പ്രളയ ദുരന്തത്തിലും ചരിത്ര നിയോഗവുമായി മങ്ങാട്ട് ഭട്ടതിരി; തിരുവോണത്തോണി ആറന്‍മുളയിലേക്ക്

പത്തനംതിട്ട: (www.kvartha.com 24.08.2018) പ്രളയ ദുരന്തത്തിലും ചരിത്ര നിയോഗം നിലനിര്‍ത്താന്‍ മങ്ങാട്ട് ഭട്ടതിരി വെള്ളിയാഴ്ച വൈകിട്ട് കാട്ടൂരില്‍ നിന്നും തിരുവോണ വിഭവങ്ങളുമായി ആറന്മുളയിലേക്ക് പുറപ്പെടും. ഇക്കുറി ആര്‍ഭാടങ്ങള്‍ ഒന്നും ഇല്ലാതെ ആചാരം നിലനിര്‍ത്തുന്ന തരത്തിലാണ് തിരുവോണത്തോണീ യാത്ര ക്രമീകരിച്ചിരിക്കുന്നത്. അനുകൂലമായ സാഹചര്യങ്ങള്‍ ഉള്ള പള്ളിയോടങ്ങള്‍ മാത്രമാണ് ഇത്തവണ തിരുവോണത്തോണിക്ക് അകമ്പടി സേവിക്കുക. തോണിയില്‍ കയറുന്നതിനായി കോട്ടയം കുമാരനല്ലൂരില്‍ നിന്നും നദി മാര്‍ഗ്ഗം പോകുന്ന ചടങ്ങിനും ഇത്തവണ മാറ്റമുണ്ടായി. നാല് നദികള്‍ താണ്ടി കാട്ടൂരിലെത്തിയിരുന്ന ഭട്ടതിരി ഇപ്രാവശ്യം കാര്‍ മാര്‍ഗ്ഗം വ്യാഴാഴ്ച്ച ആറന്‍മുളയിലെത്തി.


വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് കാട്ടുര്‍ മഹാവിഷ്ണു ക്ഷേത്രത്തിലെത്തുന്ന നാരായണ ഭട്ടതിരിയെ സ്വീകരിച്ച് ക്ഷേത്രത്തിലേക്ക് ആനയിക്കും. തുടര്‍ന്ന് ഉച്ചപ്പൂജയില്‍ പങ്കെടുക്കും. വൈകിട്ട് തോണി യാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിക്കും. കാട്ടൂര്‍ മഹാവിഷ്ണു ക്ഷേത്രത്തിലെ ശ്രീകോവിലില്‍ നിന്നും വിളക്കില്‍ നിന്നും പകരുന്ന ദീപം തോണിയിലെ വിളക്കിലേക്ക് പകരും. ആദ്യം ഭട്ടതിരി തോണിയില്‍ കയറും. തുടര്‍ന്ന് തിരുവോണ സദ്യയ്ക്കുള്ള വിഭവങ്ങള്‍ തോണിയില്‍ കയറ്റും. പിന്നീട് കാട്ടുരിലെ 18 നായര്‍ കുടുംബങ്ങളിലെ പ്രതിനിധികള്‍ തോണിയില്‍ കയനും.

പുതിയകാവ് ക്ഷേത്ര കടവ്, ചെറുകോല്‍പ്പുഴ ക്ഷേത്രക്കടവ് വഴി അര്‍ദ്ധ രാത്രിയോടെ തോണി മേലുകര വെച്ചൂര്‍ മനയിലെത്തും. തിരുവോണ നാളായ പുലര്‍ച്ചെ തോണി ആറന്‍മുള ക്ഷേത്രക്കടവില്‍ എത്തും. തുടര്‍ന്ന് തോണിയിലെ ദീപം ആറന്‍മുള ക്ഷേത്രത്തിലെ ശ്രീകോവിലിലെ വിളക്കിലേക്ക് പകരും.

തോണിയിലെത്തിച്ച വിഭവങ്ങള്‍ ക്ഷേത്രത്തിലേക്ക് മാറ്റും. ഈ വിഭവങ്ങള്‍ ഉപയോഗിച്ച് തിരുവോണ സദ്യ തയ്യാറാക്കി ദേവന് സമര്‍പ്പിക്കും. വൈകിട്ട് അത്താഴപ്പൂജയ്ക്ക് ശേഷം കാണിക്കയര്‍പ്പിച്ച് നാരായണ ഭട്ടതിരി കുമാരനല്ലൂരിലേക്ക് കരമാര്‍ഗ്ഗം മടങ്ങും ചരിത്രം ഏല്‍പ്പിച്ച ഉത്തരവാദിത്വം നിറവേറ്റിയ സംതൃപ്തിയോടെ. പ്രസിദ്ധമായ തോണിയാത്രയ്ക്കു പിന്നില്‍ ഒരു ചരിത്രമുണ്ട്. പണ്ട് ഭട്ടതിരി കുടുംബം താമസിച്ചിരുന്നത് കാട്ടുരിലായിരുന്നു. ഒരു തിരുവോണ നാളില്‍ ഭട്ടതിരിയുടെ മീത്തില്‍ സദ്യ കഴിക്കുന്നതിന് ആരും എത്തിയില്ല. ഇതില്‍ ദുഖിതനായ ഭട്ടതിരി ആറന്‍മുള ദേവനെ വിളിച്ച് പ്രാര്‍ത്ഥിച്ചു. അല്‍പ്പസമയത്തിനകം മീത്തില്‍ ഒരു ബാലന്‍ എത്തി ഓണ സദ്യ കഴിച്ചു.

ഇനി മുതല്‍ തിരുവോണ സദ്യയ്ക്കുള്ള വിഭവങ്ങള്‍ ആറന്‍മുള ക്ഷേത്രത്തിലെത്തിക്കണമെന്ന് ഭട്ടതിരിക്ക് ബാലന്‍ സ്വപ്നത്തിലൂടെ ദര്‍ശനം നല്‍കി പറഞ്ഞത്രെ. മീത്തിലെത്തി ഓണസദ്യ കഴിച്ച ബാലന്‍ ആറന്‍മുള ദേവന്‍ ആണെന്ന് മനസ്സിലാക്കിയ ഭട്ടതിരി അടുത്ത വര്‍ഷം മുതല്‍ ഉത്രാടം നാളില്‍ തോണിയില്‍ വിഭവങ്ങളുമായി ആറന്‍മുള ക്ഷേത്രത്തിലേക്ക് പോയിത്തുടങ്ങി. പിന്നീട് ഭട്ടതിരി കുടുംബം കോട്ടയം കുമാരനല്ലൂരിലേക്ക് താമസം മാറി. എങ്കിലും ചരിത്രം നിലനിര്‍ത്താന്‍ ഭട്ടതിരി കുടുംബത്തിലെ തലമുറക്കാര്‍ തോണിയില്‍ കയറാന്‍ കാട്ടൂരിലെത്തി. ഇപ്പൊഴത്തെ കാരണവര്‍ നാരായണ ഭട്ടതിരി ഇരുപതാം വര്‍ഷമാണ് തോണിയില്‍ കയറാന്‍ എത്തുന്നത്.

ഒരിക്കല്‍ തോണിയെ ചിലര്‍ ആക്രമിച്ചപ്പോള്‍ കാട്ടൂരിലെ പതിനെട്ട് നായര്‍ കുടുംബങ്ങളിലെ ആളുകള്‍ എത്തിയാണ് തോണിയെ രക്ഷിച്ചത്. തോണിയില്‍ ഭട്ടതിരിക്കൊപ്പം ഇവരുടെ ഇപ്പൊഴത്തെ തലമുറയും കയറുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Pathanamthitta, Flood, Onam, Religion,  Aranmula, Mangad Bhattathiri went to Aranmula. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?