വെള്ളരിക്കുണ്ട് താലൂക്കില്‍ അനുവദിച്ച ആര്‍ ടി ഒ ഓഫീസ് ആസ്ഥാനം സംബന്ധിച്ച് സി പി എം- സി പി ഐ പാര്‍ട്ടികള്‍ തമ്മില്‍ കടുത്ത തര്‍ക്കം; മാസങ്ങളായി ശമ്പളമില്ലാതെ ആര്‍ ടി ഒയും ഉദ്യോഗസ്ഥരും, തര്‍ക്കം തുടര്‍ന്നാല്‍ ഇനിയും വൈകുമെന്ന് ഗതാഗത മന്ത്രി

വെള്ളരിക്കുണ്ട്: (www.kasargodvartha.com 08.08.2018) വെള്ളരിക്കുണ്ട് താലൂക്കില്‍ അനുവദിച്ച ആര്‍ ടി ഒ ഓഫീസ് ആസ്ഥാനം സംബന്ധിച്ച് സി പി എം- സി പി ഐ പാര്‍ട്ടികള്‍ തമ്മില്‍ കടുത്ത തര്‍ക്കം. ഇതേതുടര്‍ന്ന് ആര്‍ ടി ഒ ഓഫീസ് അനുവദിച്ച് മാസങ്ങളായിട്ടും ഓഫീസ് തുറന്ന് പ്രവര്‍ത്തനം തുടങ്ങാത്തതിനാല്‍ ആര്‍ ടി ഒയ്ക്കും എട്ട് ഉദ്യോഗസ്ഥര്‍ക്കും മാസങ്ങളായി ശമ്പളം മുടങ്ങി. വെള്ളരിക്കുണ്ടിനോടൊപ്പം സംസ്ഥാനത്ത് അനുവദിച്ച കണ്ണൂരിലെ ഇരിട്ടി, തൃശൂര്‍ തൃപ്പയാര്‍, കോഴിക്കോട് പേരാമ്പ്ര, കോഴിക്കോട് നന്മണ്ട എന്നിവിടങ്ങളിലെ ആര്‍ ടി ഒ ഓഫീസുകള്‍ പ്രവര്‍ത്തനം തുടങ്ങിയെങ്കിലും കാസര്‍കോട് ജില്ലയില്‍ ഭരണകക്ഷിയിലെ രണ്ട് പാര്‍ട്ടികള്‍ തമ്മില്‍ തര്‍ക്കം ഉടലെടുത്തത് കാരണം ആര്‍ ടി ഒ ഓഫീസിന്റെ പ്രവര്‍ത്തനം വൈകുകയാണ്.

2018 ഫെബ്രുവരി ഒമ്പതിനാണ് വെള്ളരിക്കുണ്ട് ഉള്‍പെടെ ആറ് സ്ഥലത്ത് ആര്‍ ടി ഒ ഓഫീസ് അനുവദിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടത്. ഇതിനെ തുടര്‍ന്ന് കാഞ്ഞങ്ങാട് ആര്‍ ടി ഒ ഓഫീസിലെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്ന കെ ഭരതന് പ്രമോഷന്‍ നല്‍കി വെള്ളരിക്കുണ്ട് ജോയിന്റ് ആര്‍ ടി ഒ ആയി നിയമിക്കുകയും ചെയ്തിരുന്നു. അധികം വൈകാതെ തന്നെ ആര്‍ ടി ഒ ഓഫീസിനായി ഒരു ബൊലേറോ ജീപ്പും ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍, രണ്ട് അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍, മൂന്ന് ക്ലര്‍ക്ക്, ഒരു ടൈപ്പിസ്റ്റ് എന്നീ തസ്തികയിലേക്ക് ഉദ്യോഗസ്ഥരെ നിയമിക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി പരപ്പ ബിരിക്കുളം പുലിയംകുളത്ത് മൂന്നേക്കറോളം സര്‍ക്കാര്‍ ഭൂമി ടെസ്റ്റ് ഗ്രൗണ്ടിനായി സര്‍ക്കാര്‍ അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. 2018 മെയ് എട്ടിനാണ് ഇതു സംബന്ധിച്ചുള്ള ഉത്തരവുണ്ടായത്. ഇതിന്റെ പിറ്റേ ദിവസം തന്നെ വെള്ളരിക്കുണ്ടിലെ ഒരു സ്വകാര്യ വ്യക്തിയുമായി വാടക കെട്ടിടത്തില്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നതിനായി ജോ. ആര്‍ ടി ഒ എഗ്രിമെന്റും ഒപ്പിട്ടിരുന്നു. ഇതു പ്രകാരം ഓഫീസിന്റെ അനുബന്ധ ജോലികള്‍ നിര്‍മിതിയെ ഏല്‍പിക്കുകയും ചെയ്തിരുന്നു. ഇതിനുതൊട്ടു പിറ്റേ ദിവസം തന്നെ വെള്ളരിക്കുണ്ടില്‍ ആര്‍ ടി ഒ ഓഫീസ് തുടങ്ങാനുള്ള സര്‍ക്കാര്‍ ഉത്തരവ് മരവിപ്പിച്ചു കൊണ്ട് ജോ. ആര്‍ ടി ഒയ്ക്ക് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറില്‍ നിന്നും വാക്കാല്‍ നിര്‍ദേശം ലഭിക്കുകയും ചെയ്തു.

23നാണ് ഇതുസംബന്ധിച്ചുള്ള സര്‍ക്കാരിന്റെ ഉത്തരവ് സ്‌റ്റേ ചെയ്തുകൊണ്ടുള്ള പുതിയ ഉത്തരവ് വന്നത്. 2013 ല്‍ വെള്ളരിക്കുണ്ടില്‍ ആരംഭിച്ച താലൂക്ക് ആസ്ഥാനത്തിന്റെ ഭാഗമായാണ് ആര്‍ ടി ഒ ഓഫീസ് തുടങ്ങാന്‍ തീരുമാനമായത്. കെ എല്‍ 79 എന്ന രജിസ്‌ട്രേഷന്‍ നമ്പറും വെള്ളരിക്കുണ്ടിന് അനുവദിച്ചിരുന്നു. ആര്‍ ടി ഒ സബ് ഓഫീസ് പിന്നീട് ഉത്തരവില്‍ മാത്രം ഒതുങ്ങിയതോടെ ട്രഷറിയില്‍ നിന്നും ബാര്‍കോഡ് സിസ്റ്റം അനുവദിച്ചു കിട്ടാത്തതിനാല്‍ ഉദ്യോഗസ്ഥരുടെ ശമ്പളവും മുടങ്ങി. ഇവിടെ നിയമിച്ച ജോ. ആര്‍ ടി ഒ ഉള്‍പെടെയുള്ള എട്ടോളം ഉദ്യോഗസ്ഥര്‍ കാഞ്ഞങ്ങാട് ആര്‍ ടി ഒ ഓഫീസില്‍ ക്യാമ്പ് ഓഫീസുണ്ടാക്കി വാഹനപരിശോധനയും മറ്റും നടത്തി അഞ്ചു മാസമായി കഴിയുന്നു.

ഓഫീസ് തുടങ്ങാത്തതിനാല്‍ പുതിയ രജിസ്‌ട്രേഷന്‍ പ്രകാരം ഒരു വണ്ടി പോലും പുറത്തിറക്കാന്‍ കഴിഞ്ഞിട്ടില്ല. കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ പരപ്പയിലാണ് ആദ്യം ആര്‍ ടി ഒ ഓഫീസിന് സ്ഥലം കണ്ടെത്തിയത്. അന്ന് സ്ഥലം സന്ദര്‍ശിച്ച ആര്‍ ഡി ഒ പരപ്പയാണ് അനുയോജ്യമെന്ന് കാണിച്ച് കലക്ടര്‍ക്ക് റിപോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ താലൂക്ക് ആസ്ഥാനമായ വെള്ളരിക്കുണ്ടില്‍ മിനി സിവില്‍ സ്‌റ്റേഷന്‍ നിര്‍മിക്കാനുള്ള പ്ലാന്‍ തയ്യാറാക്കിയതില്‍ താഴത്തെ നില ആര്‍ ടി ഒ ഓഫീസിനാണ് നീക്കി വെച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ ആര്‍ ടി ഒ ഓഫീസ് വെള്ളരിക്കുണ്ടിലാണ് അനുയോജ്യമെന്നാണ് കലക്ടര്‍ സര്‍ക്കാരിന് നല്‍കിയ റിപോര്‍ട്ടില്‍ വ്യക്തമാക്കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വെള്ളരിക്കുണ്ട് ആര്‍ ടി ഒ ഓഫീസ് തുടങ്ങാന്‍ സര്‍ക്കാര്‍ ആദ്യം ഉത്തരവ് പുറപ്പെടുവിച്ചത്. സിപിഐക്ക് സ്വാധീനമുള്ള ബാനം, പരപ്പ തുടങ്ങിയ പ്രദേശങ്ങളിലുള്ളവര്‍ പരപ്പയില്‍ ആസ്ഥാനം വേണമെന്നും സിപിഎമ്മിന് സ്വാധീനമുള്ള വെള്ളരിക്കുണ്ടിലുള്ളവര്‍ ആസ്ഥാനം വെള്ളരിക്കുണ്ടില്‍ വേണമെന്നും ആവശ്യപ്പെട്ടതോടെ തര്‍ക്കം രൂക്ഷമായി തുടരുകയാണ്.

ആര്‍ ടി ഒ ഓഫീസിന് വേണ്ടി കെട്ടിടവും സ്ഥലവും സൗജന്യമായി നല്‍കാന്‍ പള്ളികമ്മിറ്റിയും സ്വകാര്യ വ്യക്തികളും വെള്ളരിക്കുണ്ടില്‍ മുന്നോട്ട് വന്നിട്ടുണ്ട്. അതു കൊണ്ടു തന്നെ ആര്‍ ടി ഒ ഓഫീസ് ആസ്ഥാനം വെള്ളരിക്കുണ്ടില്‍ തന്നെ സ്ഥാപിക്കണമെന്ന ആവശ്യത്തിനാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന താലൂക്ക് വികസന സമിതി യോഗത്തില്‍ ആവശ്യമുയര്‍ന്നത്. ആസ്ഥാന തര്‍ക്കത്തില്‍ അഭിപ്രായം പറയാനില്ലെന്നാണ് സ്ഥലം എം എല്‍ എ കൂടിയായ മന്ത്രി ഇ ചന്ദ്രശേഖരന്റെ നിലപാട്. തര്‍ക്കമുണ്ടെങ്കില്‍ പ്രശ്‌നത്തില്‍ അന്തിമ തീരുമാനം മുഖ്യമന്ത്രിയെടുക്കട്ടേയെന്ന നിലപാടിലാണ് മന്ത്രി. അതേസമയം ആര്‍ ടി ഒ ഓഫീസ് ആസ്ഥാനം സംബന്ധിച്ചുള്ള തര്‍ക്കം ഇനിയും നീണ്ടുപോയാല്‍ ഓഫീസ് ആരംഭിക്കുന്നത് അനിശ്ചിതമായി നീളുമെന്ന സൂചനയാണ് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ നല്‍കുന്നത്. തര്‍ക്കം പരിഹരിക്കുകയാണെങ്കില്‍ നാളെ തന്നെ സ്റ്റേ ഉത്തരവ് പിന്‍വലിക്കാമെന്ന നിര്‍ദേശവും ഗതാഗതമന്ത്രി മുന്നോട്ട് വെച്ചിട്ടുണ്ട്. സിപിഎം- സിപിഐ പാര്‍ട്ടികള്‍ തമ്മില്‍ യോജിച്ചൊരു തീരുമാനം ഉണ്ടായാല്‍ മാത്രമേ ഇതിനൊരു ശാശ്വത പരിഹാരം ഉണ്ടാകൂവെന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. വെള്ളരിക്കുണ്ടില്‍ ആര്‍ ടി ഒ ഓഫീസ് ആസ്ഥാനം വേണമെന്ന ഉറച്ച നിലപാടിലാണ് യു ഡി എഫിലെ പ്രബലകക്ഷികളും. എല്‍ ഡി എഫ് നിയോജക മണ്ഡലം കമ്മിറ്റി പരപ്പയില്‍ ആര്‍ ടി ഒ ഓഫീസ് ആസ്ഥാനം വേണമെന്ന് ഐക്യകണ്‌ഠേന തീരുമാനിച്ചിട്ടുണ്ടെന്ന് നേതാക്കള്‍ ഇതിനിടയില്‍ വ്യക്തമാക്കുന്നുണ്ട്.

'വെള്ളരിക്കുണ്ട് സബ് ആര്‍ ടി.ഒ ഓഫീസ് അടിയന്തിരമായി പ്രവര്‍ത്തനം തുടങ്ങണം'

വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ടില്‍ അനുവദിച്ച സബ് ആര്‍ ടി ഒ ഓഫീസിന്റെ പ്രവര്‍ത്തനം വെള്ളരിക്കുണ്ടില്‍ സജ്ജമാക്കിയ കെട്ടിടത്തില്‍ തന്നെ എത്രയും വേഗം ആരംഭിക്കണമെന്ന് വെള്ളരിക്കുണ്ട് വികസന സമിതി ജനറല്‍ ബോഡി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. താലൂക്ക് ആസ്ഥാനത്ത് അനുവദിച്ച ആര്‍ ടി ഒ ഓഫീസ് ചില തല്‍പര കക്ഷികളുടെ താല്‍പര്യപ്രകാരം മാറ്റാനാണ് ഉദ്ദേശമെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുമ്പോട്ട് പോകുമെന്ന് വികസന സമിതി ഭാരവാഹികള്‍ പറഞ്ഞു. 

പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രാജു കക്കയം അധ്യക്ഷനായി. ബാബു കോഹിനൂര്‍, സണ്ണി മങ്കയം, ജിമ്മി ഇടപ്പാടിയില്‍, എ.സി.എ ലത്തീഫ്, അഡ്വ. ജോസ് സെബാസ്റ്റ്യന്‍, അസീസ് മങ്കയം, ടോമി വട്ടക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Vellarikundu, CPIM, CPI, RTO, Office, CPM-CPI conflict over RTO office; No salary for Officers
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?