പാലക്കാട് മെഡിക്കല്‍ കോളജിന്റെ കെട്ടിട നിര്‍മ്മാണത്തിന് ഒച്ചിന്റെ വേഗത; പണി തുടങ്ങി വര്‍ഷം അഞ്ച് കഴിയുമ്പോഴും കെട്ടിടം തൂണില്‍ തന്നെ

പാലക്കാട്: (www.kasargodvartha.com 24.09.2018) ഗവ. മെഡിക്കല്‍ കോളജിന്റെ കെട്ടിട നിര്‍മാണം സ്തംഭനാവസ്ഥയില്‍. മെഡിക്കല്‍ കോളജ് പ്രവര്‍ത്തനം ആരംഭിച്ച് വര്‍ഷം അഞ്ച് പിന്നിടുമ്പോഴും കോളജാശുപത്രിയുടെ നിര്‍മാണം എങ്ങുമെത്താതെ കിടക്കുകയാണ്. ആശുപത്രി കെട്ടിട നിര്‍മാണം പ്രാരംഭഘട്ടത്തില്‍ ത്വരിതഗതിയില്‍ നടന്നുവെങ്കിലും നിലവില്‍ മാസങ്ങളായി നിലച്ചിരിക്കുകയാണ്. ഔട്ട് പേഷ്യന്റ് ഡിപ്പാര്‍ട്ട്മെന്റ് (ഒ പി ഡി ബ്ലോക്ക്, ഓപ്പറേഷന്‍ തിയേറ്റര്‍ ബ്ലോക്ക് (ഒ ടി), വാര്‍ഡ് ബ്ലോക്ക് എന്നിവയുള്‍പ്പെടുന്ന ആശുപത്രി ബ്ലോക്കിന്റെ നിര്‍മാണമാണ് ഇനി പൂര്‍ത്തിയാകാനുള്ളത്.

ഫണ്ടിന്റെ ലഭ്യതക്കുറവാണ് പ്രധാന തടസ്സം. മാര്‍ച്ചുമാസത്തിനുശേഷം കരാറുകാര്‍ക്ക് ഫണ്ട് നല്‍കുന്നതില്‍ കാലതാമസമുണ്ട്. 2018 ഫെബ്രുവരി 28നകം കെട്ടിടം പൂര്‍ത്തീകരിക്കണമെന്നായിരുന്നു കരാര്‍. ഫണ്ട് കുടിശ്ശികയെത്തുടര്‍ന്ന് കെട്ടിടനിര്‍മാണത്തിനുള്ള സിമന്റ്, സ്റ്റീല്‍, മണല്‍ തുടങ്ങിയവയുടെ ചില വിതരണക്കാരും വിതരണം നിര്‍ത്തി. നിലവില്‍ ലഭ്യമായ വിതരണക്കാരുടെയും തൊഴിലാളികളുടെയും സഹായത്താല്‍ ചെറിയ രീതിയില്‍ മാത്രമാണ് കെട്ടിടത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. മുമ്പ് ജനുവരിയില്‍ ഫണ്ട് കുടിശ്ശികയെത്തുടര്‍ന്ന് കെട്ടിടനിര്‍മാണം നിലച്ചിരുന്നു.

നിര്‍മാണം തുടങ്ങിയ സമയത്ത് കെട്ടിടരൂപരേഖയിലെ വ്യക്തതയില്ലായ്മയും മറ്റും നിര്‍മാണപ്രവൃത്തി തടസ്സപ്പെടുത്തി. പിന്നീട് 2019 ജൂണ്‍ 24നകം കെട്ടിടനിര്‍മാണം പൂര്‍ത്തീകരിക്കാനാണ് തീരുമാനിച്ചിരുന്നത്. നിലവിലെ സ്ഥിതിയനുസരിച്ച് 2020 ഓടെ മാത്രമേ മെഡിക്കല്‍ കോളേജ് കെട്ടിടനിര്‍മാണം പൂര്‍ത്തിയാക്കാനാവൂ. നാല് നിലകളുള്ള പാരാമെഡിക്കല്‍ ബ്ലോക്കിന്റെ നിര്‍മാണം പൂര്‍ത്തിയായെങ്കിലും വൈദ്യുതീകരണ പ്രവൃത്തിയും ജലവിതരണവും പൂര്‍ത്തീകരിക്കാനുള്ളതിനാല്‍ കെട്ടിടം കൈമാറിയിട്ടില്ല.

മെഡിക്കല്‍ കോളേജിന്റെ ക്ലിനിക്കല്‍ വിഭാഗം ജില്ലാ ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുന്നതിനെക്കുറിച്ച് അടുത്ത രണ്ടുവര്‍ഷത്തേക്ക് ചിന്തിക്കാന്‍ പോലുമാകില്ലെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍. ക്ലിനിക്കല്‍ സൗകര്യത്തിനാവശ്യമായ മെഡിക്കല്‍ ഉപകരണങ്ങള്‍ വെക്കുന്നതിനുള്ള കെട്ടിട സൗകര്യവും മറ്റും നിലവില്‍ മെഡിക്കല്‍ കോളേജിലില്ല. അഞ്ചാംബാച്ചിനുള്ള പ്രവേശനം നല്‍കുന്നതിനുള്ള പരിശോധനാസമയത്തും എം സി ഐ അധികൃതര്‍ ചൂണ്ടിക്കാണിച്ച പ്രധാനപ്രശ്നം മെഡിക്കല്‍കോളേജ് അധികൃതരും ജില്ലാ ആശുപത്രി അധികൃതരും തമ്മിലുള്ള ഏകോപനമില്ലായ്മയായിരുന്നു. നിലവിലെ സ്ഥിതിയനുസരിച്ച് മെഡിക്കല്‍കോളേജില്‍ ചികിത്സതുടങ്ങുന്നതിന് ചുരുങ്ങിയത് മൂന്നു നാല് കൊല്ലമെങ്കിലും വേണ്ടിവരും.

കെട്ടിടങ്ങള്‍ പൂര്‍ത്തിയാവണം. ആവശ്യത്തിന് നഴ്സുമാരെയും ഡോക്ടര്‍മാരെയും നിയമിക്കണം. ചികിത്സാസൗകര്യങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ ഏര്‍പ്പെടുത്തിയാലേ ചികിത്സതുടങ്ങാന്‍ സാധിക്കൂ. ഇതിന് പുറമെ വേണ്ടത്രെ ഡോക്ടര്‍മാരും ജീവനക്കാരുമില്ലാത്തതിനാല്‍ മെഡിക്കല്‍ കോളജിന്റെ നിലനില്‍പ്പും ഭീഷണിയിലാണ്. കോളജിനാവശ്യമായ സൗകര്യമില്ലാത്തതിനാല്‍ അഞ്ചാം ബാച്ചിലേക്ക് പ്രവേശനം നിഷേധിച്ചുവെങ്കിലും പിന്നീട് ഏറെ കടമ്പകള്‍ കടന്നാണ് അനുമതി ലഭിച്ചത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, news, Top-Headlines, Medical College, Palakkad Medical College construction in Trouble
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?