കാസര്‍കോട്ടെ രണ്ടു കുടുംബങ്ങളുടെ യെമന്‍ യാത്ര; വിവാദമാക്കിയത് മുജാഹിദ് വിഭാഗത്തിലെ ഗ്രൂപ്പിസവും കുടുംബപ്രശ്‌നങ്ങളും

കാസര്‍കോട്: (www.kasargodvartha.com 29.06.2018) കാസര്‍കോട്ടെ രണ്ടു കുടുംബങ്ങള്‍ യെമനിലെത്തിയ സംഭവം കൂടുതല്‍ വിവാദമാക്കിയതും പോലീസിന് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കിയതും മുജാഹിദ് വിഭാഗത്തിലെ ഗ്രൂപ്പിസവും കുടുംബപ്രശ്‌നങ്ങളുമാണെന്ന വിവരം പുറത്തുവന്നു. യെമനിലെത്തിയ മൊഗ്രാല്‍ സ്വദേശി സവാദ് മുജാഹിദ് വിഭാഗത്തില്‍ വേര്‍പിരിഞ്ഞ് പ്രവര്‍ത്തിക്കുന്ന ഒരു ഗ്രൂപ്പിന്റെ പ്രവര്‍ത്തകനാണെന്നാണ് വിവരം. പരാതിക്കാരനായ സവാദിന്റെ ഭാര്യാപിതാവ് ചെമ്മനാട് മുണ്ടാംകുലം കുന്നില്‍ ഹൗസില്‍ അബ്ദുല്‍ ഹമീദാകട്ടെ മുജാഹിദ് വിഭാഗത്തില്‍ നിന്നും വേര്‍പിരിഞ്ഞ മറ്റൊരു ഗ്രൂപ്പിലെ സജീവ പ്രവര്‍ത്തകനുമാണ്.

ഈ ഗ്രൂപ്പുകള്‍ തമ്മിലുള്ള തര്‍ക്കങ്ങളും ഇത് കുടുംബത്തിലുണ്ടാക്കിയ പ്രശ്‌നങ്ങളും സംഭവം കൂടുതല്‍ വഷളാക്കുന്ന നിലയിലേക്കെത്തുകയായിരുന്നു. ഇതുസംബന്ധിച്ച് പോലീസ് നടത്തിയ അന്വേഷണത്തില്‍ മുമ്പ് തൃക്കരിപ്പൂര്‍, പടന്ന ഭാഗങ്ങളില്‍ നിന്നും മതപഠനത്തിനായി പോയ 21 പേരില്‍ പെട്ടവരുമായി ഇവര്‍ക്ക് ബന്ധമുണ്ടോയെന്ന സംശയം ബലപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പിതാവില്‍ നിന്നും മൊഴിയെടുക്കാന്‍ പോലീസ് വിളിപ്പിച്ചത്. പോലീസ് പരാതി എഴുതി നല്‍കാന്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അബ്ദുല്‍ ഹമീദ് പരാതി നല്‍കുകയായിരുന്നുവെന്ന് കാസര്‍കോട് ടൗണ്‍ പോലീസ് അധികൃതര്‍ പറയുന്നു. എന്നാല്‍ താന്‍ പരാതി പോലീസില്‍ നല്‍കിയിട്ടില്ലെന്നും തന്നോട് ചില ചോദ്യങ്ങള്‍ ചോദിച്ച ശേഷം പേപ്പറില്‍ ഒപ്പുവെക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും പോലീസ് എഴുതിയത് താന്‍ വായിച്ചു നോക്കിയിട്ടില്ലെന്നുമാണ് അബ്ദുല്‍ ഹമീദ് വെളിപ്പെടുത്തുന്നത്.

മാധ്യമങ്ങളില്‍ സംഭവം വാര്‍ത്തയായതോടെ എല്ലാ ഭാഗത്തു നിന്നുമുണ്ടായ സമ്മര്‍ദത്തെ തുടര്‍ന്നാണ് അബ്ദുല്‍ ഹമീദ് ഇപ്പോള്‍ താന്‍ പരാതി നല്‍കിയിട്ടില്ലെന്ന വാദം ഉന്നയിക്കുന്നതെന്നാണ് പോലീസ് പറയുന്നത്. അബ്ദുല്‍ ഹമീദ് നല്‍കിയ മറ്റു ചില തെളിവുകളും പോലീസിന്റെ പക്കലുണ്ടെന്നാണ് വിവരം. സവാദും അന്‍സാറും ഉള്‍പെടെയുള്ളവര്‍ ഉപയോഗിച്ച ഫോണ്‍ വിവരങ്ങളും സിമ്മും പരിശോധിക്കണമെന്ന് അബ്ദുല്‍ ഹമീദ് തന്നെ പോലീസിനോട് ആവശ്യപ്പെട്ടതായും പറയുന്നു.

ഖുര്‍ആന്‍ മന:പാഠമാക്കാനാണ് കുടുംബസമേതം യെമനിലേക്ക് പോയതെന്നാണ് സവാദ് മാധ്യമങ്ങള്‍ക്ക് നല്‍കിയ ശബ്ദ സന്ദേശത്തില്‍ പറയുന്നത്. ഖുര്‍ആന്‍ മന:പാഠമാക്കണമെങ്കില്‍ നാട്ടില്‍ തന്നെ ഒട്ടനവധി പഠന കേന്ദ്രങ്ങള്‍ ഉണ്ടെന്നിരിക്കെ പ്രശ്‌നബാധിത സ്ഥലങ്ങളിലേക്ക് മതപഠനത്തിന് പോകുന്നതാണ് സംശയങ്ങള്‍ക്കിടയാക്കുന്നത്. യെമനിലുള്ള പ്രത്യേക സലഫി വിഭാഗത്തോട് ആകൃഷ്ടരായാണ് പലരും മതപഠനത്തിന് അങ്ങോട്ടേക്ക് പുറപ്പെടുന്നതെന്നാണ് മുജാഹിദിലെ ഒരു വിഭാഗം പറയുന്നു.

മതപഠനത്തിന് നിലവില്‍ രാജ്യത്തു തന്നെ വ്യവസ്ഥാപിതമായ സ്ഥാപനങ്ങള്‍ കൂടുതല്‍ സൗകര്യത്തോടെ പ്രവര്‍ത്തിക്കുമ്പോള്‍ യെമന്‍ പോലുള്ള രാജ്യത്തേക്ക് മതപഠനത്തിന് പോകുന്നതിനോട് കെഎന്‍എമ്മിന് യോജിപ്പില്ലെന്ന് ഇതിന്റെ ജില്ലാ നേതാക്കള്‍ പറയുന്നു. യെമനില്‍ പോയി മതപഠനം നടത്തിയാല്‍ മാത്രമേ ഖുര്‍ആന്‍ മനപാഠമാക്കാന്‍ കഴിയുകയുള്ളൂവെന്ന് പറയുന്നതിനോട് യോജിപ്പില്ലെന്ന് മുജാഹിദിന്റെ എതിര്‍വിഭാഗത്തില്‍പെട്ട വിസ്ഡം നേതാക്കളും പ്രതികരിക്കുന്നു. മതപഠനത്തിനെന്നല്ല ഏതുതരം വിദ്യാഭ്യാസത്തിനും ഏതുരാജ്യത്തും പോകാമെന്നിരിക്കെ രണ്ട് കുടുംബങ്ങളുടെ യെമന്‍ യാത്ര വിവാദമായതിന്റെ കൂടുതല്‍ വിവരങ്ങള്‍ ഇനിയും പുറത്തുവരാനിരിക്കുന്നതേയുള്ളൂ. ഏതായാലും രാജ്യം സംശയത്തോടെ കാണുന്ന സ്ഥലങ്ങളിലേക്ക് മതപഠനത്തിനും മറ്റും പോകുന്നത് അഭികാമ്യമല്ലെന്നാണ് പൊതുസമൂഹം അഭിപ്രായപ്പെടുന്നത്. ഇതെല്ലാം തന്നെയാണ് യെമന്‍ യാത്രയെ കുറിച്ച് സംശയങ്ങള്‍ ജനിപ്പിക്കാന്‍ കാരണമായത്.

Related News:
യാത്രാരേഖകള്‍ പോലീസിന് നല്‍കിയതായി സവാദ്; യെമനില്‍ എത്തിയത് ഖുര്‍ആന്‍ മന:പാഠമാക്കാന്‍, ദാഇഷുമായി ബന്ധമില്ല, വിശ്വസിക്കുന്ന മതത്തിനെതിരാണ് ദാഇഷിന്റെ പ്രവര്‍ത്തനമെന്നും സവാദ്
രണ്ട് കുടുംബങ്ങളെ കാണാതായ സംഭവം: എന്‍ഐഎ അന്വേഷണം തുടങ്ങി, ഇതുവരെ കുറ്റകരമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് ജില്ലാ പോലീസ് ചീഫ്

കാസര്‍കോട്ടെ രണ്ട് കുടുംബത്തിലെ 11 പേരെ കാണാതായി; ദാഇഷിലെത്തിയെന്ന് സംശയം, പോലീസ് കേസെടുത്തു അന്വേഷണമാരംഭിച്ചു




(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Family, Mujahid, Top-Headlines, Trending, Missing, Police, complaint, Families Yemen Travel; Mujahid groups conflict make controversy
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?