കാസര്‍കോട് കലക്ടറെ സ്ഥലം മാറ്റിയിട്ട് ഒരു മാസം പിന്നിടുന്നു; പുതിയ നിയമനം വൈകുന്നത് സി പി എം- സി പി ഐ തര്‍ക്കം മൂലമാണെന്ന് ബി ജെ പി, ഹൈക്കോടതിയെ സമീപിക്കുമെന്നും പ്രഖ്യാപനം

കാസര്‍കോട്: (www.kasargodvartha.com 03.08.2018) കാസര്‍കോട് കലക്ടറെ സ്ഥലം മാറ്റിയിട്ട് ഒരു മാസം പിന്നിടുന്നു. പുതിയ കലക്ടറുടെ നിയമനം വൈകുന്നത് സി പി എം- സി പി ഐ തര്‍ക്കം മൂലമാണെന്ന് ബി ജെ പി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ ശ്രീകാന്ത് ആരോപിച്ചു. കലക്ടര്‍ നിയമന കാര്യത്തില്‍ ഇനിയും കാലതാമസം ഉണ്ടായാല്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും ബി ജെ പി ജില്ലാ നേതൃത്വം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

റവന്യു മന്ത്രി ഇ. ചന്ദ്രശേഖരനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള തര്‍ക്കം കാരണം ഒരുമാസത്തിനടുത്തായി കാസര്‍കോട് ജില്ലയ്ക്ക് നാഥനില്ലാത്ത അവസ്ഥയാണ്. ചരിത്രത്തിലാദ്യമായാണ് ഒരു ജില്ലയ്ക്ക് ഇത്രയധികം ദിവസമായിട്ടും സ്ഥിരം കളക്ടറില്ലാത്ത സ്ഥിതി വിശേഷമുണ്ടാകുന്നതെന്ന് ശ്രീകാന്ത് പറഞ്ഞു. ജനങ്ങളുടെ കൂടെയാണ് ഇടതുപക്ഷമെന്ന് ഇരുപത്തിനാല് മണിക്കൂറും മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറയുന്ന സ്ഥലം എം.പി. കരുണാകരനും, സംസ്ഥാന ഭരണത്തിന് നേതൃത്വം നല്‍കുന്ന സിപിഎമ്മും സ്വീകരിച്ചിരിക്കുന്ന കളക്ടര്‍ നിയമനത്തിലെ മൗനം ഇടതുപക്ഷ സര്‍ക്കാര്‍ പിന്നോക്ക ജില്ലയോട് കാണിക്കുന്ന അവഗണനയുടെ മറ്റൊരു തെളിവാണെന്ന് ശ്രീകാന്ത് വ്യക്തമാക്കി. ഇത് ജില്ലയുടെ വികസനത്തിന് വിഘാതം സൃഷ്ടിക്കുന്നു. കളക്ടര്‍ നിയമനം വൈകുകയാണെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ബിജെപി നിര്‍ബന്ധിതരായി തീരുമെന്ന് ശ്രീകാന്ത് മുന്നറിയിപ്പ് നല്‍കി.

ജില്ലയില്‍ സമസ്ത മേഖലകളിലും ഭരണസ്തംഭനമാണ് പ്രതിഫലിക്കുന്നത്. സംസ്ഥാന സര്‍ക്കാറിന്റെ പ്രതിപക്ഷ വിരോധം കാരണം ബിജെപി ഭരിക്കുന്ന പഞ്ചായത്തുകളിലെ സര്‍ക്കാര്‍ ജീവനക്കാരെ നിരന്തരം സ്ഥലംമാറ്റി ജനങ്ങളെ ദ്രോഹിക്കുകയാണ്. ഇത്തരം പഞ്ചായത്തുകളില്‍ ഭരണ സ്തംഭനമുണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മര്‍മ്മപ്രധാനമായ നിരവധി തസ്തികകളില്‍ ജിവനക്കാരില്ലാത്ത സ്ഥിതി വിശേഷമുണ്ട്. തദ്ദേശ സ്വയംഭരണ വകുപ്പില്‍ തന്നെ നിരവധി എഞ്ചിനീയര്‍മാരുടെ ഒഴിവുണ്ട്. പലര്‍ക്കും രണ്ടും മൂന്നും പഞ്ചായത്തുകളുടെ ചുമതല നല്‍കി ജീവനക്കാരുടെ മേല്‍ അധികഭാരം അടിച്ചേല്‍പ്പിക്കുകയാണ്. സര്‍ക്കാറിന്റെ ഈ സമീപനം അവസാനിപ്പിക്കണം. വികസനം സാധ്യമാകണമെങ്കില്‍ ഇത്തരം തസ്തികകളില്‍ ആവശ്യത്തിന് ജീവനക്കാരെ ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നും ബി ജെ പി ആവശ്യപ്പെട്ടു.

കോമാലി സഖ്യത്തിലൂടെ പഞ്ചായത്തുകളില്‍ അധികാരം പിടിച്ചെടുത്ത് ജനങ്ങളെ വഞ്ചിക്കുകയാണ് കോണ്‍ഗ്രസ്സും മാര്‍കിസ്റ്റും മുസ്ലീം ലീഗും ചെയ്യുന്നത്. കാറഡുക്കയില്‍ സിപിഎം പിന്തുണയോടെ ജയിച്ച സ്വതന്ത്ര അംഗത്തെ ഭീഷണിപ്പെടുത്തിയും മറ്റുമാണ് അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്യിപ്പിച്ചത്. വോട്ട് ചെയ്തത് ഉറപ്പിക്കാനായി വോട്ടിംഗ് സമയത്ത് ഒപ്പ് വരെ ഇടുവിച്ചിട്ടുണ്ട്. പ്രതിപക്ഷത്തെ പോലും വിശ്വാസത്തിലെടുത്ത് മികച്ച ഭരണമാണ് പ്രസിഡണ്ട് ജി.സ്വപ്നയുടെ നേതൃത്വത്തില്‍ കാറഡുക്കയില്‍ നടത്തിവന്നത്. ഇവിടെ വെറും രാഷ്ട്രീയ വിരോധം വെച്ച് മാത്രമാണ് അവിശ്വാസം കൊണ്ടുവന്നത്. അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കി എന്തിനാണ് സിപിഎമ്മിന് അനുകൂലമായി കാറഡുക്കയില്‍ വോട്ട് ചെയ്തതെന്ന് യുഡിഎഫ് ജനങ്ങളോട് വിശദീകരിക്കാന്‍ തയ്യാറാകണം.

പെര്‍ളയിലെ ജബ്ബാര്‍, ബന്തടുക്ക, ചീമേനി പ്രദേശങ്ങളിലെ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍, തളിപ്പറമ്പിലെ അരയില്‍ ഷുക്കൂര്‍, കണ്ണൂര്‍ മട്ടന്നൂരിലെ ശുഐബ് തുടങ്ങിയവരെ വധിച്ച സിപിഎമ്മുമായി കൈകോര്‍ത്തതിലൂടെ കോണ്‍ഗ്രസും മുസ്ലിം ലീഗും സ്വന്തം അണികളെ വഞ്ചിച്ചിരിക്കുകയാണ്. ഏത് മാര്‍ഗത്തിലൂടെയും അധികാരം പങ്കിടാന്‍ യാതൊരു മടിയുമില്ലായെന്ന് ഇടത്- വലത് മുന്നണികള്‍ ഇതിലൂടെ തെളിയിച്ചിരിക്കുകയാണ്. വിശ്വസിച്ച് വോട്ട് ചെയ്ത അണികളെ വഞ്ചിച്ച് കോമാലി സഖ്യം നടത്തിയ രാഷ്ട്രീയ കുതിരക്കച്ചവടം സ്വന്തം അണികളോടെങ്കിലും തുറന്ന് പറയാനുള്ള രാഷ്ട്രീയ മര്യാദ ഇരു മുന്നണികളില്‍പെട്ട രാഷ്ട്രീയ പാര്‍ട്ടികള്‍ കാണിക്കണം.

ജനങ്ങളെ വഞ്ചിക്കുന്ന ഒളിച്ചുകളി രാഷ്ട്രീയമവസാനിപ്പിച്ച് ഇടത്- വലത് മുന്നണികള്‍ ഒറ്റ മുന്നണിയായി തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരായി നേരിടാനായി രംഗത്ത് വരണം. അല്ലാതെ പൈവളിഗെ പഞ്ചായത്തില്‍ ചെയ്തത് പോലെ ചെയ്യുന്നത് അധാര്‍മികമാണ്. സിപിഎം, കോണ്‍ഗ്രസ്സ് നേതൃത്വങ്ങള്‍ എന്‍മകജെ പഞ്ചായത്തില്‍ വരാന്‍ പോകുന്ന അവിശ്വാസ പ്രമേയത്തില്‍ എന്ത് നിലപാട് സ്വീകരിക്കുമെന്ന കാര്യം ജനങ്ങളുടെ മുന്നില്‍ വ്യക്തമാക്കാന്‍ തയ്യാറാകണം.

ബെള്ളൂര്‍ പഞ്ചായത്തിലെ പൊസളിഗെ കോളനി റോഡ് വിഷത്തില്‍ സിപിഎം കാണിക്കുന്നത് ഇരട്ടത്താപ്പാണെന്ന് ജില്ലാ ഭരണകൂടത്തിന്റെ നിലപാടോടെ വ്യക്തമായിരിക്കുകയാണ്. കോളനിയിലേക്കുള്ള റോഡ് പ്രശ്നം പരിഹരിക്കാതെ നിലനിര്‍ത്തുന്നതിലൂടെ രാഷ്രീയ നേട്ടമുണ്ടാക്കാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നതെന്ന ബിജെപി ആരോപണം ശരിവെയ്ക്കുന്നതിന്റെ തെളിവാണ് ഇതിനായി ബെള്ളൂര്‍ പഞ്ചായത്ത് ആവശ്യപ്പെട്ടിട്ടും നവീകരണത്തിനാവശ്യമായ ഫണ്ട് എം പിയും സ്ഥലം എം എല്‍ എയും അനുവദിക്കാത്തത്. സ്ഥലമുടമയ്ക്ക് അനുകൂലമായ നിലപാട് മുമ്പ് കളക്ടറും ആര്‍ഡിഒയും സ്വീകരിച്ചപ്പോള്‍ അവര്‍ ബിജെപിയൂടെ കൂടെ ചേര്‍ന്നുവെന്ന് പറഞ്ഞ് പരസ്യമായി തള്ളിപ്പറയുകയാണ് സിപിഎം ചെയ്തത്. മുന്‍ റിപ്പോര്‍ട്ടിന് സമാനമായ റിപ്പോര്‍ട്ടാണ് ഈ വിഷയത്തില്‍ ജില്ലാഭരണകൂടം വീണ്ടും അന്വേഷണം നടത്തി സമര്‍പ്പിച്ചിട്ടുള്ളത്. ഈ സാഹചര്യത്തില്‍ സിപിഎം നേതാക്കള്‍ നിലപാട് വ്യക്തമാക്കണം. നിലവില്‍ റോഡിനായി എം.പി, എംഎല്‍എ ഫണ്ടുള്‍പ്പെടയുള്ളവ അനുവദിക്കാന്‍ പറ്റില്ലായെന്ന ജില്ലാ ഭരണകൂടത്തിന്റെ നിലപാടിനെ തള്ളിപ്പറയാന്‍ സിപിഎം നേതാക്കള്‍ തയ്യാറുണ്ടോയെന്ന് ശ്രികാന്ത് ചോദിച്ചു.

റോഡ് നവീകരിക്കാന്‍ തയ്യാറാകാതെ ദളിത് വിഭാഗത്തെ അവഗണിക്കുകയാണ് സിപിഎമ്മും ജില്ലാ ഭരണകൂടവും. സ്ഥലമുടയ്ക്ക് അനുകൂലമായ നിലപാടെടുത്ത ഇവര്‍ രണ്ടുപേരും കോളനി നിവാസികളോട് മാപ്പ് പറയാന്‍ തയ്യാറാകണം. ഇടത് -വലത് മുന്നണികള്‍ സ്വീകരിച്ചിരിക്കുന്ന രാഷ്ട്രീയ കച്ചവടവും ജനാധിപത്യ വിരുദ്ധവുമായ സമീപനങ്ങള്‍ തുറന്ന് കാട്ടാനായി വരും ദിവസങ്ങളില്‍ ശക്തമായ പ്രചരണപരിപാടികള്‍ ബിജെപി സംഘടിപ്പിക്കുമെന്ന് ശ്രീകാന്ത് വ്യക്തമാക്കി.

വാര്‍ത്താ സമ്മേളനത്തില്‍ ബിജെപി സംസ്ഥാന സമിതിയംഗങ്ങളായ രവീശ തന്ത്രികുണ്ടാര്‍, പി. സുരേഷ് കുമാര്‍ ഷെട്ടി, കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് എം. സുധാമ ഗോസാഡ എന്നിവര്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, BJP, High-Court, CPM, CPI, Top-Headlines, No Collector in Kasaragod; BJP against CPM
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?