പി. ജയരാജനെ വാനോളം പ്രകീര്‍ത്തിച്ച് ലീഗ് നേതാവിന്റെ എഫ്.ബി പോസ്റ്റ്: നടപടിയെടുക്കുമെന്ന് മുസ്ലിം ലീഗ് നേതൃത്വം

കാസര്‍കോട് (www.evisionnews.co): സി.പി.എം നേതാവും നിലവില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും നിയമസഭാ സാമാജികനുമായ പി. ജയരാജനെ വര്‍ണ്ണിച്ച് എഴുതിയ ഷുക്കൂര്‍ വക്കീലിന്റെ ഫേസ് ബുക്ക് പോസ്റ്റ് വിവാദമാവുന്നു. മുസ്ലിം ലീഗ് ജില്ലാ പ്രവര്‍ത്തക സംഘം അംഗവും ലോയേഴ്സ് ഫോറം ജില്ലാ പ്രസിഡണ്ടുമായ ഷുക്കൂര്‍ വക്കീലിന്റെ പോസ്റ്റിനെതിരെ അണികള്‍ തന്നെ രംഗത്തുവന്നിട്ടുണ്ട്. പോസ്റ്റിനടില്‍ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേര്‍ പ്രതികരിക്കുന്നുണ്ട്.
അതേസമയം ജില്ലാ പ്രവര്‍ത്തക സംഘം അംഗമായ ഷുക്കൂര്‍ വക്കീലിനെതിരെ നടപടിയെടുക്കുമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് എം.സി ഖമറുദ്ധീന്‍ പറഞ്ഞു. ലോയേഴ്സ് ഫോറം ജില്ലാ പ്രസിഡണ്ട് സ്ഥാനത്ത് നിന്നും നീക്കം ചെയ്തിട്ടുണ്ട്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ഇന്നു തിരുവോണം, ആഗസ്റ്റ് 25.
1999 ആഗസ്റ്റ് 25 ഉം ഒരു തിരുവോണ ദിവസമായിരുന്നു.
'തരിച്ചു നിന്നു പോയ നിമിഷം കൊണ്ട് നിരവധി വെട്ടുകള്‍. മുന്നിലുള്ള കസേര കൊണ്ട് ചെറുക്കാന്‍ നോക്കി, കസേര പിടിച്ച കൈക്കു നേരെ ഒരു വാള്‍ത്തല ചീറി വന്നു. ചൂരല്‍ കസേരയോടൊപ്പം വെട്ടു കൊണ്ട വലതു കൈ അറ്റുതൂങ്ങി. പ്രതിരോധ ശ്രമങ്ങള്‍ വിജയിച്ചില്ല. തലങ്ങും വിലങ്ങും വെട്ടുകള്‍, കഴുത്തിലും കൈയിലും കാലിലും നട്ടെല്ലിലുമെല്ലാം. മിനുസമുള്ള സിമന്റ് തറയില്‍ ഒഴുകിപ്പരന്ന എന്റെ ചോരയില്‍ വഴുതി ഞാന്‍ നിലത്തേക്കു വീണു. വല്ല വിധേനയും എഴുന്നേല്‍ക്കാനായി ശ്രമിച്ചു. തളം കെട്ടി നിന്ന രക്തത്തില്‍ വഴുതി പിന്നെയും വീണു അനക്കമറ്റ എന്റെ ശരീരം നോക്കി മരണമുറപ്പാക്കിയ ആര്‍ എസ് എസ് സംഘം വീടിനുള്ളില്‍ ബോംബുകള്‍ വലിച്ചെറിഞ്ഞ ശേഷം പിന്‍ വാങ്ങി. തുരുതുരാ സ്‌ഫോടനങ്ങള്‍ . വെടിപ്പുകയുടെ രൂക്ഷ ഗന്ധം ശ്വസിക്കാന്‍ കഴിയാതെ ഞാന്‍ വീര്‍പ്പു മുട്ടി. അറ്റു തൂങ്ങിയ വലതു കൈ ഇടതു കൈ കൊണ്ട് താങ്ങി എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു. സാധിക്കുന്നില്ല. യമുന ഓടി അടുത്തേക്കു വന്നു. ഒച്ച കേട്ട് ഓടി എത്തിയ നാട്ടുകാരും എന്റ അടുക്കലേക്കു വന്നു. യമുന ഉടനെ കൂത്തു പറമ്പ് പാര്‍ട്ടി ഓഫീസിലേക്കു ഫോണ്‍ ചെയ്തു വാഹനം വരുത്തി. മൃതപ്രായനായ എന്നെയുമെടുത്ത് അവര്‍ തലശ്ശേരി സഹകരണ ആശുപത്രിയിലേക്കു കുതിച്ചു. ചോര പടര്‍ന്ന് കണ്ണു തുറക്കാന്‍ സാധിക്കുന്നില്ല. മുറിവുകളില്‍ നിന്ന് രക്തം ഒഴുകുന്നത് അറിയുന്നുണ്ട്. നട്ടെല്ലിനേറ്റ വെട്ടിന്റ വേദന എന്നെ വല്ലാതെ തളര്‍ത്തി. യമുനയുടെ തേങ്ങല്‍ മാത്രമാണ് കേള്‍ക്കുന്നത് '

( പേജ് 7, ഇരയുടെ അനുഭവ സാക്ഷ്യം - ആമുഖം. സംഘര്‍ഷങ്ങളുടെ രാഷ്ട്രീയം , ഫാസിസത്തിന്റെ ആസുര വഴികള്‍ പി. ജയരാജന്‍)

19 വര്‍ഷം മുമ്പ് ഒരു തിരുവോണ ദിവസം RSS കാര്‍ നടത്തിയ അതി ഭീകരമായ പൈശാചിതയുടെ നേര്‍ സാക്ഷ്യം. പാതി തളര്‍ന്ന ശരീരവുമായി ശ്രീ പി ജയരാജന്‍ നമുക്കിടയില്‍ RSS വിരുദ്ധ രാഷ്ടീയത്തിന്റെ പ്രതീകമായി ജീവിക്കുന്നു.

ആ കൊലപാതക ശ്രമത്തിലെ പ്രതികളെ ഏഴു വര്‍ഷം കഠിന തടവിനു സെഷന്‍സ് കോടതി ശിക്ഷിച്ചു. അത്യപൂര്‍വ്വമായ ഒരനുഭവത്തിലൂടെയാണ് അദ്ദേഹം ആ പുസ്തകത്തില്‍ നമ്മെ കൊണ്ടു പോകുന്നത്.

13 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ. പതിനേഴ് മുറിവുകള്‍, ഓപ്പറേഷന്റ രണ്ടാം ദിവസമാണ് ശരീരത്തിലും തലയിലുള്ള കട്ട പിടിച്ച രക്തം തുടച്ചു മാറ്റുന്നത്. തലയിലെ രക്തം തുടയ്ക്കുമ്പോള്‍ എന്തോ തടയുന്നതു പോലെ നേഴ്‌സിനു തോന്നി. അവര്‍ ഡോക്ടറെ വിളിച്ചു സൂക്ഷ്മ പരിശോധനയില്‍ അതു ആണിയുടെ മൊട്ടാണെന്നു മനസ്സിലായി . മരിച്ചുവെന്നു കരുതി പുറത്തേക്കിറങ്ങുമ്പോള്‍ RSS കാര്‍ വീടാകത്തേക്കു വലിച്ചെറിഞ്ഞ ബോംബില്‍ നിന്നും തെറിച്ചു വന്ന ആണി. ആണിയുടെ അറ്റം തലച്ചോറിനു ക്ഷതമുണ്ടാക്കിയിട്ടുണ്ടോ എന്നായി ആശങ്ക. അതുണ്ടായില്ല. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ ഇടതു ചെവിയുടെ കണ്ണപുടം പൊട്ടിപ്പോയിരുന്നു. കേള്‍വിയും അതോടെ പോയി.

ഈ അതി ജീവനത്തിന്റെ നാളില്‍, ഫാസിസ്റ്റുകളുടെ അക്രമത്തില്‍ നിന്നും മനോബലയും വൈദ്യ ശാസ്ത്രവും ഒന്നിച്ചു നിന്നതിന്റെ മികച്ച തെളിവാണ് ശ്രീ പി ജെയുടെ അതിജീവനം, മറ്റെല്ലാവര്‍ക്കും ഒരു ഊര്‍ജം ലഭിക്കും. അദ്ദേഹത്തിനു ആഗസ്റ്റ് 25 ഒരു പുനര്‍ ജന്മദിനം കൂടിയാണ്.

ശ്രീമതി ശശികല ടീച്ചറുടെ വിദ്വേഷ പ്രസംഗത്തിനെതിരെ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ 2016 ഒക്ടോബറില്‍ ഹോസ്ദുര്‍ഗ് പോലീസ് FIR ഇട്ടു, തുടര്‍ന്നു സംഘികള്‍ എനിക്കെതിരെ പ്രകടനമായി, കോലം കത്തിക്കലായി, താമസിക്കുന്നേടത്ത് പോലീസ് കാവല്‍, വല്ലാതെ അനിശ്ചിതത്വം നിലനിന്ന ഒരു ഘട്ടത്തിലാണ് പി ജെ യു ടെ വിളി. അദ്ദേഹം അന്നു നല്‍കിയ ധൈര്യവും ആത്മ വിശ്വാസവും ഫാസിസ്റ്റ് പോരാട്ടത്തില്‍ നിന്നും ഒരിക്കും പിന്നോട്ടു പോകരുതെന്നു ഉറച്ച നിലപാടിലെത്തുവാന്‍ കാരണമായി. രാഷ്ട്രീയ നിലപാടുകളില്‍ അദ്ദേഹത്തോട് തര്‍ക്കിക്കാം, നമ്മുടെ വാദങ്ങളില്‍ കഴമ്പുണ്ടെന്നു കണ്ടാല്‍ ഒരു മടിയുമില്ലാതെ അദ്ദേഹം അതുള്‍കൊള്ളും.

വര്‍ഗ്ഗീയ ഫാസിസ്റ്റ് വിരുദ്ധതയില്‍ അദ്ദേഹത്തോട് യോജിക്കാതിരിക്കാനാവില്ല. തര്‍ക്കിച്ചും യോജിച്ചും ഞങ്ങളുടെ സൗഹാര്‍ദ്ദം തുടരുന്നു. ഒരു പക്ഷെ, ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിലെ അപൂര്‍വ്വ അധ്യായമാകും പി ജയരാജന്‍.

അതി ജീവനത്തിന്റെ കൈയ്യൊപ്പ്.
ലാല്‍ സലാം സഖാവേ



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?