സിദ്ദീഖ് വധം: ഡി.വൈ.എഫ്.ഐ നേതാവ് ആര്‍.എസ്.എസിനെ വെള്ളപൂശാന്‍ ലീഗിനെ വിമര്‍ശിക്കുന്നു: അഷ്‌റഫ് എടനീര്‍

കാസര്‍കോട് (www.evisionnews.co): ഉപ്പള സോങ്കാലിലെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ അബൂബക്കര്‍ സിദ്ധീഖിനെ ആര്‍.എസ്.എസ് ക്രിമിനല്‍ സംഘം കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ മുസ്്‌ലിം ലീഗ് മൗനംപാലിക്കുകയാണെന്ന ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡണ്ട് എ.എം ഷംസീര്‍ എം.എല്‍.എയുടെ പ്രസ്ഥാവന ആര്‍.എസ്.എസിനെ വെള്ളപൂശാനാണെന്ന് യൂത്ത് ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍.
 
താന്‍ പ്രസിഡണ്ടായ ഡി.വൈ.എഫ്.ഐയുടെ യൂണിറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ച സഖാവിനെ ആര്‍.എസ്.എസുകാര്‍ ക്രൂരമായി കൊലപ്പെടുത്തിയിട്ട് ആഴ്ച പൂര്‍ത്തികരണത്തോടടുക്കുമ്പോള്‍ മാത്രം വീട് സന്ദര്‍ശിച്ച് വിടുവായത്തം പുലമ്പുന്നത് സംഘ്പരിവാറിനെ സുഖിപ്പിക്കാനും കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ തലശേരിയില്‍ സഹായിച്ച ആര്‍.എസ്.എസുകാരെ പിണക്കാതിരിക്കാനും വേണ്ടിയാണെന്നും അഷ്‌റഫ് 
എടനീര്‍ തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ ആരോപിക്കുന്നു.
 
കാസര്‍കോട് ജില്ലയോട് ചേര്‍ന്നുകിടക്കുന്ന കണ്ണൂരില്‍ നിന്നുള്ള ഇമ്മിണി വലിയ നേതാവായിട്ടും ഉപ്പളയില്‍ വന്ന് അബൂബക്കര്‍ സിദ്ധീഖിന്റെ വീട് സന്ദര്‍ഷിക്കാന്‍ അഞ്ചുദിവസം വേണ്ടിവന്നു. സിദ്ധീഖിന്റെ വീട് സന്ദര്‍ശിച്ചതിന് ശേഷം സംഘ് പരിവാറിനെതിരെ നാവനക്കാതെ മുസ്ലിം ലീഗിന്റെമേല്‍ കുതിര കയറാന്‍ വരുന്നത് എന്തിനാണെന്ന് എല്ലാവര്‍ക്കുമറിയാം. ഞായറാഴ്ച രാത്രി സിദ്ദീഖ് അക്രമിക്കപ്പെട്ട സംഭവം അറിഞ്ഞത് മുതല്‍ സംസ്‌കാര ചടങ്ങുകള്‍ കഴിയുന്നത് വരെ മുസ്ലിം ലീഗ് നേതാക്കളുംപ്രവര്‍ത്തകരും എല്ലാ കാര്യത്തിനും കൂടെയുണ്ടായിരുന്നു. ഇത് രാഷ്ടീയത്തിനപ്പുറമുള്ള ലീഗിന്റെ മാനവീക സംസ്‌കാരമായിരുന്നു.
 
ഇത് ഷംസീറിന് അറിയില്ലെങ്കിലും കാസര്‍കോട്ടെ ജനങ്ങള്‍ക്ക് നന്നായി അറിയാം. പ്രസ്താവന ഇറക്കുന്നതിന് മുമ്പ് കാസര്‍കോട്ടെ നേതാക്കളോട് ഇക്കാര്യങ്ങള്‍ ചോദിച്ച് മനസിലാക്കാമായിരുന്നു. സിദ്ദീഖിന് കുത്തേറ്റ ഉടന്‍ തന്നെ സംഭവ സ്ഥലത്തേക്ക് എത്തിച്ചേര്‍ന്നതും തുടര്‍ന്ന് മംഗലാപുരം ആശുപത്രിയിലേക്ക് കൊണ്ടുപോയപ്പോള്‍ അവിടെപ്പോയതും പോലീസിന് മൊഴിനല്‍കുന്നതിന് ദൃക്‌സാക്ഷിയെ സ്റ്റേഷനിലേക്ക് എത്തിച്ചതും ലീഗിന്റെയും യൂത്ത് ലീഗിന്റെയും ഉത്തരവാദിത്തപ്പെട്ട ഭാരവാഹികളും പ്രവര്‍ത്തകരും തന്നെയാണ്.
 
തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടു മണിയോട് കൂടിയാണ് സീദ്ധീഖിന്റെ മൃതശരീരം കാസര്‍കോട് ഗവ. ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുവരുന്ന സമയത്ത് ഞാനടക്കമുള്ള മുസ്ലിം ലീഗുകാര്‍ അവിടെ ഉണ്ടായിരുന്നു. മണ്ഡലം യൂത്ത് ലീഗ് നേതാക്കളാണ് ആംബുലന്‍സിനെ അനുഗമിച്ചത്.
ഏഷ്യാനെറ്റ് അടക്കമുള്ള ദൃശ്യമാധ്യമങ്ങള്‍ ഇക്കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതും അവിടെ ഉണ്ടായിരുന്ന സി.പി.എമ്മിന്റെ എരിയാ കമ്മിറ്റി നേതാവ് കണ്ടതുമാണ്. ഇന്‍ക്വസ്റ്റ് ചെയ്യുന്നതിന് വേണ്ടി പോലീസ് എത്തിയപ്പോള്‍ അവിടെ വേണ്ട എല്ലാ നടപടികള്‍ക്കും സഹായകരമായി ഞങ്ങള്‍ അവിടെ തന്നെ ഉണ്ടായിരുന്നു. 
 
സിദ്ധീഖിന്റെ മൃതശരീരം കാസര്‍കോട് പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ മുസ്ലിം ലീഗിന്റെ ജില്ലാ പ്രസിഡണ്ട് എം.സി ഖമറുദ്ധീന്‍ അന്തിമോപചാരമര്‍പിച്ചതും,ജില്ലാജനറല്‍സെക്രട്ടറി എ അബ്ദുള്‍ റഹ്മാന്‍,എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, പി.ബി അബ്ദുള്‍ റസാഖ് അടക്കമുള്ള മുസ്ലിം ലീഗ് നേതാക്കള്‍ വീട് സന്ദര്‍ശിച്ചതും നേതാവ് അറിയാത്തതാണോ? അതോ ആര്‍.എസ്.എസിനെ വെള്ളപൂശുന്നതിനിടയില്‍ മറന്നതാണോ?. അന്ധമായ ലീഗ് വിരോധത്തില്‍ ഇങ്ങനെയുള്ള പ്രസ്താവന ഇറക്കുന്ന നേതാവ് കഴിയുമെങ്കില്‍ ഭരണം കയ്യാളുന്ന തന്റെ വലിയ നേതാവിനോട് പറഞ്ഞ് സിദ്ധീഖിനെ ക്കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തി പറഞ്ഞയച്ചവരെ കൂടിപിടികൂടാന്‍ പറഞ്ഞാല്‍ ഇനിയും കാസര്‍കോട് ജില്ലയില്‍ റിയാസ് മൗലവിമാരും അബൂബക്കര്‍ സിദ്ധീഖ്മാരും ആവര്‍ത്തിക്കാതിരിക്കാന്‍ കഴിയും.




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?