രൂപയുടെ മരണം നാടിന്റെ ദുഖമായി; മരിച്ചത് ട്രെയിന്‍ ഇരമ്പല്‍ ശബ്ദം കേട്ട് ഹൃദയാഘാതത്തെ തുടര്‍ന്ന്

കാഞ്ഞങ്ങാട്:(www.kasargodvartha.com 23/08/2018) സിവില്‍ സപ്ലൈസ് ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡണ്ടും വെള്ളരിക്കുണ്ട് താലൂക്ക് അസി. സപ്ലൈ ഓഫീസറുമായ കൊവ്വല്‍പ്പള്ളിയിലെ കെ വി ദിനേശന്റെ ഭാര്യ രൂപയുടെ(40) മരണം നാടിന്റെ ദുഖമായി. അതേ സമയം ദീപ മരിച്ചത് ട്രെയിന്‍തട്ടിയല്ലെന്നും ട്രെയിന്‍ ഇരമ്പല്‍ ശബ്ദം കേട്ട് ഹൃദയാഘാതത്തെ തുടര്‍ന്നാണെന്നും ബന്ധുക്കള്‍ പറഞ്ഞു.

News, Kanhangad, Kasaragod, Kerala, Deadbody, Postmortem, Roopa's death cause of heart attack

രൂപയുടെ മാതൃസഹോദരിയുടെ മകളുടെ വിവാഹം ക്ഷണിക്കാന്‍ ബുധനാഴ്ച ഉച്ചക്ക് ഒന്നരമണിയോടെ മാതൃസഹോദരി ഭര്‍ത്താവ് റിട്ട. ബാങ്ക് ജീവനക്കാരന്‍ ഐങ്ങോത്തെ തമ്പാനും മരുമകന്‍ നേവി ഉദ്യോഗസ്ഥന്‍ രഞ്ജിത്തും ദിനേശന്റെ കൊവ്വല്‍പ്പള്ളി പടിഞ്ഞാറ് കല്ലംചിറ റോഡിലുള്ള വസതിയിലെത്തിയിരുന്നു. തുടര്‍ന്ന് വീടിന് പടിഞ്ഞാറ് റെയില്‍പാളത്തിനപ്പുറത്തുള്ള മറ്റുചില ബന്ധുക്കളെ കൂടി വിവാഹം ക്ഷണിക്കാന്‍ തമ്പാനും രഞ്ജിത്തും പോയി. ഇവര്‍ക്ക് വഴികാട്ടാന്‍ രൂപയും കൂടെപ്പോയിരുന്നു. മൂവരും റെയില്‍പ്പാളം കടക്കുകയും തമ്പാനും രഞ്ജിത്തും റെയില്‍പ്പാളത്തിനപ്പുറത്തുളള ബന്ധുവീട്ടിലേക്ക് പോകുകയും രൂപ റെയില്‍പ്പാളത്തിനരികില്‍ നില്‍ക്കുകയും ചെയ്തു.

ഇതിനിടെ അപ്രതീക്ഷമായി ട്രെയിന്‍ ഇരമ്പിയെത്തി. പൊടുന്നനെയുള്ള ട്രെയിനിന്റെ കടന്നുവരവില്‍ ശക്തമായ കാറ്റടിക്കുകയും ഭയന്നുവിറച്ച് റെയില്‍പ്പാളത്തിനരികില്‍ നിന്ന് രൂപ താഴേക്ക് ചാടുകയും ചെയ്തു. ബോധരഹിതയായി വീണ രൂപയെ തമ്പാനും രഞ്ജിത്തും റെയില്‍പ്പാളത്തിനരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ കയറ്റി ദിനേശനെ വിവരമറിയിക്കുകയും ഉടന്‍ തന്നെ മൂവരും ചേര്‍ന്ന് ജില്ലാ ആശുപത്രിയിലെത്തിച്ചുവെങ്കിലും രൂപയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. കാല്‍പ്പാദത്തിലേറ്റ ചെറിയൊരു മുറിവല്ലാതെ മറ്റു പരിക്കുകളൊന്നും ദേഹത്തുണ്ടായിരുന്നില്ല.

കാഞ്ഞങ്ങാട് സൗത്ത് ഗവ. ഹൈസ്‌കൂള്‍ മദര്‍ പിടിഎ ഭാരവാഹി എന്ന നിലയില്‍ പൊതുപ്രവര്‍ത്തന രംഗത്ത് ഏറെ സക്രിയമായിരുന്നു രൂപ.

കൊവ്വല്‍പ്പള്ളി കല്ലംചിറ പരിസരങ്ങളിലെ വീട്ടമ്മമാര്‍ ഉള്‍പ്പെടെയുള്ള പരിസരവാസികളുമായി ഏറെ ഹൃദയബന്ധം പുലര്‍ത്തിയിരുന്ന രൂപയുടെ ആകസ്മിക മരണം നാടിനെ ഈറനണിയിച്ചു. നിനച്ചിരിക്കാത്ത നേരത്ത് അമ്മയെ നഷ്ടപ്പെട്ട കുട്ടികളെയും തീര്‍ത്തും അപ്രതീക്ഷിതമായി ഭാര്യയുടെ വിയോഗത്തില്‍ തളര്‍ന്നുപോയ ഭര്‍ത്താവ് ദിനേശനെയും ആശ്വസിപ്പിക്കാന്‍ ബന്ധുക്കളും സുഹൃത്തുക്കളും ഏറെ പ്രയാസപ്പെട്ടു. മരണ വിവരമറിഞ്ഞ് രാഷ്ട്രീയ-സാമൂഹിക രംഗങ്ങളിലെ നിരവധി പേര്‍ വസതിയിലെത്തിയിരുന്നു.

കരിവെള്ളൂര്‍ ഓണക്കുന്ന് സ്വദേശിനിയാണ് രൂപ. വ്യാഴാഴ്ച രാവിലെ ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ ആരംഭിക്കുകയും ചെയ്തിരുന്നുവെങ്കിലും അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത ഹൊസ്ദുര്‍ഗ് പോലീസിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് മൃതദേഹം രാവിലെ 10 മണിയോടെ വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിന് പരിയാരം മെഡിക്കല്‍ കോളേജിലേക്ക് അയക്കുകയായിരുന്നു.

പരിയാരത്ത് പോസ്റ്റുമോര്‍ട്ടം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ഉച്ചക്ക് ഒരുമണിയോടെ കരിവെള്ളൂര്‍ ഓണക്കുന്നിലെ സ്വന്തം വസതിയില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചു. ഉച്ചക്ക് രണ്ടുമണിയോടെ കൊവ്വല്‍പ്പള്ളിയിലെ വസതിയിലെത്തിച്ചു. സംസ്‌കാരം വൈകിട്ട് തോയമ്മല്‍ സമുദായ ശ്മശാനത്തില്‍ നടന്നു.

ദുര്‍ഗാ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ഥി വരുണ്‍ ദേവ്, കാഞ്ഞങ്ങാട് സൗത്ത് ജീവിഎച്ച്എസ് വിദ്യാര്‍ത്ഥിനി ദേവനന്ദ എന്നിവര്‍ മക്കളാണ്. കരിവെള്ളൂര്‍ ഓണക്കുന്നിലെ നാരായണന്‍-കമലാക്ഷി ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: ദീപ, ഷീബ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kanhangad, Kasaragod, Kerala, Deadbody, Postmortem, Roopa's death cause of heart attack


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?