കരുണാനിധി: മഞ്ഞയെ സ്‌നേഹിച്ച മനുഷ്യന്‍

(www.kvartha.com 08.08.2018) തമിഴ് മക്കള്‍ക്ക് നിറങ്ങളെന്ന് പറഞ്ഞാല്‍ ജീവനാണ്. പച്ചയും മഞ്ഞയും ചുവപ്പും, കറുപ്പും എല്ലാം കലര്‍ന്നതാണ് അവരുടെ ജീവിതം. തെരഞ്ഞെടുപ്പ് കാലമായാലും അല്ലെങ്കിലും രാഷ്ട്രീയ നേതാക്കള്‍ നിറങ്ങളെ സ്‌നേഹിക്കുന്നു. അവരെ നെഞ്ചോട് ചേര്‍ക്കുന്ന അനുയായികളും അതു പിന്തുടരുന്നു. അതൊരു തമിഴ് ശീലമാണ്. ഡിഎംകെയ്ക്ക് ഇഷ്ടം മഞ്ഞയാണ്.

കലൈഞ്ജറെ വര്‍ഷങ്ങളായി മഞ്ഞഷാള്‍ ധരിക്കാതെ പുറത്തുകണ്ടിട്ടില്ല. കറുത്ത കണ്ണടയും മഞ്ഞഷാളും കരുണാനിധിയുടെ അടയാളം തന്നെയാണ്. ഡിഎംകെയുടെ പാര്‍ട്ടി യോഗങ്ങളിലും സമ്മേളനങ്ങളിലുമെല്ലാം മഞ്ഞ തെളിഞ്ഞുകാണാം. കരുണാനിധി പങ്കെടുക്കുന്ന യോഗവേദികളിലെ പിന്‍കര്‍ട്ടനുകള്‍ മഞ്ഞയായിരിക്കും. പാര്‍ട്ടി ചിഹ്നമായ ഉദയസൂര്യനിലുമുണ്ടല്ലോ മഞ്ഞ. ഡിഎംകെ മുഖപത്രമായ മുരശൊലിയുടെ നിറവും തലക്കെട്ടുകളുടെ നിറവും മഞ്ഞയിലാണ്.

 In remembrance of India's tallest leader Kalaignar Karunanidhi, Karunanidhi, Dead, Politics, DMK, Chief Minister, Hospital, Treatment, Doctor, National

കലൈഞ്ജര്‍ക്ക് ആദ്യകാലം മുതലേ മഞ്ഞയോട് വല്ലാത്ത ഇഷ്ടമുണ്ടായിരുന്നു. അത് പിന്നീട് ഡിഎംകെയിലേക്ക് പകര്‍ത്തുകയായിരുന്നു. സ്വാതന്ത്ര്യപൂര്‍വകാലത്ത് തമിഴ്‌നാട്ടില്‍ നില നിന്ന അസമത്വവും ജാതി വിവേചനവുമൊക്കെ പുത്തന്‍ കാലത്ത് ഇല്ലാതാക്കാന്‍ പെരിയാറാണ് ഷാള്‍ ധൈര്യപൂര്‍വം ധരിക്കാന്‍ അണികള്‍ക്ക് നിര്‍ദേശം നല്‍കിയത്. ഉന്നതജാതിയില്‍ പെട്ടവര്‍ മാത്രം ഷാള്‍ ധരിച്ചിരുന്ന അക്കാലത്ത് വിവേചനം അവസാനിപ്പിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയായിരുന്നു ആ നിര്‍ദേശം.

കരുണാനിധി ഇഷ്ടപ്പെട്ടത് മഞ്ഞ ഷാളിനെയാണെന്ന് മാത്രം. വെള്ളയുടുപ്പും, മഞ്ഞ ഷാളും, കറുത്ത ചില്ലുള്ള കട്ടി കണ്ണടയും. എന്നാല്‍ 46 വര്‍ഷത്തിനു ശേഷം തന്റെ കറുത്ത കണ്ണടയില്ലാതെ പൊതുജനമധ്യത്തില്‍ അദ്ദേഹം പ്രത്യക്ഷപ്പെട്ടു. ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരമാണ് 46 വര്‍ഷത്തിനു ശേഷം അദ്ദേഹം തന്റെ കറുത്ത കണ്ണട മാറ്റിയത്. പഴയ കണ്ണടയുമായി താരതമ്യം ചെയ്യുമ്പോള്‍ ഭാരക്കുറവുണ്ടെന്ന കാരണത്താലാണ് ഡോക്ടര്‍മാര്‍ അതു നിര്‍ദേശിച്ചത്.

കറുത്ത കട്ടി ഫ്രെയിമല്ല എന്ന പ്രത്യേകതയും പുതിയ കണ്ണടയ്ക്കുണ്ടായിരുന്നു. അമിത ഭാരമുള്ള പഴയ കണ്ണട കണ്ണിനും നെറ്റിക്കും ദോഷം ചെയ്യുമെന്നായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞത്. ഇതേത്തുടര്‍ന്നാണ് തന്റെ വ്യക്തി മുദ്ര പതിപ്പിച്ച കണ്ണട മാറ്റാന്‍ കരുണാനിധി തീരുമാനിച്ചത്. ഡോക്ടറുടെ നിര്‍ദേശം ആദ്യം നിരസിച്ച കരുണാനിധി പിന്നീട് കുടുംബത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങുകയായിരുന്നു. മകന്‍ എം.കെ. തമിഴരശനാണ് കരുണാനിധിക്കായി അനുയോജ്യമായ പുതിയ ഫ്രെയിം തെരഞ്ഞെടുത്തത്.

കനം കുറഞ്ഞ ഫ്രെയിം ജര്‍മ്മനിയില്‍ നിന്ന് പ്രത്യേകം ഇറക്കുമതി ചെയ്തതായിരുന്നു. ഡോക്ടര്‍ നിര്‍ദേശിച്ച കണ്ണട കിട്ടാന്‍ ഏറെ പ്രയാസപ്പെടുകയും ചെയ്തു. ഓര്‍ഡര്‍ ചെയ്ത് 40 ദിവസത്തിനുശേഷമാണു ജര്‍മനിയില്‍ നിന്നു കണ്ണടയെത്തിയത്. തൂവല്‍പ്പോലെ ഭാരം കുറഞ്ഞ കണ്ണടയാണു കരുണാനിധിക്കായി ഒരുക്കിയത്. പുതിയ കണ്ണട ധരിച്ച് അദ്ദേഹം പൊതുജനമധ്യത്തില്‍ എത്തിയത് അപൂര്‍വം.

പ്രായാധിക്യത്തിന്റെ അവശതകളാല്‍ പൊതുപരിപാടികള്‍ ഒഴിവാക്കി വീട്ടില്‍ കഴിയുകയായിരുന്നു തമിഴകത്തിന്റെ പ്രിയ നേതാവ്. അതിനിടെയാണ് രോഗാതുരനായി മരണത്തിന് കീഴടങ്ങിയത്. 2012 ഒക്ടോബര്‍. ജയലളിതയെ തെരഞ്ഞെടുപ്പില്‍ പുറത്താക്കും വരെ താന്‍ കറുത്ത ഷര്‍ട്ട് ധരിക്കുമെന്ന് കരുണാനിധി പ്രഖ്യാപിച്ചു. അന്നത്തെ പ്രതിപക്ഷ നേതാവിന്റെ പ്രഖ്യാപനം അണികളെയാകെ അമ്പരിപ്പിച്ചു. എന്നാല്‍, അധികം വൈകാതെ ഒക്ടോബര്‍ എട്ടിന് അദ്ദേഹം പഴയ വേഷത്തില്‍ വെള്ളഷര്‍ട്ടും മഞ്ഞ ഷാളുമണിഞ്ഞ് ഒന്നും സംഭവിക്കാത്തത് പോലെ പൊതുജനമധ്യത്തില്‍ പ്രത്യക്ഷപ്പെട്ടു.

പാര്‍ട്ടി മുഖപത്രമായ മുരശൊലി വഴി കാര്യങ്ങള്‍ വിശദീകരിക്കുന്ന പതിവും അന്ന് കരുണാനിധി തെറ്റിച്ചു. നാലുദിവസത്തിന് ശേഷം കരുണാനിധിക്ക് മനം മാറാനുള്ള കാരണം തിരക്കിയപ്പോള്‍ അടുത്ത കുടുംബാംഗങ്ങള്‍ പറഞ്ഞതിങ്ങനെ: 'കുടുംബത്തിലും പാര്‍ട്ടിയിലും ആവശ്യത്തിന് പ്രശ്‌നങ്ങളുണ്ട്. ഇനി കലൈജ്ഞര്‍ കറുപ്പുകൂടി അണിഞ്ഞാല്‍ ഒന്നും നടക്കാതെ പോവും'.

ദ്രാവിഡ പാര്‍ട്ടികള്‍ക്ക് ഒഴിച്ചുകൂടാനാവാത്തതാണ് വസ്ത്രത്തിന്റെ രാഷ്ട്രീയം. പൊതുജനങ്ങള്‍ തിരിച്ചറിയുന്ന വേഷങ്ങള്‍ പൊടുന്നനെ മാറ്റുന്നത് തനിക്കും പാര്‍ട്ടിക്കും ദോഷകരമാകുമെന്ന് കരുണാനിധി തിരിച്ചറിഞ്ഞുകാണണം. മഞ്ഞ ഷാള്‍ അണിയുന്നതിനെ കുറിച്ച് ചോദിക്കുന്നത് കരുണാനിധിക്ക് പൊതുവെ ഇഷ്ടമില്ലായിരുന്നു. ഏതായാലും ഇതിന് പിന്നിലെ കഥ ഇങ്ങനെയാണ്.

1940 കള്‍. ദ്രാവിഡ പ്രസ്ഥാനത്തിന്റെ സ്ഥാപകനായ പെരിയാര്‍ ഇ.വി.രാമസ്വാമി ഒരു സംഗീത പരിപാടിയില്‍ അതിഥിയായി പങ്കെടുക്കുന്നു. നാദസ്വരം വായിക്കുന്ന വിദ്വാന്‍ വിയര്‍പ്പുതുടയ്ക്കാന്‍ ഒരുഷാള്‍ ഉപയോഗിച്ചിരുന്നു. ഇടയ്ക്കിടെ എടുത്തുതുടയ്ക്കാനുള്ള സൗകര്യത്തിന് അയാള്‍ അതെടുത്ത് തോളത്തിട്ടു. ഇതുകണ്ട ഉന്നതജാതിയില്‍ പെട്ട ജന്മി അത് തോളത്ത് നിന്ന് മാറ്റാന്‍ നാദസ്വര വിദ്വാനോട് ആജ്ഞാപിച്ചു. എന്നാല്‍, സംഭവത്തെ ശക്തമായി അപലപിച്ച പെരിയാര്‍ കോപിഷ്ഠനായി ഇറങ്ങിപ്പോയി.

പിറ്റേന്നാണ് എല്ലാ ദ്രാവിഡ കഴകം അംഗങ്ങളോടും ഉന്നതജാതിയില്‍ പെട്ടവരുടെ അംഗവസ്ത്രത്തിന് ബദലായി തോളില്‍ ടവല്‍ ധരിക്കാന്‍ പെരിയാര്‍ ആവശ്യപ്പെട്ടത്. പിന്നീട് കരുണാനിധി മഞ്ഞ ഷാള്‍ അംഗവസ്ത്രമാക്കിയതിന് പിന്നിലും പെരിയാറിന്റെ പ്രചോദനം തന്നെ.

Keywords: In remembrance of India's tallest leader Kalaignar Karunanidhi, Karunanidhi, Dead, Politics, DMK, Chief Minister, Hospital, Treatment, Doctor, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?