സിദ്ദീഖിന്റെയടുത്തെത്തിയ അശ്വത് ചോദിച്ചു; പരാതിയെല്ലാം കൊടുത്തു കഴിഞ്ഞോ? കത്തിയുണ്ടെന്ന് സുഹൃത്ത് മുന്നറിയിപ്പ് നല്‍കുമ്പോഴേക്കും വയറിന് കുത്തിവീഴ്ത്തി, സംഭവത്തിന്റെ ഞെട്ടല്‍ മാറാതെ സുഹൃത്തുക്കള്‍

ഉപ്പള: (www.kasargodvartha.com 06.08.2018) ഉപ്പള സോങ്കാലിലെ സിപിഎം പ്രവര്‍ത്തകന്‍ സിദ്ദീഖിന്റെ കൊലപാതകത്തില്‍ ഞെട്ടല്‍ മാറാതെ സുഹൃത്തുക്കളും പാര്‍ട്ടി പ്രവര്‍ത്തകരും നാട്ടുകാരും. ഞായറാഴ്ച രാത്രി 11 മണിയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ഉപ്പള സോങ്കാലിലെ ഒരു ഇരിപ്പിടത്തില്‍ മൂന്ന് സുഹൃത്തുക്കളുമൊത്ത് സംസാരിച്ചു കൊണ്ടിരിക്കെയാണ് പ്രതി പ്രതാപ് നഗറിലെ അശ്വതും കാര്‍ത്തിക്കും എത്തിയത്. മുമ്പ് മദ്യവില്‍പനയുമായി ബന്ധപ്പെട്ട് അബൂബക്കര്‍ സിദ്ദീഖും സിപിഎം പ്രവര്‍ത്തകരും എക്‌സൈസിനും പോലീസിനും പരാതി നല്‍കിയിരുന്നു. ഇതിന്റെ പേരില്‍ ഇവര്‍ തമ്മില്‍ കടുത്ത ശത്രുത നിലനില്‍ക്കുകയായിരുന്നു.

വീട്ടില്‍ നിന്നും ഒരു ഫോണ്‍ കോള്‍ വന്നതിന്റെ അടിസ്ഥാനത്തിലാണ് സിദ്ദീഖ് സോങ്കാലിലേക്ക് പോയത്. കുറച്ചു വൈകിയിട്ടും തിരിച്ചുവരാതിരുന്നതിനെ തുടര്‍ന്ന് മാതാവ് ആമിന വിളിച്ചപ്പോള്‍ ഉടന്‍ വരുമെന്നും അറിയിക്കുകയായിരുന്നു. പിന്നീട് വിളിച്ചപ്പോള്‍ ഫോണെടുത്തില്ല. ഉപ്പള സോങ്കാലിലെ നിര്‍മാണം നടക്കുന്ന വീട് കേന്ദ്രീകരിച്ചായിരുന്നു മദ്യവില്‍പന സംഘം പ്രവര്‍ത്തിച്ചുവന്നിരുന്നത്. ഇവിടെ എത്തിയപ്പോള്‍ ഇത് നിങ്ങളുടെ ഏരിയ അല്ലെന്നും ഉടന്‍ പോകണമെന്നും അശ്വതും കൂടെയുള്ളവരും സിദ്ദീഖിനെയും കൂട്ടുകാരെയും ഭീഷണിപ്പെടുത്തി. ഇതേചൊല്ലി ഇവര്‍ തമ്മില്‍ വാക്കേറ്റവും നടന്നതായി സൂചനയുണ്ട്.

ഇവിടെ നിന്നും തിരിച്ചുപോയി സോങ്കാലിലെ ഇരിപ്പിടത്തില്‍ ഇരിക്കുമ്പോഴാണ് അവിടേക്ക് അശ്വതും കാര്‍ത്തിക്കും എത്തിയത്. പരാതിയെല്ലാം കൊടുത്തുകഴിഞ്ഞോ എന്ന് ചോദിച്ചതോടെ കൂടെയുള്ളവര്‍ കുറച്ചകന്നു നില്‍ക്കുകയും അശ്വതിന്റെ കൈയ്യില്‍ കത്തിയുണ്ടെന്ന് സുഹൃത്തുക്കള്‍ മുന്നറിയിപ്പ് നല്‍കുന്നതിനിടെ തന്നെ സിദ്ദീഖിന്റെ വയറ്റിലേക്ക് അശ്വത് കത്തി കുത്തിയിറക്കി. ബഹളം കേട്ട് ആളുകള്‍ ഓടിയെത്തുമ്പോഴേക്കും അക്രമി സംഘം ഇവിടെ നിന്നും രക്ഷപ്പെട്ടിരുന്നു. കുടല്‍ മാല പുറത്തു ചാടിയപ്പോള്‍ വയറ് പൊത്തിപ്പിടിച്ചാണ് സിദ്ദീഖിനെ സുഹൃത്തുക്കളും നാട്ടുകാരും ചേര്‍ന്ന് ആദ്യം ബന്തിയോട്ടെ സ്വകാര്യാശുപത്രിയിലും പിന്നീട് മംഗളൂരുവിലെ ആശുപത്രിയിലുമെത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

കൊല നടന്ന സ്ഥലത്തിനു സമീപത്തെ ഒരു വീട്ടില്‍ സി സി ടി വി ക്യാമറ ഉള്ളതിനാല്‍ ഇത് പരിശോധിക്കാനുള്ള നടപടിയും പോലീസ് സ്വീകരിച്ചിട്ടുണ്ട്. അക്രമി സംഘം ഇവിടെ നിന്നും രക്ഷപ്പെട്ട ശേഷം സോങ്കാലിലെ ഒരു രഹസ്യകേന്ദ്രത്തിലാണ് കഴിഞ്ഞിരുന്നതെന്നാണ് പോലീസിന് വിവരം ലഭിച്ചത്. ഇവിടെ നിന്നാണ് പിന്നീട് പ്രതികള്‍ കീഴടങ്ങുന്നതായി പോലീസിനെ അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ കുമ്പള സി ഐ പ്രേംസദനും കോസ്റ്റല്‍ സി ഐ സിബി തോമസും സംഘവുമെത്തി പ്രതികളെ കസ്റ്റഡിയിലെടുത്തത്. കൊലക്കുപയോഗിച്ച ആയുധവും പ്രതികളില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. പ്രതികളെ കൃത്യം നടന്ന സ്ഥലത്ത് കൊണ്ടുവന്ന് പോലീസ് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷം വൈകിട്ടോടെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതികളെ ചൊവ്വാഴ്ച ഉച്ചയോടെ കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.

കൊല്ലപ്പെട്ട സിദ്ദീഖിന്റെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം വിലാപയാത്രയായി ഉപ്പള സോങ്കാലിലെത്തിച്ച് വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ സോങ്കാല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. കൊല നടന്ന് 24 മണിക്കൂറിനുള്ളില്‍ തന്നെ പ്രതികളെ പോലീസിന് അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞത് ആശ്വാസമായി. കൊലയാളി സംഘത്തില്‍ കൂടുതല്‍പേര്‍ ഉള്‍പെട്ടിട്ടുണ്ടോ എന്ന് പോലീസ് പരിശോധിച്ചു വരുന്നുണ്ട്. നേരത്തെ ആര്‍ എസ് എസ് പ്രവര്‍ത്തകനായിരുന്ന അശ്വത് ഇപ്പോള്‍ ബിജെപിയുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കുന്നതെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഇവരുടെ രാഷ്ട്രീയബന്ധം പരിശോധിക്കുമെന്ന് ജില്ലാ പോലീസ് ചീഫ് നേരത്തെ വ്യക്തമാക്കിയിരുന്നു.

അവിവാഹിതനാണ് സിദ്ദീഖ്. അഞ്ചു വര്‍ഷം മുമ്പാണ് പിതാവ് അബൂബക്കര്‍ അസുഖത്തെ തുടര്‍ന്ന് മരണപ്പെട്ടത്. ഖത്തറില്‍ ജോലി ചെയ്യുന്ന സിദ്ദീഖ് 15 ദിവസം മുമ്പാണ് നാട്ടിലെത്തിയത്. മുഹമ്മദ് ആഷിഖ്, ഷാഹിന, സിയാല്‍ എന്നിവര്‍ സഹോദരങ്ങളാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Uppala, Murder, Crime, Top-Headlines, Friend, Killed, accused, arrest, Police, Siqqeeque murder; Friends Shocked
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?