ദേശീയപാതയില്‍ ഗതാഗത സ്തംഭനം; വിവാഹം നടന്ന വീട്ടുടമസ്ഥനെതിരെ പോലീസ് കേസെടുത്തു, പാര്‍ക്കിംഗ് സൗകര്യമൊരുക്കുകയും സെക്യൂരിറ്റിയെ നിയമിക്കുകയും ചെയ്തിരുന്നതായി വീട്ടുടമ

വിദ്യാനഗര്‍: (www.kasargodvartha.com 09.07.2018) വിവാഹത്തിനെത്തിയവരുടെ വാഹനങ്ങള്‍ അലക്ഷ്യമായി പാര്‍ക്ക് ചെയ്തതിനെ തുടര്‍ന്ന് ദേശീയപാതയില്‍ മൂന്നു മണിക്കൂറോളം ഗതാഗത സ്തംഭനം ഉണ്ടായ സംഭവത്തില്‍ വിവാഹം നടന്ന വീട്ടുടമസ്ഥനെതിരെ വിദ്യാനഗര്‍ പോലീസ് കേസെടുത്തു. നായന്മാര്‍മൂലയിലെ അഹ് മദ് ഹാജിക്കെതിരെയാണ് പോലീസ് കേസെടുത്തത്. പൊതുഗതാഗതം തടസപ്പെടുത്തിയതിന് കേരള പോലീസ് ആക്ട് അനുസരിച്ചാണ് കേസെടുത്തതെന്ന് വിദ്യാനഗര്‍ എസ് ഐ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് നായന്മാര്‍മൂലയിലെ അഹ് മദ് ഹാജിയുടെ വീട്ടില്‍ വിവാഹ ചടങ്ങ് നടന്നത്. ഇതിനായി എത്തിയ വാഹനങ്ങളെ കൊണ്ടാണ് ഗതാഗത സ്തംഭനമുണ്ടായതെന്നാണ് ആരോപണം. ഇതോടൊപ്പം ആലംപാടിയിലെ വധുവിന്റെ വീട്ടില്‍ നിന്നും വന്നവരുടെ വാഹനങ്ങള്‍ കൂടിയായതോടെയാണ് ഗതാഗതം പൂര്‍ണമായും തടസപ്പെടാന്‍ ഇടയായത്. വൈകിട്ട് അഞ്ചു മണി മുതല്‍ കാസര്‍കോട് നഗരത്തിലേക്കും ചെര്‍ക്കള ഭാഗത്തേക്കുമുള്ള ഗതാഗതം പൂര്‍ണമായും സ്തംഭിക്കുകയായിരുന്നു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സ്ത്രീകളും വിദ്യാര്‍ത്ഥികളുമടക്കം നിരവധി പേര്‍ പെരുവഴിയിലായിരുന്നു.

അതേസമയം വിവാഹ വീടിനോട് ചേര്‍ന്ന് നൂറു വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സ്ഥലമൊരുക്കിയിരുന്നതായി അഹ് മദ് ഹാജി കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. പാര്‍ക്കിംഗ് നിയന്ത്രിക്കാനും മറ്റുമായി നാല് പ്രൈവറ്റ് സെക്യൂരിറ്റിക്കാരെയും ഏര്‍പെടുത്തിയിരുന്നു. എന്നാല്‍ കനത്ത മഴയായതിനാല്‍ വാഹനങ്ങളൊന്നും തന്നെ പാര്‍ക്കിംഗ് സ്ഥലത്ത് വരാതെ റോഡരികിലും മറ്റും നിര്‍ത്തിയിടുകയായിരുന്നുവെന്നും അതിന് തങ്ങള്‍ എങ്ങനെ ഉത്തരവാദിയാകുമെന്നുമാണ് അദ്ദേഹം ചോദിക്കുന്നത്. വൈകിട്ട് മൂന്നു മണി മുതല്‍ രാത്രി എട്ടു മണി വരെ കാസര്‍കോടു മുതല്‍ ചെര്‍ക്കള വരെ സ്ഥിരമായി ഗതാഗതസ്തംഭനമുണ്ടാകുന്ന സ്ഥലമാണ്. 

വാഹനഗതാഗത സ്തംഭനമുണ്ടായപ്പോള്‍ തന്നെ പോലീസിന്റെ സേവനം അഭ്യര്‍ത്ഥിച്ചതായും പോലീസെത്തിയിട്ടും വാഹനങ്ങള്‍ കടത്തിവിടാന്‍ കഴിയാത്ത വിധം ഗതാഗത സ്തംഭനം സങ്കീര്‍ണമായിരുന്നു. ഏറെ വൈകിയാണ് വാഹനങ്ങള്‍ വഴി തിരിച്ചുവിടാന്‍ കഴിഞ്ഞത്. തൊട്ടടുത്തു തന്നെയുള്ള കാര്‍ ഷോറൂമിന്റെ വാഹനങ്ങളും റോഡരികില്‍ തന്നെയാണ് പാര്‍ക്ക് ചെയ്തിരുന്നത്. ഇതെല്ലാം കൂടിയായപ്പോഴാണ് വാഹന ഗതാഗതം തടസപ്പെടുന്ന രീതിയിലേക്ക് കാര്യങ്ങള്‍ എത്തിച്ചേര്‍ന്നത്. എല്ലാവര്‍ക്കുമുണ്ടായ പ്രയാസങ്ങളില്‍ അദ്ദേഹം ക്ഷമാപണവും നടത്തി. ബോധപൂര്‍വ്വം ഗതാഗത തടസത്തിന് കൂട്ടുനിന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം റോഡിന്റെ ഇരുവശങ്ങളിലും വെള്ളം ഒഴുകിപ്പോകാന്‍ ഡ്രൈനേജ് സംവിധാനം ഇല്ലാത്തതു മൂലം വെള്ളം നിറഞ്ഞതാണ് വാഹനങ്ങള്‍ പാര്‍ക്കിംഗ് സ്ഥലത്തേക്ക് കൊണ്ടുപോകാന്‍ പലരും മടിച്ചത്. രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന പരിപാടികളില്‍ ഇതിനേക്കാള്‍ വലിയ ഗതാഗതസ്തംഭനങ്ങള്‍ ഉണ്ടാകാറുണ്ടെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരെ കേസെടുക്കാന്‍ പലപ്പോഴും പോലീസ് മടിക്കുകയാണ്. ഈ ഭാഗങ്ങളില്‍ വൈകുന്നേരം ഗതാഗത സ്തംഭനം പതിവാണെങ്കിലും വിവാഹ വീട്ടുകാര്‍ കൂടുതല്‍ വാഹനങ്ങള്‍ എത്തുന്ന കാര്യം മുന്‍കൂട്ടി പോലീസിന്റെ ശ്രദ്ധയില്‍പെടുത്തിയിട്ടില്ലെന്നും വിദ്യാനഗര്‍ എസ് ഐ പറഞ്ഞു.


Keywords: Kasaragod, Kerala, news, Vidya Nagar, Police, case, Wedding, Traffic-block, Traffic block in Highway; Police case registered against Wedding house owner
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?