49 വര്‍ഷത്തിന് ശേഷം ഡിഎംകെയ്ക്ക് പുതിയ അധ്യക്ഷന്‍: എം കെ സ്റ്റാലിന്‍ പാര്‍ട്ടി അധ്യക്ഷനായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു, ചുമതല വൈകിട്ട് ; അഴഗിരി ഇടഞ്ഞ് തന്നെ

ചെന്നൈ: (www.kvartha.com 28.08.2018) ഡിഎംകെയുടെ അധ്യക്ഷനായി എം.കെ. സ്റ്റാലിന്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ചൊവ്വാഴ്ച രാവിലെ ഒന്‍പതുമണിക്ക് പാര്‍ട്ടി ആസ്ഥാനമായ അണ്ണാ അറിവാലയത്തില്‍ ചേര്‍ന്ന ഡിഎംകെ ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. 65കാരനായ സ്റ്റാലിന്‍ വൈകിട്ട് ചുമതലയേല്‍ക്കും. 49 വര്‍ഷത്തിനുശേഷമാണ് ഇപ്പോള്‍ ഡിഎംകെയ്ക്ക് പുതിയ അധ്യക്ഷന്‍ ആകുന്നത്.

അരനൂറ്റാണ്ട് കാലം എം.കരുണാനിധി തന്നെയായിരുന്നു ഈ പദവി വഹിച്ചിരുന്നത്. ഇപ്പോള്‍ അദ്ദേഹം പിന്‍ഗാമിയായി വളര്‍ത്തിക്കൊണ്ടുവന്ന മകന്റെ ചുമലിലായിരിക്കയാണ് ആ ഉത്തവാദിത്തം. തെരഞ്ഞെടുക്കപ്പെട്ട മൂവായിരത്തോളം പ്രതിനിധികള്‍ പങ്കെടുത്ത കൗണ്‍സിലില്‍ പുതിയ ട്രഷററായി മുതിര്‍ന്ന നേതാവ് ദുരൈമുരുഗനെയും തെരഞ്ഞെടുത്തു.

M K Stalin wins DMK presidential post uncontested, Chennai, News, Politics, Trending, DMK, Family, Election, Nationa

ഡിഎംകെയ്ക്കു 64 സംഘടനാ ജില്ലകളുണ്ട്. മുഴുവന്‍ ജില്ലാ സെക്രട്ടറിമാരും പ്രസിഡന്റ് സ്ഥാനത്തേക്കുള്ള സ്റ്റാലിന്റെ നാമനിര്‍ദേശ പത്രികയില്‍ ഒപ്പിട്ടു. തെക്കന്‍ തമിഴ്‌നാട്ടില്‍ കരുത്തനായി വാണിരുന്ന എം.കെ. അഴഗിരിക്കു പിന്തുണയുമായി ചെറിയ ശബ്ദം പോലും ഇതുവരെ പാര്‍ട്ടിയില്‍നിന്നുയര്‍ന്നിട്ടില്ല. സ്റ്റാലിന്റെ പിടി അത്ര ശക്തമാണെന്നാണ് ഇത് വ്യക്തമാക്കുന്നത്. കുടുംബത്തില്‍നിന്നു സജീവ രാഷ്ട്രീയത്തിലുള്ള എം.കെ. കനിമൊഴി എംപി സഹോദര യുദ്ധത്തില്‍ സ്റ്റാലിനൊപ്പമാണെന്നു വ്യക്തമാക്കിക്കഴിഞ്ഞു.

പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ കൈയില്‍ ഭദ്രമായിരിക്കുമ്പോഴും അഴഗിരിയുടെ വെല്ലുവിളി സ്റ്റാലിനെ അസ്വസ്ഥനാക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഇരു സഹോദരന്മാരും തമ്മില്‍ മൂപ്പിളമ തര്‍ക്കം തുടങ്ങിയപ്പോള്‍ ഒത്തുതീര്‍പ്പെന്ന നിലയില്‍ കരുണാനിധി നേരത്തെ അഴഗിരിയെ മധുരയിലേക്കയച്ചിരുന്നു. ചെന്നൈ സ്റ്റാലിന്റെ തട്ടകമാക്കുകയും ചെയ്തു. കരുണാനിധിയുടെ മരണംവരെ നിലനിന്ന ആ ധാരണ മറികടന്ന് അഴഗിരി സ്റ്റാലിന്റെ തട്ടകത്തില്‍ കരുത്തു തെളിയിക്കാനെത്തുകയാണ്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചുമണിക്ക് ചെന്നൈയില്‍ ഒരു ലക്ഷം പേരുടെ റാലി നടത്തുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം ഡി എം കെ അധ്യക്ഷനായി ചുമതലയേറ്റ സ്റ്റാലിന് ഒരുപാട് ഉത്തരവാദിത്തങ്ങളാണ് നിറവേറ്റാനുണ്ടാവുക. തുടര്‍ച്ചയായ തെരഞ്ഞെടുപ്പ് പരാജയങ്ങളില്‍നിന്നു പാര്‍ട്ടിയെ കരകയറ്റുകയാണു സ്റ്റാലിനു മുന്നിലെ ആദ്യ ലക്ഷ്യം. അതിന് ഏറ്റവും നല്ല അവസരമാണ് തിരുവാരൂരിലും തിരുപ്പറന്‍കുണ്ട്രത്തും വരുന്ന ഉപതെരഞ്ഞെടുപ്പ്. മാത്രമല്ല, അടുത്ത വര്‍ഷം ലോക്‌സഭാ തെരഞ്ഞെടുപ്പും വരികയാണ്.

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന രണ്ടു മണ്ഡലങ്ങളും അഴഗിരിയുടെ ശക്തി കേന്ദ്രമായിരുന്ന മധുര മേഖലയിലാണ്. രണ്ടും കല്‍പ്പിച്ചൊരു പോരാട്ടത്തിനാണു ഭാവമെങ്കില്‍, കരുണാനിധിയുടെ മണ്ഡലമായ തിരുവാരൂരില്‍ അഴഗിരി സ്ഥാനാര്‍ഥിയായി വരാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

തെരഞ്ഞെടുപ്പ് വിജയം അനിവാര്യമായ ഘട്ടത്തില്‍ അഴഗിരി വഴിമുടക്കുമോയെന്ന ആശങ്ക ഡിഎംകെയ്ക്കുള്ളില്‍ ചിലര്‍ക്കെങ്കിലുമുണ്ട്. രണ്ടു ഉപതെരഞ്ഞെടുപ്പുകളിലും പാര്‍ട്ടിയെ ജയിപ്പിക്കാനായില്ലെങ്കില്‍ സ്റ്റാലിനെതിരെ മുറുമുറുപ്പുയരും. മകന്‍ ഉദയനിധിയെ നേതൃനിരയിലേക്കു കൊണ്ടുവരുന്നതില്‍ ചില മുതിര്‍ന്ന നേതാക്കള്‍ക്കെങ്കിലും എതിരഭിപ്രായമുണ്ട്. സ്റ്റാലിന്‍ സര്‍വ ശക്തനായി നില്‍ക്കുമ്പോള്‍ പക്ഷേ, തിരുവായ്ക്ക് എതിര്‍വായില്ല. തെരഞ്ഞെടുപ്പ് വിജയത്തിലൂടെ ആധിപത്യം നിലനിര്‍ത്താനായില്ലെങ്കില്‍ സ്റ്റാലിന്‍ ദുര്‍ബലനാകും. അഴഗിരിക്കു മുന്നില്‍ അതു പുതിയ അവസരവുമാകും.

അതിനിടെ 'ഡിഎംകെയില്‍ തിരിച്ചെടുത്തില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും എന്ന മുന്നറിയിപ്പും അഴഗിരി നല്‍കിക്കഴിഞ്ഞു. കരുണാനിധി ജീവിച്ചിരുന്നപ്പോള്‍ തന്നെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കാന്‍ ആഗ്രഹിച്ചിരുന്നു. കലൈജ്ഞറുടെ മരണ ശേഷം പാര്‍ട്ടി ദുര്‍ബലമാകരുത്. അതിനുവേണ്ടിയാണു താന്‍ പോരാട്ടത്തിനിറങ്ങിയത്. റാലിയോടെ തമിഴകത്തു തനിക്ക് എത്രമാത്രം പിന്തുണയുണ്ടെന്നു വ്യക്തമാകും' എന്നും അഴഗിരി പറഞ്ഞു.

Keywords: M K Stalin wins DMK presidential post uncontested, Chennai, News, Politics, Trending, DMK, Family, Election, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?