സര്‍ക്കാറിന്റെയും സര്‍ക്കാര്‍ സംവിധാനങ്ങളുടെയും പിടിപ്പുകേട് പ്രളയത്തിന്റെ ദുരിതം കൂട്ടി: എം എം ഹസന്‍

കാസര്‍കോട്: (www.kvartha.com 08.09.2018) കേരളത്തിന്റെ അസ്ഥിത്വം തകര്‍ത്ത പ്രളയത്തില്‍ സര്‍ക്കാറിന്റെയും സര്‍ക്കാര്‍ സംവിധാനങ്ങളുടെയും പിടിപ്പുകേട് ദുരിതം കൂടാന്‍ കാരണമായതായി കെ പി സി സി പ്രസിഡണ്ട് എം എം ഹസന്‍ അഭിപ്രായപ്പെട്ടു. മുന്‍ ധാരണകള്‍ ഇല്ലാതെയുള്ള പ്രവര്‍ത്തികളാണ് ദുരിതത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിച്ചതെന്നും എല്ലാ ഡാമുകളും ഒന്നിച്ചു തുറന്നു വിട്ടത് മഹാ പ്രളയത്തിനു കാരണമായതായി അദ്ദേഹം പറഞ്ഞു.
Congress, M.M Hassan, Kerala, News, MM Hassan against State Govt.

കാസര്‍കോട് ജില്ലാ കോണ്‍ഗ്രസ് നേതൃയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രളയ ബാധിത മേഖലയില്‍ സൈന്യത്തോട് കിടപിടിക്കുന്ന പ്രവര്‍ത്തനങ്ങളാണ് മത്സ്യതൊഴിലാളി സഹോദരന്‍മാര്‍ നടത്തിയത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ എല്ലാ മനസ്സുകളും ഒന്നായി. പ്രളയ ദുരിതാശ്വാസത്തിനായി സ്വരൂപിക്കുന്ന തുക പ്രസ്തുത കാര്യങ്ങള്‍ക്ക് വേണ്ടി മാത്രം ഉപയോഗിക്കുന്നുവെന്ന് ഉറപ്പു വരുത്തണമെന്ന് ഹസന്‍ പറഞ്ഞു. പൊതു ദുരിതാശ്വാസ ഫണ്ടായി ഇത് ഉപയോഗിക്കരുത്. ചികിത്സയ്ക്ക് പോകുന്ന മുഖ്യമന്ത്രി ചുമതല മറ്റൊരാളെ എല്‍പ്പിക്കേണ്ടതായിരുന്നു. ആഘോഷങ്ങളെല്ലാം ഒഴിവാക്കും എന്ന് മുഖ്യമന്ത്രി പോയതിനു പിന്നാലെ വന്ന നിര്‍ദേശത്തെ ചോദ്യം ചെയ്തു വേറൊരു മന്ത്രി വന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമത മന്ത്രിമാര്‍ പരസ്പരം പോരടിച്ചു നശിപ്പിക്കുകയാണന്നു ഹസ്സന്‍ പറഞ്ഞു. എത്രമാത്രം ഉദാസീനതയോടെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് എന്ന് ഇതില്‍ വ്യക്തമാണ്.

സ്ത്രീകള്‍ക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങളില്‍ രാഷ്രീയം നോക്കി മാത്രം ഇടപെടുന്ന വനിതാ കമ്മീഷന്‍ പിരിച്ചുവിടണമെന്ന് എം എം ഹസ്സന്‍ ആവശ്യപ്പെട്ടു. ഒരു വനിത, പി കെ ശശി എം എല്‍ എ തന്നെ പീഡിപ്പിച്ചതായി പരാതിപ്പെട്ട സംഭവം ദിവസങ്ങളായി മാധ്യമങ്ങളില്‍ സജീവമായ ചര്‍ച്ചയായി നിലനില്‍ക്കുമ്പോഴും, മുമ്പ് മറ്റുള്ളവരുടെ പേരില്‍ സ്വയം ഊഹിച്ചുണ്ടാക്കി കേസെടുത്ത വനിതാ കമ്മീഷന്‍ അനങ്ങാപാറ നയം സ്വീകരിക്കുന്നത് വ്യക്തമായ രാഷ്ട്രീയക്കളിയാണന്നകാര്യം കേരള സമൂഹത്തിനു മനസ്സിലാവുമെന്ന് അദ്ദേഹം പറഞ്ഞു. കാസര്‍കോട് ജില്ലാ കോണ്‍ഗ്രസ് നേതൃയോഗം ഉദ്ഘടാനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്ത്രീകളെ അക്രമിക്കുന്നവര്‍ സമൂഹത്തില്‍ എത്ര ഉന്നതരായാലും അവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരുന്നത്. ഇവിടെ പാര്‍ട്ടിയാണത്രെ അന്വേഷണം നടത്തുന്നത്. മുമ്പ് സമാന സംഭവം ഉണ്ടായപ്പോള്‍ പരാതി എഴുതി വാങ്ങി കേസെടുക്കുകയായിരുന്നു. നിരന്തരമായി പീഡന വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുമ്പോഴും എന്തുകൊണ്ട് പോലീസ് സ്വമേധയാ കേസേടുക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. പി കെ ശശിയുടെ പേരില്‍ പോലീസ് അടിയന്തിരമായി കേസെടുക്കണമെന്നും പരാതി പൂഴ്ത്തിയ കോടിയേരിയും അന്വേഷിക്കാന്‍ പാര്‍ട്ടി നിയോഗിച്ചവരെയും ചോദ്യം ചെയ്യണമെന്നും ഹസന്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ശരിയായ നടപടി പോലീസ് എടുത്തില്ലെങ്കില്‍ കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

മഹാപ്രളയത്തില്‍ ഇരുപത്തിരണ്ട് ആയിരത്തോളം വീടുകള്‍ തകര്‍ന്നു എന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. ആയിരം വീടുകള്‍ കെ പി സി സി നിര്‍മ്മിച്ച് നല്‍കും എന്ന് കൂട്ടായി എടുത്ത തീരുമാനമാണ്. ഒരു മണ്ഡലം കമ്മിറ്റികളും അഞ്ചു ലക്ഷം രൂപ വീതം ഒക്ടോബര്‍ 31 ന് മുമ്പായി കെ പി സി സിയെ ഏല്‍പ്പിക്കണം എന്നാണ് കെ പി സി തീരുമാനമെന്ന് ഹസ്സന്‍ പറഞ്ഞു. വിഹിതങ്ങള്‍ ഒക്ടോബര്‍ 31 നു മുമ്പ് നല്‍കണമെന്ന് ഹസ്സന്‍ പറഞ്ഞു. ആയിരം വീട് പദ്ധതിയിലേക്ക് മുന്‍ കെ പി സി സി നിര്‍വാഹക സമിതി അംഗവും ഐ എന്‍ ടി യു സി നേതാവുമായ അഡ്വ എം സി ജോസ്, ഫാ. മാത്യു പയ്യനാടന്‍ എന്നിവര്‍ നല്‍കിയ ഒരേക്കര്‍ വീതം സ്ഥലത്തിന്റെ ആധാരം കെ പി സി സി പ്രസിഡണ്ടിനു കൈമാറി. കെ.പി.സി.സിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് കുമ്പഡാജെ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആനന്ദ് മൗവ്വാര്‍ ഒരു മാസത്തെ ഓണറേറിയം കെ.പി.സി.സി പ്രസിഡണ്ടിനു കൈമാറി. പള്ളിക്കര മണ്ഡലം 121, 124 ബൂത്ത് കമ്മിറ്റികള്‍ സ്വരൂപിച്ച ഒരുലക്ഷം രൂപയുടെ ചെക്ക് മണ്ഡലം പ്രസിഡണ്ട് എം പി എം ഷാഫി, രാജേഷ് പള്ളിക്കര എന്നിവര്‍ ചേര്‍ന്ന് കെ പി സി സി പ്രസിഡണ്ടിനു കൈമാറി.

ഉദുമ മണ്ഡലത്തിലെ ഉദയമംഗലം വാര്‍ഡ് സ്വരൂപിച്ച തുക മണ്ഡലം ഡി സി സി ജനറല്‍ സെക്രട്ടറി ഗീത കൃഷ്ണന്‍, പ്രസിഡണ്ട് വാസു മാങ്ങാട് കൈമാറി. കാസര്‍കോട് ഡി സി സി പ്രസിഡണ്ട് ഹക്കീം കുന്നില്‍ അധ്യക്ഷത വഹിച്ചു. കെ പി സി സി ജനറല്‍ സെക്രട്ടറിമാരായ തമ്പാനൂര്‍ രവി, കെ പി കുഞ്ഞിക്കണ്ണന്‍, വി എ നാരായണന്‍, സെക്രട്ടറി കെ നീലകണ്ഠന്‍, നിര്‍വാഹക സമിതി അംഗങ്ങളായ ബാലകൃഷ്ണ വോര്‍കുടലു, പി എ അഷറഫലി, അഡ്വ സുബ്ബയ്യരായി, അഡ്വ എം സി ജോസ്, ഫാ മാത്യു പയ്യനാടന്‍ സംസാരിച്ചു. യു ഡി എഫ് ജില്ലാ കണ്‍വീനര്‍ എ ഗോവിന്ദന്‍ നായര്‍, അഡ്വ. കെ കെ രാജേന്ദ്രന്‍, പി കെ ഫൈസല്‍, എം സി പ്രഭാകരന്‍, ഗീത കൃഷ്ണന്‍, കരുണ്‍ താപ്പ, സി വി ജെയിംസ്, ശാന്തമ്മ ഫിലിപ്, സുന്ദര ആരിക്കാടി, കെ പി പ്രകാശന്‍, വി ആര്‍ വിദ്യാസാഗര്‍, സോമശേഖര, പി വി സുരേഷ്, മീനാക്ഷി ബാലകൃഷ്ണന്‍, ആര്‍ ഗംഗാധരന്‍, ബ്ലോക്ക്, മണ്ഡലം പ്രസിടെണ്ട്മാര്‍, സഹകരണ സ്ഥാപന തലവന്മാര്‍, പോഷകസംഘടനാ നേതാക്കള്‍ സംബന്ധിച്ചു. ഡി സി സി ജനറല്‍സെക്രട്ടറിമാരായ അഡ്വ എ ഗോവിന്ദന്‍ നായര്‍ സ്വാഗതവും എം കുഞ്ഞമ്പു നമ്പ്യാര്‍ നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Congress, M.M Hassan, Kerala, News, MM Hassan against State Govt.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?