കാസര്‍കോട് മുനിസിപ്പാലിറ്റി ഫണ്ട് യഥാസമയം വിനിയോഗിക്കാതെ ജനങ്ങളെ കഷ്ടപ്പെടുത്തുന്നു: സി പി എം

കാസര്‍കോട്: (www.kasargodvartha.com 28.09.2018) സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച ഫണ്ട് യഥാസമയം വിനിയോഗിക്കാതെ ജനങ്ങളെ കഷ്ടപ്പെടുത്തുകയാണ് കാസര്‍കോട് നഗരസഭാ ഭരണസമിതിയെന്ന് സിപിഎം കാസര്‍കോട് ഏരിയാകമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. സംസ്ഥാനത്തെ നഗരസഭകളില്‍ ഏറ്റവും കുറവ് പദ്ധതി വിഹിതം ചെലവഴിച്ചത് കാസര്‍കോടാണ്. 7.9 ശതമാനം തുക മാത്രമാണ് ഭരണസമിതി ചെലവഴിച്ചത്.

കാഞ്ഞങ്ങാട്, നീലേശ്വരം നഗരസഭകള്‍ പദ്ധതി നിര്‍വഹണത്തില്‍ ബഹുദൂരം മുേന്നറിയപ്പോള്‍ കാസര്‍കോട് പിന്നോട്ടുപോവുകയായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ കോടിക്കണക്കിന് രൂപ പദ്ധതി വിഹിതമായി അനുവദിച്ചിട്ടും ഫലപ്രദമായ രീതിയില്‍ ഫണ്ട് വിനിയോഗിക്കാന്‍ മുസ്ലിംലീഗ് നേതൃത്വത്തിലുള്ള ഭരണസമിതിക്കായില്ല. മുഖ്യപ്രതിപക്ഷമാകട്ടെ ഭരണസമിതിക്ക് പിന്തുണ നല്‍കി ഒപ്പംനില്‍ക്കുകയാണ്.

വീടില്ലാത്ത നൂറുകണക്കിന് കുടുംബങ്ങള്‍ നഗരസഭയുടെ വിവിധ ഭാഗത്തായി കഴിയുമ്പോഴും ഒരാള്‍ക്കുപോലും കിടപ്പാടമൊരുക്കാന്‍ ഭരണസമിതിക്കായില്ല. മഴക്കാലത്തുപോലും ശുദ്ധമായ കുടിവെള്ളം ലഭിക്കാത്ത ഒട്ടേറെ പ്രദേശങ്ങളുണ്ട്. ഇവിടങ്ങളിലുള്ളവര്‍ക്ക് കുടിക്കാനുള്ള വെള്ളമെങ്കിലും ഒരുക്കിനല്‍കാതെ സര്‍ക്കാര്‍ നല്‍കിയ പണം നഗരസഭ ധൂര്‍ത്തടിക്കുകയാണ്. വാട്ടര്‍ അതോറിറ്റിയുടെ ഉപ്പുവെള്ളത്തെയാണ് വര്‍ഷങ്ങളായി ജനങ്ങള്‍ ആശ്രയിക്കുന്നത്. കടലോര മേഖലയിലാകട്ടെ വാട്ടര്‍ അതോറിറ്റിയുടെ വെള്ളം എത്തുന്നുമില്ല. ഉപ്പുവെള്ളം കുട്ടാനാകാതെ ജനങ്ങള്‍ കിലോമീറ്ററുകളോളം നടന്നാണ് കുടിവെള്ളം ശേഖരിക്കുന്നത്.

നഗരസൗന്ദര്യവല്‍ക്കരണത്തിന്റെ പേരില്‍ ഫണ്ട് വയ്ക്കുന്നുണ്ടെങ്കിലും ഒരു രൂപപോലും വിനിയോഗിക്കുന്നില്ല. നഗരത്തിലെത്തുന്ന വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സ്ഥലമില്ലാത്തതിനാല്‍ റോഡരികില്‍ നിര്‍ത്തിയിടുന്നതോടെ ഗതാഗതക്കുരുക്ക് നിത്യസംഭവമാണ്. ആവശ്യമായ പാര്‍ക്കിങ് സൗകര്യമേര്‍പ്പെടുത്താനും പണം നീക്കിവയ്ക്കുന്നില്ല. പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ നന്നാക്കുന്നതിന് പകരം മികച്ച നിലവാരത്തിലുള്ള റോഡുകള്‍ക്ക് പണം വെച്ച് കരാറുകാരെ സഹായിക്കുകയും അതിലൂടെ കീശവീര്‍പ്പിക്കുകയുമാണ് ഭരണസമിതി. ഇതിനായി ഓരോ വര്‍ഷവും ക്രമവിരുദ്ധമായി നിരവധി പദ്ധതികളാണ് നടപ്പാക്കിയത്.

ഇതുസംബന്ധിച്ച് വ്യാപകമായ പരാതി ഉയര്‍ന്നതോടെ പല ഏജന്‍സികള്‍ അന്വേഷണം നടത്തുന്നുണ്ട്. നഗരസഭാ ഭരണസമിതിയുടെ തെറ്റായ നടപടികളാണ് പദ്ധതി നിര്‍വഹണത്തെ ബാധിച്ചിട്ടുള്ളത്. അന്വേഷണങ്ങള്‍ ഭരണസമിതി നടത്തിയ ക്രമക്കേടുകള്‍ക്കും അഴിമതികള്‍ക്കുമെതിരെയാണ്. അന്വേഷണത്തിന്റെ പേരില്‍ പദ്ധതി വിഹിതം വിനിയോഗിക്കാതിരിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 1166.69 ലക്ഷം രൂപയും ശരിയായ വിധത്തില്‍ വിനിയോഗിക്കാന്‍ ഭരണസമിതി തയ്യാറാകണമെന്നും ഏരിയാകമ്മിറ്റി ആവശ്യപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: CPM against Kasaragod municipality administration, CPM, Kasaragod, Municipality, News.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?