വഖഫ് ബോര്‍ഡ് മുന്‍ സി ഇ ഒയ്ക്കെതിരെയുള്ള വിജിലന്‍സ് അന്വേഷണത്തിന് പിന്നിലെ ഗൂഡാലോചന: പ്രവാസി വ്യവസായി ഹൈക്കോടതിയെ സമീപിച്ചു, ഹര്‍ജി ഫയലില്‍ സ്വീകരിച്ചു

കൊച്ചി: (www.kasargodvartha.com 02.07.2018) വഖഫ് ബോര്‍ഡ് മുന്‍ സി ഇ ഒയും കേന്ദ്ര വഖഫ് കൗണ്‍സില്‍ സെക്രട്ടറിയുമായ അഡ്വ. ബി എം ജമാലിനെതിരെയുള്ള വിജിലന്‍സ് അന്വേഷണത്തിന് പിന്നിലെ ഗൂഡാലോചന പുറത്ത് കൊണ്ടുവരണമെന്നാവശ്യപ്പെട്ട് പ്രവാസി വ്യവസായി ഹൈക്കോടതിയെ സമീപിച്ചു. ബി എം ജമാലിന്റെ സഹോദരനും പ്രവാസി വ്യവസായിയുമായ ബി എം നൗഷാദ് ആണ് ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി ഹര്‍ജി ഫയലില്‍ സ്വീകരിക്കുകയും വിജിലന്‍സ് വകുപ്പിനോട് വിശദീകരണം ചോദിച്ചിരിക്കുകയുമാണ്.

വിജിലന്‍സ് അന്വേഷണത്തിന്റെ ഭാഗമായി തയ്യാറാക്കിയ കോണ്‍ഫിഡന്‍ഷ്യല്‍ വെരിഫിക്കേഷന്‍ റിപ്പോര്‍ട്ടില്‍ തന്റെ വസ്തുക്കളില്‍ ഉള്‍പ്പെട്ട കാസര്‍കോട് മുട്ടത്തൊടിയിലെ ഒമ്പത് ഏക്കര്‍ ഫാം ഹൗസും മറ്റും ബി എം ജമാലിന്റെ ബിനാമി വസ്തുക്കളാണെന്ന പരാമര്‍ശം ഗൂഢാലോചനയുടെ ഭാഗമാണെന്നും അതുകൊണ്ട് അന്വേഷണത്തിന് ഒരു സീനിയര്‍ ഐപിഎസ് ഓഫീസറെ ചുമതലപ്പെടുത്തണമെന്നുമാവശ്യപ്പെട്ടാണ് ബി എം ജമാലിന്റെ സഹോദരനും യുഎഇയിലെ ഇ എന്‍ പി ഐ ഗ്രൂപ്പ് കമ്പനികളുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായിരുന്ന ബി എം നൗഷാദ് ഹൈക്കോടതിയെ സമീപിച്ചത്.

1996 ല്‍ കമ്പനി ആരംഭിച്ചതു മുതല്‍ കമ്പനിയുടെ ജനറല്‍ മാനേജര്‍, ഡയറക്ടര്‍, വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചതിനുശേഷം ലിസ്റ്റഡ് കമ്പനിയായ ഇ എന്‍ പി ഐയുടെ 12 കമ്പനികളുടെ ചീഫ് എക്സിക്യൂട്ടിവ് ഓഫീസറായി താന്‍ പ്രവര്‍ത്തിച്ചിരുന്നുവെന്ന് നൗഷാദ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പ്രസ്തുത കമ്പനികളില്‍ ഏകദേശം 700 ഓളം ഇന്ത്യക്കാര്‍ക്ക് ജോലി നല്‍കിയിട്ടുള്ള ബി എം നൗഷാദ് ഇപ്പോള്‍ വെസ്റ്റ് ലണ്ടന്‍ യൂണിവേഴ്സിറ്റി യുഎഇ ബ്രാഞ്ച് ക്യാമ്പസിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ കൂടിയാണ്. കൂടാതെ മടിക്കേരിയിലുള്ള ബേക്കല്‍ റിസോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഡയറക്ടറും സഹോദരനായ ബി എം സാദിഖ് കമ്പനിയുടെ മാനേജിംഗ് ഡയറക്ടറുമാണ്. യു എ ഇ യിലെ യുണൈറ്റഡ് അറബ് ബാങ്കിന്റെയും ഇന്ത്യയിലെ എന്‍ ആര്‍ ഐ അക്കൗണ്ടുകളുടെയും ബാങ്ക് സ്റ്റേറ്റുമെന്റുകള്‍ ഹര്‍ജിയോടൊപ്പം ഹൈക്കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. കാസര്‍കോട് ജില്ലയില്‍ ഇന്നും സ്മരിക്കപ്പെടുന്ന ഒരു ജനകീയ ബിഡിഒയുടെ മക്കളായ താനടക്കം മറ്റു സഹോദരങ്ങളും യുഎഇയില്‍ സാമാന്യം ഭേദപ്പെട്ട നിലയിലാണെന്നും അതുകൊണ്ട് തന്നെ ഉന്നത പദവി വഹിക്കുന്ന ബി എം ജമാലിനെതിരെയുള്ള ഇത്തരം ആരോപണങ്ങള്‍ ഗൂഢാലോചനയുടെ ഭാഗമാണെന്നും ബി എം നൗഷാദ് ഹര്‍ജിയില്‍ ആരോപിക്കുന്നു.

ജില്ലാ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായിരിക്കെ 2001 ല്‍ അന്നത്തെ സര്‍ക്കാര്‍, സഹോദരനായ ജമാലിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ തസ്തികയിലേക്കുള്ള നിയമനം നിഷേധിച്ചപ്പോള്‍ അത് ഒരു നിയമ യുദ്ധത്തിലൂടെ നേടിയതിന്റെ പ്രതികാരമാണ് പിന്നീട് സര്‍ക്കാരുകള്‍ മാറിവന്ന ഘട്ടത്തിലൊക്കെ ഇത്തരം അന്വേഷണങ്ങളും ആരോപണങ്ങളും നടത്തിയിട്ടുള്ളതെന്നും നൗഷാദ് ഹര്‍ജിയില്‍ ആരോപിക്കുന്നു. രണ്ട് തവണയായി പട്ടേല്‍ മന്‍സില്‍ എന്ന കുടുംബ വീട്ടില്‍ വിജിലന്‍സ് അധികൃതര്‍ റെയ്ഡ് നടത്തിയിരുന്നുവെങ്കിലും നഷ്ടപ്പെട്ടുവെന്നു കരുതിയിരുന്ന പാന്‍ കാര്‍ഡ്, വിവാഹ സര്‍ട്ടിഫിക്കറ്റ്, ചികിത്സാ ബില്ലുകള്‍ എന്നിവ മാത്രമാണ് കണ്ടെത്തിയത്.

ജമാലിനെതിരെ തയ്യാറാക്കിയ കോണ്‍ഫിഡന്‍ഷ്യല്‍ വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട് അബദ്ധ പഞ്ചാംഗമാണെന്നും അത് വിജിലന്‍സ് വകുപ്പിന് അപമാനകരമാണെന്നും നൗഷാദ് വ്യക്തമാക്കുന്നു. കോണ്‍ഫിഡന്‍ഷ്യല്‍ വെരിഫിക്കേഷന്‍ റിപ്പോര്‍ട്ടില്‍ എട്ടാം ക്ലാസിലും പ്ലസ്ടുവിലും പഠിക്കുന്ന ജമാലിന്റെ മക്കളെ യഥാക്രമം കര്‍ണ്ണാടകയില്‍ ബി എ എം എസ് വിദ്യാര്‍ത്ഥിയായും  മൂന്നാം വര്‍ഷ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയുമായാണ് കാണിച്ചിട്ടുള്ളത്. ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായിരിക്കെ ഔദ്യോഗിക വസതിയിലായിരുന്നു താമസമെന്ന് അറിയാമായിരുന്നിട്ടും പ്രസ്തുത വസതിയുടെ പേരില്‍ 26,80,000 രൂപ വാടകയായി ജമാലിന്റെ ചിലവിനത്തില്‍ കാണിച്ച് വരവില്‍ കവിഞ്ഞ ചിലവെന്നു വരുത്തിത്തീര്‍ത്ത് കേസെടുക്കുകയാണുണ്ടായത്.

പ്രസ്തുത കാലത്തെ യഥാര്‍ത്ഥ ശമ്പളം 1,04,00,112 രൂപയായിരുന്നു. അത് മറച്ചുവെച്ച് 59,00,139 രൂപയാണ് ശമ്പള വരുമാനമായി എഫ്ഐആറില്‍ കാണിച്ചിട്ടുള്ളത്. ഹര്‍ജി അനുവദിച്ച കോടതി വിജിലന്‍സിന്റെ മറുപടിക്കായി ജൂലൈ രണ്ടാം വാരത്തിലേക്ക് മാറ്റിവെച്ചിരിക്കുകയാണ്. ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകനായ അഡ്വ. ബാബു കറുകപ്പാടത്ത് മുഖേനയാണ് ഹര്‍ജി ഫയല്‍ ചെയ്തത്.

Keywords: Kerala, kasaragod, High-Court, news, case, Vigilance-raid, Allegation, Adv. BM Jamal, BM Noushad, Waqaf Board


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?