തങ്ങളുടെ ആത്മഹത്യയ്ക്ക് ഉത്തരവാദി സി പി എം കൗണ്‍സിലര്‍; ദമ്പതികളുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി

കോട്ടയം: (www.kvartha.com 05.07.2018) ചങ്ങനാശ്ശേരിയില്‍ പോലീസ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ച ദമ്പതികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. ദമ്പതികളുടെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. ആത്മഹത്യാ കുറിപ്പില്‍ സി പി എം കൗണ്‍സിലര്‍ സജികുമാറാണ് തങ്ങളുടെ ആത്മഹത്യയ്ക്ക് ഉത്തരവാദിയെന്നാണ് ദമ്പതികള്‍ പറയുന്നത്. 

ചങ്ങനാശ്ശേരി പുഴവാത് ഇല്ലംപള്ളി വീട്ടില്‍ സുനില്‍ കുമാര്‍, ഭാര്യ രേഷ്മ എന്നിവരെയാണ് ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ സയനൈഡ് കഴിച്ച് താമസിക്കുന്ന വാടക വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. സ്വര്‍ണം നഷ്ടപ്പെട്ടെന്ന സി പി എം നഗരസഭാംഗത്തിന്റെ പരാതിയില്‍ ഇവരെ കഴിഞ്ഞദിവസം പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ച് 11 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.

Changanasseri couple suicide letter found,Kottayam, News, Trending, Letter, Police, Accused, Suicide, Kerala

രേഷ്മ എഴുതിയതെന്നു കരുതുന്ന കുറിപ്പാണ് കണ്ടെത്തിയിട്ടുള്ളത്. കത്തിലെ പ്രധാന പരാമര്‍ശങ്ങള്‍ ഇവയാണ്: സ്വര്‍ണം മോഷ്ടിച്ചെന്ന് പോലീസ് മര്‍ദിച്ച് എഴുതി വാങ്ങുകയായിരുന്നു. ആത്മഹത്യയ്ക്കു കാരണം ചങ്ങനാശ്ശേരി നഗരസഭാ സി പി എം കൗണ്‍സിലര്‍ സജികുമാറാണ്. വീട് നിര്‍മാണവുമായി ബന്ധപ്പെട്ട് സജികുമാര്‍ തന്നെയാണ് സ്വര്‍ണം വിറ്റത്. 100 ഗ്രാം സ്വര്‍ണം മാത്രമേ തങ്ങളുടെ ഭാഗത്തുനിന്ന് നഷ്ടപ്പെട്ടിട്ടുള്ളു. എന്നാല്‍ 400 ഗ്രാം സ്വര്‍ണം എടുത്തുവെന്ന് പോലീസ് മര്‍ദിച്ച് മൊഴിയെടുക്കുകയായിരുന്നു. അതിനാലാണ് ആത്മഹത്യയിലേക്ക് പോകുന്നത്.

സ്വര്‍ണപ്പണിക്കാരനായിരുന്ന സുനില്‍, ഹിദായത്ത് നഗറിലുള്ള നഗരസഭാംഗം ഇ.എ.സജികുമാറിന്റെ വീട്ടില്‍ കഴിഞ്ഞ പന്ത്രണ്ടുവര്‍ഷമായി സ്വര്‍ണപ്പണി ചെയ്യുകയായിരുന്നു. സുനിലിനോടൊപ്പം സുഹൃത്ത് രാജേഷും ചേര്‍ന്നാണ് സ്വര്‍ണപ്പണി ചെയ്തിരുന്നത്. കഴിഞ്ഞ ദിവസം കണക്ക് നോക്കിയപ്പോള്‍ നല്‍കിയ സ്വര്‍ണത്തില്‍ 400 ഗ്രാമിന്റെ കുറവുണ്ടെന്ന് കണ്ടെത്തിയെന്നും ഇതേ തുടര്‍ന്ന് സജികുമാര്‍ സുനില്‍കുമാറിനെതിരെ പരാതി നല്‍കിയിരുന്നുവെന്നും ചങ്ങനാശ്ശേരി പോലീസ് പറഞ്ഞു. 

സജികുമാറിന്റെ പരാതിയെ തുടര്‍ന്നാണ് സുനിലിനെ ചോദ്യംചെയ്യാന്‍ തിങ്കളാഴ്ച വിളിപ്പിച്ചത്. സുനിലിനൊപ്പം രേഷ്മയും സ്‌റ്റേഷനിലെത്തിയിരുന്നു. തുടര്‍ന്ന് രാത്രി ഒമ്പതുമണിയോടെയാണ് ഇവരെ വിട്ടയച്ചത്.

അതിനിടെ ബുധനാഴ്ച വൈകുന്നേരം നാലു മണിക്ക് മുമ്പ് എട്ട് ലക്ഷം രൂപ സജികുമാറിന് കൈമാറണമെന്ന് പറഞ്ഞുവെന്നും ഇത് നല്‍കാന്‍ നിര്‍വാഹമില്ലാത്തതിനാല്‍ ആത്മഹത്യ ചെയ്യുകയാണെന്നും സുനില്‍ ഫോണില്‍ വിളിച്ച് അറിയിച്ചതായി ജ്യേഷ്ഠന്‍ അനില്‍ പറഞ്ഞു.

തുടര്‍ന്ന് അരകിലോമീറ്റര്‍ ദൂരെയുള്ള ഇവരുടെ താമസസ്ഥലത്തേക്ക് അനില്‍ ഓടിയെത്തി. കതക് തള്ളിത്തുറന്ന് അകത്ത് കയറിയപ്പോള്‍ ഇരുവരും കട്ടിലില്‍ കിടക്കുന്ന നിലയില്‍ കാണുകയായിരുന്നു. സുനിലിന് ഈ സമയം ബോധമുണ്ടായിരുന്നു. മുറിയുടെ തറയില്‍ രണ്ട് ഗ്ലാസുകളിലായി ലായനി കലക്കിവെച്ച നിലയിലും കണ്ടിരുന്നു. സഹോദരന്‍ അനില്‍ ഉടന്‍തന്നെ വാകത്താനം പോലീസില്‍ വിവരം അറിയിച്ചു. വാകത്താനം എസ്.ഐ. അഭിലാഷിന്റെ നേതൃത്വത്തില്‍ പോലീസ് വീട്ടിലെത്തി ഇരുവരെയും ചങ്ങനാശ്ശേരി ജനറല്‍ ആശുപത്രിയിലെത്തിച്ചു. അപ്പോഴേക്കും മരണം സംഭവിച്ചതായി പോലീസ് പറഞ്ഞു. ഒരു വര്‍ഷം മുമ്പാണ് ചെങ്ങന്നൂര്‍ സ്വദേശിയായ രേഷ്മയെ സുനില്‍ കുമാര്‍ വിവാഹം കഴിക്കുന്നത്.

അതിനിടെ പോലീസ് മര്‍ദിച്ചതിലെ മനോവിഷമത്താലാണ് സുനിലും രേഷ്മയും ആത്മഹത്യ ചെയ്തതെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. സംഭവം വിവാദമായതിനുപിന്നാലെ ചങ്ങനാശ്ശേരി എസ്.ഐ. ഷെമീര്‍ഖാനെ സ്ഥലംമാറ്റി. ക്രൈം റെക്കോഡ്‌സ് ബ്യൂറോ ഡിവൈ.എസ്.പി. പ്രകാശന്‍ ടി. പടന്നയിലിന് അന്വേഷണച്ചുമതല നല്‍കി.

പ്രതിപക്ഷ പാര്‍ട്ടികളായ യു ഡി എഫും ബി ജെ പിയും സംഭവത്തില്‍ പ്രതിഷേധിച്ച് ചങ്ങനാശ്ശേരിയില്‍ ഹര്‍ത്താല്‍ നടത്തുകയാണ്. വ്യാഴാഴ്ച രാവിലെ ആറുമണിമുതല്‍ വൈകിട്ട് ആറുമണിവരെയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഹര്‍ത്താല്‍ പുരോഗമിക്കുകയാണ്. നിരത്തില്‍ വാഹനങ്ങള്‍ കുറവാണ്. ദീര്‍ഘദൂര കെ എസ് ആര്‍ ടി സി സര്‍വീസുകള്‍ നടത്തുന്നുണ്ട്. പത്തുമണിക്ക് പ്രതിഷേധ പ്രകടനം നടന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Changanasseri couple suicide letter found,Kottayam, News, Trending, Letter, Police, Accused, Suicide, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?