വള്ളം മറിഞ്ഞ് കാണാതായ ചാനല്‍ സംഘത്തിലെ 2 പേരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തി

കോട്ടയം: (www.kvartha.com 24.07.2018) വള്ളം മറിഞ്ഞ് കാണാതായ ചാനല്‍ സംഘത്തിലെ രണ്ടുപേരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തി. മുണ്ടാറിലെ വെള്ളപ്പൊക്ക ദുരിതം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാതൃഭൂമി ചാനല്‍ സംഘം സഞ്ചരിച്ച വള്ളം തിങ്കളാഴ്ച ഉച്ചയോടെയാണ് കരിയാറില്‍ മുങ്ങിയത്. തുടര്‍ന്ന് കാണാതായ മാതൃഭൂമി ചാനലിന്റെ പ്രാദേശിക ലേഖകനും ആപ്പാന്‍ചിറ മെഗാസ് സ്റ്റുഡിയോ ഉടമയുമായ ആപ്പാഞ്ചിറ മാന്നാര്‍ പട്ടശേരിയില്‍ സജി മെഗാസ് (46), ഡ്രൈവര്‍ തിരുവല്ല ഇരവിപേരൂര്‍ ഓതറ കൊച്ച് റാം മുറിയില്‍ ബിബിന്‍ (27)എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

ഇതില്‍ സജിയുടെ മൃതദേഹം ചൊവ്വാഴ്ച രാവിലെ കണ്ടെത്തിയിരുന്നു. ഉച്ചയോടെ ബിബിന്റെ മൃതദേഹവും കണ്ടെത്തി. ഫയര്‍ഫോഴ്‌സും കോട്ടയത്തുനിന്നും എറണാകുളത്തുനിന്നും എത്തിയ സ്‌കൂബാ ഡൈവ് യൂണിറ്റുകളും അഗ്‌നിശമന സേനയും ചേര്‍ന്നാണ് തിരച്ചില്‍ നടത്തിയത്.

Kottayam boat capsize: Bodies of missing TV crew members found, Kottayam, News, Local-News, Trending, River, Channel, Dead Body, Reporter, Kerala

തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30 മണിയോടെ കരിയാര്‍ എഴുമാംകായലുമായി ചേരുന്ന അറുപതില്‍ ഭാഗത്താണ് അപകടം നടന്നത്. ചാനലിന്റെ ക്യാമറാമാന്‍ കോട്ടയം ചിറക്കടവ് അടിച്ചുമാക്കല്‍ അഭിലാഷ് എസ്. നായര്‍ (29), റിപ്പോര്‍ട്ടര്‍ ചാലക്കുടി കുടപ്പുഴമന കെ.ബി. ശ്രീധരന്‍ (28), വള്ളം തുഴഞ്ഞിരുന്ന മുണ്ടാര്‍പാറേല്‍ കോളനിയില്‍ കരിയത്തറ അഭിലാഷ് (38) എന്നിവരെ തിങ്കളാഴ്ച തന്നെ നാട്ടുകാര്‍ രക്ഷിച്ച് മുട്ടുചിറ എച്ച്. ജി. എം. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മുണ്ടാറിലെ പ്രളയദുരിതം സംബന്ധിച്ച വാര്‍ത്തകളും ദൃശ്യങ്ങളും എടുത്തശേഷം ഉച്ചയ്ക്ക് എഴുമാന്തുരുത്തിലേക്ക് വള്ളത്തില്‍ പോകുമ്പോഴായിരുന്നു അപകടം.

ഇതിനിടെ പൊടുന്നനെ വെള്ളം കയറി വള്ളം മറിയുകയായിരുന്നുവെന്നു പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ശ്രീധരന്‍ പറയുന്നു. മറിഞ്ഞ വള്ളത്തില്‍ അഞ്ചുപേരും ആദ്യം പിടിച്ചുകിടന്നു. രക്ഷിക്കാനെത്തിയ വള്ളത്തിലേക്കു കയറ്റുന്നതിനു മുമ്പ് സജിയുടെയും ബിപിന്റെയും പിടിവിട്ടു പോവുകയായിരുന്നു. ഇരുവരെയും കണ്ടെത്താന്‍ നാട്ടുകാരും അഗ്‌നിശമന സേനാംഗങ്ങളും സ്‌കൂബാ സംഘവും തിങ്കളാഴ്ച വൈകിട്ട് എട്ടുമണി വരെ തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ നേവി മുങ്ങല്‍ വിദഗ്ധര്‍ അടക്കമുള്ള സംഘമെത്തി തിരച്ചില്‍ തുടരുകയായിരുന്നു.

എഴുമാന്തുരുത്തില്‍ നിന്ന് ഏഴു കിലോമീറ്റര്‍ അകലെ നാലു വശവും വെള്ളത്താല്‍ ചുറ്റപ്പെട്ട മൂണ്ടാറിലേക്ക് എഞ്ചിന്‍ പിടിപ്പിച്ച രണ്ടു ചെറുവള്ളങ്ങളിലാണ് ചാനല്‍ സംഘം പോയത്. തിരിച്ചുവരുമ്പോള്‍ അഞ്ചുപേരും ഒരു വള്ളത്തില്‍ കയറുകയായിരുന്നു. കനാലിന്റെ ആഴമേറിയ ഭാഗത്താണു വള്ളം മറിഞ്ഞത്.

കെ.ബി.ശ്രീധരനും അഭിലാഷും മുട്ടുചിറയിലെ എച്ച്.ജി.എം ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണ്. രണ്ടു വര്‍ഷത്തോളമായി മാതൃഭൂമി ന്യൂസിന്റെ തിരുവല്ല ഓഫിസിലെ കാര്‍ ഡ്രൈവറാണു ബിപിന്‍ ബാബു.

സജിയുടെ സംസ്‌ക്കാരം ചൊവ്വാഴ്ച വൈകിട്ട് അഞ്ചുമണിയോടെ വീട്ടുവളപ്പില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഭാര്യ സുനിത. മക്കള്‍: അമിഗ, അനയ.

Keywords: Kottayam boat capsize: Bodies of missing TV crew members found, Kottayam, News, Local-News, Trending, River, Channel, Dead Body, Reporter, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?