എറണാകുളം മെഡിക്കല്‍ കോളജ് വികസനത്തിനായി 11 കോടി

തിരുവനന്തപുരം: (www.kvartha.com 20.07.2018) എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ വിവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 11 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ.

അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കും മെഡിക്കല്‍ ലൈബ്രറിയും നവീകരിക്കുന്നതിന് 1.50 കോടി രൂപ, മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗ് സംവിധാനത്തിനും ട്രെയിനേജ്, സ്വീവേജ് സംവിധാനത്തിനുമായി നാലു കോടി രൂപ, ഐസൊലേഷന്‍ റൂം കോപ്ലക്‌സിന് മൂന്നു കോടി രൂപ, വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാനിന് 50 ലക്ഷം രൂപ, മള്‍ട്ടി ഡിസിപ്ലിനറി ഐ.സി.യു. വിപുലമാക്കുന്നതിന് രണ്ടുകോടി രൂപ എന്നിങ്ങനെയാണ് അനുവദിച്ചത്. എറണാകുളം മെഡിക്കല്‍ കോളജിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് ഈ തുക അനുവദിച്ചതെന്ന് മന്ത്രി പറഞ്ഞു.

Kerala okays Rs 11 crore for government medical college development, Thiruvananthapuram, Health, Health & Fitness, Health Minister, Medical College, Principal, Visitors, Vehicles, News, Kerala

പ്രിന്‍സിപ്പാളിന്റെ ഓഫീസും മറ്റ് മിനിസ്റ്റീരിയല്‍ സ്റ്റാഫ് റൂമും കോളജ് മാനേജ്‌മെന്റ് കമ്മിറ്റി ചേരുന്ന ഹാളും അടങ്ങുന്ന മൂന്നുനില കെട്ടിടമാണ് അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്. എല്ലായിടത്തും ആശുപത്രിയോട് ചേര്‍ന്നാണ് മെഡിക്കല്‍ റെക്കോര്‍ഡ് ലൈബ്രറി സ്ഥിതി ചെയ്യുന്നത്. എന്നാല്‍ ഇവിടെ ചെറിയൊരു മുറിയിലാണിത് പ്രവര്‍ത്തിക്കുന്നത്. അത് വിപുലീകരിച്ചാണ് കമ്പ്യൂട്ടര്‍വത്ക്കരിച്ച് ആധുനികവത്ക്കരിക്കുന്നത്.

ഈ മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുത്ത് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഉള്‍പ്പെടെയുള്ള മികച്ച സൗകര്യങ്ങള്‍ ഒരുക്കിയതിന് ശേഷം രോഗികളുടെ എണ്ണത്തില്‍ 50 ശതമാനത്തോളം വര്‍ധനവ് ഉണ്ടായിട്ടുണ്ട്. അതിനാല്‍ തന്നെ പാര്‍ക്കിംഗ് വലിയൊരു പ്രശ്‌നമായിട്ടുണ്ട്. ഇത് പരിഹരിക്കുന്നതിന് വേണ്ടിയാണ് ജീവനക്കാരുടേയും സന്ദര്‍ശകരുടേയും വാഹനങ്ങള്‍ പ്രത്യേകമായി പാര്‍ക്ക് ചെയ്യാന്‍ കഴിയുന്ന മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗ് സംവിധാനം ഏര്‍പ്പെടുത്തുന്നത്.

15 വര്‍ഷം മുമ്പ് സ്ഥാപിച്ച വീതി കുറഞ്ഞ പൈപ്പുകളാണ് ട്രെയിനേജിനായി ഉപയോഗിക്കുന്നത്. ഇതുകാരണം തുണിയും മറ്റ് മാലിന്യങ്ങളും അടിഞ്ഞ് മിക്കപ്പോഴും ട്രെയിനേജ് സംവിധാനത്തിന് ലീക്ക് സംഭവിക്കുന്നു. ഇത് നേരെയാക്കുന്നതിന് മാസംതോറും നല്ലൊരു തുകയാണ് മെഡിക്കല്‍ കോളജിന് ചെലവാക്കേണ്ടി വരുന്നത്. ഇതിന് ശാശ്വത പരിഹാരം കാണുന്നതിനായാണ് ട്രെയിനേജ്, സ്വീവേജ് സംവിധാനം മാറ്റി സ്ഥാപിക്കുന്നത്.

നിലവില്‍ പ്രത്യേക ചികിത്സയ്ക്കായുള്ള രണ്ടുഐസൊലേഷന്‍ മുറികളാണ് മെഡിക്കല്‍ കോളജിലുള്ളത്. സാങ്ക്രമിക രോഗങ്ങള്‍ പടരുന്ന സാഹചര്യത്തില്‍ ശാസ്ത്രീയമായ ഐസൊലേഷന്‍ റൂമുകള്‍ സ്ഥാപിക്കേണ്ടതുണ്ട്. ഇതിന് പരിഹാരമായാണ് ഐസൊലേഷന്‍ റൂം കോപ്ലക്‌സ് സ്ഥാപിക്കുന്നത്. ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിനാണ് അള്‍ട്രാ ഫില്‍റ്ററേഷന്‍ വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കുന്നത്. വിവിധ വിഭാഗങ്ങളിലെ തീവ്ര പരിചരണ യൂണിറ്റുകളെ ഏകോപിപ്പിച്ചാണ് പുതിയ മള്‍ട്ടി ഡിസിപ്ലിനറി ഐ.സി.യു. സ്ഥാപിക്കുന്നത്.

ഇതിലൂടെ വിവിധ വിഭാഗങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ടുള്ള തീവ്ര പരിചരണം ഒട്ടും കാലതാമസമില്ലാതെ ലഭ്യമാക്കാന്‍ കഴിയും. ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം എറണാകുളം മെഡിക്കല്‍ കോളജിന്റെ സമഗ്ര വികസനത്തിനായി നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചു വരുന്നു. മാതൃ ശിശു സംരക്ഷണ ബ്ലോക്ക്, സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക്, സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ്, ഓഡിറ്റോറിയം മുതലായവയ്ക്കായി കിഫ്ബി വഴി 368.74 കോടി രൂപ മെഡിക്കല്‍ കോളജിന് അനുവദിച്ചു. മറ്റ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 100 കോടിയോളം രൂപയും അനുവദിച്ചു.

സൂപ്പര്‍ സ്‌പെഷ്യാലിറ്റി, സ്‌പെഷ്യാലിറ്റി വിഭാഗങ്ങളിലടക്കം അധ്യാപകര്‍ അനധ്യാപകര്‍ എന്നിവരുടെ 162 തസ്തികകള്‍ പുതുതായി സൃഷ്ടിച്ചു. പ്രൊഫസര്‍, അസോ. പ്രൊഫസര്‍, അസി. പ്രൊഫസര്‍ തുടങ്ങിയ തസ്തികകളിലുള്ള ജീവനക്കാരെ സ്ഥിരമാക്കി (റെഗുലറൈസ്) ഉത്തരവും പുറപ്പെടുവിച്ചിരുന്നു. 

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala okays Rs 11 crore for government medical college development, Thiruvananthapuram, Health, Health & Fitness, Health Minister, Medical College, Principal, Visitors, Vehicles, News, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?