ബിജെപി ആനയെ പോലെ, മെരുക്കാന്‍ നല്ല തോട്ടി ആവശ്യം; പുത്തന്‍ കൂറ്റുകാര്‍ക്ക് പ്രവേശനം നല്‍കുമ്പോള്‍ പഴയവരെ തഴയുന്നു, പാര്‍ട്ടിയെ രൂക്ഷമായി വിമര്‍ശിച്ച് പി പി മുകുന്ദന്‍

തിരുവനന്തപുരം: (www.kvartha.com 03.07.2018) ബിജെപി ആനയെ പോലെയാണെന്നും മെരുക്കാന്‍ നല്ല തോട്ടി ആവശ്യമാണെന്നും പാര്‍ട്ടിയില്‍ നിന്ന് ഒഴിവാക്കപ്പെട്ട മുതിര്‍ന്ന നേതാവ് പി.പി.മുകുന്ദന്‍. ഒരു സ്വകാര്യ ചാനലിന്റെ അഭിമുഖത്തിലാണ് പി പി മുകുന്ദന്‍ പാര്‍ട്ടിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.

പുത്തന്‍ കൂറ്റുകാര്‍ക്ക് പ്രവേശനം നല്‍കുമ്പോള്‍ പഴയവരെ തഴയുന്നുവെന്ന് പറഞ്ഞ അദ്ദേഹം ഇപ്പോഴത്തെ സാഹചര്യത്തില്‍ ബിജെപിയുടെ നേതൃപദവിയിലേക്കു വരാന്‍ തീരെ താല്‍പര്യമില്ലെന്നും വ്യക്തമാക്കി. മുകുന്ദനെ പാര്‍ട്ടി നേതൃപദവിയിലേക്കു തിരികെ കൊണ്ടുവരാന്‍ ദേശീയ നേതൃത്വം ആലോചിക്കുന്നുവെന്ന വാര്‍ത്തകളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തു ബിജെപിയുടെ നില പരുങ്ങലിലാണെന്നും കേഡര്‍ പാര്‍ട്ടിയെ നയിക്കാന്‍ നാഥനില്ലാത്ത അവസ്ഥ പാര്‍ലമെന്റു തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാക്കുമെന്നും മുകുന്ദന്‍ അറിയിച്ചു.

P P Mukundhan slams Kerala BJP, Thiruvananthapuram, News, Politics, Criticism, BJP, Election, Kannur, Kerala

സംസ്ഥാന പ്രസിഡന്റിനെ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ താങ്കളെ അധ്യക്ഷപദവിയിലേക്കു കേന്ദ്രനേതൃത്വം പരിഗണിക്കുന്നുവെന്ന് കേള്‍ക്കുന്നല്ലോ എന്ന ചോദ്യത്തിന് ഇക്കാര്യത്തില്‍ ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഉള്‍പാര്‍ട്ടി ചര്‍ച്ചകള്‍ നടക്കുന്നില്ല എന്നതാണ് ഇപ്പോഴത്തെ വലിയ പോരായ്മയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താന്‍ പോലുമറിയാതെയാണു തന്നെ ഗവര്‍ണറാക്കിയതെന്നു കുമ്മനം രാജശേഖരന്‍ തന്നെ പറഞ്ഞിരുന്നല്ലോ. വോട്ടെടുപ്പിനു തൊട്ടുമുമ്പായി അധ്യക്ഷസ്ഥാനത്തുനിന്നും അദ്ദേഹത്തെ നീക്കിയത് വലിയ തെറ്റായിരുന്നു. ഈ വികാരം തന്നെയാണ് ആര്‍എസ്എസ് നേതൃത്വവും പ്രകടിപ്പിച്ചത്.

മാതൃസംഘടനയ്ക്ക് ആ തീരുമാനം വലിയ വിഷമമുണ്ടാക്കി. അത് ചെറിയൊരു വികാരപ്രകടനം മാത്രമായി കാണരുത്. കുമ്മനം രാജശേഖരന്‍ അടിസ്ഥാനപരമായി ഒരു പ്രചാരകനാണ്. പ്രചാരകന്റെ കാര്യത്തില്‍ സംഘമാണ് അന്തിമതീരുമാനം പറയേണ്ടത്. അത്തരത്തിലൊരു ആലോചന പാര്‍ട്ടിയുടെ ഭാഗത്തുനിന്നും ഉണ്ടായില്ല. അമിത് ഷായുമായി കൂടിക്കാഴ്ച പോലും വേണ്ടെന്ന നിലപാടിലേക്ക് ഇപ്പോള്‍ സംഘനേതൃത്വം എത്തിയില്ലേ എന്നും അദ്ദേഹം ചോദിച്ചു.

സംസ്ഥാന അധ്യക്ഷനെ പ്രഖ്യാപിക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനം എടുക്കാത്തത് പാര്‍ട്ടിയുടെ അവസ്ഥ മോശമാക്കില്ലേ എന്ന ചോദ്യത്തിന് ഇനിയെന്തു മോശമാകാനാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. മീന്‍ പിടിക്കുന്ന വലയുടെ കെട്ട് പൊട്ടിയതു പോലെയല്ലേ ഇപ്പോള്‍ കാര്യങ്ങളുടെ പോക്ക്. ഒരു ഭാഗത്തുകൂടെ മത്സ്യമെല്ലാം ചോര്‍ന്നുപോവുകയാണ്.

അതിരാവിലെ കടപ്പുറത്തു ചെന്നാലൊരു കാഴ്ച കാണാം. മത്സ്യബന്ധന തൊഴിലാളികള്‍ വല മുറുക്കുന്നത്. കെട്ടുകള്‍ ഒന്നുകൂടി മുറുക്കും. പഴുതുകള്‍ അടക്കും. ഇതൊരു എക്‌സര്‍സൈസാണ്. ഇതാണു നല്ല ക്യാച്ച് തരുന്നത്. എന്നാല്‍ ഈ എക്‌സര്‍സൈസ് ഇന്നു പാര്‍ട്ടിയിലില്ല. അണികള്‍ ഒരു ഭാഗത്തുകൂടെ ചോര്‍ന്നുപോവുന്നതു നേതൃത്വം അറിയുന്നില്ല.

കണ്ണൂരില്‍ ഒരു പാര്‍ട്ടി കുടുംബം അടുത്തകാലത്ത് സിപിഎമ്മിലേക്കു പോയി. അവരുടെ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ വന്നൊന്നു ക്ഷണിച്ചതേയുള്ളൂ. അപ്പോള്‍ തന്നെ ക്ഷണം സ്വീകരിച്ച് പാര്‍ട്ടിയിലേക്ക് ചേക്കേറുകയും ചെയ്തു. തദ്ദേശ തെരഞ്ഞെടുപ്പിലൊക്കെ ബിജെപിക്കുവേണ്ടി മത്സരിച്ച ആളുകളുള്ള കുടുംബമാണ്. അവര്‍ക്കു സിപിഎമ്മിലേക്കു പോകാന്‍ മടിയുണ്ടായില്ല.

ഇതുപോലെ ഒരുപാട് കുടുംബങ്ങളുണ്ട്. അനുഭാവികളുണ്ട്. അവരൊക്കെ ഏതു നിമിഷവും ചോരാം. അണികളുടെ മനസ് നേതൃത്വം കാണാതിരുന്നാല്‍ വലിയ അപകടം ചെയ്യും. നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ നിര്‍ണായകമായിരുന്നു ബിജെപിയുടെ വോട്ട് ഷെയര്‍. ഇന്നത് എവിടെ നില്‍ക്കുന്നു എന്നുനോക്കൂ എന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോഴത്തെ സാഹചര്യത്തില്‍ കേരളത്തിനു പുറത്തുനിന്നൊരാള്‍ ദേശീയ അധ്യക്ഷനായി വന്നാല്‍ ഗുണകരമാകുമോ എന്ന ചോദ്യത്തിന് നല്ല ടീം വാര്‍ത്തെടുക്കാനായാല്‍ ഗുണകരമാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ആന വലിയ മൃഗമാണ്. പക്ഷേ ആനയെ നിയന്ത്രിക്കുന്നത് ചെറിയൊരു തോട്ടി കൊണ്ടാണ്. പാര്‍ട്ടി ആനയെപ്പോലെയാണ് വലിയ കരുത്തുണ്ട്. പാപ്പാന്മാരുമുണ്ട്. പക്ഷേ നല്ല തോട്ടിയാണ് ആവശ്യം എന്നും അദ്ദേഹം പറഞ്ഞു.

അമിത് ഷായുടെ തന്ത്രങ്ങള്‍ കേരളത്തില്‍ ഫലിക്കുന്നില്ല എന്നാണോ ഉദ്ദേശിച്ചതെന്ന് ചോദിച്ചപ്പോള്‍ നേതൃത്വത്തിന് ഒളിച്ചോടല്‍ മനോഭാവമുണ്ടെന്നും അമിത് ഷായുടെ ഈ വരവുതന്നെ കണ്ടില്ലേ എന്നും അദ്ദേഹം ചോദിച്ചു. താങ്ങാനാവുന്നതിനേക്കാളേറെ കാര്യപരിപാടികളാണ് അദ്ദേഹത്തിന് കേരളത്തില്‍ ഉള്ളത്. വന്നു കുറെപേരെ കണ്ടു മടങ്ങുന്നുവെന്നല്ലാതെ അടിസ്ഥാനപരമായ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നില്ല. ഞാനീ വരവിനെ വെറും പ്രഹസനമായാണു കാണുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: P P Mukundhan slams Kerala BJP, Thiruvananthapuram, News, Politics, Criticism, BJP, Election, Kannur, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?