യുവാവിനെ പുഴയില്‍ തള്ളിയിട്ട് കൊന്ന കേസ്: ഒന്നാംപ്രതി കുറ്റക്കാരന്‍: മറ്റൊരാളെ വെറുതെവിട്ടു: ശിക്ഷ 23ന്

 
കാസര്‍കോട് (www.evisonnews.co): യുവാവിനെ പുഴയില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയെ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി. രണ്ടാം പ്രതിയെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെവിട്ടു. കാടങ്കോട് മൂലക്കല്‍ രാജേഷി (28)നെ കൊലപ്പെടുത്തിയ കേസില്‍ കാടങ്കോട്ടെ ടി.വി വിശ്വംഭരനെ (50)യാണ് കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജ് പി.എസ് ശശികുമാര്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പ്രതിക്കുള്ള ശിക്ഷ ആഗസ്റ്റ് 23ന് വിധിക്കും.
കേസിലെ രണ്ടാം പ്രതി കെ. രാജനെയാണ് സംശയത്തിന്റെ ആനുകൂല്യം നല്‍കി വിട്ടയച്ചത്. കേസിലെ മൂന്നാം പ്രതിയായിരുന്ന മാടായി സുകുമാരനെ പോലീസ് മാപ്പുസാക്ഷിയാക്കിയിരുന്നു.
 
2007 ജൂലൈ 11നാണ് രാജേഷി (28)നെ മടക്കര പുഴയില്‍ കൊല്ലപ്പെട്ട നിലയില്‍ കാണപ്പെട്ടത്. ലോക്കല്‍ പൊലീസായിരുന്നു ആദ്യം കേസ് അന്വേഷിച്ചിരുന്നത്. അസ്വാഭാവികമരണത്തിന്റെ പട്ടികയില്‍പ്പെടുത്തി തുടക്കത്തില്‍ പൊലീസ് സംഭവത്തെ ലഘൂകരിക്കുകയും ബോധപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് മൂന്നുപേര്‍ക്കെതിരേ കേസെടുക്കുകയുമായിരുന്നു. എന്നാല്‍ അന്വേഷണം തൃപ്തികരമല്ലെന്ന് കാണിച്ച് നാട്ടുകാര്‍ നടത്തിയ പ്രക്ഷോഭത്തെ തുടര്‍ന്ന് 2008 മെയ് മാസം ക്രൈംബ്രാഞ്ച് കേസ് അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. ക്രൈംബ്രാഞ്ച് സി.ഐയായിരുന്ന കെ.വി വേണുഗോപാലാണ് കേസ് അന്വേഷണം നടത്തി മരണം കൊലപാതകമാണെന്ന് കണ്ടെത്തുകയും മൂന്നു പ്രതികളെ അറസ്റ്റു ചെയ്യുകയുമായിരുന്നു.
 
ജൂലൈ 10ന് മടക്കര ബോട്ടു ജെട്ടിയില്‍ ബോട്ടില്‍ വെച്ച് മീന്‍ പൊരിക്കുകയായിരുന്ന മാടായി സുകുമാരന്‍, മൂലക്കാല്‍ രാജേഷ് എന്നിവരുമായി ഈസമയം അവിടെയെത്തിയ വിശ്വംഭരന്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും സംഘട്ടനത്തില്‍ കലാശിക്കുയും മുറിവേറ്റ രാജേഷിനെ പുഴയിലേക്ക് തള്ളിയിട്ടെന്നുമാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. 2011ലാണ് കോടതി അനുമതിയോടെ മൂന്നാം പ്രതിയെ മാപ്പുസാക്ഷിയാക്കിക്കൊണ്ട് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 50ഓളം സാക്ഷികളെ കേസില്‍ വിസ്തരിച്ചിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി രാഘവന്‍ ഹാജരായി.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?