തിരുവനന്തപുരക്കാരുടെ പ്രശ്‌നത്തില്‍ ഇടപെട്ട് ചെയ്യാത്ത കുറ്റത്തിന് ജപ്പാന്‍ ജയിലില്‍ കഴിയുന്ന മകന് വേണ്ടി മാതാപിതാക്കളുടെ കാത്തിരിപ്പിന് 10 ആണ്ട്

കാസര്‍കോട്: (www.kasargodvartha.com 19.07.2018) തിരുവനന്തപുരക്കാരുടെ പ്രശ്‌നത്തില്‍ ഇടപെട്ട് ചെയ്യാത്ത കുറ്റത്തിന് ജപ്പാന്‍ ജയിലില്‍ കഴിയുന്ന മകന് വേണ്ടി മാതാപിതാക്കളുടെ കാത്തിരിപ്പിന് 10 ആണ്ട്. നീലേശ്വരം മടിക്കൈ അടുക്കത്ത് പറമ്പിലെ വി.കുമാരനും (74) ഭാര്യ ലക്ഷ്മിയുമാണ് (64) 10 വര്‍ഷമായി മകന്റെ മടങ്ങി വരവും കാത്ത് കഴിയുന്നത്. ഇവരുടെ മൂന്ന് ആണ്‍മക്കളില്‍ ഇളയവനായ മഹേന്ദ്രനാണ്(40) സുഹൃത്തുക്കളുടെ ചതിയില്‍പ്പെട്ട് ജപ്പാന്‍ തലസ്ഥാന നഗരിയായ ടോക്കിയോ ജയിലില്‍ കഴിയുന്നത്.

തങ്ങളുടെ കണ്ണടയും മുമ്പ് മകനെ ഒരു നോക്ക് കാണണമെന്ന് മാത്രമാണ് ഇവരുടെ പ്രാര്‍ത്ഥന. മകനെ നാട്ടിലെത്തിക്കാന്‍ ഉള്ളതെല്ലാം വിറ്റുപെറുക്കി കേസ് നടത്തുകയും ഇന്ത്യാ ഗവണ്‍മെന്റിനെ പ്രശ്‌നത്തില്‍ ഇടപെടുവിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അതെല്ലാം പരാജയപ്പെട്ട് ധര്‍മ്മസങ്കടത്തിലാണ് ഇവരുടെ ജീവിതം. പിതാവ് കുമാരന്‍ ഇപ്പോള്‍ രണ്ട് കാലും തളര്‍ന്ന് കിടപ്പിലാണ്. അടുക്കത്ത് പറമ്പിലെ കുമാരന്റെയും ലക്ഷ്മിയുടെയും മൂന്ന് ആണ്‍മക്കളില്‍ ഏറ്റവും ഇളയവനായ മഹേന്ദ്ര കുമാര്‍ 1999-ലാണ് ജോലിക്കായി ജപ്പാനിലെത്തിയത്.

നിര്‍ദ്ധന കുടുംബത്തെ കരകയറ്റാനായി പതിനെട്ടാം വയസിലാണ് മഹേന്ദ്രന്‍ സുഹൃത്തിന്റെ സഹായത്തോടെ ജപ്പാനില്‍ ജോലിക്കെത്തിയത്.  തുടക്കത്തില്‍ ഒരു കമ്പനിയില്‍ ജോലിക്ക് കയറി. ഒമ്പത് വര്‍ഷം കമ്പനിയില്‍ ജോലി ചെയ്ത മഹേന്ദ്രന്‍ പിന്നീട് ജപ്പാനില്‍ സ്വന്തമായൊരു ഹോട്ടല്‍ ബിസിനസ് ആരംഭിച്ചു. ഇതിനായി മാതാവ് ലക്ഷ്മിയുട പേരിലുള്ള 30 സെന്റ് സ്ഥലവും വീടും ബാങ്കില്‍ പണയപ്പെടുത്തി 15 ലക്ഷം രൂപയും മഹേന്ദ്രന് നല്‍കിയിരുന്നു.

വര്‍ഷങ്ങളുടെ അധ്വാനം കൊണ്ട് മഹേന്ദ്രന്‍ ജപ്പാനില്‍ തുടങ്ങിയ ഹോട്ടല്‍ വിപുലമാക്കാന്‍ നാട്ടിലുണ്ടായിരുന്ന മറ്റ് രണ്ട് സഹോദരങ്ങളെയും അവിടേക്ക് കൊണ്ടുപോയി. നിര്‍ദ്ധന കുടുംബത്തിന്റെ ജീവിതങ്ങള്‍ പച്ചപിടിച്ച് വരുന്നതിനിടയിലാണ് കുടുംബത്തിന് ഇടിത്തീ പോലെ കേസും മഹേന്ദ്രന്റെ ജയില്‍വാസവും നേരിടേണ്ടി വന്നത്. ഹോട്ടലിലേക്ക് താല്‍ക്കാലിക വിസയില്‍ എത്തിയ തിരുവനന്തപുരം സ്വദേശികള്‍ തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ ഇടപെട്ടതായിരുന്നു മഹേന്ദ്രന്‍. ജാപ്പനീസ് ഭാഷ നന്നായി അറിയാവുന്ന മഹേന്ദ്രനെ അടുത്ത സുഹൃത്തുക്കള്‍ വിളിച്ചു വരുത്തിയതായിരുന്നു.

തര്‍ക്കം സംഘര്‍ഷത്തിലും കത്തികുത്തിലുമാണ് അവസാനിച്ചത്. പോലീസെത്തുമ്പഴോക്കും പ്രശ്‌നമുണ്ടാക്കിയവര്‍ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. തെറ്റ് ചെയ്യാത്തതിനാല്‍ മഹേന്ദ്രന്‍ സ്ഥലത്ത് നിന്നും മാറിയില്ല. എന്നാല്‍ പോലീസിന് പിടികൊടുക്കാതെ പ്രശ്‌നമുണ്ടാക്കിയവര്‍ നാട്ടിലേക്ക് മുങ്ങിയതോടെ മഹേന്ദ്രന്‍ മുഖ്യപ്രതിയായി അറസ്റ്റ് ചെയ്യപ്പെട്ടു. പിന്നീട് അവിടുത്തെ കോടതി നാല് പേരെ കത്തി കൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചു എന്ന കേസില്‍ മഹേന്ദ്രനെ പന്ത്രണ്ട് വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. 2009 നവംബര്‍ മാസം പതിനേഴിനാണ് ഒരു കുടുബത്തിന്റെയാകെ പ്രതീക്ഷയായിരുന്ന ചെറുപ്പക്കാരന്റെ ജീവിതം തകര്‍ത്ത കോടതി വിധിയുണ്ടായത്.

മഹേന്ദ്രനെ രക്ഷിക്കാന്‍ അവിടെയുണ്ടായിരുന്ന രണ്ട് സഹോദരങ്ങളും മറ്റ് സുഹൃത്തുക്കളും ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അനുജനെ രക്ഷിക്കാന്‍ സഹോദരങ്ങള്‍ ഹോട്ടല്‍ പണയപ്പെടുത്തിയും മറ്റും പണം കണ്ടെത്തി. ഇതിനിടയില്‍ നിലവിലെ ജോലി സഹോദരങ്ങള്‍ക്കും നഷ്ട്ടമായി. ഇവര്‍ക്ക് നാട്ടിലേക്കുതിരികെ പോകേണ്ടി വന്നു. ഇതില്‍ രണ്ടാമത്തെ മകന്‍ വിനോദ് വീണ്ടും ജപ്പാനിലേക്ക് പോയെങ്കിലും ജോലിയുള്ള വിസയൊന്നും ലഭിച്ചില്ല.

അനുജനെ ഏത് വിധേനയും പുറത്തിറക്കാനുള്ള ശ്രമത്തില്‍ ഒമ്പത് വര്‍ഷമായി വിനോദ് ജപ്പാനില്‍ അനധികൃതമായി കഴിയുന്നു. സുഹൃത്തുക്കളുടെ സഹായത്താല്‍ ലഭിക്കുന്ന പാര്‍ടൈം ജോലിയില്‍ നിന്നും കിട്ടുന്ന വരുമാനം കൊണ്ടാണ് ഇവരുടെ കുടുംബം പട്ടിണിയില്ലാതെ കഴിയുന്നത്. വിനോദിന് നാട്ടില്‍ ഭാര്യയും കുട്ടികളുമുണ്ട്. ജപ്പാനില്‍ ബിസിനസ് പച്ച പിടിക്കുന്നതിനിടയില്‍ മഹേന്ദ്രന് വിവാഹം നിശ്ചയിച്ച് ഉറപ്പിക്കുകയും ചെയ്തിരുന്നു. മഹേന്ദ്രന്‍ ജയിലിയായതോടെ പെണ്‍കുട്ടി വേറൊരു വിവാഹം കഴിച്ചു. ജപ്പാന്‍ ജയിലില്‍ നിന്നും മകനെ പുറത്തിറക്കാന്‍ മാതാപിതാക്കള്‍ക്ക് ഉള്ളതെല്ലാം വിറ്റുപെറുക്കേണ്ടി വന്നതോടെ കുടുംബം ഇപ്പോള്‍ കടക്കെണിയിലായിരിക്കുകയാണ്.  ജപ്പാന്‍ ജയിലില്‍ കഴിയുന്ന മകനെ മോചിപ്പിക്കാന്‍ മാതാപിതാക്കള്‍ പി.കരുണാകരന്‍ എം.പിയുടെ സഹായത്തോടെ രാഷ്ട്രപതിയായിരുന്ന പ്രതിഭാ പാട്ടീലിനെ വരെ സമീപിച്ചു.

പ്രധാന മന്ത്രിയായിരുന്ന മന്‍മോഹന്‍ സിംഗ്, വിദേശകരമന്ത്രിയായിരുന്ന എസ്.എം. കൃഷണ, പ്രവാസികാര്യ മന്ത്രിയായിരുന്ന വയലാര്‍ രവി, മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദന്‍, പ്രതിപക്ഷനേതാവായിരുന്ന ഉമ്മന്‍ചാണ്ടി തുടങ്ങിയവരെ നേരിട്ട് ചെന്ന് കണ്ടിരുന്നു. എന്നാല്‍ ശരിയാവും എന്നല്ലാതെ മകനെ നാട്ടിലെത്തിക്കാന്‍ നടപടികള്‍ ഉണ്ടായില്ല.

Watch Video




(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Jail, Parents, Neeleswaram, Madikai, Parents waiting 10 years for Release of Son from Japan Jail
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?