നാത്തൂന്മാരുടെ തിരോധാന കേസിന് ക്ലൈമാക്‌സ്, ദാഇഷില്‍ ചേരാന്‍ രാജ്യം വിട്ടുവെന്നത് കെട്ടുകഥ; യുവാക്കളില്‍ ഒരാള്‍ കോടതിയില്‍ കീഴടങ്ങി; യുവതികളെ മടങ്ങിവരാന്‍ പ്രേരിപ്പിച്ചത് പോലീസിന്റെയും ബന്ധുക്കളുടെയും തന്ത്രപരമായ നീക്കം

ചെറുവത്തൂര്‍: (www.kasargodvartha.com 17.07.2018) നാത്തൂന്മാരെയും കൂട്ടി നാടുവിട്ട രണ്ട് പേരില്‍ ഒരാള്‍ കോടതിയില്‍ കീഴടങ്ങി. ബന്ധുക്കളായ യുവതികളെയും കൂട്ടി നാടുവിട്ട ചെറുവത്തൂര്‍ കാടങ്കോട്ടെ ശിഹാബാണ് തിങ്കളാഴ്ച ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരായത്. ഒരുമാസം മുമ്പാണ് ശിഹാബും സുഹൃത്ത് മുള്ളേരിയയിലെ ഷംസീറും ശിഹാബിന്റെ ബന്ധുവായ പഴയങ്ങാടി മുട്ടത്തെ സുലൈമത്ത്(24), സുലൈമത്തിന്റെ സഹോദര ഭാര്യ കുഞ്ഞിമംഗലത്തെ ബുഷറ (26) എന്നിവരോടൊപ്പം നാടുവിട്ടത്.
Cheruvathur, Kasaragod, Missing, Court, Police, 4 Missing case: Youth Surrendered to the court

സംഭവത്തെ തുടര്‍ന്ന് ബുഷറയുടെ ബന്ധുക്കള്‍ പഴയങ്ങാടി പോലീസ് സ്റ്റേഷനിലും സുലൈമത്തിന്റെ ബന്ധുക്കള്‍ പയ്യന്നൂര്‍ പോലീസ് സ്റ്റേഷനിലും ശിഹാബിന്റെ പിതാവ് ചന്തേര പോലീസ് സ്റ്റേഷനിലും പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് മൂവരും തിരിച്ചുവന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയില്‍ നാലുപേരും ഐ എസില്‍ ചേരാന്‍ രാജ്യം വിട്ടതായും അഭ്യൂഹമുയര്‍ന്നിരുന്നു. ഇതോടെ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം ഗൗരവമായ അന്വേഷണം തന്നെ നടത്തി. തളിപ്പറമ്പ് ഡിവൈഎസ്പി കെ വി വേണുഗോപാലിന്റെ നിയന്ത്രണത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘവും രൂപീകരിച്ചു. ഇവരുടെ തിരോധാനത്തിന് പിന്നില്‍ ഐഎസ് ബന്ധമുണ്ടെന്ന് ബലപ്പെട്ട സംശയമുണ്ടായെങ്കിലും അന്വേഷണ സംഘം അന്നുതന്നെ ഇത് നിഷേധിച്ചിരുന്നു.

തുടര്‍ന്ന് ശാസ്ത്രീയമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് യുവതികളെ രണ്ടുപേരെയും ഒളിവില്‍ കഴിഞ്ഞിരുന്ന തമിഴ്‌നാട്ടില്‍ നിന്നും സമര്‍ത്ഥമായി നാട്ടിലേക്കെത്തിക്കാന്‍ സാധിച്ചത്. ബുഷ്‌റയുടെ സുഹൃത്തുക്കള്‍ വഴി ഫേസ്ബുക്കിലെ മെസഞ്ചറിലൂടെ ആശയവിനിമയം നടത്തുകയായിരുന്നു. ബുഷ്‌റയെ കാണാതായതുമുതല്‍ നാലു കുട്ടികളും ഭക്ഷണം പോലും കഴിക്കാതെ അവശ നിലയിലാണെന്നും ആരോഗ്യ സ്ഥിതി പോലും ഗുരുതരമാണെന്നും അറിയിച്ചതോടെ നാട്ടിലേക്ക് മടങ്ങാന്‍ ബുഷ്‌റ സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും ഭര്‍ത്താവും ബന്ധുക്കളും എങ്ങനെ പ്രതികരിക്കുമെന്നറിയാതെ ഭയപ്പെട്ടു. ഒടുവില്‍ പിതാവ് തന്നെ ബുഷ്‌റയുമായി സംസാരിക്കുകയും യാതൊരു ബുദ്ധിമുട്ടും ഉണ്ടാകുകയില്ലെന്നും ഉറപ്പ് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഒടുവില്‍ തിരിച്ചുവരാന്‍ സന്നദ്ധതയായത്.

ഇതിനിടയില്‍ സുലൈമത്തിന്റെ ഭര്‍ത്താവ് മറ്റൊരു വിവാഹത്തിന് തയ്യാറാവുകയും ചെയ്തതോടെ സുലൈമത്തും ബുഷ്‌റയ്‌ക്കൊപ്പം മടങ്ങാന്‍ തയ്യാറായി. തമിഴ്‌നാട്ടില്‍ നിന്നും ശിഹാബിനും ഷംസീറിനുമൊപ്പം പാലക്കാട്ടേക്കത്തി ഇരുവരും ബന്ധുക്കള്‍ക്കൊപ്പം നാട്ടിലേക്ക് മടങ്ങി. എന്നാല്‍ ശിഹാബ് പാലക്കാട്ടു നിന്നും യുവതികളുടെ ബന്ധുക്കളെ കാണാതെ മറ്റൊരു വഴിക്ക് കാഞ്ഞങ്ങാട്ടെത്തി കോടതിയില്‍ കീഴടങ്ങുകയായിരുന്നു.

പടന്നക്കാട്ടെ യുവതിയെ അഞ്ചുമാസം മുമ്പ് വിവാഹം കഴിച്ച ശിഹാബ് തനിക്ക് ചേര്‍ന്ന ഭര്‍ത്താവല്ല താനെന്ന് ഭാര്യയോട് പറഞ്ഞ ശേഷമാണ് യുവതികള്‍ക്കൊപ്പം നാടുവിട്ടത്. നാടുവിടുമ്പോള്‍ ഗള്‍ഫിലെ വ്യാപാരിയും കുഴല്‍പ്പണ ഇടപാടുകാരനുമായ അടുത്ത ബന്ധു നാട്ടില്‍ വിതരണം ചെയ്യാനായി അയച്ചുകൊടുത്ത ലക്ഷങ്ങളുമായാണ് യുവതികള്‍ക്കൊപ്പം നാടുവിട്ടത്. ബുഷറ നാലു മക്കളെയും സുലൈമത്ത് രണ്ടും മക്കളെയും ഭര്‍തൃവീടുകളില്‍ ആക്കിയ ശേഷമാണ് നാടുവിട്ടത്. നാടുവിട്ട ശിഹാബ് സുലൈമത്തിന്റെ മാതൃസഹോദരിയുടെ മകനാണ്.

എറണാകുളം, കൊല്ലം, തമിഴ്‌നാട് എന്നിവിടങ്ങളില്‍ കറങ്ങി ആഡംബര ഹോട്ടലുകളില്‍ താമസിച്ച് ലക്ഷങ്ങള്‍ പൊടിച്ച ഇവര്‍ യുവതികളുടെ 10 പവന്‍ സ്വര്‍ണാഭരണങ്ങളും സുഖജീവിതത്തിനായി വില്‍പ്പന നടത്തിയിരുന്നു. ശിഹാബും കൂടി കോടതിയില്‍ കീഴടങ്ങിയതോടെ ഈ തിരോധാന കേസിന് ക്ലൈമാക്‌സ് ആയി. ഷംസീറിനെ കാണാതായതുമായി ബന്ധപ്പെട്ട് പരാതിയൊന്നുമില്ലാത്തതിനാല്‍ അതേക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്താതെ കേസ് അവസാനിപ്പിക്കുമെന്നാണ് സൂചന.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Cheruvathur, Kasaragod, Missing, Court, Police, 4 Missing case: Youth Surrendered to the court 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?