ഗുഡ് ടച്ചും ബാഡ് ടച്ചും; പെണ്‍മക്കള്‍ വഴിതെറ്റാതിരിക്കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ടത്

കൂക്കാനം റഹ് മാന്‍

(www.kvartha.com 03.07.2018) നമ്മുടെ പെണ്‍കുട്ടികള്‍ വഴിതെറ്റി സഞ്ചരിക്കാന്‍ ഇടവരുത്തുന്നതില്‍ അവരെ മാത്രം കുറ്റപ്പെടുത്തിയതുകൊണ്ട് കാര്യമില്ല. രക്ഷിതാക്കളാണ് അവരെ നേര്‍വഴിക്ക് നയിക്കാന്‍ ശ്രമിക്കേണ്ടത്. പെണ്‍കുട്ടികളെ സ്വതന്ത്രമായി വിടണം, പക്ഷേ നിയന്ത്രണം രക്ഷിതാക്കളുടെ കൈയ്യിലാകണം. ചില കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അച്ഛനും, അമ്മയും പഴഞ്ചനാണെന്ന പഴി കേള്‍ക്കേണ്ടിവരും. കുട്ടികളുടെ പ്രശ്‌നങ്ങള്‍ നേരിട്ട് പഠിച്ചതില്‍ നിന്നാണ് ചില കാര്യങ്ങള്‍ സൂചിപ്പിക്കുന്നത്. അവര്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ നിന്ന് മോചിതരാകാന്‍ താഴെ പറയുന്ന പ്രവര്‍ത്തനങ്ങള്‍ ചെയ്തുനോക്കൂ..

പ്രശ്‌നങ്ങള്‍ തുടങ്ങുന്നതിനും, അതീവ ഗുരുതരമായ പ്രവര്‍ത്തനങ്ങളിലേക്ക് പെണ്‍കുട്ടികളെ നയിക്കുന്നതിനും, ഇടവരുത്തുന്ന വില്ലന്‍ മൊബൈലാണ്. അതുകൊണ്ട് തന്നെ പെണ്‍കുട്ടികള്‍ക്ക് അത്യാവശ്യത്തിനല്ലാതെ മൊബൈല്‍ഫോണ്‍ കൊടുക്കാതിരിക്കുക. സുഹൃത്തുക്കള്‍ വിളിക്കുമ്പോള്‍ രക്ഷിതാക്കളുടെ സാന്നിധ്യത്തിലല്ലാതെ സംസാരിക്കാന്‍ അനുവദിക്കാതിരിക്കുക.


അറിഞ്ഞിടത്തോളം പെണ്‍കുട്ടികളെ കാമപൂര്‍ത്തീകരണത്തിന് വിധേയരാക്കുന്നത് ബന്ധുക്കളും, വീട്ടില്‍ സ്ഥിരമായി എത്തുന്ന അതിഥികളും, ജോലിക്കാരുമാണ്. അതുകൊണ്ടുതന്നെ വീട്ടില്‍ വരുന്നവര്‍ക്കു വേണ്ട ഭക്ഷണവും മറ്റും രക്ഷാകര്‍ത്താക്കള്‍ തന്നെ എത്തിച്ചു കൊടുക്കുക. അത്തരക്കാരുമായുള്ള കുട്ടിയുടെ പെരുമാറ്റം നിരീക്ഷിക്കുക. പരിചിതരും, അപരിചിതരുമായ പുരുഷന്മാരോട് സംസാരിക്കേണ്ടി വരുമ്പോള്‍ ഗൗരവത്തില്‍ തന്നെ സംസാരിക്കാന്‍ പഠിപ്പിക്കുക. പലപ്പോഴും പെണ്‍കുട്ടികളുടെ മൃദുലഭാഷ അന്യരുടെ മനസ്സില്‍ വേണ്ടാത്ത ചിന്ത ഉണ്ടാക്കും.

പെണ്‍കുട്ടികളുടെ രഹസ്യങ്ങള്‍ അമ്മമാര്‍ക്ക് ലഭിക്കണമെങ്കില്‍ മകളുടെ കൂട്ടുകാരികളോട് ചങ്ങാത്തം കൂടുക. സ്‌കൂളില്‍ നിന്നോ, കോളജില്‍ നിന്നോ, പഠനയാത്രയ്ക്ക് പോകാന്‍ സമ്മതിക്കരുത്. പകരം കുടുംബ സമേതം ടൂര്‍ പോകുക. ആണ്‍ - പെണ്‍ വ്യത്യാസമില്ലാതെ ഇടപെഴകാനും ആഘോഷത്തിമിര്‍പ്പില്‍ മദ്യവും മയക്കുമരുന്നുകളും ഉപയോഗിക്കുവാനും, മറ്റ് അസാന്‍മാര്‍ഗ്ഗിക വഴികളിലേക്ക് തിരിയാനും, അവസരങ്ങള്‍ ഉണ്ടാക്കുന്നു. മകളെ ഒറ്റയ്ക്ക് വീട്ടില്‍ നിര്‍ത്താതിരിക്കാന്‍ ശ്രദ്ധ വേണം. വീട്ടില്‍ മകള്‍ മാത്രമേ ഉള്ളൂ എന്ന് തിരിച്ചറിയുന്ന കാമവെറിയാര്‍ ഇത്തരം അവസരങ്ങള്‍ ചൂഷണം ചെയ്യാന്‍ സാധ്യതയുണ്ട്.

പെണ്‍മക്കള്‍ പഠിക്കുന്ന സ്ഥാപനങ്ങളുമായി രക്ഷിതാക്കള്‍ ബന്ധപ്പെടണം. അവര്‍ സഞ്ചരിക്കുന്ന വഴികളും അവര്‍ അറിഞ്ഞും അറിയാതെയും സന്ദര്‍ശിക്കുന്നതും നല്ലതാണ്. പഠിക്കുന്ന സ്ഥാപനങ്ങളിലെ സമയക്രമം അറിഞ്ഞിരിക്കണം. സ്‌പെഷ്യല്‍ ക്ലാസ് ഉണ്ട് എന്ന് കുട്ടി പറഞ്ഞാല്‍, പഠിക്കുന്ന സ്ഥാപനങ്ങളില്‍ വിളിച്ച് ഉറപ്പു വരുത്തണം.

പെണ്‍കുട്ടികളോട് അമ്മയും അച്ഛനും സുഹൃത്തിനെപ്പോലെ പെരുമാറുക. എല്ലാം തുറന്ന് സംസാരിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടാക്കിയെടുക്കുക. രക്ഷിതാക്കള്‍ തങ്ങളോട് സ്‌നേഹവും കരുതലും പ്രകടിപ്പിക്കുന്നുണ്ട് എന്ന് ബോധ്യപ്പെടുത്തണം. സ്‌നേഹവും, ലാളനയും, കിട്ടാതിരിക്കുമ്പോഴാണ് കപട സ്‌നേഹം കാണിക്കുന്നവരുടെ ചതിക്കുഴികളിലേക്ക് അവര്‍ ആകര്‍ഷിക്കപ്പെടുന്നത്.

'ഇന്ന് നീ സുന്ദരിയായിട്ടുണ്ടല്ലോ'. 'നിനക്ക് ഈ ഡ്രസ് നന്നായി ചേരുന്നു', തുടങ്ങിയ പ്രശംസാ വാക്കുകളും, അഭിനന്ദന പ്രകടനങ്ങളും, കുട്ടികള്‍ക്ക് നല്‍കേണ്ടത് രക്ഷിതാക്കളാണ്. ഇങ്ങനെ ചെയ്തില്ലായെങ്കില്‍ വഴിയരികിലെ കഴുകന്മാരുടെ പ്രശംസയ്ക്ക് അവള്‍ പ്രധാന്യം നല്‍കും.

പഠന സാമഗ്രികളും, ബാഗുകളും മറ്റും അവര്‍ അറിഞ്ഞും, അറിയാതെയും പരിശോധിക്കണം. രക്ഷിതാക്കള്‍ നല്‍കാത്ത പണമോ, മൊബൈല്‍ പോലുള്ള വസ്തുക്കളോ, കണ്ടെത്തുകയാണെങ്കില്‍ അതേക്കുറിച്ച് അന്വേഷിച്ച് ഉറപ്പു വരുത്തണം.

ലഗ്ഗിന്‍സ് പോലുള്ള ഇറുകിയ വസ്ത്രങ്ങള്‍ ഒരു കാരണവശാലും, മക്കള്‍ക്ക് വാങ്ങിക്കൊടുക്കാതിരിക്കുക. ഇങ്ങനെ ചെയ്താല്‍ കഴുകന്‍ കണ്ണുകളില്‍ നിന്ന് ഒരു പരിധി വരെ സംരക്ഷണം ലഭിക്കും. മകള്‍ വിവാഹജീവിതത്തോടുള്ള ആഗ്രഹം നേരിട്ട് പ്രകടിപ്പിക്കുകയോ, സുഹൃത്തുക്കള്‍ അറിയിക്കുകയോ ചെയ്താല്‍ എത്രയും പെട്ടെന്ന് വിവാഹത്തിനുള്ള തുടക്കം കുറിക്കുക.

ഇതിനെല്ലാം ഉപരിയായി കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം നല്‍കണം. സ്ത്രീ പുരുഷ ലൈംഗിക ബന്ധത്തെക്കുറിച്ചുള്ള പാഠം അല്ല ഇത്. അവര്‍ക്കെതിരായി നടക്കുന്ന ലൈംഗിക ചൂഷണങ്ങളെപ്പറ്റിയും മറ്റൊരാള്‍ തന്നോട് ചെയ്യുന്നത് ലൈംഗിക അതിക്രമം ആണെന്നു മനസ്സിലാക്കാനുള്ള വിവേകം കുട്ടികള്‍ക്കുള്ള ലൈംഗിക വിദ്യാഭ്യാസത്തിലൂടെ നല്‍കണം. കുട്ടികളെ ബാഡ് ടച്ചും, ഗുഡ് ടച്ചും എന്താണെന്ന് മനസ്സിലാക്കിക്കൊടുക്കണം. മറ്റൊരാളില്‍ നിന്ന് മോശം പെരുമാറ്റം ഉണ്ടാകുന്ന സമയം ഒരു നിമിഷം പോലും പാഴാക്കാതെ അവിടെ നിന്നും വിട്ടുപോകാന്‍ പഠിപ്പിക്കണം.

ഇത്തരം കാര്യങ്ങള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ രക്ഷിതാക്കളോട് തുറന്നു പറയാനുള്ള മാനസിക ശക്തി ഉണ്ടാക്കിക്കൊടുക്കണം. ചില കുട്ടികള്‍ ഭയപ്പാടുമൂലം രക്ഷിതാക്കളോട് കാര്യങ്ങള്‍ പറയാറില്ല. താന്‍ ലൈംഗിക കാര്യങ്ങള്‍ പഠിച്ചു വച്ചിട്ടുണ്ട് എന്ന് രക്ഷിതാക്കള്‍ സംശയിക്കുമോ എന്ന് ഭയന്നാണ് പല കുട്ടികളും ഇത്തരം കാര്യങ്ങല്‍ പങ്കുവെയ്ക്കാത്തത്. ഇതിന് രക്ഷിതാക്കള്‍ കുട്ടികളുമായി ഇടപെഴകണം. സുഹൃത്തിനെപ്പോലെ പെരുമാറാനും കുറച്ച് സമയം നീക്കി വെച്ചേ പറ്റൂ.

ഇതില്‍ പറഞ്ഞ നിര്‍ദ്ദേശങ്ങള്‍ അനുഭവത്തിന്റെ വെളിച്ചത്തില്‍ സൂചിപ്പിച്ചതാണ്. പലതും പഴഞ്ചനാണെന്ന് തോന്നാമെങ്കിലും ഇത്തരം കാര്യങ്ങളില്‍ രക്ഷിതാക്കള്‍ ഇടപെട്ടേ പറ്റൂ. രക്ഷിതാക്കളുടെ മുന്നില്‍ ഇതൊരു ചര്‍ച്ചയ്ക്കായി വയ്ക്കുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Article, Kookanam-Rahman, Girl, Molestation, Parents, Love, Good touch and Bad touch; Parents be careful 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?