അത്തം പിറക്കാന്‍ പത്ത് നാള്‍ മാത്രം, പമ്പ ഉണര്‍ന്നു, പള്ളിയോടങ്ങളും

പത്തനംതിട്ട:(www.kvartha.com 05/08/2018) അത്തം പിറക്കാന്‍ പത്ത് നാള്‍ മാത്രം. അത്തത്തിന് മുമ്പേ പമ്പയ്ക്ക് ഓണ ഭംഗി ചാര്‍ത്താന്‍ പള്ളിയോടങ്ങള്‍ ഒരുങ്ങി. ഓണക്കാലത്ത് പമ്പാനദിയില്‍ അരങ്ങേറുന്ന വിവിധ ജലമേളകള്‍ക്കായാണ് 52 പള്ളിയോടങ്ങള്‍ തയ്യാറെടുക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി തീരത്തെ വള്ളപ്പുരകളില്‍ വിശ്രമത്തിലായിരുന്ന ജലരാജാക്കന്മാര്‍ ഉണര്‍ന്നു. ഇവയുടെ അറ്റകുറ്റപ്പണികള്‍ നടത്തി. നയമ്പുകളും ഒരുക്കി. അമരത്തെ വര്‍ണ്ണ ചാര്‍ത്തും മുത്തുക്കുടകളും മിനുക്കിയെടുത്തു.

പള്ളിയോടങ്ങള്‍ ഒരാണ്ടിനു ശേഷം നീരണിയുന്നതും ആവേശത്തിമര്‍പ്പിലാണ്. വള്ളപ്പുരകളില്‍ പ്രത്യേക പൂജകള്‍ക്കും മറ്റും ശേഷമാണ് പല പള്ളിയോടങ്ങളും നീരണിഞ്ഞത്. വഞ്ചിപ്പാട്ടിന്റെയും വായ്ക്കുരവയുടേയും അകമ്പടിയോടെ പള്ളിയോടങ്ങള്‍ നീരണിയുന്നത് കാണാനും ധാരാളം ആളുകള്‍ എത്തുന്നുണ്ട്. ആറന്‍മുള പാര്‍ത്ഥസാരഥീ ക്ഷേത്രത്തില്‍ നടക്കുന്ന വള്ളസദ്യ, ആറന്‍മുള അടക്കമുള്ള നിരവധി ജലോല്‍സവങ്ങള്‍ എന്നിവയ്ക്കായാണ് പള്ളിയോടങ്ങള്‍ വിവിധ ദിവസങ്ങളിലായി നീരണിഞ്ഞു കൊണ്ടിരിക്കുന്നത്. എല്ലാ വള്ളങ്ങള്‍ക്കും ആറന്‍മുളയില്‍ വഴിപാട് വള്ളസദ്യ ഉണ്ട്. പത്തുനാള്‍ കഴിഞ്ഞ് ഓണനാളുകള്‍ പിറക്കുന്നതോടെ വിവിധ ജലോല്‍സവങ്ങള്‍ക്കായി പമ്പ ഒരുങ്ങും.

News, Pathanamthitta, Kerala, Onam, Religion, 10 Days remaining for Atham beginning


തിരുവോണത്തിന് നീരെറ്റുപുറം പമ്പാ ജലോല്‍സവം, അവിട്ടം നാളില്‍ ആറന്‍മുളയ്ക്ക് പടിഞ്ഞാറ് മാലക്കര വള്ളംകളി, റാന്നിയില്‍ ജലോല്‍സവം, ചതയ ദിനത്തില്‍ അയിരൂര്‍ പുതിയകാവില്‍ മാനവമൈത്രി ജലോല്‍സവം എന്നിവ നടക്കും. തുടര്‍ന്ന് ഒരുനാള്‍ വിശ്രമം. ഉതൃട്ടാതി പുലരുന്നതോടെ പ്രസിദ്ധമായ ആറന്‍മുള വള്ളംകളിക്ക് അരങ്ങുണരും. ആഗസ്റ്റ് 29 നാണ് ഇക്കുറി ആറന്‍മുള ജലമേള. പാര്‍ത്ഥന്റെ പിറന്നാള്‍ ദിനവും ആറന്‍മുള ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനവുമാണ് ചിങ്ങമാസത്തിലെ ഉതൃട്ടാതി. അര്‍ജുനന്‍ പ്രതിഷ്ഠ നടത്തിയ ക്ഷേത്രമാണ് ആറന്‍മുളയിലേത്. പാര്‍ത്ഥസാരഥിയുടെ സാന്നിദ്ധ്യം പള്ളിയോടത്തില്‍ ഉണ്ടെന്നാണ് വിശ്വാസം. ദേവന്‍ പള്ളി കൊള്ളുന്ന ഓടം എന്നാണ് പള്ളിയോടത്തിന്റെ അര്‍ത്ഥം. കുട്ടനാടന്‍ വള്ളങ്ങളില്‍ നിന്നും വ്യത്യസ്ഥമാണ് ആറന്‍മുള പള്ളിയോടങ്ങള്‍.

അമരവും മുന്‍ഭാഗവും ജലനിരപ്പില്‍ നിന്നും ഉയര്‍ന്നു നില്‍ക്കുന്നു. വലിപ്പത്തിന്റെ അടിസ്ഥാനത്തില്‍ പള്ളിയോടങ്ങളെ എ, ബി ബാച്ചുകളായി തിരിച്ചിട്ടുണ്ട്. ആറന്‍മുളയില്‍ മല്‍സരത്തെക്കാളുപരി ഭക്തിക്കും ഭംഗിക്കുമാണ് പ്രാധാന്യം. കിഴക്ക് ഇടക്കുളം മുതല്‍ പടിഞ്ഞാറ് ചെന്നിത്തല വരെയുള്ള 52 കരകളിലാണ് പള്ളിയോടങ്ങള്‍ ഉള്ളത്. കാലപ്പഴക്കത്താലും സംരക്ഷണമില്ലാതെയും പല പള്ളിയോടങ്ങളും ജീര്‍ണ്ണിച്ചതിനെത്തുടര്‍ന്ന് കാല്‍ നൂറ്റാണ്ട് മുമ്പ് പള്ളിയോടങ്ങളുടെ എണ്ണം 24 വരെയായി ചുരുങ്ങിയിരുന്നു. കരക്കാരുടെ ആവേശത്താല്‍ പള്ളിയോടങ്ങള്‍ പ്രതാപം വീണ്ടെടുത്തു. ഒരു പുതിയ പള്ളിയോടം നിര്‍മ്മിക്കാന്‍ 35 ലക്ഷത്തില്‍പ്പരം രൂപ ചിലവാകും.

ആഞ്ഞിലിത്തടി ഉപയോഗിച്ചാണ് വള്ളങ്ങള്‍ നിര്‍മ്മിക്കുന്നത്. മുണ്ടപ്പുഴ തച്ചന്‍ മാരാരായിരുന്നു പണ്ട് പള്ളിയോടങ്ങള്‍ നിര്‍മ്മിച്ചിരുന്നത്. പിന്നീട് കുട്ടനാടന്‍ വള്ളങ്ങളും ആറന്‍മുള പള്ളിയോടങ്ങളും നിര്‍മ്മിച്ച് കൊണ്ട് എടത്വാ കൊയില്‍ മുക്ക് ഓടാശ്ശേരില്‍ നാരായണനാചാരി എത്തി. തുടര്‍ന്ന് ചങ്ങങ്കരി തങ്കപ്പനാചാരിയായി പ്രധാനി. നിലവില്‍ അയിരൂര്‍ ചെല്ലപ്പനാ ചാരിയും ചങ്ങങ്കരി വേണു ആചാരിയും ആണ് പ്രധാന ശില്‍പ്പികള്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Pathanamthitta, Kerala, Onam, Religion, 10 Days remaining for Atham beginning


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?