വിജിലന്‍സ് ഉദ്യോഗസ്ഥര്‍ റെയ്ഡിനിടയില്‍ പണം മോഷ്ടിച്ചത് യാഥാര്‍ത്ഥ്യമാണെന്നും നുണപരിശോധനയ്ക്ക് തയ്യാറാണെന്നും ജെയിംസ് പന്തമാക്കലിന്റെ ഭാര്യ ഡെയ്‌സി; മുഖ്യമന്ത്രിക്കടക്കം പരാതി നല്‍കിയതായും ഇരുവരും മാധ്യമ പ്രവര്‍ത്തകരോട്

കാസര്‍കോട്: (www.kasargodvartha.com 11.07.2018) വിജിലന്‍സ് ഉദ്യോഗസ്ഥര്‍ റെയ്ഡിനിടയില്‍ പണം മോഷ്ടിച്ചത് യാഥാര്‍ത്ഥ്യം തന്നെയാണെന്നും ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കടക്കം പരാതി നല്‍കിയതായും ഈസ്റ്റ് എളേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെയിംസ് പന്തമാക്കലും ഭാര്യ ഡെയ്സിയും മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മുഖ്യമന്ത്രിക്ക് പുറമെ വിജിലന്‍സ് ഡയറക്ടര്‍ക്കും പരാതി നല്‍കിയതായി ഇരുവരും കാസര്‍കോട് പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
Kasaragod, Vigilance-raid, Case, complaint, Vigilance officers Cash looted allegation is true: James Panthamakkal's wife Daicy

ജൂലൈ അഞ്ചിന് വിവരാവകാശ പ്രവര്‍ത്തകനായ പാലാവയല്‍ തോട്ടയംചാലിലെ അബ്ദുല്‍ സലാമിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ തലശ്ശേരി വിജിലന്‍സ് കോടതിയുടെ നിര്‍ദേശപ്രകാരമാണ് കോഴിക്കോട് വിജിലന്‍സ് സ്പെഷല്‍ സെല്ലിലെ ഇന്‍സ്പെക്ടര്‍ ഷാജി വര്‍ഗീസിന്റെ നേതൃത്വത്തില്‍ വീട് റെയ്ഡ് നടത്തിയതെന്ന് ഇരുവരും പറഞ്ഞു. ജെയിംസ് പന്തമാക്കലിന്റെ സമ്പാദ്യത്തെക്കുറിച്ച് രഹസ്യമായി അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടിരുന്നെങ്കിലും വിജിലന്‍സ് ഉദ്യോഗസ്ഥന്‍ തന്റെ ഭര്‍ത്താവിനെ ഫോണില്‍ വിളിച്ച് പെരിങ്ങോം ഗസ്റ്റ് ഹൗസില്‍ വന്നു കാണണമെന്ന് ആവശ്യപ്പെട്ടിരുന്നതായി ഡെയ്‌സി പറഞ്ഞു.

എന്നാല്‍ ഭര്‍ത്താവ് രഹസ്യമായ കൂടിക്കാഴ്ചയ്ക്ക് താല്‍പര്യമില്ലെന്ന് അറിയിച്ചു. ഇതിനു ശേഷം പയ്യന്നൂര്‍ ഗസ്റ്റ് ഹൗസിലെത്താനും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഒത്തുതീര്‍പ്പിനാണ് വിളിച്ചതെന്നതിനാല്‍ ഭര്‍ത്താവ് അവിടെ പോകാന്‍ തയാറായിരുന്നില്ല. ഇതിന്റെ വിരോധത്തിലാണ് ഭര്‍ത്താവും താനും വീടിന്റെ വരാന്തയില്‍ നില്‍ക്കുമ്പോള്‍ രാവിലെ 6.45 മണിയോടെ ഏഴു വാഹനങ്ങളിലായി എന്റെ വീട്ടിലേയ്ക്ക് വിജിലന്‍സ് സംഘമെത്തിയത്. വന്നവര്‍ തങ്ങള്‍ വിജിലന്‍സ് ഉദ്യോഗസ്ഥരാണെന്നും വീടു പരിശോധിക്കാനാണ് വന്നതെന്നും അറിയിച്ചു. അപ്പോള്‍ തന്നെ താന്‍ പെട്ടെന്ന് അകത്തുചെന്ന് മക്കളെ വിളിച്ചുണര്‍ത്തുകയും അലമാരയിലെ പണവും സ്വര്‍ണവും കൊണ്ടുപോകുമെന്ന ധാരണയില്‍ ആഭരണങ്ങള്‍ കുട്ടികളെ അണിയിക്കുകയും ഭര്‍ത്താവ് ചിലവിനും മറ്റും ഏല്‍പിച്ച 22,000 രൂപ അലമാരയില്‍ അടുക്കിവെച്ച മുണ്ടിനിടയില്‍ വെക്കുകയും ചെയ്തതായി ഡെയ്‌സി വെളിപ്പെടുത്തി.

വിജിലന്‍സ് പണം മുഴുവന്‍ കൊണ്ടുപോയാല്‍ നിത്യചെലവിന് ഉപയോഗിക്കാം എന്നതിനാലാണ് അകത്തുവെച്ചത്. പരിശോധനാസമയത്ത് ഭര്‍ത്താവ് വീട്ടിനു പുറത്തായിരുന്നു. ബെഡ്റൂമിനകത്ത് പരിശോധന നടത്തുമ്പോള്‍ ബെഡിനടിയില്‍ നിന്നും ആശുപത്രി ഫയലുകളും 18,000 രൂപയും കിട്ടി. അലമാരയിലെ ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്നും 2000 ത്തിന്റെ 12 നോട്ടുകളും 500 ന്റെ നാലു നോട്ടുകളുമെടുത്തു. ഈ പണമെടുക്കുന്നത് എന്നെ കാണിച്ചിരുന്നു. എന്നാല്‍ അലമാരയിലെ മുണ്ട് എടുക്കാന്‍ തുടങ്ങിയപ്പോള്‍ ഭര്‍ത്താവിന് ഇന്‍സുലിന്‍ കുത്തിവെയ്ക്കാന്‍ എന്നെ വിളിച്ചു. ഈ സമയം വീഡിയോഗ്രാഫര്‍ വീഡിയോയുടെ ചാര്‍ജ് തീര്‍ന്നുവെന്ന് പറഞ്ഞു ബെഡ് റൂമിലെ പ്ലഗ് പോയന്റില്‍ ക്യാമറ ചാര്‍ജ് ചെയ്യാന്‍ വെച്ച് പുറത്തുപോയിരുന്നു.

ഇതിനിടയില്‍ മുണ്ടിനടിയില്‍ വെച്ച 22,000 രൂപയുടെ കാര്യം ഭാര്‍ത്താവിനോട് സൂചിപ്പിച്ചിരുന്നു. വിജിലന്‍സ് ഉദ്യോഗസ്ഥന്‍ മുണ്ടെടുക്കുമ്പോള്‍ മകന്‍ തോമസ് അകത്തുണ്ടായിരുന്നു. ഭര്‍ത്താവ് വീഡിയോഗ്രാഫറോട് നിങ്ങള്‍ക്ക് അകത്തല്ലേ ഡ്യൂട്ടിയെന്നു ചോദിക്കുന്നതുകേട്ടു. മകന്‍ തോമസിനോട് ഭര്‍ത്താവ് മൊബൈലില്‍ വീഡിയോ എടുക്കണമെന്നാവശ്യപ്പെട്ടു. ഈസമയം കിടപ്പുമുറിയിലെ പരിശോധന ഒരു മണിക്കൂറോളം കഴിഞ്ഞു. ഈ സമയം സ്വര്‍ണവും പണവുമായി ഉദ്യോഗസ്ഥര്‍ പുറത്തേയ്ക്കു വന്നു. 49,470 രൂപ എണ്ണിത്തിട്ടപ്പെടുത്തി ഭര്‍ത്താവിനു കൊടുക്കുകയും ചെയ്തിരുന്നു. ഇതിനുശേഷം തങ്ങള്‍ നോക്കിയപ്പോഴാണ് മുണ്ടിനകത്തുവെച്ച പണം നഷ്ടപ്പെട്ട വിവരമറിഞ്ഞത്. ഇക്കാര്യം ഡിവൈഎസ്പി ഷാനവാസിനെ അറിയിച്ചു.

അഴിമതി നിരോധന കമ്മീഷന്റെ ഉത്തരവ്പ്രകാരം വന്ന ഉദ്യോഗസ്ഥരുടെ കൂടെ ഒരു കള്ളനുണ്ടോയെന്നു ഭര്‍ത്താവ് ചോദിച്ചു. പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥര്‍ പുറത്തുപോവുകയും രാവിലെയും ഉച്ചയ്ക്കും ഭക്ഷണം പുറത്തുനിന്നും കഴിക്കുകയുമാണ് ചെയ്തത്. വൈകുന്നേരം ആറിന് അവസാനിച്ച റെയ്ഡിനുശേഷം ദേഹപരിശോധന നടത്തുന്നത് ചിത്രീകരിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ വീടിനകത്ത് നാലുമണിക്കൂര്‍ നീണ്ടുനിന്ന റെയ്ഡിന്റെ വീഡിയോ മനഃപൂര്‍വം പൂര്‍ണമായും എടുത്തിരുന്നില്ല. പണം നഷ്ടപ്പെട്ടശേഷം ഭര്‍ത്താവ് മകനെ വിളിച്ച് ആരാണ് മുണ്ടെടുത്തതെന്നു ചോദിച്ചപ്പോള്‍ മകന്‍ പറഞ്ഞ ഉദ്യോഗസ്ഥനെ അകത്തുകണ്ടില്ല. മകന്‍ ഈ ഉദ്യോഗസ്ഥനെ തിരഞ്ഞപ്പോള്‍ പുറത്തു നില്‍ക്കുന്നതാണ് കണ്ടത്. പണം നഷ്ടപ്പെട്ട സംഭവം അന്നുതന്നെ ചിറ്റാരിക്കാല്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. ഇക്കാര്യത്തില്‍ നുണപരിശോധനയ്ക്കും തയാറാണെന്നും ഡെയ്സി പറഞ്ഞു.

വാര്‍ത്താ സമ്മേളനത്തില്‍ ജയിംസ് പന്തമ്മാക്കല്‍, ഈസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് ജെസി ടോം, മറിയാമ്മ ചാക്കോ, സിമി ഫ്രാന്‍സിസ് എന്നിവരും ഒപ്പമുണ്ടായിരുന്നു.

Watch Video

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Vigilance-raid, Case, complaint, Vigilance officers Cash looted allegation is true: James Panthamakkal's wife Daicy 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?