ചാപ്റ്റര്‍ ട്യൂഷന്‍ സെന്റര്‍ പീഡനക്കേസ്: പ്രതിക്ക് ഏഴുവര്‍ഷം കഠിന തടവും അരലക്ഷം പിഴയും

കാസര്‍കോട് (www.evisionnews.co): പ്രമാദമായ ചാപ്റ്റര്‍ ട്യൂഷന്‍ സെന്റര്‍ ലൈംഗിക പീഡനക്കേസില്‍ പ്രതി കാഞ്ഞങ്ങാട് ബല്ലാകടപ്പുറത്തെ ഡോ. മുഹമ്മദ് അഷ്‌കറിനെ (28) ഏഴ് വര്‍ഷം കഠിന തടവിനും 50,000 പിഴയടക്കാനും ശിക്ഷിച്ചു. കാസര്‍കോട് അഡീ. ജില്ലാ സെഷന്‍സ് ജഡ്ജ് ശശികുമാറാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി അധികം തടവ് അനുഭവിക്കണം. പിഴ സംഖ്യ പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് നല്‍കാനും കോടതി ഉത്തരവിട്ടു.
 
കേസില്‍ പ്രതി കുറ്റക്കാരനെന്ന് കഴിഞ്ഞ ദിവസം അഡീ. ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) കണ്ടെത്തിയിരുന്നു. 2012ല്‍ കാഞ്ഞങ്ങാട്ടെ ചാപ്റ്റര്‍ ട്യൂഷന്‍ സെന്ററില്‍ വെച്ച് വിദ്യാര്‍ത്ഥിനിയായിരുന്ന 17കാരിയെ പീഡിപ്പിച്ച കേസിലാണ് വിധി. 2013 ഫെബ്രുവരി 25നാണ് അഷ്‌ക്കറിനെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് പീഡന കേസ് രജിസ്റ്റര്‍ ചെയ്തത്. 13 ഓളം പെണ്‍കുട്ടികളെ അഷ്‌ക്കര്‍ പീഡിപ്പിച്ചതായി പരാതിയുയര്‍ന്നിരുന്നുവെങ്കിലും അഞ്ചുകേസുകളാണ് ആദ്യം പൊലീസ് രജിസ്റ്റര്‍ ചെയ്തത്. പെണ്‍കുട്ടികളൊന്നും പരാതി നല്‍കാത്തതിനെ തുടര്‍ന്ന് സ്വമേധയാ കേസെടുക്കുകയായിരുന്നു. തനിക്കെതിരെ പൊലീസ് കള്ളക്കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് കാണിച്ച് അഷ്‌ക്കര്‍ ഹൈക്കോടതിയെ സമീപിക്കുകയും പെണ്‍കുട്ടികളെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും കേസില്‍ നിന്ന് പിന്‍മാറാന്‍ ആവശ്യപ്പെടുകയും ചെയ്തതിനെ തുടര്‍ന്ന് വാദി വിഭാഗത്തില്‍പെട്ടവര്‍ മൊഴി മാറ്റിയതിനാല്‍ നാലു കേസുകള്‍ കോടതി തള്ളിക്കളഞ്ഞിരുന്നു.
 
അന്നത്തെ കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി സ്വാധീനിച്ച് കേസെടുത്ത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാന്‍ ശക്തമായ നീക്കമുണ്ടായിരുന്നുവെങ്കിലും ഒരു പെണ്‍കുട്ടി പരാതിയില്‍ ഉറച്ചുനില്‍ക്കുകയും കോടതിയില്‍ ഹാജരാക്കിയ പെണ്‍കുട്ടി സിആര്‍പിസി 164 വകുപ്പ് അനുസരിച്ച് മജിസ്ട്രേറ്റിന് മുമ്പാകെ മൊഴി നല്‍കുകയും ചെയ്തതിനെ തുടര്‍ന്ന് ഒരു കേസ് മാത്രം നിലനില്‍ക്കുകയായിരുന്നു. ഈ കേസിലാണ് ഇപ്പോള്‍ പ്രതിയെ ഏഴു വര്‍ഷം കഠിന തടവിന് ശിക്ഷിച്ചിരിക്കുന്നത്. തനിക്കെതിരെ പരാതി നല്‍കിയ ഒരു പെണ്‍കുട്ടി പരാതിയില്‍ ഉറച്ചു നിന്നപ്പോള്‍ പെണ്‍കുട്ടിയെ അപകീര്‍ത്തിപ്പെടുത്തി അമ്പലത്തറ ടൗണില്‍ അഷ്‌ക്കര്‍ പോസ്റ്റര്‍ പതിച്ചതിന് മറ്റൊരു കേസും അഷ്‌ക്കറിനെതിരെ രജിസ്റ്റര്‍ ചെയ്തിരുന്നു.
 
പരിയാരം മെഡിക്കല്‍ കോളജില്‍ എംബിബിഎസ് വിദ്യാര്‍ത്ഥിയായിരുന്ന അഷ്‌ക്കര്‍ കാഞ്ഞങ്ങാട് കോട്ടച്ചേരിയിലും അജാനൂര്‍ ഇഖ്ബാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപവുമാണ് ട്യൂഷന്‍ സെന്റര്‍ നടത്തിവന്നത്. കാഞ്ഞങ്ങാട്ടെ ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിനി സ്‌കൂളില്‍ അസംബ്ലിക്കിടെ തലകറങ്ങി വീഴുകയും സ്വകാര്യ ആസ്പത്രിയില്‍ പെണ്‍കുട്ടിയെ പ്രവേശിപ്പിക്കുകയും ചെയ്തതോടെയാണ് പീഡന വിവരം പുറത്തുവന്നത്. പ്രോസിക്യൂഷനു വേണ്ടി അഡീ. പബ്ലിക് പ്രോസിക്യൂട്ടര്‍ പി രാഘവനാണ് ഹാജരായത്.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?