അച്ഛന്റെ കണ്ണുനോക്കൂ, കണ്ണീരിന്റെ നനവ് കാണാം...

കൂക്കാനം റഹ് മാന്‍

വിവാഹം നടന്ന് വര്‍ഷം ഒന്ന് പിന്നിട്ടതേയുള്ളൂ. അയാള്‍ അച്ഛനായി. അതേവരെ മകന്റെ വേഷം കെട്ടി നടന്നു. അമ്മയെയും അച്ഛനെയും ഒരുപോലെ സ്‌നേഹിച്ചു. അയാള്‍ക്ക് ആദ്യം പിറന്നത് മകനാണ്. രണ്ടാമത്തേത് മകളും. രണ്ടു കുട്ടികളുടെ അച്ഛനായി ആഹ്ലാദത്തോടെ ജീവിച്ചു വരികയായിരുന്നു. കുടുംബത്തിന്റെ എല്ലാ ഭാരവും അച്ഛനെന്ന നിലയില്‍ അദ്ദേഹം ഏറ്റെടുത്തു. കുഞ്ഞുങ്ങള്‍ക്ക് സ്‌നേഹം ആവോളം നല്‍കി. അവരെ വളര്‍ത്തി വലുതാക്കാന്‍ അച്ഛനെന്ന മനുഷ്യന്‍ രാപകലില്ലാതെ അധ്വാനിച്ചു. പല ജോലികളും ചെയ്തു. പല സ്ഥലങ്ങളിലും ചെന്നു പണിയെടുത്തു. എല്ലാം കുടുംബത്തിനു വേണ്ടിയായിരുന്നു. മക്കള്‍ക്കു വേണ്ടിയായിരുന്നു.

മക്കള്‍ പ്രായപൂര്‍ത്തിയായി. തന്റെ സാമ്പത്തിക സ്ഥിതിക്കനുസരിച്ച് അവര്‍ക്ക് വിദ്യാഭ്യാസം നല്‍കി. രണ്ടുപേരും ഔദ്യോഗിക ജീവിതത്തില്‍ പ്രവേശിച്ചു. ഇനി വീടൊന്ന് പുതുക്കി പണിയണം. വിവാഹം നടത്തിക്കൊടുക്കുന്നതിന് മുമ്പായി വീടെന്ന സ്വപ്നം പൂവണിയണം. അതിനായി അദ്ദേഹം നെട്ടോട്ടമോടി. കിട്ടാവുന്ന സ്ഥലത്തു നിന്നൊക്കെ കടം വാങ്ങി. ചെറുതാണെങ്കിലും മനോഹരമായൊരു വീട് പണിതു. ഇനി വിവാഹം കഴിച്ചു കൊടുക്കണം. അനുയോജ്യമായൊരു ബന്ധത്തിനായി ആ അച്ഛന്‍ പെടാപാടുപെട്ടു. ഒടുവില്‍ തന്റെ സ്ഥിരം പരിശ്രമം മൂലം മക്കളുടെ വിവാഹവും നടത്തിക്കൊടുത്തു.

സദ്യവട്ടങ്ങള്‍ക്കും, അത്യാവശ്യ ആഭരണങ്ങള്‍ക്കും അച്ഛന്‍ വീണ്ടും കഷ്ടപ്പെട്ടു. എപ്പോഴും തിരക്കൊഴിഞ്ഞ സമയമില്ല അദ്ദേഹത്തിന്. അച്ഛന്‍ എന്ന മനുഷ്യന്റെ ജീവിതം ഹോമിക്കുന്നത് മക്കള്‍ക്കുവേണ്ടി മാത്രമാണ്. ഇങ്ങനെയൊക്കെ പ്രവര്‍ത്തിച്ച അച്ഛന് ആരോഗ്യം നഷ്ട്ടപ്പെട്ടപ്പോള്‍ അയാള്‍ വീട്ടിനുള്ളിലായി. പുറത്തിറങ്ങാന്‍ വയ്യാതായി. യുവത്വം നിറഞ്ഞു നിന്ന കാലത്ത് എല്ലാം മറന്ന് അയാള്‍ അധ്വാനിച്ചു. അധ്വാനിച്ചതെല്ലാം തന്റെ രക്തത്തിലുണ്ടായ മക്കള്‍ക്കു വേണ്ടി മാത്രവും കൂട്ടത്തില്‍ ഭാര്യയെയും ശ്രദ്ധിച്ചു. അവര്‍ക്ക് വേണ്ടതെല്ലാം ചെയ്തു കൊടുത്തു.


ഇപ്പോള്‍ മക്കള്‍ ആ അച്ഛനെ വേണ്ടത്ര ശ്രദ്ധിക്കാതെയായി. അദ്ദേഹം ഒരധികപ്പറ്റാണെന്ന് തോന്നിത്തുടങ്ങി. മറ്റൊന്നും കൊണ്ടല്ല. അവരിപ്പോള്‍ എല്ലാം പങ്കുവെക്കുന്നത് അവരുടെ അമ്മയോടാണ്. അവര്‍ വരുന്നതും പോകുന്നതും മറ്റും അച്ഛന്‍ അറിയുന്നില്ല. അല്ലാത്തവര്‍ അച്ഛനെ അറിയിക്കുന്നില്ല. വീട്ടിലേക്ക് അഥിതികള്‍ വരുന്നതും പോകുന്നതും അച്ഛന്‍ കാണുന്നുണ്ട്. അവര്‍ ആരാണെന്നോ, എന്തിന് വന്നതാണെന്നോ അച്ഛന്‍ അറിയില്ല. വീട്ടില്‍ ഒരു വാടകക്കാരനെപ്പോലെ കഴിയേണ്ടി വരുന്നു ചില അച്ഛന്മാര്‍ക്ക്.

അയാള്‍ക്കുള്ളിലെ പിതാവ് എന്നും ഒരു തോല്‍വിയായി മാറിക്കൊണ്ടിരിക്കുന്നു. താന്‍ പൊന്നുപോലെ വളര്‍ത്തിയ മക്കള്‍ ഇങ്ങനെയായിത്തീര്‍ന്നതില്‍ അദ്ദേഹം ഒരുപാട് ദു:ഖിച്ചു. ഇവരെന്തേ ഇങ്ങനെയായി എന്ന് മനസ്സ് സ്വയം ചോദിക്കാന്‍ തുടങ്ങി. അത് ഉത്തരം കിട്ടാത്ത ചോദ്യവുമായിരുന്നു. സ്വന്തം ഇഷ്ടങ്ങളും, ആഗ്രഹങ്ങളും, സ്വപ്നങ്ങളും ഉപേക്ഷിച്ച് കുടുംബത്തിനു വേണ്ടി ജീവിച്ച ആ മനുഷ്യനെ ആരും മനസ്സിലാക്കുന്നില്ലല്ലോ... വേണ്ടത്ര പരിഗണന തരുന്നില്ലല്ലോ എന്ന കാര്യമാണ് അദ്ദേഹത്തെ മഥിച്ചുകൊണ്ടിരുന്നത്.

ഇത്തരം അച്ഛന്മാരെ നമ്മുടെ ചുറ്റും കാണാം. ലക്ഷക്കണക്കിനു പേര്‍ ഇങ്ങനെ മനമുരുകി ജീവിക്കുന്നുണ്ട്. മാതാവിന്റെ മഹത്വത്തെക്കുറിച്ച് എല്ലാവരും വാ തോരാതെ സംസാരിക്കും. പക്ഷേ പിതാവിനെ മറക്കും. ഇവിടെയും ഒരു പ്രശ്‌നമുണ്ട്. മക്കള്‍ കാണുന്നത് പലപ്പോഴും കണ്ണീര്‍ പൊഴിക്കുന്ന മാതാവിനെയാണ്. കരയുന്ന പിതാവിനെ മക്കള്‍ കാണാറില്ല. പുരുഷന്മാര്‍ പൊതുവെ ആളുകള്‍ കാണ്‍കെ കരയില്ല. ദു:ഖം മനസ്സില്‍ ഒളിപ്പിച്ചുവയ്ക്കും. ഏങ്ങലടിച്ചു കരയുക എന്നത് പുരുഷത്വത്തിന്റെ ലക്ഷണമല്ല. അതുകൊണ്ട് കണ്ണുനീര് പുറത്തു വരാതെ അവര്‍ ഉള്ളുരുകി കരയുന്നുണ്ട്.

പത്തുമാസം നൊന്തുപെറ്റ അമ്മയുടെ കഥ എത്രയോ വട്ടം മക്കള്‍ കേട്ടുകാണും. അമ്മമാര്‍ അനുവദിച്ച പത്തുമാസത്തിന്റെ വേദന മക്കളുമായി പങ്കിടാന്‍ അവര്‍ക്ക് വളരെ താല്‍പര്യമാണ്. മക്കളുടെ സഹതാപവും, സ്‌നേഹവും, പിടിച്ചു പറ്റാനാണ് അമ്മമ്മാര്‍ ഇങ്ങനെയൊക്കെ ചെയ്യുന്നത്. രാത്രിയെ പകലാക്കി മാറ്റി എല്ലുമുറിയെ പണിയെടുത്ത അച്ഛന്റെ കഥ ഒരിക്കല്‍പോലും അവര്‍ കേട്ടുകാണില്ല. ഒരു പക്ഷേ അവര്‍ ആ കഥ പറഞ്ഞാലും, മക്കള്‍ക്ക് അത് രസിക്കാന്‍ തരമില്ല. അത് അച്ഛന്റെ ബാധ്യതയാണ് എന്നാണ് മക്കളുടെ വെപ്പ്.

അമ്മ ഒട്ടും നിസ്സാരമായ പങ്കല്ല മക്കളെ വളര്‍ത്തുന്നതില്‍ നിര്‍വ്വഹിക്കുന്നത്. പക്ഷേ മക്കള്‍ പ്രായമാകുമ്പോള്‍ അച്ഛന്റെ സാമീപ്യത്തെ ഇഷ്ടപ്പെടാതിരിക്കുകയും, ഉപദേശ നിര്‍ദേശങ്ങള്‍ ആരായാതെ തന്നിഷ്ടം പോലെ പ്രവര്‍ത്തിക്കുന്നതാണ് അച്ഛനെ വേവലാതിപ്പെടുത്തിയത്. പക്ഷേ അവര്‍ എല്ലാ കാര്യങ്ങളും അമ്മയുമായി ആലോചിക്കുന്നുമുണ്ട്. എല്ലാവരില്‍ നിന്നും വയസ്സുകാലത്ത് ഒറ്റപ്പെട്ടു പോകുന്നു എന്ന ദു:ഖത്താല്‍ മനസ്സു വേദനിക്കുന്നു.

ഇത്തരം സ്വഭാവക്കാരായ മക്കളോട് ഒരപേക്ഷയേ ഉള്ളൂ.. അമ്മയെന്ന പുഴയെ ധ്യാനിക്കുമ്പോള്‍ അച്ഛനെന്ന കടലിനെ മറക്കാതിരിക്കുക. അച്ഛന് സ്‌നേഹം പ്രകടിപ്പിക്കാനറിയില്ല, പക്ഷേ സ്‌നേഹമൊക്കെ ഉള്ളിലൊതുക്കി കഴിയുകയാണ് മിക്ക അച്ഛന്മാരും തന്റെ മകളെ വിവാഹം കഴിച്ചയക്കുമ്പോള്‍ അച്ഛന്റെ കണ്ണുകളിലേയ്‌ക്കൊന്നു നോക്കണം. ഒരുപാട് അധ്വാനിച്ച് മകളെ ഒരു പുരുഷന് കൈപിടിച്ചേല്‍പ്പിച്ച് കഴിയുമ്പോള്‍ മനസ്സിനഭിമാനമുണ്ടാകും. പക്ഷേ അതിനുവേണ്ടി സഹിച്ച ത്യാഗവും, മനോവിഷമങ്ങളും കടലോളം ഉണ്ടാകും. അച്ഛന്റെ ആ കണ്ണുകളില്‍ സൂക്ഷിച്ചു നോക്കിയാല്‍ നമുക്കു കാണാം കണ്ണീരിന്റെ നനവ്.

അച്ഛനോട് അകല്‍ച്ച കാണിക്കുന്ന മക്കള്‍ അദ്ദേഹത്തിന്റെ വേദന വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഇതിനു പരിഹാരം കാണേണ്ടത് അമ്മമ്മാരാണ്. അച്ഛന്റെ പെടാപാടുകളും, മക്കളുടെ കുട്ടിക്കാലത്ത് അച്ഛനനുഭവിച്ച ജീവിത ക്ലേശങ്ങളും മക്കളോട് പറഞ്ഞു ബോധ്യപ്പെടുത്തേണ്ട ബാധ്യത അമ്മമാര്‍ക്കാണ്. അമ്മ അച്ഛനോട് കാണിക്കുന്ന സ്‌നേഹവും ആദരവും മക്കള്‍ കാണുകയും അതനുസരിച്ച് അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്യും.

കുറച്ച് മാസങ്ങള്‍ക്കു മുമ്പ് ഞാന്‍ എന്റെ ഒരു സുഹൃത്തിന്റെ വീട് സന്ദര്‍ശിച്ചു. സുഹൃത്തിന്റെ ഭാര്യ വലിയ ഈശ്വര വിശ്വാസിയാണ്. ഭര്‍ത്താവിനെ ദൈവതുല്യം സ്‌നേഹിക്കുന്ന വ്യക്തിയാണ്. അതുകൊണ്ട് തന്നെ അവരുടെ മക്കളും അച്ഛനെ വേണ്ടുവോളം സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നു. ഞാന്‍ ചെല്ലുമ്പോള്‍ അവരുടെ മൂത്ത മകന്‍ എവിടെയോ യാത്ര പോകാനുള്ള പുറപ്പാടിലാണ്. ആ മകന്‍ അച്ഛന്റെ കാല്‍ തൊട്ടു വന്ദിച്ച് യാത്ര ചോദിക്കുന്നത് ഞാന്‍ കണ്ടു. ഇങ്ങനെയുള്ള നിരവധി അച്ഛന്മാര്‍ നമുക്കു ചുറ്റും കണ്ടേക്കാം.

അച്ഛനെയും, അമ്മയെയും ഒരേപോലെ സ്‌നേഹിക്കുകയും രണ്ടുപേരോടും എല്ലാക്കാര്യങ്ങളും തുറന്ന മനസ്സോടെ സംവദിക്കുകയും ചെയ്യുന്ന മനസ്സ് ന്യൂജെന്‍സിനുണ്ടാകട്ടെയെന്നും ആശ്വസിക്കട്ടെ..

Keywords: Article, Kookanam-Rahman, Father, Mother, Love, Family, Son, Daughter, Life, Story of the great father 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?