കൊല്ലത്ത് സ്‌കൂള്‍ കുട്ടികളെ മണിചെയിനില്‍ പെടുത്തുന്ന മാഫിയ സംഘം വിലസുന്നു, ജാഗ്രതൈ

കൊല്ലം: (www.kvartha.com 13.07.2018) ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ കുട്ടികളെ മണിചെയിനില്‍ ആകൃഷ്ടരാക്കുന്ന സംഘം ജില്ലയില്‍ വ്യാപകമാകുന്നു. നഗരത്തിലെയും പ്രാന്തപ്രദേശങ്ങളിലെയും ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളെയാണ് ഏജന്റുമാര്‍ ലക്ഷ്യമിടുന്നത്. കുണ്ടറയിലെ ഒരു സ്‌കൂളില്‍ പഠിക്കുന്ന കുട്ടിയോടു കുടുംബവുമായി ബന്ധപ്പെട്ട ഒരു ചടങ്ങിന് ഞായറാഴ്ച പോകണമെന്ന് പിതാവ് ആവശ്യപ്പെട്ടപ്പോള്‍ എതിര്‍ത്തതോടെയാണ് ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തായത്.

ബന്ധുക്കളിലൊരാള്‍ അനുനയപൂര്‍വം വിവരങ്ങള്‍ ആരാഞ്ഞപ്പോള്‍ ഞായറാഴ്ച കൊല്ലത്തെ ഒരു ഹോട്ടലില്‍ ക്ലാസിന് പോകണമെന്ന് കുട്ടി വെളിപ്പെടുത്തി. കുട്ടിയുടെ പക്കല്‍ ധാരാളം പണം വന്നുചേരുന്നുണ്ടെന്നും നഗരത്തിലെ ഒരു ബഹുനില മാളില്‍ ആയിരവും രണ്ടായിരവും പല ദിവസവും ചെലവിട്ടിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി. മൂവായിരത്തിലേറെ കുട്ടികള്‍ പഠിക്കുന്ന വിദ്യാലയത്തിലെ പ്ലസ്‌വണ്‍, പ്ലസ്ടു ബാച്ചിലുള്ള കുട്ടികള്‍ പലരും മണിചെയിന്‍ മാഫിയയുടെ പിടിയില്‍ അകപ്പെട്ടതായി സ്‌കൂള്‍ അധികൃതര്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായി.

Kollam school students involving money chain group, Kollam, News, Crime, Criminal Case, Students, Police, Case, Probe, Missing, Complaint, Kerala

ഇന്റര്‍നെറ്റ് വഴിയാണ് മാഫിയയുടെ പ്രവര്‍ത്തനം. 12,000 രൂപ ഓണ്‍ലൈനില്‍ അടയ്ക്കണം. പതിനെട്ടു വയസില്‍ താഴെയുള്ള കുട്ടികളാണ് ഇടപാടുകാരെന്നതിനാല്‍ മാതാപിതാക്കളുടെ പാന്‍കാര്‍ഡിന്റെ നമ്പര്‍ വാങ്ങിയാണ് ഇടപാടുകള്‍ നടത്തിവന്നിരുന്നത്. ക്രീമുകള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍ എന്നിവ കൊറിയറില്‍ അയച്ചുകൊടുക്കുകയും ഇത് വില്‍പന നടത്തി പണം സമ്പാദിക്കുന്നതോടെ കുട്ടികള്‍ ഇതില്‍ ആകൃഷ്ടരാവുകയും ചെയ്യും.

ആദ്യം ചേരുന്ന കുട്ടി സുഹൃത്തിനെ കൂടി മണി ചെയിനില്‍ ചേര്‍ക്കുകയും തുടര്‍ന്ന് ഇതൊരു ചങ്ങലയായി നീളുകയും ചെയ്യുന്നു. കൊറിയര്‍ മുഖേന വിതരണം ചെയ്യുന്ന പാക്കറ്റുകളില്‍ ലഹരിമരുന്നു വിപണനം പോലും നടക്കുന്നതായി രക്ഷിതാക്കള്‍ സംശയിക്കുന്നു. ഇടയ്ക്കിടെ വന്‍ നഗരങ്ങളിലെ ഹോട്ടലുകളില്‍ വിപണനതന്ത്രം പഠിപ്പിക്കാനെന്ന പേരിലാണ് ക്ലാസുകള്‍ അരങ്ങേറുന്നത്. ഇവിടെ കുട്ടികളെ ബ്രെയിന്‍വാഷ് ചെയ്യുകയാണ് പതിവ്.

വന്‍ തുക ഫീസ് നല്‍കി പഠിക്കേണ്ട കാര്യമില്ലെന്നും ലക്ഷങ്ങള്‍ ഓരോ ആഴ്ചയും സമ്പാദിക്കാനാകുമെന്നും ചില അനുഭവസാക്ഷ്യങ്ങള്‍ നിരത്തി വിശ്വസിപ്പിക്കുന്നതോടെ കുട്ടികള്‍ നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിങ് കമ്പനിയുടെ അടിമകളായി മാറുന്നു. ചില കൗമാരക്കാര്‍ ബി.എം.ഡബ്ല്യു കാറിന്റെ മുന്നില്‍ നില്‍ക്കുന്ന ചിത്രങ്ങളുമൊക്കെ പ്രദര്‍ശിപ്പിച്ചാണ് ക്ലാസിനെത്തുന്ന കുട്ടികളുടെ വിശ്വാസം നേടിയെടുക്കുന്നത്.

രണ്ടു മാസങ്ങള്‍ക്കു മുമ്പു നഗരപ്രാന്തത്തിലെ ഒരു സ്‌കൂളില്‍ നിന്നു രണ്ടു കുട്ടികള്‍ അപ്രത്യക്ഷരായിരുന്നു. പതിനാറും പതിനേഴും വയസുള്ള കുട്ടികള്‍ സ്‌കൂളില്‍ പോയിട്ട് തിരികെ എത്തിയില്ല. ബാഗില്‍ ഷര്‍ട്ടും പാന്റും കരുതിവച്ചാണ് ഇവര്‍ പോയത്. മൊബൈല്‍ സ്വിച്ച് ഓഫായിരുന്നു. രാത്രിയായിട്ടും തിരികെ എത്താത്തതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ ശക്തികുളങ്ങര പോലീസില്‍ പരാതി നല്‍കി.

ഇടയ്‌ക്കെപ്പോഴോ മൊബൈല്‍ ഓണ്‍ ആയപ്പോള്‍ കുട്ടികളുമായി പോലീസ് ബന്ധപ്പെട്ടു. ടീം ലീഡര്‍ ഒപ്പമുണ്ടെന്നായിരുന്നു കുട്ടികളുടെ മറുപടി. അയാള്‍ക്ക് ഫോണ്‍ നല്‍കാന്‍ പറഞ്ഞിട്ട് ആദ്യം കുട്ടികള്‍ അനുസരിച്ചില്ല. പോലീസ് സ്വരം കടുപ്പിച്ചതോടെ ഇയാള്‍ ഫോണെടുത്തു. വിവരം തിരക്കിയപ്പോഴാണ് മണിചെയിന്‍ ഇടപാടിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തായത്.

അടുത്ത ദിവസം രാവിലെ കുട്ടികളെ പുലര്‍ച്ചെ കാവനാട് ജങ്ഷനില്‍ ഇറക്കിവിടുകയും അവര്‍ വീടുകളിലെത്തുകയും ചെയ്തു. ശക്തികുളങ്ങര പോലീസ് കേസെടുത്തതോടെ പ്രതികള്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം തുടങ്ങി. പോലീസ് കര്‍ശന നടപടികള്‍ക്കു തുടക്കമിട്ടതോടെ കേസ് രാജിയാക്കാനുള്ള ശ്രമം തുടങ്ങി.

അവരുടെ വക്കാലത്തുമായി മാതാപിതാക്കളെ സമീപിച്ചവരില്‍ ചില രാഷ്ട്രീയ നേതാക്കളും സാമുദായിക നേതാക്കളും ഉള്‍പ്പെടുന്നുവെന്നത് മാഫിയ സംഘത്തിന്റെ ശക്തിയും സ്വാധീനവും വിളിച്ചോതുന്നു.

Keywords: Kollam school students involving money chain group, Kollam, News, Crime, Criminal Case, Students, Police, Case, Probe, Missing, Complaint, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?