പി കെ ശശിയുടെ പെണ്ണ് കേസ് ഗ്രൂപ്പ് വൈര്യത്തിന്റെ സന്തതി

നേര്‍ക്കാഴ്ച്ചകള്‍ / പ്രതിഭാരാജന്‍

 (www.kvartha.com 13.09.2018) ഇതിനു മുമ്പും രാഷ്ട്രീയക്കാര്‍ പെണ്ണ് കേസില്‍ അകപ്പെട്ടിട്ടുണ്ട്. കനകം മുലവും കാമിനിമുലവും സംഭവബഹുലമായ പലവിധ കഥകളില്‍ നിന്നും മുക്തമാണ് കാസര്‍കോടന്‍ രാഷട്രീയം എന്നു കരുതാന്‍ വരട്ടെ. പാര്‍ട്ടി നടപടി എടുത്തതും കണ്ടില്ലെന്ന് നടിച്ച് മാറി നിന്നതും, നടപടി എടുത്തു കഴിഞ്ഞ് പിന്നെ തിരിച്ചെടുത്തുതുമായ ഒട്ടനവധി കഥകള്‍ നമുക്ക് ചുറ്റും തന്നെയുണ്ട്. പാര്‍ട്ടിക്കകം പറഞ്ഞു തീര്‍ക്കുക എന്ന ചടങ്ങ് നാലാള്‍ അറിയാതിരിക്കാന്‍ വേണ്ടി സംഘടനക്കകത്തെ ഒരു തരം അടവു നയം മാത്രമാണ്. വിഷയങ്ങള്‍ വന്നാല്‍ പാര്‍ട്ടി കോടതി വിധി നിശ്ചയിക്കും. പരാതി കേള്‍ക്കാനാണ് കണ്‍ട്രോള്‍ കമ്മീഷന്‍. മാറിയും മറഞ്ഞും എല്ലാ പാര്‍ട്ടികള്‍ക്കുമുണ്ട് ഇത്തരം ഏര്‍പ്പാടുകള്‍. ഇതൊക്കെ ശരിയോ എന്ന ചോദ്യം ഈ പരമ്പരയുടെ അവസാനം നമുക്ക് ചര്‍ച്ചക്കെടുക്കാം.

വേട്ടക്കാരനേയും ഇരയേയും ഒരേ പോലെ രക്ഷിക്കുക വഴി പാര്‍ട്ടിക്ക് പോറല്‍ ഏല്‍ക്കാതിരിക്കുക. അതാണ് പാര്‍ട്ടിക്കോടതികളുടെ ലക്ഷ്യം. അതിനായി വേണമെങ്കില്‍ അന്വേഷണക്കമ്മീഷനെ വെക്കും. ഇലക്കും മുള്ളിനും കേടില്ലാത്ത വിധം അവര്‍ പ്രശ്‌നം കൈകാര്യം ചെയ്തു കെള്ളും. ഈ അടവു നയം ഉപയോഗിച്ച്  സംസ്ഥാന നേതൃത്വം മാത്രമല്ല, ബ്രാഞ്ച് വാര്‍ഡ് തലം മുതല്‍ മേലോട്ടുള്ള കാമകേളീ കഥകള്‍ പറഞ്ഞാല്‍ തീരാത്തതാണ്. ചില നേരങ്ങളില്‍ മാത്രം അണികള്‍ പല്ലുറുമ്മിയെന്നു വരാം. അവിടെ മേല്‍ക്കമ്മറ്റി ഇടപെടും. തര്‍ക്കുത്തരം പറയുന്നവനാണെങ്കില്‍ നിലക്കു നിര്‍ത്താന്‍ പ്രത്യയശാസ്ത്രത്തിന്റെ ചാട്ടവാറുണ്ട്.   അവിടം കൊണ്ട് തീരും പ്രതിഷേധം. സഹിച്ചും സ്വയം ശപിച്ചും അനുഭാവികള്‍ എല്ലാം തങ്ങളില്‍ തന്നെ ഒതുക്കും. പാര്‍ട്ടിക്ക് ദോഷം വരരുതല്ലോ. സ്വയം സമാധാനിക്കും.

രാഷ്ട്രീയത്തിന്റെ അകത്തളങ്ങളില്‍ മാത്രമല്ല, ത്രിതല പഞ്ചായത്തുകളിലൂടെ തെരെഞ്ഞെടുത്തവരില്‍ വരെ രഹസ്യപരസ്യ ബന്ധങ്ങളാല്‍ ആരോപിതയായ കഥകള്‍ കേട്ടാല്‍ ഞെട്ടിത്തരിച്ചു പോകും. 'ജനനേതാക്കളുടെ പെണ്ണു കേസുകള്‍' എന്ന തലക്കെട്ടില്‍ ഇതിനു മുമ്പ് നേര്‍ക്കാഴ്ച്ച ഇത് ചര്‍ച്ചക്കെടുത്തിരുന്നു. അതിനു ശേഷം പലഭാഗത്തു നിന്നും വന്ന വെളിപ്പെടുത്തലുകള്‍ ഞെട്ടിപ്പിക്കുന്നതായിരുന്നു.

ജില്ലയെ നടുക്കിയ സംഭവബഹുലമായ കഥകളിലേക്ക് വരുന്നതിനു മുമ്പ് സംസ്ഥാന രാഷ്ട്രീയത്തില്‍ തന്നെയുണ്ടല്ലോ പുളിപ്പാട്ടുകള്‍ യഥേഷ്ടം. ഏറണാകുളം ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കലിന്റേയും, കണ്ണൂരിലെ പി ശശിയുടെയും കൈയ്യിലിരിപ്പുകള്‍ സംസ്ഥാനം പലവുരു ചര്‍ച്ചക്കെടുത്ത വിഷയങ്ങളാണ്. രണ്ടു പേരും അജ്ഞാത വാസവും കഴിഞ്ഞ് അധികാരം തിരിച്ചെടുത്തിരിക്കുകയാണ്.

സംസ്ഥാനത്തെ കഴിഞ്ഞ മന്ത്രിസഭ സരിതയുടെ സാരിത്തുമ്പിലായിരുന്നുവല്ലോ. ജനാംഗീകാരവും, വേണ്ടത്ര പണവും അരികിലെത്തുമ്പോള്‍ നേതാക്കള്‍ക്ക് തങ്ങളുടെ ഭാര്യമാര്‍ക്കു പുറമെ കാമിനീസുഖത്തിനുള്ള ആസക്തിക്ക് അവസാനമുണ്ടാകുന്നില്ല. പലനാള്‍ കക്കുമ്പോള്‍ ഒരു നാള്‍ പെടുന്നു. അതില്‍ ചിലവ മാത്രം വെളിച്ചം കാണുന്നു. ഇത്തരം ദൗര്‍ബല്യം കാരണം ഹൃദയം പൊട്ടി മരിച്ചവര്‍ വരെ കേരള രാഷ്ട്രീയത്തിന്റെ നേതൃത്വ നിരയല്‍ തന്നെയുണ്ടായിട്ടുണ്ട്. പിന്നല്ലെ ജില്ലയിലേയും, അതിനു താഴേയുമുള്ള ഛോട്ടാ നേതാക്കളുടെയും കാര്യം.

അഗ്‌നിപരീക്ഷ അതിജീവിച്ച് തിരികെ വന്നവരും, പൊതുപ്രവര്‍ത്തനം ഉപേക്ഷിച്ചവരുമായ നേതാക്കളുടെ കാമകേളികള്‍ ജനനായകരുടെ പെണ്ണുകേസുകള്‍ എന്ന തലക്കെട്ടില്‍ നാം നേരത്തെ ചര്‍ച്ച ചെയ്തവയായിരുന്നുവല്ലോ. ഇന്ത്യന്‍ ഭരണഘടനാ നിര്‍മ്മാണ സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ നേതാവ്, ഏക മലയാള രാഷ്ട്രീയംഗം പി ടി ചാക്കോ 40 ാം വയസില്‍ ഹൃദയം പൊട്ടി മരിച്ചത് പെണ്ണ് കേസില്‍ പെട്ടായിരുന്നു. ഒരു സഹപ്രവര്‍ത്തകയെ കാറില്‍ കയറ്റി കൊണ്ടു പോയതാണ് കാരണം. എന്തിനേറെ പറയണം കേരളം ഉണ്ടായതിനു ശേഷം ആദ്യം പിറവിയെടുത്ത ഇഎംഎസ് സര്‍ക്കാര്‍ നിലംപൊത്താനുള്ള കാരണങ്ങളിലൊന്ന് പെണ്ണു കേസായിരുന്നു. ഭര്‍ത്താവില്ലാത്ത നേരത്ത് ചെന്ന് കടന്നു പിടിച്ച് ഫ്‌ലോറി എന്ന ഗര്‍ഭിണിയെ കൊന്നു കളഞ്ഞ ഇടതു നിയന്ത്രണമുള്ള പോലീസിനെതിരെ വിമോചന സമരം നയിച്ചതാണല്ലോ ഇഎംഎസിന് ഇറങ്ങിപ്പോകാന്‍ ഇടവന്നതില്‍ ഒരു കാരണം.

തങ്കമണി സംഭവം ഇടതിന് അധികാരത്തിലേക്ക് തിരിച്ചു വരാന്‍ അവസരമൊരുക്കിയ മറ്റൊന്നാണ്. കെ കരുണാകരനെ ചാരക്കേസില്‍ പെടുത്തി രാജിവെപ്പിച്ചത് ഒരു മാലിക്കാരി പെണ്ണാണ്. നിലലോഹിത ദാസ് നാടാര്‍ തന്റെ സെക്രട്ടേറിയേറ്റിലെ ഉന്നത ഉദ്യോഗസ്ഥയേയും മറ്റൊരു ഫോറസ്റ്റ് ഉദ്യോഗസ്ഥയേയും കയറിപ്പിടിക്കാന്‍ ശ്രമിച്ചതു വഴി മന്ത്രിസഭയില്‍ നിന്നും രാജി വെച്ചൊഴിയേണ്ടി വന്നിട്ടുണ്ട്. ഇതേ നിയോജകമണ്ഡലത്തില്‍ മല്‍സരിച്ചു ജയിച്ച എ വിന്‍സെന്റും ജയിലിലെ പുല്‍പ്പായയുടെ ചൂടും അനുഭവിച്ചറിയേണ്ടി വന്നിട്ടുണ്ട്. വിമാനത്തില്‍ വെച്ച് അറിഞ്ഞോ, അറിയാതെയോ ഒരു പെണ്ണിന്റെ പൃഷ്ടത്തില്‍ തൊട്ടു പോയതാണ് പി ജെ ജോസഫിന് ജലസേചന വകുപ്പ് ഒഴിയേണ്ടി വന്നത്. സൂര്യനെല്ലിയില്‍ നിന്നും ഊരിവരാന്‍ പി ജ കുര്യന് കാല്‍നൂറ്റാണ്ടിന്റെ കഠിന പ്രയത്‌നം വേണ്ടിവന്നു. തത്തുല്യമാണ് പി കെ കുഞ്ഞാലിക്കുട്ടി പെട്ടുപോയ ഐസ്‌ക്രീം വിവാദം. നായനാര്‍ മുഖ്യനായിരുന്നപ്പോള്‍ മന്ത്രിസഭാ തീരുമാനങ്ങളില്‍ മുഖ്യകാര്‍മികത്വം വഹിച്ചതും പിന്നീട് കണ്ണൂര്‍ പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറി സ്ഥാനം വഹിച്ച പി ശശി മുതല്‍ മംഗളം യുവതിയുടെ ട്രാപ്പില്‍ പെട്ടുപോയ മന്ത്രി എ കെ ശശീന്ദ്രന്‍ പരമ്പരയിലെ അവസാനത്തെ കണ്ണിയായാണ് ഇന്ന് ഇവിടെ പി കെ ശശി വന്നു നില്‍ക്കുന്നത്.

ഷൊര്‍ണൂര്‍ എം എല്‍ എയാണ് പി കെ ശശി എന്ന യുവാവ്. നല്ല ആരോഗ്യമുള്ള കാലത്ത് പാര്‍ട്ടിയും ജനങ്ങളും ചേര്‍ന്ന് ഏല്‍പ്പിച്ചതാണ് എംഎല്‍എ തമ്പുരാനെന്ന പദവി. ഇപ്പോള്‍ അനാരോഗ്യമാണത്രെ കാരണം, ശശി പൊതുജന രംഗത്തു നിന്നും വിട്ടു നില്‍ക്കുകയാണ്.

ശശി വിഷയത്തില്‍ പിണറായി - അച്യുതാനന്ദന്‍ തര്‍ക്കം നിമിത്തമായി തീര്‍ന്നിട്ടുണ്ടുണ്ടാകാമെന്ന് പീഡന പരാതി മുതല്‍ പിറകോട്ട് സഞ്ചരിക്കുമ്പോള്‍ നമുക്ക് തോന്നിത്തുടങ്ങും. 21ാം പാര്‍ട്ടി കോണ്‍ഗ്രസ് എന്ന പാലാഴി മഥനം ചെയ്തപ്പോള്‍ പുറത്തു വന്നവയില്‍ പെട്ട ഒരെണ്ണമാണ് പി കെ ശശി എന്ന നേതാവ്. വിഭാഗീയത കൊടി കുത്തിവാണ അക്കാലത്ത് വി എസ് ഗ്രൂപ്പിന്റെ ആസ്ഥാന മണ്ഡപമായിരുന്നു പാലക്കാട്. പാലക്കാട്ടുനിന്നും വി എസ് പക്ഷത്തെ തുടച്ചു നീക്കാന്‍ അഹോരാത്രം പണിപ്പെട്ടതിന്റെ പ്രതിഫലമായി  പിണറായി പക്ഷം വച്ചുനീട്ടിയ സമ്മാനമാണ് എംഎല്‍എ പദവി. ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍ ആ പഴയ എതിരാളിയെ ഒതുക്കാന്‍ കിട്ടിയ സന്ദര്‍ഭങ്ങളെല്ലാം മുതലാക്കുകയാണ് ഇന്ന് വി എസ് പക്ഷം. ശശിക്കെതിരെ മാതൃകാപരമായ നടപടി ഉടന്‍ കൈക്കൊള്ളണമെന്ന വി എസിന്റെ തിടുക്കം കൂട്ടലില്‍ അങ്ങനെയൊരു പ്രതികാര രാഷ്ട്രീയമുണ്ട്. അധികാരമുള്ളപ്പോള്‍ അന്നത്തെ പാര്‍ട്ടി സെക്രട്ടറി പിണറായിക്കെതിരെ വരെ  ലാവ്‌ലിന്‍ കേസ് ചൂടുപിടിപ്പിച്ചതും, ശംഖുമുഖം കടപ്പുറത്തെ ബക്കറ്റിലെ വെള്ളമെന്ന ഉറുദു കവിതയും ഇപ്പോള്‍ വായനക്കാരന്റെ ഓര്‍മ്മയിലേക്ക് ഓടിയെത്തുന്നുണ്ടാകാം. ശശി പാര്‍ട്ടിയിലെ കരുത്തനായ തമ്പുരാനായതെങ്ങനെ അതിലേക്ക് നമുക്ക് പിന്നീട് വരാം.

Article, Prathibha-Rajan, Politics, MLA, CPM, Congress, Muslim-League, Kunhalikutty, Pinarayi vijayan, V.S Achuthanandan, Molestation case and party commission

Keywords: Article, Prathibha-Rajan, Politics, MLA, CPM, Congress, Muslim-League, Kunhalikutty, Pinarayi vijayan, V.S Achuthanandan, Molestation case and party commission  



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?