കാസര്‍കോട്ടുനിന്നും രണ്ട് കുടുംബങ്ങളെ കാണാതായ സംഭവം: പരാതി എഴുതിത്തയ്യാറാക്കിയത് പോലീസ്, നിര്‍ബന്ധിപ്പിച്ച് ഒപ്പിടുവിച്ചത് ദേശീയ അന്വേഷണ ഏജന്‍സിയുടെ നിര്‍ദേശപ്രകാരമെന്ന് കാണാതായ സവാദിന്റെ ഭാര്യാപിതാവ് അബ്ദുല്‍ ഹമീദ്, ജില്ലയെ തീവ്രവാദ റിക്രൂട്ട്‌മെന്റ് കേന്ദ്രമാക്കാന്‍ ആസൂത്രിത ശ്രമം നടക്കുന്നുവെന്ന് ആരോപണം, Watch Video

കാസര്‍കോട്: (www.kvartha.com 28.06.2018) കാസര്‍കോട്ട് നിന്ന് രണ്ട് കുടുംബങ്ങളെ കാണാതായ സംഭവത്തില്‍ എന്‍ഐഎ അന്വേഷണം തുടങ്ങിയതിന് പിന്നാലെ ഗുരുതര ആരോപണവുമായി കാണാതായ സവാദിന്റെ ഭാര്യപിതാവ് കാസര്‍കോട് ചെമ്മനാട് മുണ്ടാംകുലം കുന്നില്‍ ഹൗസില്‍ അബ്ദുല്‍ ഹമീദ് രംഗത്ത്. പോലീസിനെതിരെയാണ് ഹമീദ് ആരോപണം ഉന്നയിക്കുന്നത്. രണ്ട് കുടുംബങ്ങളിലായി 11 പേരെ കാണാനില്ലെന്ന പരാതി പോലീസ് തയാറാക്കിയതാണെന്നും തന്നെ നിര്‍ബന്ധിപ്പിച്ച് ഒപ്പിടുവിക്കുകയായിരുന്നുവെന്നും ഹമീദ് ആരോപിച്ചു. ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)യുടെ നിര്‍ദേശ പ്രകാരമാണ് പരാതി ഒപ്പിട്ട് വാങ്ങിയതെന്ന് പോലീസ് പറഞ്ഞതായും അബ്ദുല്‍ ഹമീദ് പറഞ്ഞു.

സംഭവത്തെ കുറിച്ച് ഹമീദ് പറയുന്നതിങ്ങനെ:- ''ദിവസങ്ങള്‍ക്ക് മുമ്പ് ഒരു പോലീസ് തന്നെ വിളിച്ചിരുന്നു. കാസര്‍കോട്ട് നിന്നും ഒരു ഫാമിലി യമനിലേക്ക് പോയതുമായി ബന്ധപ്പെട്ടായിരുന്നു ഫോണ്‍ കോള്‍. സവാദ് നിങ്ങളുടെ ആരാണെന്നും വിളിക്കാറുണ്ടോ എന്നും ചോദിച്ചു. എന്റെ മരുമകനാണെന്നും യമനിലേക്ക് മതപഠനത്തിന് പോവുകയാണെന്നും പറഞ്ഞ് വിളിച്ചിരുന്നുവെന്നും അവിടെ എത്തിയ ശേഷവും സവാദ് വിളിച്ചിരുന്നു എന്ന് പറഞ്ഞപ്പോഴേക്കും ഫോണ്‍ കട്ട് ചെയ്തു. രണ്ടാമത് ഒരു ഫോണ്‍ കോള്‍ വരികയും ആദ്യം ചോദിച്ചതൊക്കെ വീണ്ടും ചോദിക്കുകയും ചെയ്തു. കൂടാതെ ഉപ്പളയിലെ അന്‍സാര്‍ എപ്പോഴാണ് പോയതെന്നും ചോദിച്ചു. അവന്റെ കാര്യം അറിയില്ലെന്ന് ഞാന്‍ പറഞ്ഞു. പിന്നീട് വേറൊരു ഫോണ്‍ കോള്‍ വരികയും സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെടുകയും ചെയ്തു. സ്റ്റേഷനില്‍ പോയപ്പോഴും ഇതേ കാര്യങ്ങല്‍ വീണ്ടും ചോദിച്ചു. പോലീസ് ഇത് എഴുതി വെക്കുന്നുണ്ടായിരുന്നു. അവസാനം എന്നോട് ഒപ്പിടാന്‍ പറയുകയും ഞാന്‍ ഓപ്പിട്ടു കൊടുക്കുകയും ചെയ്തു''.

സവാദിനെയും കുടുംബത്തെയും കാണാതായെന്ന് കാട്ടി താന്‍ പരാതി കൊടുത്തിട്ടില്ലെന്നും രണ്ട് വര്‍ഷമായി ദുബൈയില്‍ കഴിയുന്ന സവാദും കുടുംബവും ഇക്കഴിഞ്ഞ റമദാന്‍ അവസാനം മതപഠനത്തിന് യമനിലേക്ക് പോകുന്നുവെന്നും പറഞ്ഞ് വിളിച്ചിരുന്നുവെന്നും അബ്ദുല്‍ ഹമീദ് പറയുന്നു.


അതേസമയം രണ്ട് കുടുംബങ്ങളെ കാണാതായ സംഭവത്തില്‍ എന്‍ഐഎ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇതുവരെ കുറ്റകരമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് ജില്ലാ പോലീസ് ചീഫ് ഡോ. എ ശ്രീനിവാസ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. കാണാതായവര്‍ യമനില്‍ മതപഠനത്തിന് പോയിരിക്കുകയാണെന്നാണ് ലഭിച്ചിരിക്കുന്ന വിവരം.

എന്‍ഐഎ കൊച്ചി യൂണിറ്റ് എസ്പി രാഹുല്‍ ബുധനാഴ്ച ജില്ലാ പോലീസ് മേധാവി ഡോ. എ ശ്രീനിവാസുമായി സംസാരിച്ച് വിവരങ്ങള്‍ തേടിയിരുന്നു. കുടുംബങ്ങളെ കാണാതായതിനെ കുറിച്ചാണ് ഇപ്പോള്‍ അന്വേഷിക്കുന്നതെന്ന് ജില്ലാ പോലീസ് ചീഫ് വ്യക്തമാക്കിയിരുന്നു. മതപഠനത്തിന് പോയെന്നാണ് ഇവര്‍ അറിയിച്ചിട്ടുള്ളതെന്നും ഇതുവരെ കുറ്റകരമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നും പോലീസ് ചീഫ് കൂട്ടിച്ചേര്‍ത്തു.

അബ്ദുല്‍ ഹമീദിന്റെ മകള്‍ നാസിറ (25), ഭര്‍ത്താവ് മൊഗ്രാലിലെ അഷ്റഫിന്റെ മകന്‍ സവാദ് (35), മക്കളായ മുസബ് (ആറ്), മര്‍ജാന (നാല്), മുഗ്ബില്‍ (11 മാസം), സവാദിന്റെ രണ്ടാം ഭാര്യ പാലക്കാട് എടക്കരയിലെ റൈഹാനത്ത് (25) എന്നിവരെ കാണാനില്ലെന്നാണ് കാസര്‍കോട് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പരാതിയില്‍ പറയുന്നത്. നാസിറയുടെ പിതാവ് അബ്ദുല്‍ ഹമീദാണ് പരാതി നല്‍കിയതെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ പരാതി പോലീസ് തന്നെ എഴുതി തയ്യാറാക്കിയതാണെന്നും തന്നെ കൊണ്ട് നിര്‍ബന്ധിപ്പിച്ച് ഒപ്പിടുവിക്കുകയായിരുന്നുവെന്നും അബ്ദുല്‍ ഹമീദ് ആരോപിക്കുന്നു. സവാദിന്റെ സുഹൃത്തായ ഉപ്പളയിലെ അന്‍സാര്‍, ഭാര്യ കാസര്‍കോട് കൊല്ലമ്പാടി സുല്‍ത്താന്‍നഗറിലെ സീനത്ത്, ആണ്‍ക്കുട്ടികളായ അനസ് (ആറ്), ഈസ (മൂന്ന്) എന്നിവരും ഇവര്‍ക്കൊപ്പമുണ്ട്. അന്‍സാര്‍ യെമനിലുണ്ടെന്ന് സൗദിയിലുള്ള അണങ്കൂരിലെ അബ്ദുല്‍ ഖാദര്‍ മാധ്യമങ്ങളോട് പറഞ്ഞു.

സവാദും കുടുംബവും റമദാന്‍ കാലത്താണ് മതപഠനത്തിന് യമനില്‍ പോയത്. അന്‍സാറും കുടുംബവും ഒരാഴ്ച മുമ്പാണ് കാസര്‍കോട് നിന്ന് യമനിലേക്ക് പോയത്. രണ്ട് കുടുംബങ്ങളും വീട്ടുകാരുമായി ഫോണില്‍ ബന്ധപ്പെടുന്നുണ്ട്. മാധ്യമ വാര്‍ത്തകള്‍ അറിഞ്ഞ് ഇവര്‍ ബുധനാഴ്ചയും വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നു.

മാത്രമല്ല, യെമനിലുള്ള സവാദ് കാസര്‍കോട് സിഐ സി എ അബ്ദുര്‍ റഹീമുമായി ബുധനാഴ്ച വാട്‌സ്ആപ്പില്‍ ബന്ധപ്പെട്ടിരുന്നു. സംഭവമറിഞ്ഞ് മൊഗ്രാലിലെ സുഹൃത്തും സവാദിനെ വിളിച്ചിരുന്നു. തങ്ങള്‍ യമനിലെ ഹളര്‍മൗത് ഹാമിലില്‍ മതപഠന കേന്ദ്രത്തില്‍ മതപഠനം നടത്തുകയാണെന്നും ദീസിലാണ് താമസമെന്നുമാണ് ശബ്ദ സന്ദേശത്തില്‍ പറയുന്നത്. ഇത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മലയാളികള്‍ അടക്കം വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ മതപഠനത്തിനുണ്ട്. കുടുംബമായും അല്ലാതെയുമുള്ളവരുമുണ്ട്. റമദാന്‍ 20 നാണ് തങ്ങള്‍ ഇവിടെയെത്തിയത്. ആ സമയത്ത് ക്ലാസുണ്ടായിരുന്നില്ല. രണ്ട് ദിവസം മുമ്പാണ് ക്ലാസ് തുടങ്ങിയത്. ഖുര്‍ആന്‍ മനപാഠമാക്കിയ ശേഷം മടങ്ങാനാണ് ആഗ്രഹം. സവാദ് ശബ്ദ സന്ദേശത്തില്‍ വ്യക്തമാക്കുന്നു. ചിത്രങ്ങള്‍ അടക്കമുള്ള വിവരങ്ങള്‍ കൈമാറാന്‍ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇത് പോലീസിന് കിട്ടിയിട്ടില്ല.

അതേസമയം, പോലീസ് തയ്യാറാക്കിയ പരാതിയില്‍ നിര്‍ബന്ധിപ്പിച്ച് ഒപ്പിടുവിക്കുകയായിരുന്നുവെന്ന് വെളിപ്പെടുത്തുന്ന അബ്ദുല്‍ ഹമീദിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഇതോടെ പോലീസിനെതിരെയും പ്രതിഷേധം വ്യാപകമാണ്. ജില്ലയില്‍ നിന്ന് തീവ്രവാദ സംഘടനകളിലേക്ക് യഥേഷ്ടം റിക്രൂട്ട്‌മെന്റ് നടക്കുന്നതായി വരുത്തിത്തീര്‍ക്കാനുള്ള ആസൂത്രിത ശ്രമം നടക്കുന്നുവെന്നും ഇതിന്റെ ഭാഗമാണ് പുതിയ സംഭവമെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. എന്നാല്‍ അബ്ദുല്‍ ഹമീദിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ തന്നെയാണ് കേസെടുത്തതെന്ന കാര്യത്തില്‍ പോലീസ് ഉറച്ചുനില്‍ക്കുകയാണ്. ബാഹ്യ സമ്മര്‍ദത്തെ തുടര്‍ന്നാണ് പരാതി നല്‍കിയ കാര്യം നിഷേധിക്കുന്നതെന്നാണ് പോലീസിന്റെ വിശദീകരണം.




Also Read:
കാസര്‍കോട്ടെ രണ്ട് കുടുംബത്തിലെ 11 പേരെ കാണാതായി; ദാഇഷിലെത്തിയെന്ന് സംശയം, പോലീസ് കേസെടുത്തു അന്വേഷണമാരംഭിച്ചു


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, kasaragod, News, Family, Complaint, Police, NIA, Yemen, investigation-report, Missing case: complainant against police 

< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?