സറീനയെയും പറക്കമുറ്റാത്ത മൂന്ന് പിഞ്ചുമക്കളെയും ഉപേക്ഷിച്ച് പോയ അരുണ്‍ കുമാര്‍ എന്ന അന്‍വര്‍ എവിടെ? പോലീസില്‍ നിന്നും നീതികിട്ടുന്നില്ലെന്ന് യുവതി

കാസര്‍കോട്: (www.kasargodvartha.com 13.08.2018) വിദ്യാനഗര്‍ കൊല്ലങ്കാനത്തെ സറീനയെയും പറക്കമുറ്റാത്ത മൂന്ന് പിഞ്ചുമക്കളെയും ഉപേക്ഷിച്ച് പോയ അരുണ്‍ കുമാര്‍ എന്ന അന്‍വര്‍ എവിടെ? പോലീസില്‍ നിന്നും നീതികിട്ടുന്നില്ലെന്ന് യുവതി ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. 2018 മാര്‍ച്ച് 23നാണ് കൊല്ലങ്കാനത്തെ വാടകവീട്ടില്‍ നിന്നും അരുണ്‍ കുമാര്‍ എറണാകുളത്തെ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലിക്കാണെന്ന് പറഞ്ഞ് പോയത്. പിന്നീട് യുവാവിനെ കുറിച്ച് ഒരു വിവരവുമില്ലെന്ന് ഭാര്യ സറീന കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.


2011 സെപ്തംബര്‍ ഒന്നിനാണ് സറീനയും അരുണ്‍കുമാര്‍ എന്ന അന്‍വറും തമ്മിലുള്ള വിവാഹം മാലിക് ദീനാര്‍ പള്ളിയില്‍ വെച്ച് നടന്നത്. എറണാകുളത്തെ സഹോദരിയുടെ ഫ്‌ളാറ്റില്‍ വെച്ചുള്ള പരിചയമാണ് ഇരുവരെയും വിവാഹത്തിലേക്ക് നയിച്ചത്. നേരത്തെ എറണാകുളം മട്ടാഞ്ചേരിയിലെ ഒരു യുവതിയെ വിവാഹം കഴിച്ചിരുന്ന അന്‍വര്‍ ആ യുവതിയെ മൊഴി ചൊല്ലിയ ശേഷമാണ് സറീനയെ വിവാഹം കഴിച്ചത്. തിരുവനന്തപുരം നാലാഞ്ചിറ സ്വദേശിയായ രാജേന്ദ്രന്റെ മകനാണ് അരുണ്‍കുമാര്‍.

ചെറുപ്രായത്തില്‍ തന്നെ വീട്ടുകാരുമായി പിണങ്ങി എറണാകുളത്തെത്തിയ അരുണ്‍ കുമാര്‍ സൂപ്പര്‍ മാര്‍ക്കറ്റിലെ കമ്പ്യൂട്ടര്‍ ബില്ലിംഗ് സെക്ഷനിലാണ് ജോലി ചെയ്തുവന്നിരുന്നത്. ഇവര്‍ക്ക് ആറു വയസുള്ള ആഇശയെന്ന പെണ്‍കുട്ടിയും നാല് വയസുള്ള മുഹമ്മദ് എന്ന മകനും രണ്ടു വയസുള്ള അജ്മല്‍ എന്ന മകനുമാണുള്ളത്. ഒരു വര്‍ഷം മുമ്പാണ് അന്‍വര്‍ കൊല്ലങ്കാനത്തെ വീട്ടില്‍ താമസം തുടങ്ങിയത്. കാര്യമായ ജോലിയൊന്നും ഉണ്ടായിരുന്നില്ല. വീടിന്റെ സ്ഥിതി കൂടുതല്‍ പരിതാപകരമായതോടെയാണ് എറണാകുളത്തേക്ക് ജോലി അന്വേഷിച്ച് പോകുന്നുവെന്ന് പറഞ്ഞ് യുവാവ് പോയത്. കഴിഞ്ഞ ചെറിയ പെരുന്നാളിന് നാട്ടുകാരും ഇവരുടെ ദയനീയാവസ്ഥ അറിഞ്ഞ കാസര്‍കോട് എം എല്‍ എ എന്‍ എ നെല്ലിക്കുന്നും നല്‍കിയ ഭക്ഷണസാധനങ്ങള്‍ ഉപയോഗിച്ചാണ് നാലു മാസമായി ഇവര്‍ കഴിഞ്ഞുകൂടിയത്. ചെറിയ കുട്ടികളെ തനിച്ചാക്കി മറ്റു ജോലിക്കൊന്നും പോകാന്‍ കഴിയാത്ത അവസ്ഥയിലാണ് സറീന.

നാല് പെണ്‍മക്കളും ഒരു സഹോദരനുമുള്ള കുടുംബത്തിലെ ഇളയതാണ് സറീന. സറീനയുടെ സ്വര്‍ണവും മറ്റും വിറ്റ് അഞ്ച് സെന്റ് സ്ഥലം കൊല്ലങ്കാനത്ത് തന്നെ ഇവര്‍ വാങ്ങിയിരുന്നു. നാട്ടുകാരുടെയും ഉദാരമതികളുടെയും കാരുണ്യത്തില്‍ ഇവര്‍ക്ക് അവിടെയൊരു വീട് വെക്കാന്‍ കഴിഞ്ഞിരുന്നു. വീട്ടില്‍ നിത്യചിലവിനു പോലും വകയില്ലാത്ത സ്ഥിതിയിലാണ് യുവതി ഭര്‍ത്താവിനെ തേടി അലയുന്നത്. വിദ്യാനഗര്‍ പോലീസില്‍ ഭര്‍ത്താവിനെ കാണാനില്ലെന്ന് കാണിച്ച് പരാതി നല്‍കിയെങ്കിലും കേസെടുക്കാത്തതിനാല്‍ ജില്ലാ പോലീസ് ചീഫിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എസ് പിയുടെ നിര്‍ദേശ പ്രകാരമാണ് പോലീസ് യുവാവിനെ കാണാതായതിന് കേസെടുത്തത്.

യുവാവിനെ കണ്ടെത്താന്‍ പോലീസിന്റെ ഭാഗത്തു നിന്നും ഒരു നടപടിയും ഉണ്ടാകുന്നില്ലെന്നാണ് യുവതി വിതുമ്പലോടെ പറയുന്നത്. തന്റെ ഭര്‍ത്താവിനെ കണ്ടെത്താന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എയ്ക്കും ജില്ലാ പോലീസ് ചീഫിനും ബന്ധപ്പെട്ട അധികാരികള്‍ക്കും പരാതി നല്‍കി കാത്തിരിക്കുകയാണ് സറീന. അന്‍വര്‍ ഉപയോഗിച്ചു കൊണ്ടിരുന്ന മൊബൈല്‍ ഫോണ്‍ മൂന്നു മാസമായി സ്വിച്ച്ഡ് ഓഫ് ചെയ്ത നിലയിലാണ്. അതുകൊണ്ടു തന്നെ ഭര്‍ത്താവ് എവിടെയാണെന്നറിയാന്‍ യാതൊരു മാര്‍ഗവും തന്റെ മുന്നിലില്ലെന്ന് യുവതി പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Missing, Top-Headlines, complaint, Ernakulam, Investigation, Police, House-wife, Where is Anwar; wife complaint lodged
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?