗിക്കാതെ സാധാരണക്കാര്‍ കൂടുതലായി ആശ്രയിക്കുന്ന ജനറല്‍ ആശുപത്രിയെ  ദുരിതത്തിലേക്ക് തള്ളിവിടുകയാണെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.

ഗതാഗതക്കുരുക്കും പാര്‍ക്കിംഗ് സൗകര്യവുമില്ലാതെ നഗരം വീര്‍പ്പുമുട്ടുമ്പോഴും പരിഹാരം കാണാനോ ഇതുമായി ബന്ധപ്പെട്ട യോഗം വിളിച്ചുചേര്‍ക്കാനോ ഭരണക്കാര്‍ തയ്യാറാകുന്നില്ല. പാര്‍ക്കിംഗ് സൗകര്യമില്ലാത്ത നൂറിലേറെ കെട്ടിടമാണ് നഗരസഭയിലുള്ളത്. ഇവയ്ക്കെല്ലാം പെര്‍മിറ്റും കെട്ടിടനമ്പറും നല്‍കിയതിന് പിന്നില്‍ വന്‍ അഴിമതിയാണ് നടന്നിട്ടുള്ളതെന്നും നേതാക്കള്‍ ആരോപിച്ചു. നഗരസഭയ്ക്ക് കോടിക്കണക്കിന് രൂപയാണ് നികുതി കുടിശ്ശികയായി ലഭിക്കാനുള്ളത്. യഥാസമയം ഇവ പിരിച്ചെടുത്ത് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാനും തയ്യാറാകുന്നില്ലെന്നും സി പി എം നേതാക്കള്‍ പറഞ്ഞു.

വ്യക്തിഗത ഗുണഭോക്താക്കള്‍ക്ക് നല്‍കിവരുന്ന ആനുകൂല്യങ്ങള്‍ പലപ്പോഴും ലീഗ് ബിജെപി കൗണ്‍സിലര്‍മാരുടെ ബന്ധുക്കള്‍ക്കും പാര്‍ട്ടി അനുഭാവികള്‍ക്കും മാത്രമായി ഒതുങ്ങുകയാണ്. പാവപ്പെട്ടവന് ലഭിക്കേണ്ട ആനുകൂല്യങ്ങളില്‍പോലും കൈയിട്ടുവാരുകയാണ്. രണ്ടുനില വീടുള്ളവര്‍ക്ക് പോലും ബിപിഎല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി വീടിനുള്ള ധനസഹായം നല്‍കിയും ഗുണഭോക്താവ് പോലുമറിയാതെ ഫണ്ടുകള്‍ അടിച്ചുമാറ്റുന്നതും സംബന്ധിച്ച് നിരവധി കേസിലാണ് വിജിലന്‍സ് അന്വേഷണം നടക്കുന്നതെന്നും ഭരണക്കാരുടെയും ബിജെപിയുടെയും കൂട്ടുകച്ചവടം ജനങ്ങള്‍ക്കിടയില്‍ തുറന്നുകാട്ടാനാണ് സിപിഎം നേതൃത്വത്തില്‍ ജാഥ നടത്തുന്നതെന്നും സിപിഎം നേതാക്കള്‍ പറഞ്ഞു. നഗരത്തെ വികസനകാര്യത്തില്‍ പിറകോട്ടടിപ്പിക്കുന്ന ഭരണസമിതിയുടെ തീവെട്ടിക്കൊള്ളയ്ക്കെതിരെ സംഘടിപ്പിക്കുന്ന രണ്ടു ജാഥകളും വന്‍ വിജയമാക്കാന്‍ നഗരസഭയിലെ മുഴുവന്‍ ജനങ്ങളും മുന്നോട്ടുവരണമെന്ന് നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.

വാര്‍ത്താ സമ്മേളനത്തില്‍ ഏരിയാ സെക്രട്ടറി കെ എ മുഹമ്മദ് ഹനീഫ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ടി കെ രാജന്‍, എം സുമതി, ലോക്കല്‍ സെക്രട്ടറിമാരായ അനില്‍ ചെന്നിക്കര, എസ് സുനില്‍ എന്നിവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: CPM Protest against Municipal Administration, Kasaragod, CPM, Press meet, news, Press Conference.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?