പൂട്ടിയിട്ട് മൂന്നുവര്‍ഷം: വാളയാര്‍ മാന്‍ പാര്‍ക്കിന്റെ കഷ്ടത്തിന് മറുപടിയില്ലാതെ അധികൃതര്‍

പാലക്കാട്: (www.kvartha.com 25.07.2018) സംസ്ഥാന അതിര്‍ത്തിയായ വാളയാറിലെ മാന്‍പാര്‍ക്ക് പൂട്ടിയിട്ട് മൂന്നു വര്‍ഷം കഴിഞ്ഞിട്ടും തുറക്കാനുള്ള നടപടികള്‍ കടലാസിലൊതുങ്ങുന്നു. കേന്ദ്ര സൂം അതോറിറ്റിയുടെ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെന്ന കാരണത്താല്‍ കേന്ദ്ര ഇടപെടലിനെത്തുടര്‍ന്നാണ് ദിനംപ്രതി നിരവധി സന്ദര്‍ശകരെത്തിയിരുന്ന മാന്‍പാര്‍ക്ക് പൂട്ടാന്‍ നിര്‍ദേശം വന്നത്.

മാന്‍പാര്‍ക്ക് പ്രവര്‍ത്തിക്കാനാവശ്യമായ മാനദണ്ഡങ്ങളും നിയമങ്ങളും അനുശാസിക്കുന്നില്ലെന്നു പറഞ്ഞാണ് അതോറിറ്റി നിര്‍ദേശം നല്‍കിയത്. നേരത്തേ ഏകദേശം 100 മാനുകളോളം ഉണ്ടായിരുന്ന ഇവിടെയിപ്പോള്‍ 13 ഓളം മാനുകള്‍ മാത്രമാണുള്ളത്. മാത്രമല്ല വിനോദസഞ്ചാരികളായെത്തുന്നവര്‍ക്ക് വിശ്രമിക്കാനുള്ള ഷെഡ്ഡുകള്‍ പലതും നാശത്തിന്റെ വക്കിലാണ്. സന്ദര്‍ശകര്‍ക്ക് പാര്‍ക്കിനകത്തേക്ക് പ്രവേശനം നിഷേധിച്ചതോടെ ആരും തിരിഞ്ഞുനോക്കാത്ത സ്ഥിതിയായിരിക്കയാണ് മാന്‍പാര്‍ക്ക്.

Walayar deer park close, Palakkad, News, Travel & Tourism, Visitors, Drinking Water, Food, Protection, Kerala

കോയമ്പത്തൂര്‍ ദേശീയപാതയില്‍ വാളയാര്‍ ചന്ദ്രാപുരത്തിനു സമീപമാണ് 120 ഏക്കറിലുള്ള വാളയാര്‍ മാന്‍പാര്‍ക്ക്. 1993 ജൂണ്‍ 26 ന് ശിലാസ്ഥാപനം നടത്തിയ വാളയാര്‍ മാന്‍പാര്‍ക്ക് ഉദ്ഘാടനം കഴിഞ്ഞ് സന്ദര്‍ശകര്‍ക്ക് തുറന്ന് കൊടുത്തത് 1997 മെയ് 12 നായിരുന്നു. തുടക്കത്തില്‍ വിപുലമായ പ്രവര്‍ത്തനങ്ങളാണ് മാന്‍പാര്‍ക്കില്‍ ഉണ്ടായിരുന്നതെന്നിരിക്കെ ദിനംപ്രതി 200 ഓളം സന്ദര്‍ശകരും ഇവിടെയെത്തിയിരുന്നു.

മുതിര്‍ന്നവര്‍ക്ക് അഞ്ചു രൂപയും കുട്ടികള്‍ക്ക് മൂന്നു രൂപയുമായിരുന്നു പാര്‍ക്കിലെ പ്രവേശന ഫീസ്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും അയല്‍ജില്ലകളില്‍ നിന്നും മാന്‍പാര്‍ക്ക് കാണുന്നതിനായി സന്ദര്‍ശകരെത്തിയിരുന്നപ്പോള്‍ വനംവകുപ്പിന് ഒരു വരുമാനമാര്‍ഗവും കൂടിയായിരുന്നു. എന്നാല്‍ പാര്‍ക്ക് പൂട്ടിയതും സന്ദര്‍ശകര്‍ വരാതെയുമായപ്പോള്‍ പ്രദേശം വിജനമായ സ്ഥിതിയിലുമാണ്.

പാര്‍ക്കിനകത്തെ കാലങ്ങളായുള്ള മാനുകളെല്ലാം പ്രദേശവാസികള്‍ക്കും ഇവിടെ സ്ഥിരമായെത്തുന്നവര്‍ക്കും പ്രിയപ്പെട്ടവയാണ്. പാര്‍ക്കില്‍ ഉണ്ടായിരുന്ന ഉമ്മുഖുല്‍സു എന്ന ഓമനപ്പേരുള്ള മാന്‍ പരിചയമുള്ള സ്വരം കേട്ടാല്‍ ഓടിയെത്തുമെന്ന് ഈ മാനിന്റെ വേര്‍പാടിലും പരിചിതര്‍ സ്മരിക്കുന്നു. നിലവില്‍ പാര്‍ക്കിന് മൂന്നു ജീവനക്കാരാണ് മാനുകള്‍ക്ക് തീറ്റയും വെള്ളവും നല്‍കാനായിട്ടുള്ളത്.

അതേസമയം പാര്‍ക്കിനകത്തേക്ക് വാളയാര്‍ കാട്ടില്‍ നിന്നും പുലി, കാട്ടാന എന്നിവ കടക്കാതിരിക്കാനും മാനുകളുടെ ജീവന്‍ സംരക്ഷിക്കുന്നതിനാവശ്യമായ സുരക്ഷയൊരുക്കണമെന്നുമുള്ള ആവശ്യം ഉയരുന്നുണ്ട്. ദേശീയപാതയിലുള്ള മാന്‍പാര്‍ക്ക് തുറന്നുകൊടുത്താല്‍ കൂടുതല്‍ പേര്‍ക്ക് തൊഴിലവസരവും വനംവകുപ്പിന് നല്ലൊരു വരുമാനസ്രോതസ്സുമാവുമെന്നിരിക്കെ തുറക്കാനുള്ള നടപടികള്‍ ഫയലുകളിലാണ്.

നൂറുകണക്കിന് മാനുകളുണ്ടായിരുന്ന പാര്‍ക്കിലേക്ക് പുലിയിറങ്ങുന്നതുകാരണം നിരവധി മാനുകളെയാണ് നഷ്ടപ്പെട്ടത്. എന്നാല്‍ ശേഷിക്കുന്ന മാനുകളെ എങ്ങോട്ടു വിടുമെന്നതും അധികൃതരെ കുഴക്കുന്ന ചോദ്യമാണ്. പാലക്കാട് കോയമ്പത്തൂര്‍ ദേശീയപാതയില്‍ വാളയാറിലെത്തുമ്പോള്‍ ആരുടേയും കണ്ണുകളറിയാതെ മാന്‍പാര്‍ക്കിലേക്ക് തിരിയും.

മാനുകളുടെ ഓട്ടവും ചാട്ടവും സന്ദര്‍കരെത്തുമ്പോള്‍ അരികിലേക്ക് ഓടിയെത്തുന്ന മാനുകളുടെ കുസൃതിയുമെല്ലാം പാര്‍ക്ക് അടച്ചതോടെ ഓര്‍മ്മയായിരിക്കുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Walayar deer park close, Palakkad, News, Travel & Tourism, Visitors, Drinking Water, Food, Protection, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?