ദുബൈയില്‍ 73 മില്യണ്‍ ദിര്‍ഹം വില വരുന്ന വജ്രം മോഷ്ടിച്ച കേസില്‍ വിചാരണ തുടങ്ങി; സുരക്ഷാ ജീവനക്കാരനായ പ്രതി കുറ്റം സമ്മതിച്ചു

ദുബൈ: (www.kvartha.com 29.09.2018) ദുബൈയില്‍ നിന്നും 73 മില്യണ്‍ ദിര്‍ഹം (ഇപ്പോള്‍ ഏതാണ്ട് 143 കോടി രൂപ) വില വരുന്ന വജ്രം മോഷ്ടിച്ച സുരക്ഷാ ജീവനക്കാരനെതിരായ കേസില്‍ വിചാരണ ആരംഭിച്ചു. അതീവ സുരക്ഷിത മേഖലയില്‍ ഇക്കഴിഞ്ഞ മേയ് 25ന് നടന്ന മോഷണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ വിചാരണ സമയത്താണ് കോടതിയില്‍ വെച്ച് പുറം ലോകം അറിഞ്ഞത്.

ഇതുസംബന്ധിച്ച കേസില്‍ 37 വയസുള്ള ശ്രീലങ്കന്‍ പൗരനാണ് അറസ്റ്റിലായത്. ഇയാളെ സഹായിച്ച മറ്റൊരു ശ്രീലങ്കന്‍ ജോലിക്കാരനും അറസ്റ്റിലായി. തുടര്‍ന്ന് ദുബൈ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയില്‍ ഹാജരാക്കിയ പ്രധാന പ്രതി കുറ്റം സമ്മതിച്ചു. എന്നാല്‍, രണ്ടാം പ്രതി കുറ്റം നിഷേധിക്കുകയായിരുന്നു. ഷാര്‍ജയില്‍ ഇയാളെ താമസിക്കാന്‍ സഹായിച്ചുവെന്നു മാത്രമാണ് താന്‍ ചെയ്തതെന്നും ഇത്തരമൊരു കൃത്യം നടത്തിയ കാര്യം തനിക്ക് അറിയില്ലായിരുന്നുവെന്നുമാണ് രണ്ടാം പ്രതി പ്രസീഡിങ് ജഡ്ജ് ഹബീബ് അവാദിനോട് പറഞ്ഞത്.

A Dubai Security Officer Has Been Charged With Stealing A Rare AED73.5 Million Diamond From His Company's Vault, Dubai, Robbery, Police, Arrested, Court, Gulf, World

ചോദ്യം ചെയ്യലില്‍ 37 വയസ്സുള്ള പ്രതി കുറ്റം സമ്മതിച്ചുവെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ കോടതിയെ അറിയിച്ചു. താനാണ് മോഷണത്തിന് പദ്ധതിയിട്ടത്. സംഭവ ദിവസം സാധാരണ ജോലിക്കായി ധരിക്കുന്ന ജാക്കറ്റ് ധരിച്ചിരുന്നു. ഇവിടെ നിന്നും പ്രത്യേക സുരക്ഷയുള്ള അറയില്‍ കയറി വജ്രം അതിന്റെ കവറില്‍ നിന്നും മോഷ്ടിച്ച്, തന്റെ ജാക്കറ്റിനുള്ളില്‍ ഉണ്ടായിരുന്ന പ്രത്യേക ബോക്‌സിലേക്ക് മാറ്റി.

തുടര്‍ന്ന് ആളുകള്‍ക്ക് സംശയം തോന്നാതിരിക്കാന്‍ വജ്രത്തിന്റെ ബോക്‌സ് മാത്രം അവിടെ തന്നെ വച്ച് ജോലി സ്ഥലത്തു നിന്നും മുങ്ങി. പിന്നീട് സുഹൃത്തിന്റെ ഹോര്‍ അല്‍ അന്‍സിലുള്ള വീട്ടിലേക്കു പോയ പ്രതി അവിടെ വച്ച് വജ്രം ഷൂസിനുള്ളില്‍ ഒളിപ്പിച്ച് ഇതോടൊപ്പം വസ്ത്രങ്ങളും മറ്റും സൂക്ഷിക്കുകയും ചെയ്തു.

അതിനിടെ ജോലി സ്ഥലത്തുനിന്നും പ്രതിക്ക് ഫോണ്‍ കോള്‍ വന്നു. എന്നാല്‍ അപ്പോഴേക്കും നാട്ടിലേക്ക് രക്ഷപ്പെടാനായി കേസില്‍ ഉള്‍പ്പെട്ട മറ്റൊരാള്‍ വിമാനത്താവളത്തിലേക്ക് പോയിരുന്നു. തുടര്‍ന്ന്, താന്‍ ഷാര്‍ജയിലേക്ക് പോയി എന്നാണ് സുരക്ഷാ ഉദ്യോഗസ്ഥന്‍ കോടതിയില്‍ പറഞ്ഞത്. തുടര്‍ന്ന് കേസില്‍ അറസ്റ്റിലായ മറ്റൊരു പ്രതിയുടെ വീട്ടില്‍ താമസിക്കാന്‍ അവസരം ലഭിക്കുന്നത് വരെ ഏതാനും ദിവസം ഷാര്‍ജ വിമാനത്താവളത്തിന് സമീപം തെരുവില്‍ കഴിച്ചുകൂട്ടിയതായും ഇയാള്‍ മൊഴി നല്‍കിയതായി പോലീസ് അറിയിച്ചു. കേസില്‍ ഒക്ടോബര്‍ 18ന് വിധി പറയും.

ദുബൈ പോലീസിന്റെ അവസരോചിതമായ ഇടപെടലാണ് പ്രതികളെ പിടികൂടാന്‍ ഇടയാക്കിയത്. ഷൂസിനുള്ളിലൂടെയാണ് പ്രതി വജ്രം പുറത്തേക്ക് കടത്തിയത്. ഇതിന്റെ വിഡിയോ ദൃശ്യങ്ങളും ദുബൈ പോലീസ് പുറത്തുവിട്ടിരുന്നു. വജ്രം നിലവറയില്‍ നിന്ന് മോഷ്ടിച്ച ശേഷം പ്രതി തന്റെ ബന്ധുവിന് കൈമാറി. ഇയാള്‍ ഒരു സ്‌പോര്‍ട്‌സ് ഷൂസിനുള്ളിലാണ് വജ്രം രഹസ്യമായി കടത്തിയതെന്നും ദുബൈ പോലീസ് അധികൃതര്‍ പറഞ്ഞു. 9.33 കാരറ്റ് വജ്രമാണ് മോഷ്ടിച്ചത്.

വളരെ കഷ്ടപ്പെട്ടശേഷമാണ് പോലീസിന് പ്രതിയെ കുറിച്ചുള്ള വിവരം ലഭിച്ചത്. മണിക്കൂറുകള്‍ ദൈര്‍ഘ്യമുള്ള സിസിടിവി ദൃശ്യങ്ങള്‍ സംഘം പരിശോധിക്കുകയും 120ല്‍ അധികം ആളുകളെ ചോദ്യം ചെയ്യുകയും ചെയ്തു. കമ്പനിയുടെ ജെബീല്‍ അലിയിലുള്ള ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ നിന്നാണ് മോഷണം നടന്നതെന്ന് ദുബൈ ക്രിമിനല്‍ ഇന്‍വസ്റ്റിഗേഷന്‍ ഡിപാര്‍ട്ട്‌മെന്റ് ഡെപ്യൂട്ടി ജനറല്‍ കേണല്‍ മുഹമ്മദ് അഖ്വില്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം നിരവധി സുരക്ഷാ സംവിധാനങ്ങള്‍ മറികടന്നാണ് പ്രതി കൃത്യം നടത്തിയതെന്ന് കമ്പനി അധികൃതരില്‍ നിന്നും മനസിലായി. വളരെ കുറച്ചു ആളുകള്‍ക്ക് മാത്രമേ അതീവ സുരക്ഷ ഏര്‍പ്പെടുത്തിയ ഈ മേഖലയില്‍ പ്രവേശിക്കാന്‍ സാധിക്കൂ. അവസാനത്തെ സുരക്ഷാ ഗെയ്റ്റ് തുറക്കാന്‍ പ്രധാനപ്പെട്ട മൂന്ന് വാതിലുകള്‍ തുറക്കേണ്ടതുണ്ട്. ആദ്യത്തേത് പ്രത്യേക താക്കോല്‍ ഉപയോഗിച്ച് തുറക്കണം.

രണ്ടാമത്തേത് രഹസ്യ കോഡ് ആണ്. മൂന്നാമത്തേത് രഹസ്യ ഇലക്ട്രോണിക് കോഡും. ഇലക്ട്രോണിക് കോഡ് നിരന്തരം മാറ്റിക്കൊണ്ടിരിക്കുന്ന ഒന്നുമാണ്. അതിനാല്‍ തന്നെ സുരക്ഷാ ചുമതലയുള്ള ആളുതന്നെയാണ് കൃത്യം നടത്തിയതെന്ന് വ്യക്തമായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ മനസിലാക്കുകയും പിന്നീട്, ദുബൈയില്‍ നിന്നും അറസ്റ്റ് ചെയ്യുകയുമായിരുന്നു.

വജ്രവുമായി മുങ്ങിയ പ്രതി പിന്നീട് ആരുമായും ബന്ധപ്പെട്ടിരുന്നില്ല. അതിനാല്‍ തന്നെ ഇയാളെ പിടികൂടാനും പോലീസ് അല്‍പം ബുദ്ധിമുട്ടി. നാട്ടില്‍ അവധിക്കു പോകുന്നതിന് ഒരു ആഴ്ച മുന്‍പാണ് ഇയാള്‍ മോഷണം നടത്തിയത്. നാട്ടില്‍ പോയശേഷം വജ്രം വലിയ വിലയ്ക്ക് വിറ്റ് പണക്കാരനാവുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്നും പോലീസ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: A Dubai Security Officer Has Been Charged With Stealing A Rare AED73.5 Million Diamond From His Company's Vault, Dubai, Robbery, Police, Arrested, Court, Gulf, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?