ഏതാനും ദിവസങ്ങള്‍ക്കകം സംസ്ഥാനത്ത് പെട്രോള്‍ വില ലിറ്ററിന് 90 രൂപ കടക്കും; മുന്നറിയിപ്പുമായി തോമസ് ഐസക്

തിരുവനനതപുരം: (www.kvartha.com 09.09.2018) ഏതാനും ദിവസങ്ങള്‍ക്കകം സംസ്ഥാനത്ത് പെട്രോള്‍ വില ലിറ്ററിന് 90 രൂപ കടക്കുമെന്ന മുന്നറിയിപ്പുമായി ധനമന്ത്രി തോമസ് ഐസക്. തന്റെ ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇതുസംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയത്.

ഇന്ധന വില വര്‍ധനവിനെതിരെ സി.പി.എം പിന്തുണയോടെ കോണ്‍ഗ്രസ് തിങ്കളാഴ്ച നടത്തുന്ന ദേശീയ ഹര്‍ത്താല്‍ വിജയിപ്പിക്കണമെന്ന ആഹ്വാനവും അദ്ദേഹം തന്റെ പോസ്റ്റില്‍ നടത്തുന്നുണ്ട്.

Petrol price will cross Rs 90 within days: Thomas Isaac, Thiruvananthapuram, News, Politics, Business, Petrol Price, Trending, Harthal, Facebook, post, Thomas Issac, Kerala

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

'ആദ്യം സെഞ്ച്വറിയടിക്കുന്നത് ആരായിരിക്കും. ഡോളറിനെതിരെ രൂപയുടെ മൂല്യമോ, ഒരു ലിറ്റര്‍ പെട്രോളിന്റെ വിലയോ? ബാഹ്യഘടകങ്ങളെ ആശ്രയിച്ചാണ് രൂപയുടെ മൂല്യം മാറുന്നത് എന്നാണ് ഇപ്പോള്‍ നരേന്ദ്രമോഡിയുടെ നിലപാട്. പ്രധാനമന്ത്രിക്കസേരയിലെത്തുന്നതിനു മുമ്പ് അങ്ങനെയായിരുന്നില്ലെങ്കിലും (പാകിസ്താന്റെയും ബംഗ്ലാദേശിന്റെയും ശ്രീലങ്കയുടെയും കറന്‍സിയുടെ മൂല്യം ഇടിയാതിരിക്കുമ്പോള്‍ എന്തുകൊണ്ട് ഇന്ത്യയുടെ കറന്‍സിയുടെ മൂല്യം ഇടിയുന്നു എന്ന അദ്ദേഹത്തിന്റെ വിഖ്യാതമായ പഴയ പ്രസംഗത്തിന് ട്രോളര്‍മാര്‍ക്കിടയില്‍ ഇപ്പോഴും നല്ല മാര്‍ക്കറ്റാണ്).

എന്നാല്‍ പെട്രോള്‍ വിലയുടെ കാര്യത്തില്‍ അദ്ദേഹത്തിനെന്താണ് പറയാനുള്ളത്? അദ്ദേഹം നേതൃത്വം നല്‍കുന്ന സര്‍ക്കാരിന്റെ മാത്രം നയങ്ങളെ ആശ്രയിച്ചാണ് പെട്രോള്‍ വില കുറയുകയും കൂടുകയും ചെയ്യുന്നത്. വിലവര്‍ധനയെന്ന പേരില്‍ നടക്കുന്ന ഈ പകല്‍ക്കൊള്ള അവസാനിപ്പിക്കാന്‍ എന്തെങ്കിലും അദ്ദേഹം ചെയ്യുമോ?

ഏതാനും ദിവസങ്ങള്‍ക്കകം പെട്രോള്‍ വില ലിറ്ററിന് 90 കടക്കും. പിന്നെ ബാക്കി നില്‍ക്കുന്നത് നൂറില്‍ എന്നു തൊടും എന്ന കൗതുകം മാത്രം. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയിലിന്റെ വിലയോ? ബാരലിന് എണ്‍പതു ഡോളറില്‍ താഴെ നില്‍ക്കുമ്പോഴാണ് പെട്രോളിന്റെയും ഡീസലിന്റെയും വില വാണം പോലെ കുതിക്കുന്നത്. ഇതിനെന്തു ന്യായം.

എണ്ണവില ബാരലിന് 115 രൂപയായിരുന്നു 2013 ജൂലൈയില്‍. അന്ന് ഒരു ലിറ്റര്‍ പെട്രോളിന് 77 രൂപ. ഖവിഞ്ഞദിവസം ക്രൂഡോയിലിന് 76.42 ഡോളര്‍ വിലയായി താണപ്പോള്‍ പെട്രോള്‍ വില 88 രൂപ. അന്താരാഷ്ട്ര വിപണിയിലെ ക്രൂഡോയില്‍ വിലയും ഇന്ത്യയിലെ എണ്ണവിലയും തമ്മില്‍ എന്തു താരതമ്യമാണുള്ളത്?

മോഡി അധികാരമേറ്റ 2014 മെയ് മാസത്തില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 100 ഡോളറായിരുന്നു. പിന്നീട് വില തുടര്‍ച്ചായി ഇടിഞ്ഞു. രണ്ടു വര്‍ഷത്തിനുള്ളില്‍ അത് ബാരലിന് 35 ഡോളര്‍ എന്ന നിലയിലേയ്ക്ക് ഇടിഞ്ഞു. ആ വിലക്കുറവിന്റ എന്ത് ആനുകൂല്യമാണ് ഉപഭോക്താക്കള്‍ക്ക് ലഭിച്ചത്? ക്രൂഡ് വില ഇടിയുന്നതിന്റെ നേട്ടം വിലക്കുറവായി പ്രതിഫലിക്കാതിരിക്കാന്‍ എക്‌സൈസ് തീരുവ കുത്തനെ ഉയര്‍ത്തുകയാണ് കേന്ദ്രം ചെയ്തത്.

ഒന്നും രണ്ടുമല്ല, പതിനാറു തവണ തവണ. ഇരുനൂറു മുതല്‍ മുന്നൂറു ശതമാനം വരെയാണ് ഈ കാലയളവിനുള്ളില്‍ സെന്‍ട്രല്‍ എക്‌സൈസ് നികുതി വര്‍ധിപ്പിച്ചത്. സാമാന്യബുദ്ധിയ്ക്കു നിരക്കുന്ന എന്തെങ്കിലും ന്യായം ഈ വിലവര്‍ധനയ്ക്കുണ്ടോ? ജനങ്ങള്‍ വഹിക്കേണ്ടിവരുന്ന ദുസഹമായ ഭാരത്തെക്കുറിച്ച് ഒരു വേവലാതിയും ഭരിക്കുന്നവര്‍ക്കില്ല. മറിച്ച് കോര്‍പറേറ്റുകളുടെ ലാഭം കുറഞ്ഞാല്‍ ജനങ്ങളുടെ മടിശീല കവര്‍ന്ന് അവരെ പ്രീതിപ്പെടുത്താന്‍ കൈയറപ്പില്ലതാനും.

ഈ രാഷ്ട്രീയമാണ് ചര്‍ച്ച ചെയ്യേണ്ടത്. അസംസ്‌കൃത വസ്തുക്കളുടെ വില കുറയുമ്പോള്‍ ഉല്‍പ്പന്നങ്ങളുടെ വില സ്വാഭാവികമായി കുറയേണ്ടതാണ്. ആ വിലക്കുറവിന്റെ നേട്ടം ജനങ്ങള്‍ക്ക് ലഭിക്കാതിരിക്കാന്‍ നികുതി നിരക്ക് കുത്തനെ ഉയര്‍ത്തുന്നവരെ ഊട്ടിയറുപ്പന്‍മാരെന്നല്ലാതെ എന്താണ് വിളിക്കേണ്ടത്?

കോര്‍പറേറ്റ് മുന്തിയറുപ്പന്മാരുടെ ലാഭക്കൊതിയടക്കാന്‍ സ്വന്തം ജനതയെ ഊട്ടിയറുക്കുകയാണ് കേന്ദ്രഭരണാധികാരികള്‍. പെട്രോള്‍ വില നൂറിലേയ്ക്കു കുതിക്കുമ്പോള്‍ കേന്ദ്രസര്‍ക്കാരിനെ നിയന്ത്രിക്കുന്നവര്‍ക്ക് കൂസലറ്റ കൊലച്ചിരിയും നിഷ്‌ക്രിയത്വവും. വില വര്‍ധനയെ ന്യായീകരിക്കാന്‍ ഇതേവരെ പറഞ്ഞ ന്യായങ്ങളെല്ലാം പെരുങ്കള്ളങ്ങളായിരുന്നുവെന്ന് തെളിഞ്ഞിട്ടും ഒരുളുപ്പുമില്ല.

ജനങ്ങളുടെ മടിശീല പിഴിഞ്ഞ് കോര്‍പറേറ്റുകളുടെ ഖജനാവു നിറയ്ക്കുന്ന ധാര്‍ഷ്ട്യത്തിനെതിരെ അതിശക്തമായ ജനരോഷമുയരണം. ജനങ്ങളെ ഇങ്ങനെ ശിക്ഷിക്കാന്‍ ഒരധികാരവും കേന്ദ്രസര്‍ക്കാരിന് ആരും നല്‍കിയിട്ടില്ല. ഏതാനും വെള്ളിക്കാശിനു വേണ്ടി ജനവിധിയെ കോര്‍പറേറ്റുകള്‍ക്ക് ഒറ്റികൊടുക്കുകയാണ് മോഡി സര്‍ക്കാര്‍ ചെയ്യുന്നത്. ഊറ്റിപ്പിഴിഞ്ഞ പണം കൊണ്ട് കക്കൂസു കെട്ടിക്കൊടുക്കും എന്നൊക്കെയുള്ള വിതണ്ഡവാദങ്ങള്‍ കൊണ്ടൊന്നും ജനരോഷം തടയാനാവില്ല. തീവെട്ടിക്കൊള്ളയ്ക്ക് ചീട്ടെഴുതുന്ന ഭരണം നമുക്കു വേണ്ട.

തിങ്കളാഴ്ച നടക്കുന്ന ദേശീയ ഹര്‍ത്താല്‍ ജനദ്രോഹികള്‍ക്ക് കനത്ത താക്കീതായി മാറണം. അടിക്കടി പെട്രോള്‍ ഡീസല്‍ വില വര്‍ധിക്കുന്നത് നാടിന്റെ നട്ടെല്ലൊടിക്കുകയാണ്. പ്രളയം തകര്‍ത്ത കേരളമാണ് ഈ വിലവര്‍ധനയുടെ കെടുതിയ്ക്ക് ഏറ്റവും കൂടുതല്‍ ഇരയാകുന്നത്. ഈ സാഹചര്യത്തില്‍ ഒറ്റക്കെട്ടായ പ്രതിഷേധം നാം പ്രകടിപ്പിക്കേണ്ടതുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Petrol price will cross Rs 90 within days: Thomas Isaac, Thiruvananthapuram, News, Politics, Business, Petrol Price, Trending, Harthal, Facebook, post, Thomas Issac, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?